ശംഭുവിന്റെ ഒളിയമ്പുകൾ 23

ദിവസം നാല് പിന്നിട്ടിരിക്കുന്നു.എസ് ഐ രാജീവ്‌ തിരക്കുപിടിച്ച അന്വേഷണത്തിലാണ്.കാരണം ഇടയിൽ പത്രോസിന്റെ നാവിൽനിന്ന് മാധവന്റെ പേര് വീണത് തന്നെ. അയാൾക്കെതിരെ ആകെ കിട്ടിയ തെളിവ് എന്തെന്ന് വച്ചാൽ സുര സി സി ടി വി ഇൽ കുടുങ്ങിയത് തന്നെയാണ്.എവിടെ എങ്ങനെ തുടങ്ങുമെന്നാലോചിച്ചുകൊണ്ടിരുന്ന രാജീവന്റെ മുന്നിലേക്കാണ് എ എസ് ഐ പത്രോസ് എത്തുന്നത്.

“എന്തായാടോ കാര്യങ്ങൾ?”

“സർ ഫോറെൻസിക് റിപ്പോർട്ട്‌…..”

“ആഹ്…..അത് കിട്ടിയോ?”

പത്രോസ് കൊടുത്ത റിപ്പോർട്ട്‌ വാങ്ങി മറിച്ചു നോക്കുന്തൊറും രാജീവന്റെ കണ്ണുകൾ വിടർന്നുവന്നു.

“എന്താ സർ പെട്ടെന്നൊരു സന്തോഷം?”അത് കണ്ടതും പത്രോസ് ചോദിച്ചു.

“എടൊ……അതെങ്ങനാ ഇപ്പോൾ പറയുക.കൂടിപ്പോയാലൊരു വിരലടയാളം,ഏറിപ്പോയാൽ ഒരു ബ്ലഡ്‌ സ്റ്റെയിൻ.അത്രേ ഞാൻ കരുതിയുള്ളൂ. ദാ ഇപ്പൊ നോക്കിയെ ഒരാളുടെ ജാതകം തന്നെ കിട്ടിയിരിക്കുന്നു.പക്ഷെ അതൊരു ആണല്ല…..മറിച്ച് അതൊരു സ്ത്രീ ആണെന്ന് മാത്രം”

“സർ എനിക്കങ്ങോട്ട്…….”

“എടൊ…..നമ്മൾ അയച്ച ഡ്രെസ്സിൽ നിന്നും പ്രധാനമായും കിട്ടിയത് മൂന്ന് കാര്യങ്ങളാ.ഒന്നാമത് രണ്ടു ഗ്രൂപ്പിൽ ഉള്ള രക്തത്തിന്റെ സാന്നിധ്യം.ഒന്ന് ഭൈരവന്റെയാണ്.മറ്റൊന്ന് ഒരു നെഗറ്റീവ് ഗ്രൂപ്പ്‌,വെട്ടിയ ആളുടെയോ അല്ലെങ്കിൽ സഹായിയുടെയോ ആവാം.ഒന്നുറപ്പ് ഭൈരവൻ വീഴുന്നതിന് മുൻപ് ഒരു പിടിവലി നടന്നിട്ടുണ്ട്.രണ്ടാമത് പ്രതീക്ഷിച്ചതു പോലെ ഒരു വിരലടയാളം.മൂന്നാമത് ഒരു ലോങ്ങ്‌ ഹെയർ…..അതൊരു പെണ്ണിന്റെ ആവാൻ ആണ് സാധ്യത”

“സർ അതത്ര ഉറപ്പിച്ചു പറയാൻ?”

“പത്രോസ് സാറെ റിപ്പോർട്ട്‌ പ്രകാരം അതിന് സാമാന്യം നീളമുണ്ട്. സാധാരണ ആണുങ്ങൾ നീട്ടത്തിൽ വളർത്തുമെങ്കിലും അല്ലെന്നാണ് അവരുടെ നിഗമനം.ഇനി ഡി എൻ എ ഫിംഗർപ്രിന്റിംഗ് റിസൾട്ട്‌ കൂടെ കിട്ടിയാൽ അത് ഉറപ്പിക്കാം”

“പക്ഷെ സർ……ഇപ്പോൾ പറഞ്ഞത് പോലെയെങ്കിൽ സുര…….?അവൻ എങ്ങനെ?അവനീ പെണ്ണ് വിഷയം ഒന്നും ഉള്ളയാളല്ല സാറെ,ഭൈരവൻ നേരെ തിരിച്ചും”

“അതാടോ ഇപ്പോൾ കുഴക്കുന്നത്. എന്തൊ പൊരുത്തക്കെടുകൾ തോന്നുന്നു അല്ലെ?ഭൈരവൻ-പിന്നെ ഒരു പെണ്ണ്-സുര ഒന്നും അങ്ങോട്ട് കണക്ട് ആവുന്നില്ല.കണ്ടുപിടിക്കണം.”

“അങ്ങനെയൊരു പെണ്ണുണ്ടെങ്കിൽ സുരയെ കണക്ട് ചെയ്യുക ബുദ്ധിമുട്ട് ആവും സർ.”

“അതാടോ ഞാനും ആലോചിക്കുന്നത്.രണ്ട് ക്രിമിനൽസ് പക്ഷെ പെണ്ണ് വിഷയം മാത്രം വേറിട്ടു നിർത്തുന്നവർ.അങ്ങനെയൊരു കാര്യത്തിന് അവര് തമ്മിൽ കോർക്കാനുള്ള ചാൻസ് ഇല്ല.

പിന്നെ സുര ആർക്കെങ്കിലും വേണ്ടിയവനെ തീർത്തത് ആണെങ്കിൽ അങ്ങനെ ഒരുവൾ ഇടക്ക് വരേണ്ട കാര്യവുമില്ല.”

“ഒരു കാര്യം സർ……റിപ്പോർട്ടിൽ ആയുധത്തെക്കുറിച്ച് വല്ലതും?”

“വാ വട്ടമുള്ള എന്തെങ്കിലും ആവാൻ ആണ് സാധ്യതയെന്ന് പറയുന്നുണ്ട്. മഴുവൊ കൈക്കോട്ടോ പോലെ എന്തെങ്കിലും.ഇതൊരു കോംപ്ലിക്കെറ്റെഡ് കേസ് ആടോ. പ്രത്യക്ഷത്തിൽ നിസാരമെന്ന് തൊന്നുമെങ്കിലും,ഇതിൽ എങ്ങനെ എന്ന് ധാരാണയുണ്ട്.പക്ഷെ ആര്? എന്തിന്?എവിടെ വച്ച്?കണ്ടെത്തണം പത്രോസേ.”

“ആകെ കുഴയുമല്ലോ സർ”

“നമ്മുക്ക് നോക്കാം പത്രോസ് സാറെ. കുഴഞ്ഞുമറിഞ്ഞ ഏത്ര കേസിന് നമ്മൾ തുമ്പ് കണ്ടെത്തിയിരിക്കുന്നു. താനിപ്പോ വണ്ടിയെടുക്ക്.നമ്മുക്ക് ആ ഭൈരവനെ കിട്ടിയ ഇടം വരെ പോയി നോക്കാം.” ***** പുറകുവശം പാതി കെട്ടിയ വെളുത്ത ബൊലേറോ കുതിച്ചുപായുന്നു. രാജീവ്‌ റാം അപ്പോഴും എന്തൊ ചിന്തയിലാണ്.പത്രോസ് ഡ്രൈവിംഗ് സീറ്റിലും.”എടൊ ആ കിള്ളിമംഗലം മാധവൻ ആളെങ്ങനെ?”എന്തൊ ഓർത്തെന്നപോലെ രാജീവ്‌ ചോദിച്ചു.

