The Shadows 12

Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | Part 9 | Part 10 | Part 11 |

രഞ്ജൻ വേഗം കാർപാർക്കിങ് ഏരിയയിലേക്ക് ചെന്നുനോക്കി. ഗെയ്റ്റ് കടന്ന് ലൂക്കയുടെ ബിഎംഡബ്ല്യു കാർ കടന്നുപോകുന്നതുകണ്ട രഞ്ജൻ തന്റെ കാറിൽകയറി അയാളെ പിന്തുടർന്നു.

പനമ്പള്ളിനഗറിൽ നിന്നും വൈറ്റിലയിലേക്ക് പോകുന്ന ലൂക്കയുടെ ഡ്രൈവിഗിനെ ഇരുട്ടുകുത്തിയ രാത്രിയിലെ വാഹനങ്ങളുടെ ഹെഡ്ലൈറ്റിന്റെ വെളിച്ചം സാരമായി ബാധിക്കുന്നുണ്ടായിരുന്നു.

കാറിനുള്ളിൽ ഇരുന്ന് ലൂക്കയുടെ ഡ്രൈവിംഗ്കണ്ട രഞ്ജൻ ഒന്നു പുഞ്ചിരിച്ചു. ശേഷം അക്‌സലറേറ്ററിൽ കാൽ അമർത്തി ചവിട്ടിയപ്പോൾ 100 കിലോമീറ്റർ സ്പീഡിൽ പോകുകയായിരുന്ന കാർ 140 കിലോമീറ്ററിൽ എത്തി. മുൻപിലുള്ള ലൈലാന്റിന്റെ വലിയ ലോറിയെ മറികടന്ന ലൂക്ക എതിരെ വന്ന കെഎസ്ആർടിസി ബസ്സിനെ പെട്ടന്ന് കണ്ടപ്പോൾ സ്റ്റയറിങ് വലത്തോട്ട് തിരിച്ച് റോഡിലേക്ക് ചാരിനിൽക്കുന്ന മരത്തിലേക്ക് ഇടിച്ചുകയറ്റി.

അപ്രതീക്ഷിതസംഭവംകണ്ട രഞ്ജൻ ഹാൻബ്രേയ്ക്ക് വലിച്ചയുടനെ മുൻപിലുള്ള ലൈലന്റിന്റെ പിൻഭാഗത്ത് കാറിന്റെ പിൻഭാഗം കറങ്ങിചെന്നുനിന്നു.

തോക്കുമായി കറിൽനിന്നിറങ്ങിയ രഞ്ജൻ ലൂക്കയുടെ അടുത്തേക്ക് നടന്നു. കാറിന്റെ അമിതവേഗതകൊണ്ട് മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ടായിരുന്നു. ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ലൂക്കയുടെ നെറ്റിയിലേക്ക് രഞ്ജൻ തന്റെ കൈയിലുള്ള തോക്ക് ചേർത്തുവച്ചു.

“കാമോൺ, മിസ്റ്റർ ലൂക്കാഫ്രാൻസിസ്.”

സീറ്റ്‌ബെൽറ്റൂരി ലൂക്ക പുറത്തേക്കിറങ്ങി. അപ്പോഴേക്കും റോഡുമുഴുവൻ വാഹനങ്ങൾകൊണ്ട് നിറഞ്ഞിരുന്നു. തോക്കിന്റെ മുനയിൽ ലൂക്കയെ തളച്ച് രഞ്ജൻ തന്റെ കാറിന് മുന്നിലേക്ക് കൊണ്ടുവന്നു ശേഷം കാറിൽ ഉണ്ടായിരുന്ന മാസ്‌കിങ്ടാപ്പ് ഉപയോഗിച്ച് ലൂക്കയുടെ കൈകൾ പിന്നിലേക്കുവച്ച് ടാപ്പുകൊണ്ട് ചുറ്റിവച്ചു.

“നിനക്കുള്ള പണി പിന്നാലെ വരും കേട്ടൊടാ..”

പല്ലുകടിച്ചുകൊണ്ട് ലൂക്ക പറഞ്ഞു.

