ശംഭുവിന്റെ ഒളിയമ്പുകൾ 40

രാജീവന്റെ കഴുത്തിന് നേരെ വന്ന ആ നീളമുള്ള കത്തി അയാളുടെ ഞരമ്പ് മുറിച്ചു.ചോര ചീറ്റിത്തെറിച്ചു. കണ്ണ് മിഴിച്ചുകൊണ്ട് രാജീവൻ നിലത്തേക്ക് വീണു.

“നീയെന്തുകരുതി രാജീവാ എന്റെ പുറകെ വരുന്നത് അറിയില്ല എന്ന് കരുതിയൊ?ശരിയാ എന്റെ പെണ്ണിന്റെ ബലത്തിലും മാഷിന്റെ തണലിലുമാ എന്റെ ജീവിതം.അത് മറികടക്കാൻ എളുപ്പമെന്ന് കരുതിയ നിനക്ക് തെറ്റി.”നിലത്തുകിടന്ന് അന്ത്യ ശ്വാസമെടുത്ത രാജീവന്റെ കാതുകളിൽ ശംഭുവിന്റെ വാക്കുകൾ പതിഞ്ഞു.

അധികനേരമെടുത്തില്ല,രാജീവ്‌ ഒരു ഓർമ്മയായി മാറി.

“എന്നാലും പത്രോസ് സാറ് ഇത്ര ഫാസ്റ്റ് ആകുമെന്ന് കരുതിയില്ല.”

“നിനക്കും നിന്റെ മാഷിനും ഇവനെ കളിക്കാൻ വിട്ടിട്ട് നോക്കിനിക്കാം. പക്ഷെ എന്റെ സ്ഥിതി അതല്ല, ഇവനെന്റെ കഴുത്തിൽ പിടി മുറുക്കുന്നതിന് മുൻപ് എനിക്കിതെ വഴിയുണ്ടായിരുന്നുള്ളൂ.മോനെ ശംഭു എനിക്കും പിടിച്ചു നിക്കണ്ടേ?”ശ്വാസം നിലച്ച രാജീവനെ ഒന്ന് തട്ടിമറിച്ചിട്ട് അയാളിനിയില്ല എന്നുറപ്പുവരുത്തിക്കൊണ്ട് പത്രോസ് പറഞ്ഞു.

രാജീവന് സമീപം മണ്ണിന്റെ നിറം മാറിത്തുടങ്ങി.രക്തം അയാളുടെ കഴുത്തിനും ശിരസ്സിനും വശങ്ങളിൽ പടർന്നുകൊണ്ടിരുന്നു.ചുടുചോര ഭൂമിദേവിയുടെ ദാഹം ശമിപ്പിച്ചു.

“പറ്റിയത് പറ്റി……..ഇനി ഇതൊന്ന് കഴിച്ചിലാക്കണം.ഇവന്റെ സമയം മാഷിന്റെ കണക്കിൽ ഇപ്പോൾ ആയിരുന്നില്ല.”

“ശംഭു സ്റ്റേഷൻ കത്തിച്ചത് പ്രശ്നമല്ല. പക്ഷെ ഞാൻ മറിച്ചുവിറ്റ രഘുവിന്റെ വണ്ടിയിവൻ കണ്ടെത്തി എന്നറിഞ്ഞ നിമിഷം മുതൽ ഞാൻ അവസരം നോക്കി ഇവന് പിന്നാലെ തന്നെയുണ്ട് അതിൽ പിടിച്ചുകയറിയാൽ എന്റെ പല ഇടപാടുകളും പുറത്ത് വരും എനിക്ക് പങ്കില്ലാത്ത പലതിനും ഞാൻ ഉത്തരം പറയേണ്ടിയും വരും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിലും ഭേദം ഇവന്റെ വിക്കറ്റിവിടെ വീഴുന്നതാണ് നല്ലത്.”പത്രോസ് കാര്യം നേരെ അങ്ങ് പറഞ്ഞു.

“ഞാൻ പറഞ്ഞോളാം മാഷിനോട്.”

“ശംഭു………നീ ചെല്ല്.ഇനിയും ഇവിടെ നിൽക്കുന്നത് പന്തികേടാണ്.എപ്പോ ആര് ഈ വഴി വരും എന്ന് ഒരു പിടിയുമില്ല.ഒറ്റപ്പെട്ട വഴിയാണ്,പൊട്ടി പൊളിഞ്ഞു കിടക്കുകയുമാണ്. എങ്കിലും ഇതൊരു ഷോട്ട് കട്ടാണ്. ആരെയും പ്രതീക്ഷിക്കാം”

“ഇതിനി എങ്ങനെ………..?”ശംഭു മറയില്ലാതെ തന്നെ ചോദിച്ചു.

“നമ്മളൊന്നുമറിഞ്ഞിട്ടില്ല.രാജീവന് ആരോ പണികൊടുത്തു.അങ്ങനെ വേണം പെരുമാറാൻ.ശത്രുക്കൾ കുറവൊന്നുമല്ല ഇയാൾക്ക്.”

“പക്ഷെ സംശയം വിരൽ ചൂണ്ടുന്നത് ഞങ്ങളിലേക്കാവും പത്രോസ് സാറെ”

“ശംഭു………എനിക്കറിയാം.

സൂക്ഷിച്ചു പെരുമാറുക.പറ്റുമെങ്കിൽ കേസിന്റെ ഗതി തന്നെ തിരിച്ചുവിടാൻ നോക്ക്. എന്നെക്കൊണ്ടാവും പോലെ ഞാനും ചെയ്യാം.ഇവൻ തീരേണ്ടത് നമ്മൾ രണ്ടു കൂട്ടരുടെയും ആവശ്യമായിരുന്നു.അതിവിടെ തീർന്നു.ഇനി ഉള്ള പ്രശ്നങ്ങളൊക്കെ തീർത്തു സ്വസ്ഥമാവാനുള്ള വഴി നോക്ക്.”

അത് ശരിവച്ച ശംഭു ഉടനെ തന്നെ അവിടം വിട്ടു.അവൻ പോയതിന് എതിർദിശയിലേക്ക് പത്രോസും.ഇത് മാഷിനോട് പറയണം ഉടനെതന്നെ എന്ന ചിന്തയിൽ ശംഭു മുന്നോട്ട് പോകുമ്പോൾ മാധവന്റെ ബന്ധനം താൻ പൊട്ടിച്ചുകളഞ്ഞിരിക്കുന്നു എന്ന സമാധാനത്തിൽ പത്രോസും. അപ്പോഴും ആ പോലീസ് വാഹനം രാജീവന്റെ ദേഹത്തിന് കാവലായി ആ വഴിയരികിൽ ആരുടെയെങ്കിലും ശ്രദ്ധയെത്തുന്നതും കാത്ത് കിടന്നു. ***** “അപ്പൊ അവൻ തീർന്നു അല്ലെ?” തന്റെ നെഞ്ചിൽ തടവി ഗൗരവത്തിൽ തന്നെയാണ് മാധവനപ്പോൾ.

സാവിത്രിയും വീണയും ഗായത്രിയും അതൊക്കെ കേട്ട് പകപ്പോടും പരിഭ്രാന്തിയോടും കൂടെ കുറച്ചു മാറി നിൽക്കുന്നുണ്ട്.ശംഭു തിരികെയെത്തി എന്ന സമാധാനം മാത്രം അവരുടെ മുഖത്തുണ്ട്.

“അതെ മാഷെ…..പെട്ടെന്ന് വരാനുള്ള തിടുക്കത്തിലാ ആ വഴിക്ക് വന്നത്. എന്നെ പ്രൊവോക്ക് ചെയ്തു സീൻ വഷളാക്കാനായിരുന്നു രാജീവ്‌ ശ്രമിച്ചതും.പക്ഷെ പത്രോസ് അവിടെ വച്ചിങ്ങനെയൊന്ന്…………അല്ലെങ്കിൽ രാജീവനെ മറികടന്നു പോരാനുള്ള തിടുക്കത്തിൽ അയാൾ പിന്തുടർന്നെത്തിയത് ശ്രദ്ധിച്ചതുമില്ല”

“നേരത്തെയായിപ്പോയി………എതിരെ അവനുള്ളപ്പോൾ കളിക്കാൻ ഒരു വെറിയുണ്ടായിരുന്നു.നേർക്കുനേർ നിന്നു കളിക്കുന്നതുകൊണ്ടൊരു ബഹുമാനം.ഗോവിന്ദ് ഒരു എതിരാളി ആയി തോന്നിയിട്ടുമില്ല.ഇനിയുള്ളത് മറഞ്ഞുനിന്ന് കളിക്കുവാൻ മാത്രം അറിയുന്ന ഒരുവൻ.”

മാധവൻ ഒന്ന് നിർത്തി. ചന്ദ്രചൂഡനെയാണ് ഉദ്ദേശിച്ചത്,അത് കേൾക്കുന്ന സമയം സാവിത്രിയൊന്ന് തല കുനിച്ചുവെങ്കിലും മുഖഭാവം സ്വന്തം ആങ്ങളയോടുള്ള അടക്കാനാവാത്ത പക തന്നെയായിരുന്നു.മാധവൻ വീണ്ടും പറഞ്ഞുതുടങ്ങുകയായിരുന്നു.

“ചാകേണ്ടവൻ തന്നെയായിരുന്നു രാജീവ്‌.ഏതായാലും ഈ മരണം നല്ലൊരായുധമാണ്.പരശുരാമന്റെ മഴു പോലെ,പാശുപതാസ്ത്രം പോലെ .ഒന്ന് തൊടുത്തുവിട്ടാൽ എതിരെ നിൽക്കുന്ന സകലതും വീഴും,മന്ത്രി പീതാമ്പരൻ സഹിതം.അതിനുള്ള മരുന്നൊക്കെ അവരായിത്തന്നെ കൊണ്ട് തന്നിട്ടുമുണ്ട്.കൃത്യമായ സമയത്ത് രാജീവന്റെ മരണത്തിന്റെ കൂടെ പ്രയോഗിച്ചാൽ നമ്മൾ സ്വസ്ഥമാവും.നമ്മുടെ പ്രശ്നങ്ങൾ എന്നന്നെക്കുമായി തീരാനുള്ള വഴി. പക്ഷെ റൂട്ട് കാണിച്ചു തരാൻ പത്രോസ് തന്നെ വേണ്ടിവന്നു.”