“ആള് മാന്യനാ സാറെ….ബിസിനസ് അല്ലെ,അപ്പോൾ സുരയെപ്പോലെ ഉള്ള ആരേലുമായിട്ട് ബന്ധം കാണും. ഒരു തരത്തിൽ നോക്കിയാൽ ഈ രാഷ്ട്രീയക്കാരും ബിസിനസുകാരും ഗുണ്ടകളും ഒരു ത്രികോണത്തിന്റെ ഓരോ മൂലകളാ.അവർ പരസ്പരം സഹായിച്ചുകൊണ്ടിരിക്കും.പക്ഷെ ഈ കേസിൽ മാധവന് പങ്കുണ്ടാവാൻ വഴിയില്ല.കാരണം ഭൈരവൻ അയാളുടെ വിഷയമല്ല.അവനെ കൊന്നു തള്ളിയിട്ട് ഒന്നും കിട്ടാനുമില്ല. ആകെ സംശയിക്കാവുന്നത് സുരയെ ആണ്.പക്ഷെ മാധവനും ഇരുമ്പും തമ്മിൽ ചില ഇടപാടുകൾ ഉണ്ടെന്ന് കരുതി അയാൾക്ക് ഇതിൽ പങ്കുണ്ട് എന്നതിന്,അയാളിലേക്ക് ലീഡ് ചെയ്യുന്ന ഒരു തുമ്പെങ്കിലും കിട്ടാതെ ഒന്നും ഉറപ്പിക്കുക വയ്യ സർ.പേരിന് നമ്മൾ സംശയിക്കുന്ന ആളുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താം എന്നല്ലാതെ വേറൊന്നും തത്കാലം പറ്റില്ല സർ.”

“അതേടോ…..ആ സംശയം അങ്ങനെ നിൽക്കട്ടെ.വഴിയിൽ മാധവൻ എന്ന പേര് വീണ്ടും കേൾക്കാൻ ഇടവന്നാൽ അന്ന് നോക്കാം.”

“അതു തന്നെയാണ് ഞാനും പറഞ്ഞു വരുന്നത് സർ.ഇപ്പോൾ എങ്ങനെ എന്ന് ധാരണയുണ്ട്.ആര്? എന്തിന്?എവിടെ വച്ച്?എന്നത് വല്ലാതെ കുഴക്കുന്നുണ്ട് സർ.”

“ബേജാറ് വേണ്ട പത്രോസേ…അതിന് ആദ്യം വേണ്ടത് ജയിലിൽ നിന്നും ഇറങ്ങിയ ഭൈരവൻ സഞ്ചരിച്ച വഴിയിലൂടെ നമ്മളും സഞ്ചരിക്കണം. ഇത്തിരി മെനക്കേട് ആണ്.അവിടെ എവിടെയോ ഈ കേസിന്റെ ചുരുൾ അഴിക്കാനുള്ള താക്കോലിരിപ്പുണ്ട്.”

ഓരോന്ന് പറഞ്ഞും വിശകലനം ചെയ്തും അവർ മാലിന്യകൂമ്പാരത്തിലെത്തി.അവിടെ പതിവ് ജോലികൾ നടക്കുന്നുണ്ട്.
ഭൈരവനെ കിട്ടിയ ഇടം പോലീസ് ഇതിനിടയിൽ തന്നെ കൈവശം വച്ചു തിരിച്ചിട്ടിരുന്നു.അവർ അതിനുള്ളിൽ പ്രവേശിച്ചു.രാജീവ്‌ അവിടെ മൊത്തം നന്നായി പരതിയെങ്കിലും പ്രതേകിച്ച് ഒന്നും കിട്ടിയില്ല.”

“ഇത് ഞാൻ പ്രതീക്ഷിച്ചതാ സാറെ. നമ്മൾ ഇത് അറിഞ്ഞത് തന്നെ വൈകിയല്ലേ”അയാളുടെ മുഖത്തെ നിരാശകണ്ട് പത്രോസ് പറഞ്ഞു.

അയാളുടെ വാക്കുകൾ മൂളിക്കേട്ട രാജീവ്‌ ആ പരിസരം ആകെയൊന്ന് വീക്ഷിച്ചു.തീർത്തും വിജനമായ പ്രദേശം.ഇരുട്ടിന്റെ മറയിൽ സാമൂഹ്യ വിരുദ്ധതക്ക് പറ്റിയ ചുറ്റുപാട്. അവിടെക്കണ്ട ചെക്കൻമാരെ രാജീവ്‌ അടുത്തേക്ക് വിളിപ്പിച്ചു. തന്റെ ഔദ്യോഗിക വാഹനത്തിൽ ചാരി നിൽക്കുകയാണ് അയാൾ. അല്പം ഭയത്തോടെയാണെങ്കിലും ആക്രി പെറുക്കിക്കൊണ്ടിരുന്ന ചെക്കൻമാർ അയൽക്കരികിലെത്തി

“എന്താടാ ഇവിടെയൊരു ചുറ്റിക്കളി.”

അല്പം ഗൗരവം മുഖത്തുവരുത്തി രാജീവ്‌ ചോദിച്ചു.

“സാറെ…… പാട്ട പെറുക്കാൻ…….” അവരിൽ ഒരുവൻ വിക്കി.

“ഇവിടാണോ സ്ഥിരം……”

“പകൽ വന്നു പോകും സാറെ……”

“മ്മ്മ്മ്മ്….ഇവിടെ അധികം കറങ്ങാൻ നിക്കണ്ട,കേട്ടോടാ.”അയാൾ അവരെ ഒന്ന് വിരട്ടി.”എന്നാ ചെല്ല്”

അയാളുടെ വാക്ക് കേട്ട് ശ്വാസം കിട്ടി എന്നത് പോലെ തിരിഞ്ഞോടിയ അവരെ അയാൾ തിരിച്ചു വിളിച്ചു “എന്താടാ ഒരു വശപ്പിശക്.എന്നെ എന്തിനാ നിങ്ങൾ പേടിക്കുന്നെ.”

“അത് പിന്നെ സാറെ……അന്ന്…..”

“ഓഹ് അത് നിങ്ങളാരുന്നൊ.ഇങ്ങ് വന്നെ ചോദിക്കട്ടെ.ആരാ ആദ്യം കണ്ടത്? “

“ഇവനാ സാറെ…..ഇവൻ ഒച്ചയിട്ടപ്പോ ഞങ്ങൾ അങ്ങോട്ട്‌ ചെല്ലുവാരുന്നു. പിന്നെ കുറെ ചേട്ടൻമാരും വന്നു.”

“നിങ്ങൾക്ക് അവിടുന്ന് വല്ലതും കിട്ടിയോ?സത്യം പറഞ്ഞോണം. അല്ലെ ചന്തി തല്ലി പഴുപ്പിക്കും ഞാൻ”

“ഇല്ല സാറെ…..നേരായും ഇല്ല”

“എടൊ പത്രോസേ…..ഇവൻമാരെ അങ്ങ് ജീപ്പിലോട്ട് കേറ്റ്.ബാക്കി സ്റ്റേഷനിൽ ചെന്നിട്ടാവാം.”

“സർ……. അത്……”

“പറയുന്നത് ചെയ്യടോ”

അവരുടെ സംസാരം കേട്ട പേടിയിൽ അവരിൽ ഒരുവൻ ഒരു പഴ്സ് എടുത്തു നീട്ടി.അത് കണ്ടതും പത്രോസ് രാജീവിനെ ഒന്ന് നോക്കി.

“ഇതെ ഉല്ലോടാ……കിട്ടിയപ്പോൾ ഉള്ളതൊക്കെ ഇതിലുണ്ടോ”അത് വാങ്ങുമ്പോൾ രാജീവ്‌ ചോദിച്ചു. പക്ഷെ അവരുടെ തല കുനിഞ്ഞു.