രഞ്ജൻ ഇടതുകൈകൊണ്ട് അയാളുടെ കഴുത്തിലൂടെ കൈയിട്ട് ശിരസിനെ താങ്ങിപിടിച്ച് വലതുകൈചുരുട്ടി മൂക്കിന് ആഞ്ഞിടിച്ചു.

“പന്ന കഴുവേറി, നീയാരാടാ യമദേവന്റെ മോനോ?. ഇതുപോലെ കുറെ അഭ്യാസം കഴിഞ്ഞുവന്നവനാടാ ഈ രഞ്ജൻഫിലിപ്പ്. നീയും, നിന്നെ തീറ്റിപോറ്റുന്ന ക്രിസ്റ്റീഫറുമുണ്ടല്ലോ രഞ്ജന് വെറും ദേ ഇതാ..”

ഒതുക്കിവച്ച ലൂക്കയുടെ തലമുടിയിൽനിന്നും ഒരുനുള്ള് മുടിയിഴകൾ രഞ്ജൻ പറിച്ചെടുത്ത് അയാളോടുപറഞ്ഞു.

ശേഷം കാറിന്റെ ബാക്കുഡോർ തുറന്ന് ലൂക്കയെ ബലമായി ഉള്ളിലേക്ക് തള്ളി. ബാക്കിയുള്ള ടാപ്പുകൊണ്ട് കാലുകളെയും ചുറ്റിവരിഞ്ഞു.

നടുറോഡിൽ വിലങ്ങനെ കിടക്കുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് രഞ്ജൻ കയറിയിരുന്നു. ഗിയർമാറ്റി ശരംവേഗത്തിൽ അയാൾ കാർ തന്റെ വീട്ടിലേക്കുവിട്ടു.

“സർ, രഞ്ജൻ ഹിയർ. ” രഞ്ജൻ ഫോണെടുത്ത് ഐജി ചെറിയാൻ പോത്തനെ വിളിച്ചു.

“യെസ്, രഞ്ജൻ. റ്റെൽ മീ.”

“സർ,ലൂക്കയെ ഞാൻ പൊക്കി, അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സി ഐ, ശ്രീജിത്തിനെ അയാൾ ഷൂട്ട് ചെയ്തു. ശ്രീ ഇപ്പോൾ ഹോസ്പിറ്റലിലാണ്.”

“മ്, “

“ഇന്നുരാത്രി ലൂക്കയെ ചോദിച്ച് ആരുവിളിച്ചാലും സാറിന് ഒന്നുമറിയില്ല. നാളെ രാവിലെ ഞാൻ സെഷനിൽ കൊണ്ടുവരാം.”

“മ്, ഓക്കെ. ആൻഡ് വൺതിങ് ബി കെയർഫുൾ.”

“സർ.” രഞ്ജൻ ഫോൺ കട്ട് ചെയ്ത് അനസിനെ വിളിച്ചു. ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റിയ ശ്രീജിത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന ഡോക്ടർ പറഞ്ഞ വിവരം അനസ് രഞ്ജനെ ധരിപ്പിച്ചു. അപ്പോഴേക്കും രഞ്ജൻ സീപോർട്ട് എയർപോർട്ട് റോഡിലുള്ള തന്റെ വീട്ടിലേക്ക് എത്താറായിരുന്നു.

കാറിൽനിന്നും അയാളെ രഞ്ജൻ പുറത്തേക്ക് എടുത്തു. കാലിൽ ചുറ്റിവച്ച ടാപ്പുമുറിച്ച് ലൂക്കയെ അകത്തെ ഒരു മുറിയിലെത്തിച്ചു.

ഉപയോഗശൂന്യമായ ആ മുറിയിലെ മരത്തിന്റെ കസേരയിൽ അയാളെ ഇരുത്തി കയറുകൊണ്ട് ബന്ധിച്ചു.

അറുപതുവോൾട്ട് ബൾബിന്റെ മങ്ങിയവെളിച്ചത്തിൽ രഞ്ജൻ അയാളുടെ മുഖത്തേക്ക് നോക്കി.