അത് പറയുമ്പോൾ മാധവന്റെ മുഖം പ്രസന്നമായിരുന്നു.
ബ്രഹ്മാസ്‌ത്ര ധാരിയായ യോദ്ധാവിന്റെ ഭാവം.അത് ശ്രദ്ധിച്ച ശംഭു കാര്യം തിരക്കുകയും ചെയ്തു.

“നീയിപ്പോ ചെല്ല്……….. ആ പെണ്ണ് നിന്നെ കാത്തിരുന്ന് ഒരു വഴിയായി. ഒരു ജീവനുള്ളിൽ വളരുന്നതിന്റെ കൊച്ചു വാശിയൊക്കെയുണ്ട്.അത് കാര്യമാക്കണ്ട.നിറഞ്ഞ സ്നേഹവാ മനസ്സ് നിറയെ.ശ്രദ്ധിക്കേണ്ട സമയം, മനസ്സിലുണ്ടാവണം അത്,എപ്പോഴും. ചെല്ല്…….ചെന്ന് അതിന്റെ കാര്യം നോക്ക്.ഞാൻ ഒന്നാലോചിക്കട്ടെ.” മാധവൻ പറഞ്ഞു.അനുവാദം കിട്ടിയതും ശംഭു അകത്തേക്ക് നടന്നു.

“സുരയെ ഒന്ന്………..”മക്കൾ എല്ലാരും അകത്തേക്ക് പോയെന്ന് ഉറപ്പിച്ച ശേഷം മാധവനരികിലെത്തിയ സാവിത്രി തന്റെ അഭിപ്രായം പറഞ്ഞു

“മ്മ്മ്…….”മാധവൻ ഒന്ന് മൂളി.ശേഷം വീണ്ടും പറഞ്ഞുതുടങ്ങി.”സാവിത്രി, ഏത്ര സമർത്ഥമായി ഒരു കൃത്യം ചെയ്താലും ദൈവത്തിന്റെ ഒരു കൈ അതിലുണ്ടാവും.സുര കാര്യം അറിഞ്ഞിരിക്കുന്നു.അവൻ ഇനി അതുവഴി പോയാലാണ് പ്രശ്നം.

ഇപ്പൊ രാജീവന്റെ ബോഡി ആരെലും കണ്ട് കാണും,പോലീസും മറ്റും എത്തിയിട്ടുമുണ്ടാകും.വെറുതെ അവർക്ക് സംശയം തോന്നിക്കണോ? തന്നെയുമല്ല ഇതിപ്പോ ആരെന്ന് മറ്റുള്ളവർക്കറിയില്ല.ഇനിയിത് കൃത്യമായി വഴിതിരിച്ചുവിടുകയാണ് വേണ്ടതും.അതിന് ദൈവത്തിന്റെ കൈ കണ്ടെത്തണം പിന്നെ ദൈവം നമ്മോടൊപ്പം നിക്കും.”

“അല്ല മാഷെ………”

“മ്മ്മ്മ്………നീ ചെന്നു കിടക്ക്. ഞാൻ അല്പം കഴിഞ്ഞെയുള്ളൂ.”എന്തോ പറയാൻ തുടങ്ങിയ സാവിത്രിയെ തടഞ്ഞുകൊണ്ട് മാധവൻ പറഞ്ഞു.

പക്ഷെ മാധവൻ ചിന്തിച്ചത് പത്രോസ് ഒരു വഴി തുറന്നിട്ടുകൊടുത്തു എങ്കിലും അയാൾ കാട്ടിയ അതിബുദ്ധിയെക്കുറിച്ചായിരുന്നു. ഇപ്പൊൾ പത്രോസ് തന്റെ കയ്യിൽ നിന്നും വഴുതിപ്പൊയിരിക്കുന്നു,”മ്മ്മ്… ഒരു വഴി കാണിച്ചുതരികയും ഒപ്പം എനിക്കൊരു ചെക്ക് വക്കാനുള്ള അവസരവും നേടിയിരിക്കുന്നു. സാറെ പത്രോസേ……..നിങ്ങളാണ് ദൈവത്തിന്റെ കൈ.നിങ്ങളുടെ കുടുംബത്തെയോർത്തു ഞാൻ കൊല്ലാതെവിടും.പക്ഷെ ഞാൻ പൂട്ടും ഇനി എന്റെ കയ്യിൽ നിന്ന് വഴുതാൻ പറ്റാത്ത രീതിയിൽ തന്നെ.”മാധവൻ സ്വയം പറഞ്ഞു.

അപ്പോൾ മുറിയിൽ ശംഭുവിന്റെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി തന്റെ സന്തോഷമറിയിക്കുന്ന തിരക്കിലായിരുന്നു വീണ.

“ഹോ………സാധാരണ പിച്ചും മാന്തും ആണ് പതിവ്.രാജീവേ നിനക്ക് സ്തുതി,നിന്റെ മരണം എനിക്ക് കരുതിവച്ചത് ഇത്ര മധുരമുള്ള ഒരു സമ്മാനമായിരുന്നല്ലോ,എന്റെ പെണ്ണ് എനിക്ക് നൽകുന്ന ചുംബനങ്ങൾ ആയിരുന്നല്ലോ….”അവയത്രയും ഏറ്റു വാങ്ങുന്നതിനിടയിൽ ശംഭു പറഞ്ഞു.

“നാശം……..പോ അവിടുന്ന്.
ഒരു ശല്യം ഒഴിവായതിന്റെ സന്തോഷത്തില് നിക്കുമ്പോ അത് തന്നെ ഓർമ്മിപ്പിക്കുന്നു……….ശവം.”വീണ അവൻ പറഞ്ഞതിഷ്ട്ടപ്പെടാതെ അവനിൽ നിന്നും വിട്ടകന്നുകൊണ്ട് ചിണുങ്ങി.

“ഇങ്ങ് വന്നേ എന്റെ ഭാര്യേ……. ഞാൻ ഒന്ന് പറയട്ടെ.”തനിക്കെതിരെ തിരിഞ്ഞുനിൽക്കുന്ന വീണയെ തനിക്കഭിമുഖമായി നിർത്താൻ ശംഭു ശ്രമിച്ചുവെങ്കിലും അവളവന്റെ കൈ തട്ടിമാറ്റി.

ആള് പിണങ്ങിയെന്ന് മനസ്സിലായതും അവൾക്ക് മുന്നിലേക്ക് വന്ന ശംഭു മുട്ടിലിരുന്ന് അവളുടെ അരക്കെട്ടിൽ കൈകൾ ചുറ്റി.വീണ വിട്ടകന്നു മാറാൻ ശ്രമിച്ചുവെങ്കിലും അവൻ പിടിമുറുക്കി അല്പം ഉന്തിയ വയറിൽ മുത്തമിട്ടുകഴിഞ്ഞിരുന്നു.

“എന്താ വാവേ ഈ അമ്മയിങ്ങനെ. അച്ഛയോട് എപ്പഴും പോര് പിടിക്കുവാ. എന്നെ നുള്ളും പിച്ചും മാന്തും.എന്നിട്ട് ഇങ്ങനെ പിണങ്ങിയും നിക്കും.”

“അമ്മ ഉമ്മ നൽകുന്നത് മാത്രം വാവ അറിയരുതല്ലേ.എന്റെ കുറ്റം മുഴുവൻ വിടാതെ പറഞ്ഞൊളും.”

“എന്റെ വാവയോടല്ലാതെ ആരോടാ ഞാൻ……..”

“അയ്യടാ……..ഒരു കുത്ത് വച്ചുതരും ഞാൻ.നിന്ന് കൊഞ്ചാതെ പോയി കുളിച്ചു വാ……എന്നിട്ട് വന്നു വല്ലതും കഴിക്ക്.വാവയോട് അത് കഴിഞ്ഞു മിണ്ടാട്ടോ.”

“നമ്മുടെ വാവക്ക് കൊടുത്തോ?”

അവൻ തിരക്കി.

“അപ്പൊ ഭാര്യ കഴിച്ചോ എന്ന് തിരക്കരുത്.”അവൾ ചിണുങ്ങിക്കൊണ്ട് ചോദിച്ചു.

കുറുമ്പുകൾക്കിടയിൽ ഒരു വിധം വീണ ശംഭുവിനെ കുളിമുറിയിൽ കയറ്റിവിട്ടു.അവളവനുള്ള ഭക്ഷണം എടുത്തുവക്കുമ്പോഴും മാധവൻ കിടന്നിരുന്നില്ല.

“മാഷ് കിടക്കുന്നില്ലേ?”ഭക്ഷണം കഴിക്കുവാൻ പുറത്തേക്ക് വന്ന ശംഭു ഇതുവരെയും മാധവൻ കിടന്നില്ല എന്ന് കണ്ട് അക്കാര്യം ചോദിച്ചു.

“അല്പം കഴിയട്ടെ..നീ കഴിച്ചു കിടന്നോ. രാവിലെ ഇവിടെയുണ്ടാവണം.എന്ത് എങ്ങനെ വേണമെന്ന് അപ്പോൾ ഞാൻ പറയാം.”മാധവൻ മറുപടി നൽകി.

ശംഭു കഴിച്ചു കിടക്കുമ്പോഴും മാധവൻ തന്റെ ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു. ***** പിറ്റേന്ന് കത്രീന തന്നെ നേരിട്ടെത്തി. കോശിയും പീറ്ററും രാത്രിമുതൽ തന്നെ അവിടെയുണ്ട്.മുകളിൽ നിന്ന് പ്രത്യേക നിർദേശം തന്നെയുണ്ട് ആ വരവിന് പിന്നിൽ.

ഒരു പ്രാഥമിക റിപ്പോർട്ട്‌ ഉടൻ തന്നെ നൽകണമെന്നാണ് കത്രീനക്ക് ലഭിച്ചിരിക്കുന്ന ഉത്തരവ്.സ്ഥലം എസ് ഐയുടെ മരണം പ്രത്യേകിച്ചും രാജീവന്റെ,അത് നൽകുന്ന സമ്മർദ്ദം വലുതായിരുന്നു.

രാജീവന്റെ ശരീരം മാർക്ക്‌ ചെയ്തു രാത്രി തന്നെ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.ചുറ്റുവട്ടത്തുള്ളവരും കേട്ടറിഞ്ഞവരുമായ ചില നാട്ടുകാർ അവിടെ കൂടിയിട്ടുണ്ട്,അക്കൂട്ടത്തിൽ റപ്പായിയും.