“ആ അപ്പൊ വേണ്ടത് എടുത്തു അല്ലെ.”അയാൾ അതും പറഞ്ഞ് അത് മുഴുവൻ തുറന്നു നോക്കി. രക്തക്കറപിടിച്ച അതിൽ നിന്നും അയാൾക്ക് ഒരു വിസിറ്റിങ് കാർഡ് മാത്രം കിട്ടി.പക്ഷെ അക്ഷരങ്ങൾ രക്തം പുരണ്ട് തിരിച്ചറിയാൻ പ്രയാസമായിരുന്നു.
പക്ഷെ അതിലെ സിംബൽ മാത്രം മായാതെ നിന്നിരുന്നു.അവിടെയുള്ള മറ്റ് ആളുകളോടും രാജീവ്‌ സംസാരിച്ചു എങ്കിലും കൂടുതൽ വിവരങ്ങൾ നൽകാൻ ആർക്കും കഴിഞ്ഞില്ല.

പ്രതീക്ഷിക്കാതെ കിട്ടിയതും കയ്യിൽ കരുതി അവർ അവിടുന്ന് തിരിച്ചു. “ഇടക്ക് ഈ സാറിനെ എനിക്ക്‌ മനസിലാവുന്നില്ല.”പത്രോസ് അത് ചോദിക്കുകയും ചെയ്തു.

“എടൊ തന്റെ മനസ്സിൽ എന്താന്ന് എനിക്കറിയാം.ആ പിള്ളേര് പെറുക്കി എങ്കിലും ജീവിക്കട്ടെടൊ.അല്ലാതെ തത്കാലം വേറെ വഴിയില്ല.പിന്നെ വേണ്ടാത് ചെയ്യാം”

“അല്ല സാറെ അത്….”

“എടൊ പെറുക്കി ജീവിക്കുന്നവരാ. പച്ചക്ക് പറഞ്ഞാൽ തെണ്ടികൾ. അപ്പൊ കൗതുകം തോന്നുന്ന എന്തും എടുക്കും,സൂക്ഷിക്കും.അതൊരു സൈക്കോളജിയാ.ഒന്ന് വിരട്ടിയപ്പൊ ഇത് കിട്ടുകയും ചെയ്തു.”

“എന്നാലും സാറെ…..ഒരു പ്രയോജനം ഇല്ലാത്ത കിട്ടൽ ആയിപ്പോയി.”

“ആര് പറഞ്ഞു.ഇതെങ്കിലും കിട്ടിയല്ലോ.ഒന്നുറപ്പ് പുറത്തിറങ്ങിയ ഭൈരവനെ ആരോ വിളക്കെടുത്തിട്ടുണ്ട്.പക്ഷെ ആര്….? അതൊരു ചോദ്യമാണ് പത്രോസേ.”

സംസാരിച്ചുകൊണ്ട് വളവ് തിരിഞ്ഞു വരുമ്പോൾ നേരെ മുന്നിൽ കണ്ട കുരിശടിക്ക് സമീപം പത്രോസ് വണ്ടി ഒതുക്കിയിട്ടു.”പത്രോസിന്റെ നാമത്തിൽ ഉള്ള ഒരു കുരിശുപള്ളി.” അവിടെ നേർച്ചയിട്ടു വന്ന പത്രോസ് വണ്ടി മുന്നോട്ടെടുത്തു.

“പത്രോസേ…..”ബൊലേറോ മുന്നോട്ട് നീങ്ങവേ രാജീവ്‌ വിളിച്ചു.

“എന്താ സാറെ….”

“അങ്ങോട്ടേക്ക് ഈ ഒരു വഴിയല്ലെ ഉള്ളു?”

“അതെ സർ……ആ വളവ് തിരിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒറ്റപ്പെട്ട പ്രദേശം ആണ്.മാലിന്യക്കൂമ്പാരം ഉള്ളതുകൊണ്ട് ആൾപ്പാർപ്പ് കുറവാ.”

“രണ്ട് കാര്യങ്ങൾ ഉടനെ വേണം.ഒന്ന്- ഈ പഴ്സ് ഫോറെൻസിക്കിൽ വിടണം.രണ്ട്-താനിപ്പോൾ ഇറങ്ങിയ കുരിശടിയിൽ ഒരു സി സി ക്യാമറ ഉണ്ട്.അതിന്റെ ഫുട്ടെജ് എടുക്കണം, ഭൈരവൻ മരിക്കുന്നതിന് തലേന്ന് മുതൽ അന്ന് വൈകിട്ടുവരെയുള്ളത് മുഴുവൻ കിട്ടണം.”

“ഏർപ്പാട് ചെയ്യാം സർ”രാജീവിന്റെ വാക്കുകൾ സ്വീകരിച്ച പത്രോസിന്റെ കാലുകൾ ആക്സിലെറ്ററിൽ അമർന്നു.തങ്ങളുടെ ലക്ഷ്യങ്ങൾ തേടിയുള്ള കുതിപ്പ് അവർ തുടങ്ങിക്കഴിഞ്ഞു. ***** കൊച്ചിയിലെ മാധവന്റെ ഗസ്റ്റ്‌ ഹൗസ്.

അന്ന് രാവിലെ ഓഫീസിൽ എത്തിയ മാധവന് വില്ല്യമിനെ കണ്ടതും ചൊറിഞ്ഞു കയറി.സ്വയം പിരിഞ്ഞു പോവാനുള്ള ഉഗ്ര ശാസനയായിരുന്നു മാധവന്റെത്.വില്ല്യം എതിർത്തു നിൽക്കാൻ ശ്രമിച്ചതും,അവന് ചുറ്റും മൂന്ന് നാലു പേര് കൂടിയതും ഒന്നിച്ചായിരുന്നു.ഘടാഘടിയൻമാര് നാലുപേർ.

“മാനേജർ സാറെ,മാഷ് പറഞ്ഞത് മനസിലായില്ലന്നുണ്ടൊ?ഇവിടെ പലരുടെയും മുന്നിൽ പ്യുൺ ജോലി ചെയ്യുന്നവരാ.
അതിനേക്കാൾ ഉപരി ഈ ഓഫീസിന്റെ സംരക്ഷണം ഈ ഞങ്ങൾക്കാ.ആൾബലം കാണിക്കാനാണെങ്കിൽ ഒന്ന് ചുറ്റിലും നോക്കിയാൽ മതി”

വില്ല്യമിന്റെ കണ്ണുകൾ ഓടിനടന്നു. ഓഫീസിനുള്ളിൽ തൂക്കാനും ചായ നൽകുവാനും നിൽക്കുന്നവരിൽ ചിലർ അങ്ങോട്ടേക്ക് രൂക്ഷമായി നോക്കുന്നതവൻ കണ്ടു.

“എന്റെ ആൾക്കാരാ സാറെ…..മാഷ് പോവാൻ പറഞ്ഞ സ്ഥിതിക്ക് എതിർത്തുകൊണ്ട് ഇവിടെ നിക്കാൻ ചങ്കുറപ്പ് ഉണ്ടെങ്കിൽ തുടരാം.പക്ഷെ നാളെ സൂര്യോദയം നീ കാണില്ലെന്ന് മാത്രം”

ഒരു നിമിഷം വില്ല്യം ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു.അവൻ അസ്വസ്ഥനായിരുന്നു.ഗോവിന്ദ് പറഞ്ഞത് അത്ര ഗൗരവത്തിൽ എടുത്തില്ല എങ്കിലും ഇപ്പോൾ കാര്യം പിടികിട്ടിയ അവസ്ഥയിലാണ് വില്ല്യം.

“ഞാൻ പറഞ്ഞപ്പോൾ കണ്ട നിന്റെ ആത്മവിശ്വാസം,അതെവിടെ വില്ല്യം?” ഗോവിന്ദ് പരിഹാസത്തോടെ ചോദിച്ചു.

“എടാ നാറി…..എരിതീയിൽ എണ്ണ ഒഴിക്കാൻ ആണോ നീ കൂടെയിങ്ങു പോന്നത്?”

“എടാ…..ഒരു കാര്യം പറഞ്ഞാൽ അത് മനസിലാക്കാനുള്ള ക്ഷമ വേണം. പിന്നെ ഞാനും ഇങ്ങ് പോന്നത്,നിന്റെ ഇവിടുത്തെ പൊറുതി മതിയാക്കിച്ച് താക്കോലും ആയി ചെല്ലാൻ അച്ഛൻ പറഞ്ഞത് കൊണ്ടാ.”