“രഞ്ജൻഫിലിപ്പ്, അറിയാം കേട്ടിട്ടുണ്ട്. കേരളാപോലീസിലെ കരുത്തുറ്റ ഓഫീസർ. പക്ഷെ ഒന്നോർത്തോ നിന്റെ ആയുസ് ഇന്ന് രാത്രിവരെ ഉണ്ടാകൂ. ” തലയുയർത്തി ലൂക്ക രഞ്ജനോടായി പറഞ്ഞു.

“ജനിച്ചാൽ ഒരു ദിവസം മരിക്കും, അത് സർവീസിൽ ഇരുന്നുകൊണ്ടാണെങ്കിൽ. എനിക്ക് സന്തോഷമേയുള്ളൂ ലൂക്കാ..” രഞ്ജൻ പറഞ്ഞു.

“ഹഹഹ… ആവേശം വേണ്ട മിസ്റ്റർ ഓഫീസർ. തീരുമാനം ഇനിയുമെടുക്കാം. എന്നെ ഈ കേസിൽ നിന്നും ഒഴിവാക്കാൻ എത്ര വേണം.? പകരം നിങ്ങൾക്ക് ഒരാളെ മതിയെങ്കിൽ ഞാൻ തരും. പറയു ഓഫീസർ എത്ര പണം? ലൂക്ക വിലപേശി.

“പ്ഫാ.. പുലയാടിമോനെ, കൈയിലേക്ക് കുറച്ചു പണം വച്ചുനീട്ടിയാൽ ചായുന്നവന്നാണെന് കരുതിയോ ഞാൻ? പണമെറിഞ്ഞാൽ നീതിപീഠത്തെപോലും വിലക്കുവാങ്ങാൻ കഴിയുമെന്ന് ചിന്തിക്കുന്ന നിന്നെപോലെയുള്ള നൊട്ടറിയൽസ് ക്രിമിനലുകളെ അതേ നീതിപീഠത്തിനുമുൻപിൽ നിസ്സഹായനായി കൊണ്ടുനിർത്തുക എന്നത് ഐപിസ് തോളിൽ എടുത്തുചാർത്തിയ അന്നുഞാനെടുത്ത പ്രതിജ്ഞയാണ്.
നീയായിട്ടു അതിനി തെറ്റിക്കല്ലേ?

രഞ്ജൻ അയാൾക്ക്‌ നേരെ നിന്നുകൊണ്ട് പറഞ്ഞു. “ഹ… ഹഹഹ.. എന്നാൽ നിങ്ങൾക്ക് തെറ്റി ഓഫീസർ. എന്റെ വഴിക്ക് വന്നില്ലങ്കിൽ വരുത്തുന്നതാണ് എന്റെ രീതി. സംശയമുണ്ടെങ്കിൽ വീട്ടിലേക്ക് ഒന്നുവിളിച്ചുനോക്കണം. ഭാര്യ ഇപ്പോഴും അവിടെതന്നെയുണ്ടോയെന്ന്.”

“വാട്ട്..” രഞ്ജൻ നെറ്റിചുളിച്ചുകൊണ്ട് ചോദിച്ചു.

“യെസ് മിസ്റ്റർ ഓഫീസർ, ശാലിനി എന്നല്ലേ പേര്, ഷി ഈസ്‌ ഇൻ മൈ കസ്റ്റഡി. ഹഹഹ….”

ലൂക്ക ആർത്തു ചിരിച്ചു.

“എന്റെ പിള്ളേർ അവളെയങ്ങു കടത്തി. ഇനി പിള്ളേരാണ് അവർക്ക്‌ എന്തെങ്കിലും തോന്നി വല്ലതും ചെയ്‌തോ ആവോ? പുച്ഛത്തോടെ ലൂക്ക പറഞ്ഞു.

“നോ…”

രഞ്ജൻ അടുത്തുള്ള കസേരയിലേക്ക് ശിരസ് താഴ്ത്തിയിരുന്നു.

“ഹഹഹ… ഞാൻ അപ്പഴേ പറഞ്ഞതല്ലേ, മിസ്റ്റർ ഓഫീസർ. ഇതെന്റെ സാമ്രാജ്യമാണ്.” ലൂക്ക വീണ്ടും ആർത്തുചിരിച്ചു.