മീഡിയക്ക് ഒരു സെൻസെഷണൽ ന്യൂസ് കിട്ടിയതിന്റെ ത്രില്ലായിരുന്നു. സീനലേക്ക് കടക്കാൻ കഴിഞ്ഞില്ല എങ്കിലും അവർക്ക് നിശ്ചയിച്ചിട്ടുള്ള പരിധിയിൽ നിന്നുകൊണ്ട് തന്നെ റിപ്പോർട്ടിങ്ങും വിശകലനങ്ങളും നടത്തുന്നുണ്ട്.കൂടാതെ കത്രീനയുടെ പ്രതികരണത്തിനായി കാക്കുകയാണവർ.

“എന്ത് തോന്നുന്നു മിസ്റ്റർ കോശി?” ക്രൈം സീനിൽ ചുറ്റും കണ്ണുകൾ പായിച്ചു കൊണ്ട് കത്രീന ചോദിച്ചു. പത്രോസിന്റെ നേതൃത്വത്തിൽ ലോക്കൽ പോലീസ് അവിടെ മറ്റു ജോലികളിൽ മുഴുകിയിരിക്കുന്നതും അവൾ കണ്ടു.

“മാഡം ഈ മാർക്ക്‌ ചെയ്തിരിക്കുന്ന പൊസിഷനിൽ കമിഴ്ന്നായിരുന്നു ബോഡി കിടന്നിരുന്നത്.റൈറ്റ് ജുഗുലാർ വെയ്ൻ കട്ട് ആയി രക്തം വാർന്നാണ് മരിച്ചിരിക്കുന്നത്.വൺ സിംഗിൾ കട്ട്,കൃത്യമായിത്തന്നെ കത്തി വീശിയിരിക്കുന്നു.ഒരു മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണം ഒന്നും തന്നെയില്ല.”കോശി പറഞ്ഞു നിർത്തി.

“തന്നെയുമല്ല രാത്രിയിൽ ഈ വഴി അധികം സഞ്ചാരമില്ല മാഡം.മോശം റോഡും വിജനമായ സ്ഥലവും തന്നെ കാരണം.ഇതുവഴി രാജീവൻ വരാൻ കാരണം?തന്റെ വഴിയിൽ എന്തിനോ അയാൾ പുറത്തിറങ്ങി,എന്തിനാവും?

ഇനിയുള്ളത് ശ്രദ്ധിച്ചു കേൾക്കണം. ജീപ്പ് കിടക്കുന്ന പൊസിഷൻ കണ്ടോ? ആരെയോ ക്രോസ്സ് വച്ചതുപോലെ. അത് കണ്ടോ മാഡം,അവിടെ വഴിയിൽ ടയർ കയറി പുല്ല് ചതഞ്ഞു കിടക്കുന്നത്.ആരോ ജീപ്പ് മറികടന്നുപോയിരിക്കുന്നു.ടയർ പാട് കണ്ടിട്ട് അതൊരു ലക്ഷ്വറി കാറിൽ ഉപയോഗിക്കുന്നതാണെന്നത് വ്യക്തം അയാളെത്തന്നെയാവും രാജീവ്‌ തടഞ്ഞതും.കണ്ടില്ലേ,അതെ വണ്ടി റിവേഴ്‌സ് എടുത്തതിന്റെ പാടുകൾ.” കോശി പറഞ്ഞതിനോട്‌ ചേർത്ത് പീറ്റർ പറഞ്ഞുനിർത്തി.

കത്രീന ഒരു നിമിഷം ആലോചിച്ചു നിന്നു.”ഈ വഴി എങ്ങോട്ടുള്ളതാണ്?” അവൾ ചോദിച്ചു.

“ഇത് ബൈപാസിൽ നിന്നും ടെമ്പിൾ റോഡിലേക്കുള്ള കട്ടാണ് മാഡം. പക്ഷെ റോഡ് മോശമായതുകൊണ്ട് വലിയ അത്യാവശ്യക്കാരും ഏതാനും ചില പരിസരവാസികളുമല്ലാതെ ആരും ഇതുപയോഗിക്കാറില്ല.”കോശി പറഞ്ഞു.

ഇവിടെ ആൾ താമസമുള്ളതിന്റെ ലക്ഷണമൊന്നുമില്ല എന്നാലിവിടെ ഏതാനും ചില നാട്ടുകാർ കാര്യങ്ങൾ നോക്കി വീക്ഷിക്കുന്നതും കത്രീന ശ്രദ്ധിച്ചു.വരുന്ന വഴിയിൽ ഒറ്റപ്പെട്ട ചില വീടുകൾ കണ്ടതും അവൾ ഓർത്തു.കോശിയോടും പീറ്ററിനോടും സംസാരിച്ചുകൊണ്ട് തന്നെ അവൾ സീൻ കൃത്യമായി നോട്ട് ചെയ്യുന്നുണ്ടായിരുന്നു.

“ഇതാരാ ആദ്യം കണ്ടത്.അയാൾ ഇക്കൂട്ടത്തിലുണ്ടോ?”കത്രീന ചോദിച്ചു.

അത് കേട്ടതും കോശി നാട്ടുകാർക്ക് ഇടയിൽ നിന്നും ഒരാളെ വിളിപ്പിച്ചു. റപ്പായിയായിരുന്നു അത്.അയാൾ തന്റെ ശീലങ്ങളും,പതിവ് മദ്യപാനം കഴിഞ്ഞു പോകുന്നത് അതു വഴിയെ ആണെന്നും,തലേന്ന് അല്പം ഓവറായതിനാൽ പറ്റിറങ്ങിയ ശേഷം മാത്രം വീട്ടിലേക്ക് മടങ്ങിയത് മൂലം താമസിച്ചതും,വഴിയിൽ വച്ചു കണ്ട കാഴ്ച്ചയും,ഒടുവിൽ രാജീവന്റെ ബോഡി കണ്ടതും വസ്തുതകൾ നിരത്തി പറഞ്ഞപ്പോൾ കത്രീനക്കും വിശ്വസിക്കാതെ തരമില്ലായിരുന്നു.

“ഇതിന് പിന്നിൽ വലിയ കളികളുണ്ട് പീറ്റർ ഉന്നതരുടെ കരങ്ങൾ വരെ ചിലപ്പോൾ ഇതിൽ കണ്ടെന്ന് വരാം.” കത്രീന പറഞ്ഞു.പക്ഷെ അവളങ്ങനെ പറഞ്ഞതിന്റെയർത്ഥം പീറ്ററിനും കോശിക്കും മനസ്സിലായില്ല. അവർ അവളെ ചോദ്യഭാവത്തിൽ നോക്കി.

“ഒന്നും പിടികിട്ടിയില്ലല്ലേ.പീറ്റർ,താൻ പറഞ്ഞത് പോലെ രാജീവ്‌ ആരെയോ ബ്ലോക്ക്‌ ചെയ്തു എന്ന് തന്നെ ഉറപ്പിക്കാം.അതോടൊപ്പം തന്നെ ഒരു ഫിസിക്കൽ ഫൈറ്റിന്റെ ലക്ഷണങ്ങളുമില്ല.

എന്റെ ബലമായ സംശയം അത് രാജീവന്റെ പരിചയക്കാരനാവണം. കൂടാതെ മൂന്നാമത് ഒരു വ്യക്തിയുടെ സാന്നിധ്യം ഞാൻ സംശയിക്കുന്നു.” കത്രീന പറഞ്ഞു.

“മാഡം എന്താ പറഞ്ഞുവരുന്നത്?” കോശി ചോദിച്ചു.

“കോശി……..നിങ്ങൾ റപ്പായി പറഞ്ഞത് ശ്രദ്ധിച്ചതല്ലേ?അയാൾ ഈ റോഡിലേക്ക് തിരിയുമ്പോൾ ആരോ ഒരു സ്കൂട്ടറിൽ വളവ് തിരിഞ്ഞു പോകുന്നത് കണ്ടു എന്ന്.അയാൾക്ക് എന്തോ ബന്ധം ഇതുമായിട്ടുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു.

വൺ ക്യൂട്ട് കട്ട്…………ഒട്ടും പ്രതീക്ഷിക്കാതെയാവണം ലഭിച്ചിരിക്കുക.അതും വളരെ പരിചയമുള്ള ഒരാളിൽ നിന്നുമാവുമ്പോൾ…………?എന്റെ ചില സംശയങ്ങളാണ്.പക്ഷെ ആകെ ഒരു ക്ലൂ ഉള്ളത് കൊലയാളി ലെഫ്റ്റ് ഹാൻഡറാണ്.പിന്നെ ചില ഊഹാഭോഗങ്ങളും.”കത്രീന പറഞ്ഞു.

പിന്നെയും കുറച്ചു സമയം അവർ സംസാരിച്ചു.ഇതിനിടയിൽ തന്നെ ലോക്കൽ പോലീസും വിദഗ്ദ്ധരും പരിശോധന പൂർത്തിയാക്കിയിരുന്നു. കാര്യമായി ഒന്നും ലഭിക്കാതിരുന്നത് നിരാശയുളവാക്കി എങ്കിലും ചിലത് കത്രീനയെ സ്ട്രൈക്ക് ചെയ്തിരുന്നു.

“ഏത്രയും വേഗം ബന്ധുക്കൾക്ക് ബോഡി വിട്ടുകൊടുക്കാനുള്ള ഏർപ്പാട് ചെയ്യണം”എല്ലാം ഒന്നൊതുങ്ങി എന്നുറപ്പുവരുത്തിയ ശേഷം പോകുന്നതിന് മുന്നേ കത്രീന പത്രോസിനെ പറഞ്ഞേല്പിക്കുകയും ചെയ്തു.

“ശക്തമായ ഗൂഢാലോചനയും കൃത്യം ആയിട്ടുള്ള എക്സിക്യുഷനും.” തിരികെ പോകുന്നവഴിയിൽ കത്രീന സ്വയം പറഞ്ഞു.അവളുടെ മനസ്സിൽ സംശയങ്ങൾ മുളപൊട്ടാൻ തുടങ്ങി. അതിനുള്ള കാരണം വീണയുടെ മെയിലാണ്.അതിന്റെ ചുവടുപിടിച്ചു മുന്നോട്ട് പോകാം എന്ന് തന്നെയായിരുന്നു തീരുമാനവും.അത് കോശിയോടും പീറ്ററിനോടും അവിടെ വച്ചു പറഞ്ഞില്ല എന്ന് മാത്രം.