വില്ല്യം വീണ്ടും എന്തൊ ആലോചിച്ചു നിന്നു.അവൻ ഫോണെടുത്തു ആരെയോ വിളിക്കുന്നതും ഗോവിന്ദ് ശ്രദ്ധിച്ചു.പക്ഷെ ഒറ്റക്ക് മാറിനിന്ന് സംസാരിച്ചതിനാൽ അതവന് കേൾക്കുവാനും സാധിച്ചില്ല.”ഗോവിന്ദ് തത്കാലം ഞാൻ ഇവിടുന്ന് മാറുന്നു. ഒരു ഫ്‌ളാറ്റ് ഒത്തുകിട്ടിയിട്ടുണ്ട്. ബാക്കി വഴിയെ പറയാം.”

“ഇനിയെന്താ നിന്റെ പ്ലാൻ?”

“പറയാം……പക്ഷെ ഗോവിന്ദ്,നീയിന്നു മുതൽ വീട്ടിൽ കാണണം.നിന്റെ തറവാട്ടിൽ.പോയി വരുന്നത് അല്പം ബുദ്ധിമുട്ടാണ്,പക്ഷെ അത് അഡ്ജസ്റ്റ് ചെയ്തെ പറ്റൂ.പക്ഷെ നീ ശ്രദ്ധിക്കേണ്ടതെന്തെന്നാൽ നിന്റെ കണ്ണിൽ പലതും കാണും,മറ്റുചിലത് കേൾക്കും,അതങ്ങ് കണ്ണടച്ചേക്കണം. എന്നാൽ നീ ശ്രദ്ധാലുവായിരിക്കണം. നിനക്ക് ശബ്ദമുയർത്താൻ കിട്ടുന്ന അവസരം ഉപയോഗിക്കണം.ഒരു പിടിവള്ളി കിട്ടിയാൽ,ബുദ്ധിപൂർവ്വം അതുപയോഗിച്ചാൽ കളി നമ്മുടെ കയ്യിൽ വരും.”

“നീയെന്താ പറഞ്ഞുവരുന്നത്?”

“എടാ നീയിവിടെയാ,അതുകൊണ്ട് നമ്മുക്ക് അടിച്ചുപൊളിക്കാം എന്നല്ലാതെ എന്ത് പ്രയോജനം.അതു കൊണ്ട് തന്നെ നിന്റെ വീട്ടിൽ നടക്കുന്നത് പലതും നീ അറിയുന്നില്ല. അല്ലെങ്കിൽ അറിയിക്കുന്നില്ല.അവിടെ പലതും നടക്കുന്നുണ്ട്,അതറിഞ്ഞാലെ നമ്മുക്ക് മുന്നോട്ടുള്ള വഴി തുറക്കൂ”

“അതവിടെ നിൽക്കട്ടെ.നീ ആരെയോ കാണാൻ പോയിട്ട് എന്തായി?പിന്നെ ഒന്നും പറഞ്ഞതുമില്ല”

“അയാളെ കണ്ടു……സംസാരിച്ചു….. അദ്ദേഹവും പറയുന്നത് അതാ.നിന്റെ തറവാട്ടിനുള്ളിൽ നടക്കുന്നതറിയണം അതിന് നീയവിടെ വേണം”

“അച്ഛനോട്‌ പെട്ടെന്ന് എന്ത് പറയും?”

“അതിനെന്താ ഇത്ര ആലോചിക്കാൻ? ഇതെനിക്ക് തന്ന അക്കോമൊടെഷൻ അല്ലെ.കൂടെ നീയും താമസിക്കുന്നു. എന്റെ ജോലിയും പോയി ഇവിടുന്ന് ഒഴിയാനും പറഞ്ഞ സ്ഥിതിക്ക്, നിനക്ക് വീട്ടിൽ പോയി വരാൻ എന്താ ബുദ്ധിമുട്ട്.ചോദിച്ചാൽ ഒറ്റക്ക് നിൽക്കുന്നത് മടുപ്പാണെന്ന് വല്ലതും പറഞ്ഞൊഴിയ്.ഇപ്പോൾ ആവശ്യം നമ്മുടെയാ.”

“മ്മ്മ് നീ പറഞ്ഞതിലും കാര്യമുണ്ട്. അപ്പൊ ഇന്ന് തന്നെ മാറിയേക്കാം അല്ലേടാ?”

“അതാ നല്ലത്.എത്ര വേഗം കാര്യങ്ങൾ അനുകൂലമാകുന്നൊ, അത്രയും നല്ലത്.റിയൽ എസ്റ്റേറ്റ് കളിച്ചു കാശ് പോയതൊഴിച്ചാൽ വേറെ എന്തുണ്ട് ബാധ്യതകൾ അല്ലാതെ.ഇപ്പോൾ തന്നെ പലിശ മുടങ്ങിയിട്ട് ആ ചെട്ടിയാർ വിളിയോട് വിളിയാ.പെടുമ്പോൾ ഒന്നിച്ചാവും പെടുക.അതിന് മുന്നേ കാര്യങ്ങൾ നടക്കണം”

“അറിയാത്തതല്ല വില്ല്യം,ഓഫീസിൽ അക്കൗണ്ട് മറിക്കാൻ നോക്കിയിട്ട് എന്നായി?നിനക്കും അറിയാത്തതല്ല. സ്ട്രിക്ട് ഡെഡ് ഹാന്ഡിലിങ്,അതും മേരിക്ക് മാത്രം കഴിയുന്നകാര്യം.എന്ത് ഒരു വൗച്ചർ മാറാൻ പോലും അവളുടെ സൈനും പിന്നെ അച്ഛന്റെ കൌണ്ടർ ചെക്കിങും.നമ്മൾ വെറും ഡമ്മി ആയിരുന്നടാ…….എക്സ്പോർട്ടിൽ ഡ്യൂപ്ലിക്കേഷൻ നടത്താന്ന് വച്ചപ്പൊ, ഒന്നിലും ഇടപെടാൻ പറ്റാത്ത പട്ടി ആണെന്ന് അന്ന് മനസിലായി.ഒരു മുറിയിൽ എം ഡി എന്ന ലേബലിൽ ഇരിക്കാൻ മാത്രം വിധിക്കപ്പെട്ടവൻ”

“ഇതിലും ഭേദം ബാംഗ്ലൂർ ആയിരുന്നു. പ്രൊജക്റ്റ്‌ ടെണ്ടർ ചോർത്തിയിട്ട് ആണെങ്കിലും അല്പം കിട്ടപ്പോര് ഉണ്ടായിരുന്നതാ.ഇവിടെ ഇങ്ങനെ ഒന്ന് കിട്ടിയപ്പോൾ സ്വപ്നം കണ്ട നമ്മുക്ക് തെറ്റി.തത്കാലം നീ സമാധാനിക്ക്.എന്നിട്ട് വീട് പിടിക്കാൻ നോക്ക്”

പിന്നീട് വീട്ടിലെത്താനുള്ള തിരക്കിൽ ആയിരുന്നു ഗോവിന്ദ്.പുറപ്പെടാൻ ഒരുങ്ങിയ ഗോവിന്ദിനെ വില്ല്യം കാര്യം ഒന്നുകൂടി ഓർമ്മിപ്പിച്ചു.മാധവന്റെ നിർദേശപ്രകാരം ആ ഗസ്റ്റ്‌ ഹൗസ് പൂട്ടി താക്കോൽ ഓഫീസിൽ മേരിയെ ഏൽപ്പിച്ചു.തത്കാലം വില്ല്യമിനെ മറ്റൊരു ഫ്‌ളാറ്റിലേക്ക് ആക്കിയിട്ടാണ് ഗോവിന്ദ് വീട്ടിലേക്കുള്ള യാത്ര തുടർന്നതും. ***** പതിവില്ലാതെ മുറ്റത്തു കാർ വന്നു നിൽക്കുന്നതുകണ്ട് ഉമ്മറത്തെക്ക് വന്നതാണ് സാവിത്രി.ഇറങ്ങുന്നയാളെ കണ്ടവൾ ആശ്ചര്യപ്പെട്ടു.”……വല്യേട്ടൻ…….” സാവിത്രി മന്ത്രിച്ചുകൊണ്ട് ഓടി അടുത്തേക്ക് ചെന്നു.