നിമിഷനേരം കൊണ്ട് ഇരുന്നിടത്തുനിന്ന് രഞ്ജൻ ചാടിയെഴുന്നേറ്റ് ലൂക്കയുടെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി. കസേരയടക്കം അയാൾ പഴയ പാത്രങ്ങളും ചാക്കുകെട്ടുകളും അടങ്ങിയ മൂലയിലേക്ക് ചെന്നുവീണു.

“പ്ഫ, നായിന്റെ മോനെ, ഞാൻ വെറും ഉണ്ണാക്കാനാണെന്നു കരുതിയോ നീ? വിളിക്കാടാ നിന്റെ പിള്ളേരെ?” രഞ്ജന്റെ ശബ്ദം ആ ഒറ്റമുറിയിൽ പ്രകമ്പനംകൊണ്ടു.

പാന്റ് അല്പം മുകളിലേക്കുവലിച്ച് രഞ്ജൻ നിലത്തുവീണുകിടക്കുന്ന ലൂക്കയുടെ അരികിൽ ചെന്നിരുന്നു. ശേഷം ഫോണെടുത്ത് രഞ്ജൻ മണ്ണാർക്കാട് സ്റ്റേഷനിലെ എസ്ഐ ഇബ്‌റാഹീമിനെ വീഡിയോകോൾ വിളിച്ചു.

“ഇബ്രാഹീം, എവിടെടോ മൂക്കൊലിപ്പ് മാറാത്ത പിള്ളേർ?”

“സർ, ഇവിടെയുണ്ട്.” മറുവശത്തുനിന്ന് കേട്ട ശബ്ദം രഞ്ജൻ ലൂക്കയെ കേൾപ്പിച്ചുകൊടുത്തു. ശേഷം ഫോൺ അയാളുടെ മുഖത്തിന് സമാന്തരമായി പിടിച്ചു.

“നോക്കടാ, ദേ നിന്റെ പിള്ളേർ. “

ലൂക്ക നോക്കിയപ്പോൾ അയാൾ അയച്ച ആറുപേർ അർദ്ധനഗ്നരായി നിൽക്കുന്ന കാഴ്ച്ചയാണ് കണ്ടത്. പല്ലുഞ്ഞെരിച്ചുകൊണ്ട് അയാൾ അമറി. നിലത്തുവീണുകിടക്കുന്ന ലൂക്കയെ കസേരയോടുകൂടെ രഞ്ജൻ എടുത്തുയർത്തി മുറി പുറത്തുനിന്നും പൂട്ടി ഹാളിലെ സോഫയിലേക്ക് ഇരുന്നു.

അനസിനെ വിളിച്ച് ഹോസ്പിറ്റലിലെ കാര്യങ്ങൾ അന്വേഷിച്ചു. ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടെന്നുപറഞ്ഞ അനസിനോട് അവിടെ ആരെയെങ്കിലും നിറുത്തിയിട്ട് മടങ്ങിവരാൻ പറഞ്ഞു. പന്ത്രണ്ടുമണി കഴിഞ്ഞപ്പോൾ രഞ്ജന്റെ വീടിന്റെ മുറ്റത്തേക്ക് ഒരു പോലീസ് ജീപ്പ് കടന്നുവന്നു. ജീപ്പിൽ നിന്നിറങ്ങിയ അനസ് ഉമ്മറത്തെ വാതിൽ തുറന്ന് അകത്തേക്ക് കടന്നു.
സോഫയിൽ ഇരിക്കുന്ന രഞ്ജനെകണ്ട അനസ് ചുറ്റിലുംനോക്കി.

“സർ, വേർ ഈസ് ലൂക്ക?” സംശയത്തോടെ അനസ് ചോദിച്ചു. രഞ്ജൻ അടഞ്ഞുകിടക്കുന്ന മുറിയിലേക്ക് വിരൽ ചൂണ്ടി.