അവയെല്ലാം ഉൾപ്പെടുത്തി വൈകിട്ട് തന്നെ കത്രീന പ്രാഥമിക റിപ്പോർട്ട് നൽകുകയും ചെയ്തു.പക്ഷെ രാജീവന്റെ ഇടപാടുകളെക്കുറിച്ചുള്ള തെളിവുകളുടെ സോഴ്സ് അവൾ മറച്ചുപിടിച്ചു.

സ്വന്തം നിലനിൽപ്പിനു വേണ്ടി പത്രോസ് ചെയ്തത് കോളിളക്കം സൃഷ്ടിക്കാൻ പോന്ന ഒന്നായിരുന്നു. അതുകൊണ്ട് തന്നെ രാജീവന്റെ മരണവും അതുമായി ബന്ധമുള്ള എന്തും അന്വേഷിക്കാൻ ചുമതല കിട്ടിയത് കത്രീനക്കും.അതെ സമയം പത്രോസിനെ ആശങ്കപ്പെടുത്തിയത് തന്നെ മനസ്സിലായില്ല എങ്കിലും റപ്പായി കണ്ടുവെന്നുള്ളതും,കേസ് കത്രീന നേരിട്ടന്വേഷിക്കുമെന്നതും ആണ്.

ജനങ്ങൾ ഉറ്റുനോക്കുന്ന രാഷ്ട്രീയ സാമൂഹിക വിഷയമായി രാജീവന്റെ മരണം മാറിക്കഴിഞ്ഞിരുന്നു.

എന്തായാലും അന്ന് രാത്രി പീറ്ററിനും കോശിക്കും ആഘോഷത്തിന്റെ രാവായിരുന്നു.വലിയൊരു തലവേദന ഒഴിഞ്ഞതിന്റെ സന്തോഷം.

തങ്ങൾക്ക് കഴിയാതെപോയത് ആരോ ചെയ്തതിനുള്ള നന്ദി മനസ്സിൽ അത് ചെയ്ത വ്യക്തിക്ക് നൽകിക്കൊണ്ട് അവർ മതിമറന്നുല്ലസിക്കുകയാണ്. അനുഭവിച്ചു മരിച്ചില്ല,എല്ലാം ഒറ്റ നിമിഷം കൊണ്ട് തീർന്നു എന്ന സങ്കടം മാത്രമായിരുന്നു അവർക്ക്.

“എന്ത് ചെയ്യാം…..പിടിച്ചുപറിച്ചതും കൂട്ടിക്കൊടുത്തു നേടിയതും ഒന്നും അനുഭവിക്കാനുള്ള യോഗമില്ല. സ്വന്തം ഏട്ടന്റെ തിരോധാനം പോലെ ദുരൂഹമായി ഒടുങ്ങാനായിരുന്നു വിധി ചെയ്തു കൂട്ടിയതിന്റെ ഫലം.” അതിനിടയിൽ കോശിയും പീറ്ററും പരസ്പരം പറയുകയും ചെയ്തു. ****** തകർന്നുപോയത് ഗോവിന്ദായിരുന്നു. രാജീവന്റെ അടക്കു കഴിഞ്ഞു രണ്ടാം പൊക്കം സലിമിനൊപ്പമിരിക്കുകയാണയാൾ. ഇനിയെന്ത് എന്നൊരു ചോദ്യം അയാൾക്ക് മുന്നിലുണ്ട്.രാജീവൻ കൂടെയുണ്ടായിരുന്ന സമയം ഒരു പച്ചപ്പ് സ്വപ്നം കണ്ടിരുന്നു ഗോവിന്ദ്. ഇപ്പൊൾ സലിം കൈ മലർത്തുന്ന സ്ഥിതിയും വന്നെത്തി.അത് സലിം തുറന്നു പറയുകയും ചെയ്തു.

“സലിം….ഒന്ന് റീ തിങ്ക് ചെയ്തുകൂടെ?” അവസാനപ്രതീക്ഷയോടെ ഗോവിന്ദ് ഒരിക്കൽ കൂടി ചോദിച്ചു.

“നോക്ക് ഗോവിന്ദ്……..തനിക്കൊപ്പം നിൽക്കാനുള്ള ഇഷ്ട്ടക്കേട്‌ കൊണ്ടല്ല.എന്റെ അവസ്ഥയതാണ്. ഒരു കയ്യേ ഉളളൂ,കൂടാതെ ഒറ്റക്കയ്യന് പോലീസിൽ എന്ത്‌ വില.അളിയന്റെ ബലത്തിലാണ് ഇത്രനാളും ഓഫിസ് വർക്ക്‌ എന്നപേരിൽ കടിച്ചുതൂങ്ങിയത്.ഇനിയതിന് പറ്റും എന്നും തോന്നുന്നില്ല.ശരിയാണ്……. രാജീവൻ കൂടെയുള്ളപ്പോൾ ഒരു ധൈര്യമായിരുന്നു.എന്റെ കയ്യുടെ വില നേടിയെടുക്കാൻ കഴിയുമെന്ന വിശ്വാസവുമുണ്ടായിരുന്നു.പക്ഷെ ഇന്ന്……….പറ്റുന്നില്ലടൊ.എനിക്ക് കൂടി എന്തെങ്കിലും സംഭവിച്ചാൽ എന്റെ പെങ്ങളും മക്കളും…… അതോർത്തിട്ടുണ്ടൊ താൻ. അതെങ്ങനാ ഓരോന്ന് വരുത്തി വച്ചിട്ട്…….”കാര്യങ്ങളറിഞ്ഞിരുന്ന സലിം ഒരു കുത്തും അതിനിടയിൽ കൂടി നൽകിയപ്പോൾ ഗോവിന്ദിന്റെ മുഖം കുനിഞ്ഞു.

സലിം തന്റെ അവസ്ഥ തുറന്നുപറഞ്ഞപ്പോൾ പ്രതീക്ഷയുടെ അവസാന തിരിനാളവും ഗോവിന്ദിൽ എരിഞ്ഞടങ്ങി.

ഇനി കൂടുതൽ നിക്കുന്നതുകൊണ്ട് കാര്യമില്ല എന്ന് മനസ്സിലായ ഗോവിന്ദ് തന്റെ ഫ്ലാറ്റിലേക്ക് മടങ്ങി.ഗോവിന്ദ് എന്ന ശല്യം അധികം ബുദ്ധിമുട്ടില്ലാതെ ഒഴിഞ്ഞുപോയി എന്ന് കരുതി സലിം സന്തോഷിച്ച നിമിഷങ്ങൾ.

താനിപ്പോഴും സർവീസിലുണ്ട്.ഒന്ന് മനസ്സ് വച്ചാൽ ഗോവിന്ദിനെ ഹെല്പ് ചെയ്യാനും കഴിയും.പക്ഷെ ഇപ്പൊൾ അതിനു മുതിരുന്നത് ബുദ്ധിയല്ല.തടി കേടാവാതെ നോക്കേണ്ടത് തന്റെ മാത്രം ആവശ്യമാണ്.തന്റെ പക അത് തന്റേത് മാത്രമാണ്.അതിന്റെ ഒപ്പം ഗോവിന്ദുമുണ്ടെങ്കിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ വലുതുമാണ്.സലിമിന്റെ ചിന്തകൾ വളരെ ഷാർപ്പ് ആയിരുന്നു.

കൂടാതെ സാഹിലയുടെ ഇഷ്ട്ടക്കേടും ചന്ദ്രചൂഡൻ ഇതെങ്ങനെയെടുക്കും എന്നറിയാത്തതുകൊണ്ടുള്ള പ്രശ്നങ്ങളും മറ്റൊരു വശത്ത് സലിമിനെ ബുദ്ധിമുട്ടിച്ചിരുന്നു.

ഗോവിന്ദിനോടുള്ള ഇഷ്ട്ടക്കുറവ് സാഹില പലതവണ പറഞ്ഞിട്ടുണ്ട്. തന്നോടും,അളിയനുള്ളപ്പോഴും. പക്ഷെ അളിയന്റെ മുന്നിൽ അത് വിലപ്പോയില്ല എന്ന് മാത്രമല്ല സലിം നിസ്സഹായനാവുകയും ചെയ്തു.

ഇന്ന് അളിയനില്ല,അതുകൊണ്ട് തന്നെ ഗോവിന്ദുമായുള്ള ഇടപാടുകൾ ഇനി വേണ്ട എന്ന സാഹിലയുടെ നിർബന്ധത്തിന് എതിരില്ലാതെയായി.അതിനാൽ സലിം നയത്തിൽ ഗോവിന്ദിനെ ഒഴിവാക്കിവിടുകയായിരുന്നു.

അതുമാത്രമല്ല സലീമിനെ ഇങ്ങനെ ചിന്തിപ്പിച്ചത്.മാധവനും കുടുംബവും തന്റെയും സാഹിലയുടെയും പ്രധാന പ്രശ്നമല്ല എന്നുള്ളതാണ്.രാജീവന്റെ അനധികൃത സമ്പാദ്യം മുഴുവൻ കൈപ്പിടിയിലൊതുക്കി മറ്റൊരിടത്തു സെറ്റിൽ ചെയ്യുക എന്ന വലിയ കടമ്പ അവർക്ക് മുന്നിലുണ്ടായിരുന്നു. പക്ഷെ അതിന് നേരിടേണ്ടത് മന്ത്രി പീതാമ്പരനെയും.അതുകൊണ്ടാണ് ഗോവിന്ദിനെ തഴഞ്ഞ് ചന്ദ്രചൂഡന് കൈ കൊടുത്തതും.

അതിനിടയിൽ ഗോവിന്ദനുണ്ടായാൽ ……..ജീവനിൽ പോലും ഭയക്കണം. മാധവനെയും പീതാമ്പരനെയും ഒന്നിച്ചെതിരിടുക എന്നത് ബുദ്ധിയല്ല. മാധവനുമായി പിടിച്ചു നിൽക്കുക പ്രയാസമുള്ള കാര്യവും.സലിം അത് മനസ്സിലാക്കിയിരുന്നു.