“ഏട്ടൻ ഈ വഴിയൊക്കെ മറന്നുന്നാ കരുതിയെ”

“അപ്പൊ നീയോ?തറവാട്ടിലെക്കുള്ള വരവ് നന്നേ കുറഞ്ഞു.ഒന്ന് വന്നു കാണാം എന്ന് വച്ചപ്പോൾ അവളുടെ ഒരു……….”

“ഒന്ന് പോ ഏട്ടാ…..അറിയാവുന്നതല്ലെ സ്കൂളിലെ തിരക്കും ഇവിടുത്തെ പ്രശ്നങ്ങളും ഒക്കെ?”

“ആഹ് അറിയുന്നുണ്ട്.കഴിഞ്ഞത് കൂടി കേട്ടപ്പോൾ ഇരുപ്പുറച്ചില്ല.അതാ പെട്ടെന്ന്…..ഇന്ന് തന്നെ വരാൻ പറ്റും എന്ന് നിനച്ചതുമല്ല”

സംസാരിച്ചുകൊണ്ട് തന്നെ അവർ പ്രധാന ഹാളിൽ എത്തിയിരുന്നു. അമ്മാവനെ കണ്ടതും ഗായത്രി ഓടി വന്ന് കാൽ തൊട്ടു വന്ദിച്ചു.അവളെ നെറുകയിൽ തലോടി അനുനഗ്രഹം നൽകി അദ്ദേഹം.സാവിത്രിയുടെ കണ്ണുകൾ അവളെ തേടിയെത്തി.ആ നോട്ടം മനസിലായി എന്നത് പോലെ ഗായത്രി അടുക്കള ലക്ഷ്യമാക്കി നടന്നു.

“സാവിത്രി……..മാധവൻ?”

“ഏട്ടൻ കൊച്ചി വരെ പോയതാ.അല്പം വൈകും വരുമ്പോൾ”

“…..മ്മ്മ്മ്…..”അയാളൊന്ന് മൂളുക മാത്രം ചെയ്തു.

“അവിടെ എന്തുണ്ട് ഏട്ടാ വിശേഷം ഒക്കെ?അങ്ങോട്ടേക്ക് വരണം എന്ന് കരുതും.ഒന്ന് സമയം ഒത്തുകിട്ടണ്ടെ.”

“സമയം കിട്ടുന്നതും നോക്കിയിരുന്നാ ഒന്നും നടക്കില്ല സാവിത്രിയെ.നമ്മൾ സമയം കണ്ടെത്തുകയാണ് വേണ്ടത്”

“ഈ ഏട്ടൻ…..”സാവിത്രി ചെറു പരിഭവം മുഖത്തു കാട്ടി.

അപ്പോഴേക്കും ഗായത്രി ചായ എടുത്തിരുന്നു.ഊണ് മേശയിലിരുന്നു ചായ ഊതിക്കുടിക്കുമ്പോൾ ഗായത്രി അമ്മാവന് മുറി തയ്യാറാക്കിയിരുന്നു.

അപ്പോഴും താഴെ എന്ത് നടക്കുന്നു എന്നതറിയാതെ വീണയും ശംഭുവും തങ്ങളുടെ പ്രണയം പങ്കുവക്കുകയായിരുന്നു.അവരുടെ ലോകത്തിരിക്കുമ്പോൾ ചുറ്റുമുള്ളത് അവർ മറക്കാൻ പഠിച്ചിരുന്നു.അത് കൊണ്ടുതന്നെ ബാൽക്കണിയിൽ ഇരുന്നിട്ട് പോലും താഴെ കാർ വന്നത് അവർ അറിഞ്ഞതെയില്ല.ശംഭുവിന്റെ നെഞ്ചിൽ ചാരി അവനോട് കൊഞ്ചുകയാണ് അവൾ.അവന്റെ മുന്നിൽ അവളൊരു വെറും പൈങ്കിളി പെണ്ണായി മാറി.

“…..ശംഭുസേ…..”

“…..മ്മ്മ്മ്…….”

“എന്നെയൊന്നു വീട്ടിൽ കൊണ്ട് പോവോ?”

“എന്താ പെട്ടെന്നൊരു പൂതി?”

“അല്ല….കെട്ടിന്റെ അന്ന് ചെന്നത് അല്ലാതെ അങ്ങോട്ടേക്കൊന്ന് പോയത് കൂടിയില്ല.ശരിക്കും അതൊക്കെ ഒരു ചടങ്ങാ.ഇപ്പൊ അമ്മ സമ്മതിച്ച നിലക്ക് ഒന്ന് നിന്നിട്ട് വരാം ശംഭുസേ.”

“ഈ പ്രശ്നങ്ങളുടെ ഇടയിൽ തന്നെ വേണോ പെണ്ണെ?”

അത് കേട്ടതും അവളുടെ മുഖം വാടി. അവൻ പോകാം എന്ന് സമ്മതിച്ചതും അവളുടെ മുഖം വിടർന്നു.അവന്റെ കവിളിൽ ഒരു ചുംബനം കൊടുത്തിട്ട് അവന്റെ മടിയിൽ നിന്നെഴുന്നെറ്റ നേരം മുറ്റത്തൊരു കാർ കിടക്കുന്നത് അവൾ കണ്ടു.”ആരോ താഴെ വന്നല്ലോ ശംഭുസേ!”

അതു കേട്ടവൻ താഴേക്ക് നോക്കി. ആ സമയം ഗോവിന്ദിന്റെ കാറും പടികടന്നെത്തി.”ഇവനും വന്നോ?” അതിശയോക്തിയിൽ ശംഭു തിരക്കി.

“എന്തായാലും ശംഭുസ് ഇവിടെ നിക്ക്. ഞാൻ നോക്കിയിട്ട് വരാം.”

അവന്റെ സമ്മതം കിട്ടിയതും വീണ താഴേക്ക് ചെന്നു.അപ്പോൾ ഗോവിന്ദ് അമ്മാവനൊപ്പം ഇരുന്ന് സംസാരിക്കുന്നുണ്ട്.”മോളിവിടെ ഉണ്ടായിരുന്നൊ?”അയാൾ തിരക്കി.

“ഞാൻ മുകളിൽ….ഒന്നുറങ്ങിപ്പൊയി”

“കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചതെയുള്ളൂ,അപ്പോഴേക്കും ആളിങ്ങെത്തി.”

“വീണാ….ഒരു ചായ കിട്ടുവോ?” അമ്മാവൻ അടുത്തിരിക്കുന്നത് മുതലാക്കി അവൻ ചോദിച്ചു.

കേട്ടപ്പോൾ ദേഷ്യം വന്നെങ്കിലും സ്വയം നിയന്ത്രിച്ച വീണ ഗോവിന്ദിനെ ഒന്ന് നോക്കിയിട്ട് അടുക്കളയിലെക്ക് നടന്നു.”എന്താ വീണാ ഇത് കടുപ്പം ഇല്ലല്ലോ,എന്നാൽ മധുരത്തിന് ഒരു കുറവുമില്ല.ഇനിയെന്നാ ഇതൊക്കെ ഒന്ന് പഠിക്കുക.”വീണ കൊടുത്ത ചായ അല്പം കുടിച്ചിറക്കിയ ശേഷം ഗോവിന്ദ് പറഞ്ഞു.അമ്മാവന്റെ സാന്നിധ്യം അവൻ മുതലെടുക്കാൻ തീരുമാനിച്ചിരുന്നു.കാരണം സാവിത്രി പോലും അയാളെ എതിർത്ത് പറയില്ല എന്നതുകൊണ്ട് തന്നെ.

വീണ അവനെയൊന്ന് കലിപ്പിച്ചു നോക്കി.