അനസ് വേഗം രഞ്ജൻ വിരൽ ചൂണ്ടിയ മുറിയുടെ വാതിൽ തുറന്നു. അരണ്ട വെളിച്ചത്തിൽ കസേരയിൽ ഇരിക്കുന്ന ലൂക്കയെകണ്ട അനസ് തിരിഞ്ഞ് രഞ്ജനെ നോക്കി.

“ഇങ്ങോട്ട് എടുത്തോ.” രഞ്ജൻ ഹാളിൽനിന്നും വിളിച്ചുപറഞ്ഞു. അനസ് കസേരയോടുകൂടെ ലൂക്കയെ വലിച്ചിഴച്ചു ഹാളിലേക്ക് കൊണ്ടുവന്നു. “പറ മോനെ. നീനയെ കൊന്നത് നീയാണ് എന്ന് ഞങ്ങൾക്ക് അറിയാം. നിനക്കുവേണ്ടി ഹോസ്റ്റലിൽ അറയ്ഞ്ച്മെന്റ്‌സ് ചെയ്തുതന്നത് ആരാ?”

അടുത്തുള്ള കസേരയിലേക്ക് രഞ്ജൻ കാൽ കയറ്റിവച്ചുകൊണ്ട് ചോദിച്ചു.

“എനിക്ക് അറിയില്ല..!” ലൂക്ക തറപ്പിച്ചു പറഞ്ഞു.

ഇരുന്നിടത്തുനിന്ന് രഞ്ജൻ എഴുന്നേറ്റ് അയാളുടെ മുഖംനോക്കി ആഞ്ഞടിച്ചു.

“സർ.” ഉടനെ അനസ് വിളിച്ചു.

“എന്താടോ?”

“സർ, ബുദ്ധിമുട്ടേണ്ട, ഞാൻ ചോദിച്ചോളാ.” ഉള്ളം കൈകൾ കൂട്ടിയുരുമ്മി അനസ് മുന്നിലേക്ക് നിന്നുകൊണ്ട് പറഞ്ഞു. ശേഷം ലൂക്കയ്ക്ക് സമാന്തരമായി അയാൾ നിന്നു.

“ശരീരം വേദനിക്കുന്നത് നല്ല സുഖമുള്ള കാര്യമല്ല മിസ്റ്റർ ലൂക്ക. ചോദിക്കുന്നതിനുള്ള ഉത്തരങ്ങൾ മണിമണിയായി പറഞ്ഞാൽ പിന്നെ നിങ്ങൾക്കും ബുദ്ധിമുട്ടില്ലാ, ഞങ്ങൾക്കും ബുദ്ധിമുട്ടില്ലാ. പറയ്, ആരാ നിനക്ക് ഹോസ്റ്റലിനുള്ളിലേക്ക് കടക്കാനുള്ള സൗകര്യം ചെയ്തുതന്നത്.?”

“അറിയില്ല..! ” ലൂക്ക ശിരസ് താഴ്ത്തി പറഞ്ഞു.

“സാറേ, ഇയാൾ ഇടിമേടിക്കാൻ തന്നെ തീരുമാനിച്ചതാ.” അനസ് തിരിഞ്ഞുനിന്ന് രഞ്ജനോടായി പറഞ്ഞു.

“നീ ചോദിക്ക്,.”

അനസ് അയാളുടെ തലമുടിയിലൂടെ വിരലോടിച്ചുകൊണ്ട് മുടിയിഴകളെ പിടിച്ചുവലിച്ചു. വേദനകൊണ്ട് അയാൾ പുളഞ്ഞു. ശേഷം ശിരസിനെ താഴേക്കുപിടിച്ച് പുറത്ത് ആഞ്ഞിടിച്ചപ്പോൾ രക്തം വായയിൽകൂടി ഒഴുകാൻ തുടങ്ങി.

“അനസേ മതി..” രഞ്ജൻ വിളിച്ചുപറഞ്ഞു.

“പറയ് ലൂക്ക, ആരാണ് നിങ്ങളെ അവിടേക്ക് കടക്കാൻ സഹായിച്ചത്.? പറഞ്ഞില്ലെങ്കിൽ നിങ്ങൾ ഇനിയും വേദന തിന്നേണ്ടിവരും. അതുവേണോ?”