പക്ഷെ തങ്ങളുടെ ഇപ്പോഴുള്ള കൂട്ട്….. അതും സലിമിന് തലവേദന കൊടുത്തുതുടങ്ങിയിരുന്നു.ശംഭു സാഹിലയെ കണ്ടതുകൂടിയായപ്പോൾ എന്തെന്നില്ലാത്ത ഒരു ഭയം സലീമിൽ ഉടലെടുത്തു.

ചിത്രയെന്ന മുതലിനെ ഒഴിവാക്കാൻ തോന്നുന്നില്ലയെങ്കിലും അതിന്റെ മറ്റു വശങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ തങ്ങളുടെ ഭാഗം സേഫ് ആക്കി ഒഴിവാക്കിവിടുക എന്നതിലേക്ക് എത്താൻ സലീമിനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.കാരണം മാധവൻ എന്ന ഘടകം തന്നെ.

തത്കാലം കൂടെ നിന്നെ പറ്റൂ.മറ്റു വഴികളില്ല എന്ന് സലിം മനസ്സിലാക്കി. സൗകര്യം പോലെ ചന്ദ്രചൂഡനെയും ചിത്രയെയും ഒഴിവാക്കുക.കയ്യിൽ ഉള്ളവയൊക്കെ ചേർത്ത് പിടിച്ചു മറ്റെവിടെയെങ്കിലും സേഫ് ആവുക. അതിനെക്കുറിച്ചാണ് സലീമിന്റെ ചിന്ത മുഴുവൻ.

മറുവശത്ത് മാധവനെതിരെയുള്ള ഗൂഡാലോചനയിലായിരുന്നു ചന്ദ്രചൂഡൻ.തനിക്ക് ലഭിച്ച പുതിയ കരുക്കളാണ് സാഹിലയും സലിമും. കൃത്യമായി അവരെ ഉപയോഗിച്ചാൽ കാര്യം നടക്കുമെന്നുമറിയാം. അതിനാണ് ചിത്രയിലൂടെ അവരെ തന്റെയൊപ്പം നിർത്തിയതും.അവരെ ചൂണ്ടയിൽ കൊരുത്തെറിയാനുള്ള പദ്ധതി തയ്യാറാക്കുന്ന തിരക്കിലാണ് ചന്ദ്രചൂഡൻ.

തന്റെ പ്രൈവറ്റ് സ്യുട്ട് റൂമിൽ ആ ചിന്തകൾക്ക് ചൂടും വീര്യവും പകർന്നു നൽകിക്കൊണ്ട് അയാൾക്കൊപ്പം ചിത്രയുമുണ്ട്. ***** തിരികെ ഫ്ലാറ്റിലെത്തുമ്പോഴും ഗോവിന്ദ് അസ്വസ്ഥനായിരുന്നു.തന്റെ അവസാനം മുന്നിൽ കണ്ടുകൊണ്ടുള്ള ജീവിതമാണിനി. അതേതു നിമിഷവും സംഭവിക്കാം. ഇനിയൊരു റീ ടെക്ക് സാധ്യവുമല്ല. ഓരോ ചുവടിലും മരണം പതിയിരിക്കുന്നു.കാറ്റിന് പോലും മരണത്തിന്റെ ഗന്ധമാണ്.

അങ്ങനെയോരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ കാളിങ് ബെൽ മുഴങ്ങി.നിർത്താതെ അത് തന്നെ ശല്യം ചെയ്യുന്നു എന്ന് കണ്ടപ്പോൾ താത്പര്യമില്ലാതെയാണ് ഗോവിന്ദൻ വാതിൽ തുറന്നതും.

“സർ……..ഒരാൾ തിരക്കിവന്നിരുന്നു. കുറച്ചു നേരം കാത്തുനിന്നശേഷം തിരികെപ്പോയി.”ഫ്ലാറ്റിലെ സെക്യൂരിറ്റിയായിരുന്നു അത്.

“ഇത് പറയാനാണോ താനിങ്ങോട്ട് വന്നത്.”വേണ്ടായിരുന്നു എന്ന മട്ടിൽ ഗോവിന്ദ് പറഞ്ഞു.അല്ലെങ്കിൽ അതാരെന്നറിയാനുള്ള താത്പര്യം ഗോവിന്ദിന് തോന്നിയില്ല.അതിന്റെ കാര്യമില്ലെന്ന് ചിന്തിച്ചു.സ്വന്തം മരണം പ്രതീക്ഷിച്ചിരിക്കുന്ന താൻ ആരെ കണ്ടിട്ട് എന്ത് കിട്ടാൻ എന്നായിരുന്നു മനസ്സിൽ.

“അതല്ല സർ……..വന്നതൊരു സ്ത്രീ ആയിരുന്നു.സാറിനെ കാണാഞ്ഞ് ഒരു കത്തെന്നെ ഏൽപ്പിച്ചിട്ടാണ് പോയത്.കിട്ടിയാലുടൻ വിളിക്കണം അത്യാവശ്യമാണെന്ന് പറയാനും പറഞ്ഞേല്പിച്ചു.”അയാളൊരു സീൽ ചെയ്ത കവർ എടുത്തു ഗോവിന്ദന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

ഇനിയെന്ത്‌ പരീക്ഷയാണ്? എന്ന് സ്വയം ചോദിച്ചുകൊണ്ട് കത്ത് വാങ്ങിയ ഗോവിന്ദ് വാതിലടച്ചു. സെക്യൂരിറ്റി അയാളുടെ വഴിക്കും പോയി.

മുറിയിലേക്ക് നടക്കവെ ഗോവിന്ദന്റെ കണ്ണുകൾ കത്തിലെ വരികളിലൂടെ സഞ്ചരിക്കുകയായിരുന്നു.”നിനക്ക് ജീവിക്കണോ ഗോവിന്ദ്?”എന്ന ഒരു ചോദ്യം മാത്രമായിരുന്നു അതിൽ.

അത് വായിച്ചുതീർന്നതും അതിൽ കണ്ട നമ്പറിലേക്ക് ഡയൽ ചെയ്ത ഗോവിന്ദ് അപ്പുറം കാൾ അറ്റൻഡ് ചെയ്യുന്നതിനായി കാത്തുനിന്നു.

പ്രതീക്ഷയുടെ വെട്ടം സ്വപ്നം കണ്ട ഗോവിന്ദ് കാൾ കണക്ട് ആവാൻ കാത്തുനിന്നു.ഏത് വിധേനയും പിടിച്ചുനിൽക്കുക എന്ന ലക്ഷ്യമുള്ളവന് അതിനായി ഒരു മാർഗം തുറന്നുകിട്ടുമ്പോൾ അതിലെ പോകുക എന്ന സ്വാഭാവികനിയമം ഇവിടെയും അന്വർത്ഥമായി.

മറുതലക്കൽ “നേരിൽ കാണണം, കഴിയുമെങ്കിൽ നാളെ തന്നെ.”എന്ന് പറഞ്ഞതും തന്റെ നമ്പറിതെങ്ങനെ ……..?എന്ന് ചിന്തിക്കുകയൊ ചോദിക്കുകയൊ പോലും ചെയ്യാതെ ഗോവിന്ദ് അത് ഫിക്സ് ചെയ്തു.

“സലിം……..നിനക്ക് വയ്യെങ്കിലെന്ത്‌. എനിക്ക് മറ്റൊരു വഴി തുറന്നുകിട്ടിയിരിക്കുന്നു.അത് നിന്റെ അവസാനത്തിനാവാതിരിക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു.” ഗോവിന്ദ് സ്വയം പറഞ്ഞുകൊണ്ട് കത്തിനുടമയുമായുള്ള കൂടിക്കാഴ്ച്ചക്ക് തയ്യാറെടുത്തു. ***** രാജീവന്റെ മരണം വിക്രമനും ഒരു തരത്തിൽ അനു:ഗ്രഹമായി മാറി. ആ ഒരു മരണത്തിന്റെ പുകമറയിൽ അജ്ഞാതനായ ശരീരത്തിനുടമയെ തേടിയുള്ള അന്വേഷണം ഏവരും മറന്ന മട്ടായി.

ആരും പരാതിയുമായി വരാത്തത് മൂലം വർമ്മാജിയുടെ കേസ് എഫ് ഐ ആർ ഇട്ട് ക്ലോസ്സ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.ഏത് ക്രൈമിലും വാദി സർക്കാരാണ്. പക്ഷെ നമ്മുടെ നാട്ടിലെ ഒരു രീതി വച്ച് ആരെങ്കിലും പിന്നാലെ നടന്നു എങ്കിലേ ഒരു കാര്യം മുന്നോട്ട് നീങ്ങു. അല്ലാത്തവയിൽ ചിലത് ഇങ്ങനെ കുട്ടയിൽ കിടക്കും.വർമ്മയുടെ കേസിലും അതാണ് സംഭവിച്ചത്.

സാഹചര്യത്തെളിവുകൾ അനുകൂലമാവാത്തതും മരുന്നിന് പോലും ഒരു ലീഡ് കിട്ടാത്തതും ആ ഉടലിന്റെ ബാക്കി ഭാഗം തിരയുന്നതിൽ നിന്ന് വിക്രമനെ പിന്നോട്ട് വലിച്ചു.

അല്ലെങ്കിൽ യുണിഫോം ഇട്ട ഒരു ഉദ്യോഗസ്‌ഥന്റെ മരണം മൂലം മേലുദ്യോഗസ്ഥരും അക്കാര്യത്തിൽ ശ്രദ്ധിക്കാതെയായപ്പോൾ തന്റെ ശ്രദ്ധ അതിൽ നിന്നും പഴയ വില്ല്യം മർഡർ കേസിൽ പതിപ്പിക്കാൻ വിക്രമനെ പ്രേരിപ്പിച്ചു.

പതിവ് രീതിവച്ച് വർമ്മയുടെ കേസും കെട്ടിക്കിടക്കുന്ന കേസുകൾക്കിടയിൽ ഒരു അംഗമായി പിന്നീട് പൊടിപിടിച്ചു ഒരു കൂട്ടം ഫയലുകൾക്കിടയിൽ ഒതുങ്ങാനുള്ള വിധി അതിനെയും സ്വാഗതം ചെയ്തു എന്നത് കാലം മറന്ന സത്യം മാത്രം.