“നീ നോക്കി പേടിപ്പിക്കണ്ട.ഉള്ളത് പറഞ്ഞാൽ നിനക്ക് പിടിക്കില്ലല്ലോ.”

അവൻ അവസരം മുതലെടുക്കുകയാണെന്ന് അവൾക്ക് മനസിലായി.സാവിത്രിയും എന്ത് പറയണം എന്നറിയാതെ നിൽക്കിന്നു. പിന്നിൽ ഗായത്രിയും.കാരണം അവൾ പറഞ്ഞു തുടങ്ങിയാൽ ശംഭു ആരെന്ന് കൂടെ പറയേണ്ടി വരും. സ്വന്തം ആങ്ങളമാരെ നല്ലവണ്ണം അറിയുന്ന സാവിത്രി ശംഭുവിനെ ഓർത്തു മാത്രമാണ് നിയന്ത്രിക്കുന്നത്

“ഗോവിന്ദ് നീ എന്താ ഇങ്ങനെ.അല്പം മയത്തിലൊക്കെ പറഞ്ഞൂടെ.ഇനി മോള്‌ ശ്രദ്ധിച്ചോളും”അമ്മാവൻ ഗോവിന്ദിന്റെ പുറത്ത് തട്ടി പറഞ്ഞു.

“…..മ്മ്മ്…..”അവനൊന്ന് മൂളിയിട്ട് ചായക്കപ്പ് തിരികെ കൊടുത്തു.

“ഒന്ന് ഫ്രഷ് ആയിട്ട് വരാം അമ്മാവാ.” അതും പറഞ്ഞു ഗോവിന്ദ് മുകളിൽ പോകാൻ തുടങ്ങി.ഒപ്പം മുകളിലേക്ക് വരാൻ വീണയെ കണ്ണു കാട്ടി.മറ്റു വഴി ഇല്ലാത്തതിനാൽ കപ്പ് അടുക്കളയിൽ വച്ച് അവൾ പോകുവാൻ തുടങ്ങി. അപ്പോഴേക്കും അമ്മാവനും മുറിയിൽ കയറിയിരുന്നു.

“മോളെ…… ഒന്ന് അഡ്ജസ്റ്റ് ചെയ്യടി. അമ്മ നോക്കിക്കോളാം.ഇപ്പൊ ഏട്ടന്റെ വരവ് ഞാൻ പ്രതീക്ഷിച്ചതല്ല”

“ചെയ്യാം….പക്ഷെ ഗോവിന്ദ് കൂടുതൽ ഭരിക്കാൻ വന്നാൽ ഞാൻ പ്രതികരിക്കും.അത് അമ്മാവൻ ആണോ മരുമോൻ ആണൊ എന്ന് ഞാൻ നോക്കില്ല.”

“മോളെ എന്നെ കൂടുതൽ പ്രശ്നത്തിലാക്കല്ലെടി…അവനെ ശംഭുനെയൊന്ന് നീയോർക്ക്.അവന് വേണ്ടിയെങ്കിലും”

“അമ്മാ….ആങ്ങളമാരെ ഭയന്ന് ഏത്ര നാൾ പൊതിഞ്ഞുവക്കും.അവനൊരു ആൺകുട്ടിയാ.പിടിച്ചുനിൽക്കുമെന്ന് ഉറപ്പുമുണ്ട്.എന്നുവെച്ചു ഒറ്റക്ക് ആരുടെ മുന്നിലേക്കും ഇട്ടുകൊടുക്കില്ല അവനെ.എനിക്ക്‌ വേണം എന്റെ ശംഭുനെ.”

“മോളെ അമ്മയെ സങ്കടത്തിലാക്കരുത്,ഈ ഒരു രാത്രി മാത്രം ഒന്ന് ഒതുങ്ങി നിന്നൂടെ?”

“ഈ കാര്യത്തിൽ ഇനിയൊരു സംസാരം വേണ്ട….ഞാൻ ചെല്ലട്ടെ, അവന്റെ ഭാവം എന്താണെന്നറിഞ്ഞിട്ടാവാം ബാക്കി.”

സാവിത്രി എന്തൊ പറയാൻ തുനിഞ്ഞതും അതിന് ചെവികൊടുക്കാതെ വീണ മുകളിലേക്ക് കയറി.പറയാൻ തുടങ്ങിയ സാവിത്രിയെ ഗായത്രി തടയുകയും ചെയ്തു. “അമ്മ….ചേച്ചിയെ തടയാൻ കഴിയില്ല. ശംഭു….അവനായി എന്ത് വേണേലും ചേച്ചി ചെയ്യും.അമ്മാവൻ അവനെ ഇവിടെ കണ്ടാൽ അതും പ്രശ്നമാണ്. പിരി കേറ്റാൻ ഗോവിന്ദും ഉണ്ടെങ്കിൽ പിന്നെ ഞാൻ പറയണ്ടല്ലോ……..”

സാവിത്രി അറിയാതെ ഈശ്വരനെ വിളിച്ചുപോയി.അതെ സമയം മുകളിൽ എത്തിയ വീണ ശംഭുവിനെ

ആണ് തിരഞ്ഞതും.അപ്പോഴും ബാൽക്കണിയിൽ ദൂരേക്ക് നോക്കി ഇരിക്കുകയായിരുന്നു ശംഭു.

“നിന്റെ മറ്റവന്റെ കാര്യം തിരക്കാനല്ല നിന്നെ ഞാൻ കെട്ടിയതും ഇപ്പോൾ ഇങ്ങു വിളിച്ചതും.”ശംഭുവിന്റെ അടുക്കലേക്ക് നടന്ന വീണയെ നോക്കി ഗോവിന്ദ് ആക്രോശിക്കുകയായിരുന്നു.

അതുകേട്ട് വീണ തിരിഞ്ഞുനോക്കി. എന്തെന്നറിയാൻ ശംഭുവും.”വന്ന് നാടറിഞ്ഞു കെട്ടിയവന്റെ കാര്യങ്ങൾ നോക്കെടി”ഗോവിന്ദ് തിളച്ചുകയറി.

ഒരു നിമിഷം പതറിയെങ്കിലും വീണ അവന്റെയടുത്തെക്ക് ചെന്നു. അടിക്കാൻ കയ്യോങ്ങിയതും പിന്നിൽ നിൽക്കുന്ന സാവിത്രിയെ അവൾ കണ്ടു.നിസ്സഹായയായി കണ്ണുകൊണ്ട് വിലക്കിയ സാവിത്രിയെ ധിക്കരിക്കാൻ അവക്ക് ആ നിമിഷം സാധിച്ചില്ല. അവളറിയാതെ തന്നെ കൈ പിൻവലിച്ചു.

“എന്താടി…….നീ അടിക്കുന്നില്ലെ…?”

ദേഷ്യത്തോടെ മുഖം വെട്ടിച്ചു വീണ ശംഭുവിന്റെ മുറിയിലേക്ക് കയറി. ഇതെല്ലാം കണ്ട് കാര്യം പൂർണ്ണമായി പിടികിട്ടാതെ ശംഭുവും നിന്നു.തന്നെ കലിപ്പിച്ചു നോക്കുന്ന ഗോവിന്ദിന്റെ മുന്നിലേക്ക് അവൻ നടന്നടുത്തു. “പുന്നാര മോനെ…… ഇനി എന്റെ പെണ്ണിന് നേരെ നിന്റെ ഒരു ശബ്ദം എങ്കിലും പൊങ്ങിയാൽ നിന്റെ നാവ് ഞാൻ പിഴുതെടുക്കും”ഗോവിന്ദിന്റെ കോളറിൽ കുത്തിപ്പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തിയാണ് അവനത് പറഞ്ഞതും.അപ്പോഴും താഴെ ആര് എന്നതിനെക്കുറിച്ചു ശംഭുവിന് ധാരണയുണ്ടായിരുന്നില്ല.അവന്റെ ഭീഷണിയിൽ ഗോവിന്ദ് ഒന്നടങ്ങി എങ്കിലും ഉടനെ ഒരാളിക്കത്തൽ അവൻ പ്രതീക്ഷിച്ചതുമല്ല.പക്ഷെ സാവിത്രിയുടെ സാന്നിധ്യം പോലും മറന്നുള്ള ശംഭുവിന്റെ പ്രവർത്തി അവളിൽ കൂടുതൽ ആശങ്ക ഉളവാക്കിയതെയുള്ളൂ.