ഇവിടെ വില്ല്യം മർഡർ കേസുമായി മുന്നോട്ട് പോകുവാനുള്ള അവസരം വിക്രമന് ഒരിക്കൽ കൂടി തുറന്നുകിട്ടി. സിറ്റിയിലെ തന്നെ പ്രമുഖ അപ്പാർട്ട്മെന്റുകളിലൊന്നിൽ നടന്ന മർഡർ വിക്രമന് നൽകുന്ന തലവേദനയും ചെറുതല്ലായിരുന്നു.

സത്യാവസ്ഥ എന്തെന്നറിയാൻ അവിടെയുള്ളവർ സെക്രട്ടറിയുടെ നേതൃത്വത്തിൽ നൽകുന്ന പ്രഷർ വളരെ വലുതായിരുന്നു.ദിവസങ്ങൾ ഏറെയായിട്ടും പേരിന് പോലും ഒരു അറസ്റ്റുണ്ടാവാത്തത് വിക്രമന്റെ വിശ്വാസ്യതയെപ്പോലും ചോദ്യം ചെയ്യുന്ന സ്ഥിതിയിലെത്തിച്ചു.

മേലാപ്പിസിലും രാഷ്ട്രീയക്കാർക്കും വരെ നിവേദനം നൽകലും പോലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചും അപ്പാർട്ട്മെന്റ് നിവാസികൾ നിറഞ്ഞുനിന്നു. അതുകൊണ്ട് തന്നെ മറ്റേത് കേസ് മാറ്റി വച്ചായാലും വില്ല്യം മർഡർ കേസ് തെളിയിക്കണം എന്നത് വിക്രമന് അഭിമാനപ്രശ്നമായി. അയാളുടെ പേഴ്‌സണൽ വാശിയായി മാറിയിരുന്നു ആ കേസ്.

വ്യക്തമായൊരു ലീഡ് ഇല്ലാതെ എങ്ങനെ മുന്നോട്ട് നീങ്ങും എന്നത് തന്നെയായിരുന്നു അപ്പോഴും വിക്രമനെ അലട്ടയിരുന്ന പ്രശ്നം. അയാൾ തന്റെ ഓഫിസിലിരുന്ന് കേസിന്റെ നാൾവഴികളിലൂടെ സഞ്ചരിക്കുകയാണ്.തനിക്കെവിടെ പിഴച്ചു എന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ്.ദൈവത്തിന്റെ കയ്യൊപ്പ് എവിടെയായിരിക്കും പതിഞ്ഞിട്ടുണ്ടാവുക എന്നയാൾക്ക് ഏത്ര ശ്രമിച്ചിട്ടും പിടികിട്ടുന്നുണ്ടായിരുന്നില്ല.

തനിക്കറിയാവുന്ന ചില റൂട്ടുകൾ, ഒടുവിൽ ഒരു ചൂണ്ടയെറിഞ്ഞിടാൻ തന്നെ വിക്രമൻ തീരുമാനിച്ചു.അത് എങ്ങനെ,എവിടെ എന്ന് മാത്രം തീരുമാനിച്ചാൽ മതിയായിരുന്നു വിക്രമന്.ഓഫീസിൽ നിന്നുമിറങ്ങുമ്പോൾ ആ ചൂണ്ടയിൽ കൊരുത്തിടെണ്ട ഇരയെപ്പോലും വിക്രമൻ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ***** കത്രീനയുടെ പ്രധാമീക അന്വേഷണ

റിപ്പോർട്ടും അതിലെ നിഗമനങ്ങളും കൊള്ളേണ്ടയിടത്ത് കൃത്യമായി കൊണ്ടു.മന്ത്രി പീതാമ്പരന്റെ അഴിമതിയിൽ കുളിച്ച ഭരണം നാട് നീളെ ചർച്ചയായിത്തുടങ്ങിയിരുന്നു. മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ലഭിച്ച മികച്ച അവസരങ്ങളിലൊന്ന്. ചന്ദ്രചൂഡന്റെ പ്രൈവറ്റ് സ്യുട്ടിലും ഇത് തന്നെയാണ് ചർച്ച.

“കാര്യങ്ങളാകെ കുഴയുകയാണ് ചിത്ര.അറിഞ്ഞിടത്തോളം കത്രീന നമുക്ക് വെല്ലുവിളിയാണ്.” ഏറെ നേരത്തെ മൗനത്തിനൊടുവിൽ ചന്ദ്രചൂഡൻ പറഞ്ഞു.

“രാജീവന്റെ മരണം ഇങ്ങനെയൊരു കുടുക്കാകുമെന്ന് കരുതിയതല്ല. ചന്ദ്രേട്ടൻ വിചാരിച്ചാൽ എന്തെങ്കിലും” വളരെ പ്രതീക്ഷയോടെയുള്ള നോട്ടമായിരുന്നു സാഹിലയുടേത്.

“നിന്റെ കാര്യത്തിൽ സങ്കടമുണ്ട് സാഹില.ജീവനോടെയിരുന്ന രാജീവനെക്കാൾ ശക്തനാണ് തലക്ക് മുകളിൽ നിക്കുന്നത്.നീയായിട്ട് തന്നെയാണ് തെളിവുകൾ അവരിൽ എത്തിച്ചതും.രാജീവന്റെ മരണത്തിന് പോലും ഉത്തരം പറയേണ്ട സ്ഥിതി. കണക്ക് ബോധിപ്പിക്കേണ്ടി വരുന്നത് പോലീസിന് മുന്നിൽ മാത്രമായിരിക്കില്ല.ഏജൻസികൾ പലതും ഇതിൽ താത്പര്യം കാണിച്ചു വന്നേക്കാം.കാരണം മർഡർ മാത്രം അല്ല രാജീവനുമായി ബന്ധമുള്ള അഴിമതിയും ബിനാമിയിടപാടുകളും എല്ലാം അന്വേഷണപരിധിയിൽ വരും. അന്വേഷിക്കുന്നത് കത്രീനയും.” ചന്ദ്രചൂഡൻ പറഞ്ഞു

“എന്താ ഒരു പോം വഴി ചന്ദ്രേട്ടാ?” ചിത്ര ചോദിച്ചു.

“യഥാർത്ഥ കൊലയാളി വെളിച്ചത്ത് വരണം.പെൻഡ്രൈവ് നഷ്ട്ടമായതാണ് മറ്റൊരു കാരണം. രാജീവൻ സമ്പാദിച്ചുകൂട്ടിയത് സാഹിലയുടെ പേരിലും.അതിന്റെ വ്യക്തമായ തെളിവുകൾ അവർക്ക് ലഭിക്കുകയും ചെയ്തു.അതുവച്ച് അവർ കളിച്ചുതുടങ്ങിയതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.”

“എന്നാലും സാഹിലാ…….പാസ്സ്‌വേഡ്‌ പ്രൊടെക്ട് ചെയ്ത ഡ്രൈവ് ഒപ്പൺ ചെയ്ത ബുദ്ധി സമ്മതിക്കണം.” ചിത്ര പറഞ്ഞു.

“അതിനവൾക്ക് പറ്റും,അതവളുടെ ആവശ്യവുമായിരുന്നു.വീണ,കാഞ്ഞ ബുദ്ധിയാണവൾക്ക്.എംപയർ ഗ്രൂപ്പ്‌ അവളുടെ പിന്നിലുള്ളപ്പോൾ തൊടില്ല എന്ന ധൈര്യവും.”

“നിങ്ങൾ പരസ്പരം പഴിചാരി സമയം കളയാതെ ഇതിൽ നിന്ന് ഊരാനുള്ള വഴിയാലോചിക്ക് “അത്രയും നേരം അവരെ കേട്ടുകൊണ്ട് അക്ഷമനായിരുന്ന സലിം പറഞ്ഞു.

“ഇതിൽ എനിക്കൊന്നും ചെയ്യാനില്ല സലിം.ഇത് നിങ്ങളുടെ മാത്രം കാര്യം. നമ്മുടെ പൊതുവായ പ്രശ്നത്തിൽ ഞാൻ എന്തെങ്കിലും ചെയ്യുമായിരുന്നു.ഇതിപ്പോൾ രാജീവ്‌ നടത്തിയ ഇടപാടുകളുമായി ബന്ധം വരുന്ന കാര്യങ്ങളാണ്. സ്വാഭാവികമായും അയാളുടെ മരണം അതിന്റെ പങ്ക് പറ്റിയവരെയും കുഴപ്പത്തിലാക്കും.”ചന്ദ്രചൂഡൻ സമർത്ഥമായി കയ്യൊഴിഞ്ഞു.കാര്യം കൈവിട്ടുപോകുമെന്നും തൊട്ടാൽ പൊള്ളുന്ന ഒന്നാണ് വിഷയമെന്നും ചന്ദ്രചൂഡൻ മനസ്സിലാക്കിയിരുന്നു.

“ഓഹ്……..കൈ കഴുകി അല്ലെ.ഞാൻ കുറെ ആയി കേൾക്കുന്നു.നിങ്ങളെ

ഒന്നിച്ചു നിർത്തുന്ന കാരണത്തെ കുറിച്ച്.അതൊട്ട് എനിക്കറിയില്ല താനും.അതോടൊപ്പം പരസ്പരം സഹായിക്കാം എന്നുള്ള ധാരണയും.” സലിം അതൃപ്തിയറിയിച്ചു.

“ഞങ്ങളെ ഒന്നിച്ചു നിർത്തുന്നത്……… കാരണം വളരെ സിംപിളാണ് സലിം. എനിക്കെന്റെ ബിസിനസ്,ചിത്രയുടെ പോൺ വീഡിയോ ഇടപാടുകൾ സാഹിലക്ക് തന്റെ പേരിലുള്ള സ്വത്തുക്കൾ,ഞങ്ങളെന്നും വ്യത്യസ്തരായിരുന്നു.

ഇതിൽ ഞാനും ചിത്രയും മാധവന്റെ നാശം ആഗ്രഹിക്കുന്നു,സാഹില രാജീവന്റെ കയ്യിൽ നിന്നുള്ള രക്ഷയും.അതിൽ രാജീവ്‌ എന്ന പ്രശ്നം തീർന്നു,ഇനി സ്വത്ത്‌ സേഫ് ആക്കേണ്ടത് സാഹിലയുടെ മാത്രം കാര്യം.”ചന്ദ്രചൂഡൻ പറഞ്ഞു.

“അപ്പോഴും നിങ്ങൾ കാര്യം പറഞ്ഞില്ല “സലിം പറഞ്ഞു.

“അതിലേക്കാണ് വരുന്നത് സലിം. ഞങ്ങൾ മൂവരും നേടിയതിൽ കുറെ ഏറെ പണം ഹവാലയിൽ ഇറക്കിയിട്ടുണ്ട്.അതിങ്ങനെ കറങ്ങി കൊണ്ടിരിക്കും.ഞങ്ങളുടെ പണം ഞങ്ങൾക്ക് സംരക്ഷിക്കണ്ടെ സലിം. അതിന് ഒരുമിച്ചു നീക്കുക എന്ന ധാരണയുണ്ടായിരുന്നു.പക്ഷെ ഇപ്പോൾ സാഹചര്യങ്ങൾ മാറിയിരിക്കുന്നു.സാഹിലയുമായുള്ള സൗഹൃദം ഞങ്ങളെയും പ്രശ്നത്തിൽ ആക്കിയേക്കാം.”

“ഇനി എന്ത് വേണമെന്നെനിക്കറിയാം മുഖത്തു നോക്കി പറഞ്ഞതിനും നന്ദി. നീ വാ സാഹില.”സലിം സാഹിലയെ കൂട്ടി അവിടെനിന്നുമിറങ്ങി.അവർ അവളെ ഒഴിവാക്കുകയാണെന്ന് സലീമിന് മനസ്സിലായി.അവരുടെ നിലനിൽപ്പ് അവർ നോക്കുന്നു.ഒരു വേള താനും അവരെ ഒഴിവാക്കുന്നത് ചിന്തിച്ചിരുന്നു എന്ന് സലിം ഓർത്തു.

താൻ ഉദ്ദേശിച്ചതിലുമപ്പുറമാണ് കാര്യങ്ങൾ.ഒരുപക്ഷെ സാഹിലയുടെ ജീവൻ പോലും അപകടത്തിലാണെന്ന് സലിം തിരിച്ചറിഞ്ഞു.തന്റെ ആഗ്രഹം പോലെ സാഹിലയെ തനിക്ക് മാത്രം ആയി കിട്ടി.പക്ഷെ മുന്നിലുള്ള പ്രശ്നങ്ങൾ സലീമിന് തലവേദന സൃഷ്ടിക്കുന്നവയായിരുന്നു.

“പ്രശ്നമാകുമോ ചന്ദ്രേട്ടാ?”ആ പോക്ക് കണ്ട് ചിത്ര ചോദിച്ചു.

“അവരെ കൂടെ നിർത്തിയാലാണ് പ്രശ്നം.നിലവിലെ സാഹചര്യം വച്ച് അവർ പെട്ടിരിക്കുകയാണ്.രാജീവ്‌ മരിച്ചത് കാര്യങ്ങൾ കീഴ്മേൽ മറിച്ചു. കത്രീനയാണ് കേസന്വേഷിക്കുന്നത്. കൂടെ നിന്നാൽ അത് നമ്മളെയും ബാധിക്കും.”

“ഇനി അവളവങ്ങാനും നമ്മുടെ പേര് പറഞ്ഞാൽ?”ചിത്ര ചോദിച്ചു.

“സാധ്യത തള്ളിക്കളയാൻ വയ്യ.അത് തന്നെയാണ് എന്റെ പേടിയും.അവളെ ഒഴിവാക്കിവിട്ടതുപോലെ ഭൂമിയിൽ നിന്നും പറഞ്ഞു വിട്ടേ പറ്റൂ.നമ്മുടെ രക്ഷ അത് നമ്മൾ തന്നെ ഉറപ്പ്‌ വരുത്തുകയും വേണം.”അയാൾ പറഞ്ഞുനിർത്തി

മറുവശത്ത് മാധവൻ സന്തുഷ്ടനായിരുന്നു.പതിവില്ലാത്ത പ്രസന്നത അയാളുടെ മുഖത്തുണ്ട്. സാവിത്രിയും മക്കളും അത് പറഞ്ഞു തുടങ്ങുകയും ചെയ്തു.ചുമ്മാ പുറത്ത് നിന്ന് കളി കാണുന്ന ത്രില്ലിൽ ആയിരുന്നു മാധവൻ.ഒന്നും ചെയ്യാതെ തന്നെ കാര്യങ്ങൾ തന്റെ ഇഷ്ട്ടത്തിനൊത്ത് നീങ്ങുന്നതിന്റെ സന്തോഷം അയാൾ ആസ്വദിക്കുകയാണ്.ഒപ്പം നന്നായി ജാഗ്രത പുലർത്തുകയും ചെയ്യുന്നു. ഏത് നിമിഷവും ഒരിടപെടൽ വേണ്ടി വരുമെന്ന ചിന്ത മാധവനുമുണ്ട്. ***** സാഹില ഒടുവിൽ അവിടെത്തന്നെ എത്തി.തന്നെ സഹായിക്കാൻ കഴിയും എന്ന് ഉറപ്പുള്ള മാധവന്റെ മുന്നിൽ.ആ വീട്ടുമുറ്റത്തു കാല് കുത്തുമ്പോൾ അവളുടെ അവസാന പ്രതീക്ഷയായിരുന്നു അത്.

“മ്മ്മ്മ്…… എന്ത് വേണം.”മുറ്റത്തു നിൽക്കുന്ന സാഹിലയെ കണ്ട് പുറത്തേക്ക് വന്ന ഗായത്രി ചോദിച്ചു. സാഹില ഉമ്മറത്തേക്ക് പോലും കയറാതെ തലകുനിച്ചു നിൽപ്പാണ്.

“മോളെ…….അവരോട് അകത്തേക്ക് വരാൻ പറയ്‌.ഇങ്ങനെ പുറത്ത് നിർത്തി സംസാരിക്കുന്നത് ശരിയല്ല. അതും ഒരു സ്ത്രീയോട്.”ഉള്ളിൽ നിന്നും മാധവന്റെ സ്വരം അവർ കേട്ടു

സാഹില മാധവന് മുന്നിലേക്ക് വന്നു. എല്ലാവരും അവിടെത്തന്നെയുണ്ട്. “എന്താ കാര്യം?”അവളെ കണ്ടതും മാധവൻ തിരക്കി.

“കൂടെ നിൽക്കുമോ എന്ന് ചോദിച്ചിരുന്നു.”അവൾ മറുപടി നൽകി.

“അന്ന് നിങ്ങൾക്ക് താത്പര്യമില്ലാത്ത മട്ടിലായിരുന്നു പെരുമാറ്റം.വരട്ടെ…….. ആലോചിക്കാം……..എന്നൊക്കെ പറഞ്ഞു നീട്ടി.ഇന്ന് സാഹചര്യം മാറിയിരിക്കുന്നു.ഇനി നിങ്ങളെ കൂടെ നിർത്തിയിട്ട് എന്ത് പ്രയോജനം. കാരണം രാജീവൻ ഇന്നില്ല. ദൈവമായിട്ടുതന്നെ ആ ഒരു പ്രശ്നം നീക്കിയിരിക്കുന്നു.”

“ദൈവം നിങ്ങളുടെ പ്രശ്നം നീക്കിത്തന്നപ്പോൾ ഞാൻ വീണ്ടും പ്രശ്നത്തിലായി.ജീവൻ പോലും നഷ്ട്ടപ്പെടുന്ന സ്ഥിതിയാണിപ്പോൾ. വേറെ എങ്ങും പോകാനില്ല.സഹായം ചോദിച്ചു വന്നതാണ് ഞാൻ.”സാഹില പറഞ്ഞു

മാധവൻ സാവിത്രിയെ ഒന്ന് നോക്കി ഒപ്പം ശംഭുവിനെയും.”അവർക്ക് പറയാനുള്ളത് പറയട്ടെ.എന്നിട്ട് നോക്കാം.”വീണ അവളുടെ അഭിപ്രായം പറഞ്ഞു.ഗായത്രിയും അത് ശരിവച്ചു.

“തന്റെ പ്രശ്നമെന്തെന്ന് പറയ്‌ സാഹില.ഉള്ളത് ഉള്ളതുപോലെ പറയുക,എങ്കിലേ ഞാൻ കൂടെ നിക്കൂ എന്തെങ്കിലും ചെയ്യാനും കഴിയൂ.” മുന്നോട്ട് പോകാനുള്ള സിഗ്നൽ ലഭിച്ചതും ഒരു പ്രതീക്ഷ സാഹിലക്ക് നൽകിക്കൊണ്ട് മാധവൻ പറഞ്ഞു.

അത് നൽകിയ ആത്മവിശ്വാസത്തിൽ അവൾ പറഞ്ഞുതുടങ്ങി.തന്റെ വാദം ശരി വക്കുന്നതിനായി ചില രേഖകളും മാധവന് മുന്നിൽ വച്ചു.എന്തിന് താനും ചന്ദ്രചൂഡനും ചിത്രയും തമ്മിലുള്ള ഇടപാടുകൾ സഹിതം, അവരുടെ ഹവാലാ ബന്ധങ്ങൾ ഉൾപ്പെടെ മാധവന് മുന്നിൽ അവൾ വിവരിച്ചു.

സാഹിലയെ കൂടെ നിർത്തുന്നതാണ് ബുദ്ധി എന്ന് മാധവന് തോന്നി.ഒട്ടും ചിന്തിക്കാതെ മാധവൻ അവൾക്ക് കൈ കൊടുത്തു.മറ്റുള്ളവരും അത് ശരിവച്ചു.

“മോള് എങ്ങനെയാ ഇങ്ങോട്ട്……..?” അതിനിടയിൽ സാവിത്രി ചോദിച്ചു.

“സലിം പുറത്ത് കാറിലുണ്ട്.ഇങ്ങോട്ട് കയറാൻ ഒരു മടി.അതുകൊണ്ട് അവിടെത്തന്നെയിരുന്നു.”അവൾ മറുപടി നൽകി.

ഗായത്രി നൽകിയ ജ്യുസ് പകുതി മാത്രം കഴിച്ചുനിർത്തിയ സാഹില അവിടെനിന്നുമിറങ്ങി.തന്റെ രക്ഷ ഉറപ്പുവരുത്തിയതിന്റെ സമാധാനം അവൾക്കുണ്ടായിരുന്നു.