ശംഭു മുറിയിലേക്ക് പോയതും സാവിത്രി ഗോവിന്ദിന് മുന്നിലെത്തി. “ഏട്ടൻ നാളെ അങ്ങ് പോകും.ഇവൻ ഇവിടെയുണ്ടെന്നൊ,കൂടുതൽ നെഗളിപ്പ് കാണിക്കാനോ നിന്റെ നാവ് ചലിച്ചാൽ….നിനക്കറിയാല്ലോ എന്നെ” ഒരുഗ്ര ശാസനയും കൊടുത്തശേഷം സാവിത്രി താഴേക്ക് പോയി.

അത്താഴസമയമായപ്പോൾ പതിവ് തെറ്റിച്ചുകൊണ്ട് സാവിത്രി ശംഭുവിന് ഭക്ഷണവുമായി മുകളിലേക്ക് വന്നു. വീണക്കൊപ്പം മുറിയിൽ ആയിരുന്നു അവൻ.വാതിലിൽ തട്ടി അകത്തേക്ക് കയറിയ സാവിത്രിയെ കണ്ട വീണക്ക് പെട്ടെന്ന് ദേഷ്യം ഇരച്ചുകയറി.

“ആങ്ങള വന്നപ്പോൾ അമ്മ ഇവനെ ഒറ്റപ്പെടുത്തുവാ അല്ലെ?”

“മോളെ പ്രശ്നം ആക്കല്ലേടി.അമ്മക്ക് ഇത്തിരി സമയം താ.ഇന്നൊരു രാത്രി മോളൊന്ന് അടങ്.നാളെ ഏട്ടൻ അങ്ങ് പോവും.”

“കഴിക്കുന്നെങ്കിൽ എല്ലാരും ഒന്നിച്ച്. അല്ലാതെ ഇവനുമാത്രം ഒറ്റക്ക് വേണ്ട”അതും പറഞ്ഞുകൊണ്ട് വീണ മുറിവിട്ടിറങ്ങി.ഒപ്പം അവൾ ശംഭുവിന്റെ കയ്യിൽ പിടുത്തമിട്ടിരുന്നു അപ്പോഴേക്കും ശംഭുവിന് കാര്യങ്ങൾ വ്യക്തമായിരുന്നു.”ടീച്ചറുടെ ഏട്ടൻ വന്നിരിക്കുന്നു”അവൻ മനസ്സിൽ പറഞ്ഞു.

യാന്ത്രികമായി അവൾക്കു പിന്നാലെ നടക്കുമ്പോൾ അതാ അദ്ദേഹം മുകളിലെക്ക് വരുന്നു.ഒപ്പം ഒരു ചിരിയോടെ ഗോവിന്ദും.പിന്നാലെ അല്പം പേടിയോടെ ഗായത്രിയുമുണ്ട്. അയാളെ കണ്ടതും വീണ അവന്റെ കയ്യിലെ പിടുത്തം മുറുക്കി.

ഒരിക്കൽ പോലും മുകളിലേക്ക് വന്നിട്ടില്ലാത്ത ഏട്ടന്റെ വരവ് കണ്ട് സാവിത്രി പകച്ചുപോയി.ഗോവിന്ദ് പിന്നാലെയുള്ളത് അവൾക്ക് കാര്യങ്ങളുടെ കിടപ്പും ഇനിയെന്താ നടക്കുക എന്നും മനസിലായിത്തുടങ്ങിയിരുന്നു.വീണ, അവളെയാണ് സാവിത്രിക്ക് ഭയം. അവൾ എങ്ങനെ പ്രതികരിക്കും എന്നത് തന്നെ കാരണം.

“സാവിത്രി….. എന്താ ഇതൊക്കെ?”

“എന്താ ഏട്ടാ….?”

“ഞാൻ ഇനിയും വിശദമാക്കണോ അത്?ഇവനെന്താ ഇവിടെ കാര്യം?”

“അത് ഏട്ടാ……ആണുങ്ങൾ ഇല്ലാത്തപ്പൊ ഒരു കൂട്ടാവും എന്ന് കരുതി.”

“അതിന്…?വീട്ടിൽ കയറ്റി പട്ടുമെത്തയിൽ കിടത്തി മൃഷ്ടാന്നം കൊടുക്കണോ?മുന്നേ എങ്ങനെ ആയിരുന്നോ അതുപോലെയൊക്കെ മതി.പറമ്പിൽ പണിക്ക് നിക്കുന്നവൻ ആണെങ്കിൽ ആ സ്ഥാനത്തു നിർത്തണം.അല്ലാതെ കണ്ട താണ ജാതിയെയൊന്നും വീട്ടിനുള്ളിൽ കയറ്റിയിരുത്തുകയല്ല വേണ്ടത്.”

“കണ്ടില്ലേ അമ്മാവാ……അവനെ ഊട്ടാനുള്ള വരവായിരുന്നു.”

“നീ ആദ്യം നിന്റെ ഭാര്യയെ നിലക്ക് നിർത്താൻ പഠിക്ക്.ഞാൻ പറയുന്നത് എന്റെ അനിയത്തിയോടാ”

സാവിത്രി ഒന്നും മിണ്ടാതെ നിൽക്കുകയാണ്.”നീയായിട്ട് ഇവനെ ഇറക്കി വിടുന്നോ,അതോ ഞാൻ പിടിച്ചു പുറത്താക്കണോ?”അവളുടെ മൗനം കണ്ട് അയാൾ ചോദിച്ചു.

ഇതുകേട്ട വീണയുടെ മുഖം ചുവന്നു. അവളുടെ മാറ്റം മനസിലാക്കിയ സാവിത്രി അവളുടെ കൈകളിൽ കടന്നുപിടിച്ചു.”ഞാൻ പറഞ്ഞു വിട്ടോളാം ഇവനെ”അതിനിടയിൽ കയറിനിന്ന് സാവിത്രി പറഞ്ഞു.

“ഇനി നിന്നോട് പ്രതേകിച്ചു പറയണോ ഇറങ്ങാൻ.ഒന്ന് വേഗം ആകട്ടെ. ഇവിടെ നിന്ന് തിരിയാതെ എല്ലാരും ചെന്ന് കഴിക്കാൻ നോക്ക്”

വീണ സാവിത്രിയെ ഒന്ന് നോക്കി. ദയനീയമായി സാവിത്രി അവളെയും. ആ കണ്ണുകളിൽ ഒരു യാചനയുടെ സ്വരം ഉണ്ടായിരുന്നു.

“എന്ത് നോക്കിനിക്കുവാ പന്നി.ഇനി പിടിച്ചിറക്കണോ?ഇറങ്ങിപ്പോടാ നായെ”ഗോവിന്ദ് മുരണ്ടു.”എടീ നീ എന്ത് കണ്ടു നിൽക്കുവാ,പോയി വിളമ്പിവക്കാൻ നോക്ക്.അവളുടെ ഒരു നോട്ടം കണ്ടില്ലേ?”ഗോവിന്ദ് കിടന്നു ചീറി.

അപ്പോഴും സാവിത്രി വീണയെ മുറുകെ പിടിച്ചിരുന്നു.അവൾ പൊട്ടിത്തെറിക്കാൻ നിൽക്കുന്ന അഗ്നിപർവ്വതമാണെന്ന് അവളറിഞ്ഞു.ഗായത്രിയും ഒന്ന് പ്രതികരിക്കാൻ ആവാതെ നിൽക്കുന്നു.ഏവരും നോക്കിനിൽക്കെ ശംഭു മുറിയിലേക്ക് കയറി.ഏതാനും മിനിട്ടുകൾക്കുള്ളിൽ തന്റെ ബാഗും എടുത്തുകൊണ്ട് അവൻ പുറത്തേക്കിറങ്ങി.ആർക്കും മുഖം കൊടുക്കാതെ ഇറങ്ങാൻ തുടങ്ങിയ അവന്റെ കയ്യിൽ വീണ കയറിപ്പിടിച്ചു. “നിക്ക് ശംഭുസേ……”അതായിരുന്നു അവന്റെ കണ്ണുകളിൽ നോക്കിയവൾ പറയാതെ പറഞ്ഞത്.