“മാഷ് അവൾ പറഞ്ഞത് മുഴുവനും വിശ്വസിക്കുന്നുണ്ടൊ?”അവളെ കൂടെ നിർത്താം എന്ന് കൊടുത്ത വാക്ക് നിലനിൽക്കെ സാവിത്രി ചോദിച്ചു.

“അവളെ വിശ്വസിക്കാനാണ് തരം. കണ്മുന്നിലെ സത്യം തള്ളിക്കളയുക വയ്യല്ലോ.അവളുടെ മറവിൽ രാജീവ്‌ നേടുകയായിരുന്നു.അതിനവളെ മാക്സിമം ഉപയോഗിച്ചു.വീഴ്ച്ചകൾ അവൾക്കും പറ്റിയിട്ടുണ്ട്,രാജീവൻ ചതിക്കുകയാണെന്ന് മനസിലാക്കിയ വെപ്രാളത്തിൽ പലരുമായും അവൾ ചങ്ങാത്തം കൂടി.അവരും കയ്യൊഴിഞ്ഞ സമയം അവസാന പ്രതീക്ഷയുമായി വന്നതല്ലേ.കൂടെ നിർത്തുക തന്നെ.”മാധവൻ മറുപടി നൽകിയിട്ട് ദൂരേക്ക് നോക്കിയിരുന്നു.

സാഹില വന്ന കാർ ദൂരേക്ക് മറയുന്നത് അയാൾ കണ്ടു.ഒപ്പം ചന്ദ്രചൂഡനെ അടപടലം പൂട്ടാൻ അവസരം ലഭിച്ചതിന്റെ സന്തോഷവും

ഇന്ന് തന്നെ കാണണമെന്ന് സുരയെ അറിയിച്ചശേഷം മാധവൻ തന്റെ ബിസിനസ് സംബന്ധമായ കുറച്ചു കാര്യങ്ങളിലേക്ക് കടന്നു. ***** “വൃത്തികെട്ടവൻ…….”സാഹില പോയതും മുറിയിലേക്ക് കയറിവന്ന വീണ ഫോണിൽ നോക്കിയിരിക്കുന്ന ശംഭു കേൾക്കെ പറഞ്ഞു.എന്നിട്ട് അലമാരയിൽ എന്തോ തപ്പുന്നതായി ഭാവിച്ചുകൊണ്ടിരുന്നു.

ഒരു ഭാര്യയുടെ സ്വതസിദ്ധമായ കുശുമ്പ് കാണിക്കുകയാണവൾ. തന്റെ ശംഭു ഒരു പെണ്ണിനെ അനാവശ്യമായി നോക്കുന്നതൊ അവനിൽ മറ്റൊരുവളുടെ നിഴൽ പതിക്കുന്നതോ അവൾക്കിഷ്ട്ടമല്ല. ഇതിപ്പോൾ സാഹിലയുടെ സാരി മാറിക്കിടന്നതും അവളുടെ പൊക്കിൾ അബദ്ധത്തിൽ കണ്ടുപോയതുമാണ് വിഷയം.വീണയത് കണ്ടു എന്ന് മനസ്സിലായതും ആശാൻ അവിടെ നിന്ന് വലിയുകയും ചെയ്തു.ശേഷം ഗെയിം കളിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് വീണയുടെ കുശുമ്പ്.

“എന്തോ……….കേട്ടില്ല.”അവൻ പറഞ്ഞു.

“നാണം കെട്ട എന്റെ കെട്ടിയോന്റെ കാര്യം പറഞ്ഞാതാണ് മാൻ.വല്ല പെണ്ണിനെയും കണ്ടാൽ വേണ്ടാത്ത ഇടത്തേക്ക് നോക്കി ഒലിപ്പിച്ചു നിന്നോളും.തെണ്ടി…….” വീണ കലിപ്പ് മോഡ് ഓൺ ചെയ്തു വച്ചിരിക്കുകയാണ്.

“അതിന് ഞാനിപ്പം എന്ത് ചെയ്തു എന്നാ?”ശംഭു ചോദിച്ചു.

“ഒന്നും ചെയ്തില്ല അല്ലെ…….എന്ത് നോട്ടമായിരുന്നു.കൊത്തിപ്പറിച്ചു തിന്നുവല്ലായിരുന്നൊ?”

“അവരങ്ങനെ എക്സ്പോസ് ചെയ്തു നിന്നാൽ ചിലപ്പോൾ നോട്ടം തെറ്റി എന്നൊക്കെയിരിക്കും.”

“എന്നിട്ട് അച്ഛൻ മുഖം നോക്കിയാണ് സംസാരിച്ചത് മുഴുവൻ.ശ്രദ്ധിച്ചോ മക്കളത്.അന്ന് കത്രീനയും പറഞ്ഞു നോട്ടം ശരിയല്ല എന്ന്.”

“ഇത് വല്ലാത്ത കഷ്ട്ടം തന്നെ. ഇതിനിടയിൽ കത്രീനയെ എന്തിനാ പിടിച്ചിടുന്നെ.അവരുടെ സാരി ഒന്ന് മാറിയപ്പോ എന്തോ ഒരു മിന്നായം പോലെ കണ്ടു.മനപ്പൂർവമല്ലല്ലോ?”

“ഓഹ്……..ഒളികണ്ണിട്ട് നോക്കിയതും പോരാ എന്നിട്ട് ന്യായം പറയുന്നോ? കത്രീനയും ഇതുതന്നാ പറഞ്ഞത് അവളുടെ ഷർട്ടിന്റെ കുടുക്കൊന്ന് മാറിയപ്പോൾ മുഴുപ്പ് നോക്കി കൊതി വിടുവായിരുന്നു എന്ന്.നീയൊന്നും കാട്ടിക്കൊടുക്കുന്നില്ലേ എന്ന് കൂടി ചോദിച്ചപ്പോൾ തൊലിയുരിഞ്ഞു പോയി.”

“അതും ശരിയാ….കാണിക്കേണ്ടയാള് അത് ചെയ്യാത്തതിന് ഞാൻ എന്ത് പിഴച്ചു.നാള് കുറെ ആയി പട്ടിണിയാ മനുഷ്യനിവിടെ.അത് കാണാൻ ആരുമില്ലതാനും.”

“ദേ…….അനാവശ്യം പറയരുത്.എന്നും എന്റെ മുലയിടുക്കിൽ മുഖം ചേർത്തല്ലാതെ ഉറക്കം വരാത്ത ജന്തുവാ ഈ പറയുന്നത്.”അവന് നേരെ തിരിഞ്ഞ് എളിക്ക് കയ്യും കൊടുത്തുകൊണ്ട് വീണ പറഞ്ഞു.

“കണക്കായിപ്പോയി…….എന്നിട്ട് അതി ഒന്ന് പെരുമാറാൻ സമ്മതിക്കില്ലല്ലോ”

“മനപ്പൂർവാ………എന്റെ ശംഭുന് മുല കാണുമ്പോൾ ഇത്തിരി ആക്രാന്തം കൂടുതലാ.അവറ്റകള് തൂങ്ങിപ്പോവാൻ ഞാൻ സമ്മതിക്കില്ല.”അവളവനെ നോക്കി കണ്ണുരുട്ടി.

“മക്കള് വന്ന് കുടിച്ചു തുടങ്ങിയാൽ അല്പമെങ്കിലും ഇടിയും.പിന്നെ മുൻപ് പറഞ്ഞ മുതലിനെ കുറച്ചുമണിക്കൂർ എങ്കിലും ഒറ്റക്ക് കിട്ടിയതാ.എന്നിട്ട് പോലും മര്യാദക്കൊന്ന് ഞാൻ നോക്കിയില്ല.എന്ത് ചെയ്യാം…..അപ്പൊ വല്ലോം നടന്നിരുന്നേൽ ഇപ്പൊ ഇത് കേക്കുന്നതിന് ഒരർത്ഥമുണ്ടായേനെ” ശംഭുവും വിട്ടുകൊടുക്കാൻ ഭാവം ഇല്ലായിരുന്നു.

“ദേ………ചെത്തിയെടുക്കും ഞാൻ. പറഞ്ഞില്ലെന്ന് വേണ്ട.കൊള്ളാല്ലോ, എന്റെ ചെക്കന്റെയൊരു പൂതി.” വീണ നിന്ന് വിറച്ചു.

അതെ സമയം അവരുടെ കുറുമ്പുകൾക്കിടയിലെ ശല്യമായി കത്രീനയുടെ ഫോണെത്തി ശംഭുവിനെ കാണണം, സംസാരിക്കണം അതാണ് ആവശ്യം. ഓഫീസിൽ എത്തുവാനാണ് അവൾ ആവശ്യപ്പെട്ടത്.കാര്യമെന്തെന്ന് വീണ തിരക്കിയെങ്കിലും കത്രീനയൊന്നും വിട്ട് പറഞ്ഞതുമില്ല.

“കത്രീനയെ കാണട്ടെ,ഞാൻ ചോദിക്കുന്നുണ്ട്”ഫോൺ കട്ടായതും അവൻ അവളോട് പറഞ്ഞു.

“മോനെ കെട്ട്യോനെ ചതിക്കല്ലേ…….. ഞാൻ ചുമ്മാ പറഞ്ഞതാ.തിരിച്ചു വന്നിട്ട് പട്ടിണിക്ക് ഒരാശ്വാസം ഞാൻ തന്നോളാം” ശംഭുവിനെ ശരിക്കുറിയുന്ന വീണക്ക് അങ്ങനെ സമ്മതിക്കേണ്ടിവന്നു

എങ്കിൽ പോയി കണ്ടുകളയാം എന്ന് ശംഭുവും കരുതി.മാധവനും അതിന് അനുവാദം നൽകി.വീണക്ക് കൂടെപ്പോകണം എന്നുണ്ടായിരുന്നു. പക്ഷെ ദൂരക്കൂടുതലും മറ്റു പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി സാവിത്രി അത് മുളയിലേ നുള്ളി.

അതെ സമയം ശംഭു തയ്യാറായിരുന്നു കത്രീനയുടെ മുന്നിലേക്കെത്തുവാൻ. ആ സമസ്യയെന്തെന്നറിയുവാൻ അവൻ യാത്ര തുടങ്ങുകയായിരുന്നു.

********** തുടരും ആൽബി

Comments:

No comments!

Please sign up or log in to post a comment!