“അവളുടെ അഹങ്കാരം കണ്ടില്ലേ?” അമ്മാവൻ നിൽക്കുന്ന ധൈര്യത്തിൽ അവളെ അടിക്കാൻ ഓങ്ങിയ അവന്റെ കൈ അവൾ തടഞ്ഞു.”ഇനി നീ മിണ്ടിയാൽ,നിന്റെ കൈ എനിക്ക്‌ നേരെ ഉയർന്നാൽ അപ്പൊ നിന്റെ അന്ത്യമാ……”

ഗോവിന്ദിന്റെ കൈ പതിയെ താണു. പിടിവിട്ടുപോയി എന്ന് സാവിത്രി മനസിലാക്കി.പക്ഷെ വീണയെ ഞെട്ടിച്ചുകൊണ്ട് ശംഭു അവളുടെ പിടി വിടുവിച്ചിട്ട് ആ വീടുവിട്ടിറങ്ങി. വീണ പിറകെ ചെന്ന് വിളിച്ചിട്ടും അവൻ നിന്നില്ല.

“മോൾ അകത്തു പോ….അവനുള്ള സ്ഥാനം ആ കളപ്പുരയാ.” ഗാംഭീര്യമുള്ള ശബ്ദം കേട്ട് അവൾ തിരിഞ്ഞുനോക്കി.അമ്മാവൻ ആയിരുന്നു അത്.”ഇവിടെ സ്ത്രീകൾ ആരും പുരുഷൻമാരുടെ നേരെ മറുത്തു പറയാറില്ല.അതും സ്വന്തം ഭർത്താവിന്റെ നേർക്ക്.പരിഷ്കാരി ആയി ജീവിക്കുമ്പോൾ ഇതൊന്നും മറക്കാതിരുന്നാൽ നന്ന്” അകത്തേക്ക് നടന്ന അവളോടായി അയാൾ പറഞ്ഞു.

അവളത് ഗൗനിക്കാതെ മുന്നോട്ട് നടന്നു.”എന്താ കുട്ടി,ഞാൻ പറഞ്ഞത് കേട്ടില്ലെന്നുണ്ടൊ?”

“എനിക്ക്‌ ചെവിക്ക് കുഴപ്പം ഒന്നുമില്ല. അമ്മാവനാണ്,ആ ബഹുമാനം ഉണ്ട് താനും.എന്നുവെച്ചു എന്നെ ഭരിക്കാൻ വന്നാൽ……”അവൾ അയാൾക്ക് നേരെ വിരൽ ചൂണ്ടി. എന്നിട്ടവൾ അകത്തേക്ക് നടന്നു.

ചെല്ലുമ്പോൾ ഗോവിന്ദ് കഴിക്കാൻ ഇരുന്നിരുന്നു.അപ്പോഴേക്കും അമ്മാവനും വന്നിരുന്നു.അയാളുടെ മുഖത്തു ദേഷ്യം തളം കെട്ടി നിൽക്കുന്നു.

വീണയിൽ നിന്നും അങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചതല്ല.”വീണാ…നീ വിളമ്പുന്നുണ്ടൊ?”ഗോവിന്ദ് തിരക്കി.

അവളൊന്ന് കടുപ്പിച്ചു നോക്കുക മാത്രം ചെയ്തു.സാവിത്രി എന്തു ചെയ്യണം എന്നറിയാതെ നിൽക്കുന്നു ഗായത്രി അവളോടു യാചിക്കുന്നുണ്ട്. സാഹചര്യം പന്തിയല്ലെന്ന് മനസിലായ ഗോവിന്ദൻ പിന്നെ നിശബ്ദനായി. ഗായത്രി ഒരുവിധം വീണയെ മുറിയിലേക്ക് കൊണ്ടുപോകുമ്പോൾ സാവിത്രി അവർക്ക് വിളമ്പാൻ തുടങ്ങിയിരുന്നു.

“ചേച്ചി…….എനിക്ക്‌ മനസിലാവും. ഇപ്പോൾ അഡ്ജസ്റ്റ് ചെയ്തെ പറ്റു. അവൻ സാഹചര്യം മുതലെടുത്തതാ”

“എന്റെ ശംഭുനെ ഇറക്കിവിട്ടിട്ട് ഏതൊ തെണ്ടിയെ പിടിച്ചിരുത്തി ഊട്ടുന്നു നിന്റെ അമ്മ.ത്ഫൂ……”വീണ ഒന്ന് കാറിത്തുപ്പി.

കൂടുതൽ മിണ്ടാതെ അവൾ ഫോൺ എടുത്തു ഡയൽ ചെയ്തു.റിങ് ചെയ്തു എങ്കിലും കാൾ കട്ട് ചെയ്തു വീണ്ടും വിളിക്കുമ്പോൾ ശംഭുവിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു. ***** സമയം രാത്രി പത്തു കഴിഞ്ഞു.അന്ന് അലച്ചിലിന് ശേഷം രാജീവ്‌ തന്റെ വാടകവീട്ടിലെത്തുംബോൾ നന്നേ വൈകി.തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ ഓഫ്‌ ചെയ്തിരുന്ന ഫോൺ ഓൺ ചെയ്തു നോക്കിയ അയാളുടെ മുഖത്ത് പുഞ്ചിരി വിടർന്നു.വളരെ സന്തോഷവാനായി ആ മെസ്സേജ് അവൻ വായിച്ചു.ഉടൻ തന്നെ ഒന്ന് കുളിച്ചെന്ന് വരുത്തി ബുള്ളറ്റുമെടുത്ത് അയാളിറങ്ങി. സ്ഥലം എത്തിയപ്പോൾ ചുറ്റും നോക്കിയ ശേഷം വണ്ടി ഓഫ്‌ ചെയ്തു തള്ളിയാണ് ആ ഗേറ്റിനുള്ളിലേക്ക് രാജീവ്‌ കയറിയത്. പുറത്തെ ലൈറ്റ് ഓഫ്‌ ചെയ്തിരുന്നു. ഉമ്മറത്തയാളുടെ സാന്നിധ്യം അറിഞ്ഞ നിമിഷം ഹാളിൽ ലൈറ്റ് തെളിഞ്ഞു.ഗ്രീൻ സിഗ്നൽ കിട്ടിയ നിമിഷം രാജീവ്‌ വാതിൽ തുറന്ന് അകത്തു കയറി.അവിടെ സോഫയിൽ ഒരു ട്രാൻസ്‌പെരന്റ് ഗൗൺ ധരിച്ചു കാമാതുരയായി ഒരുവൾ കിടന്നിരുന്നു.”…..ചിത്ര…..”

അവളുടെ കണ്ണുകൾ മാടിവിളിച്ചതും ഞരമ്പിന് തീ പിടിച്ച രാജീവ് അവളെ കൈകളിൽ കോരിയെടുത്തതും ഒരുമിച്ചായിരുന്നു……….അവന്റെ കൈകളിൽ കിടന്നു പിടയുമ്പോഴും ആ കണ്ണുകളിൽ കാമത്തിനൊപ്പം മറ്റു ചില ഭാവങ്ങൾ മിന്നിമറയുന്നത് അവൻ കണ്ടു.തന്റെ കൈകളിൽ കഴുത്തിൽ ചുറ്റിപ്പിടിച്ചു കിടന്ന അവളെയും കൊണ്ട് അവൻ ബെഡ് റൂം ലക്ഷ്യമാക്കി നടന്നു……..

തുടരും ആൽബി

Comments:

No comments!

Please sign up or log in to post a comment!