“ഞാൻ പറയാം.., ഞാൻ പറയാം.” ഇടറിയ ശബ്ദത്തോടെ അയാൾ പറഞ്ഞു. രഞ്ജൻ അനസിനെ ഒന്നുനോക്കി. “നീന ഡായമണ്ട്‌സ് മറിച്ചു കൊടുക്കുന്ന കാര്യം മനസിലാക്കിയ ബോസ് എന്നോടുപറഞ്ഞ പ്രകാരമാണ് ഞാൻ അന്ന് ഹോസ്റ്റലിലേക്ക് പോയത്. നീനയെ കൊല്ലാനുള്ള പ്ലാൻ ഇല്ലായിരുന്നു മുൻപ്. പക്ഷെ മിനിസ്റ്റർ പോളച്ചന്റെ പേരക്കുട്ടിയാണെന്നു ഞാൻ പറഞ്ഞപ്പോഴാണ് അയാൾക്കുള്ള ഒരു താക്കീതാണ് അവളുടെ മരണമെന്ന് ബോസ്സ് എന്നോട് പറഞ്ഞത്.


“മിനിസ്റ്ററും, ക്രിസ്റ്റീഫറും തമ്മിലുള്ള ബന്ധം.?” രഞ്ജൻ ചോദിച്ചു.

“ആറു വർഷങ്ങൾക്കുമുമ്പ് പാലക്കാടുനിന്ന് എക്സൈസ് എട്ടുകോടിയുടെ ചന്ദനതൈലം പിടിച്ചിരുന്നു. അന്നത്തെ ഏറ്റുമുട്ടലിൽ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പണമെറിഞ്ഞിട്ടും വഴങ്ങാത്ത അന്നത്തെ ഉദ്യോഗസ്ഥർ ബോസിനെ അറസ്റ്റ് ചെയ്തു. കേസിൽനിന്നും ഒഴിവാക്കിത്തരാൻ അന്ന് മിനിസ്റ്ററുടെ മുൻപിൽ ഒരുപാട് കൈനീട്ടി നടന്നില്ല. പക്ഷെ മറ്റുസ്വാധീനം ഉപയോഗിച്ച് ബോസ്സ് ശിക്ഷ വെട്ടിക്കുറച്ചു. അങ്ങനെ

രണ്ടരകൊല്ലം അയാൾ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. മിനിസ്റ്റർ ഒന്നു മനസുവച്ചിരുന്നുയെങ്കിൽ എല്ലാം തീർന്നേനെ. അതിനുമുൻപേ ബ്ലൂ ലഗൂൺ എന്ന ഇറ്റാലിയൻ കമ്പനിയുമായി ഒരു അഗ്രിമെന്റ് ഉണ്ടായിരുന്നു. അതിന്റെ കാലാവധി തീരുന്നത് ബോസ് ജയിലിൽ കിടക്കുന്ന ആ സമയത്താണ്.”

“എന്താണ് ആ അഗ്രിമെന്റ്..” അനസ് ചോദിച്ചു. “5 വർഷത്തേക്കുള്ള ബ്രൗൺഷുഗർ ഡിസ്ട്രിബ്യൂഷൻ. അതിലേക്ക് എഴുപത്തിയഞ്ചുകോടി ബോസ്സ് ഇൻവസ്റ്റ്മെന്റ് നടത്തി. ഗുജറാത്തിൽ എത്തിയ സാധനം കൈപ്പറ്റാൻ ബോസ്സിന് കഴിഞ്ഞില്ല. വന്ന അതേഷിപ്പിൽ അതു തിരിച്ചുപോയി. അന്ന് ബോസ്സ് ജയിലിലായിരുന്നു. മാസങ്ങൾക്കുശേഷം വീണ്ടും മുംബൈ തുറമുഖത്തേക്ക് സാധനം വന്നു. പക്ഷെ അന്ന് പോലീസ് പിടികൂടി. രണ്ടുതവണ കൈപറ്റാതെ വന്നപ്പോൾ ഇറ്റാലിയൻ കമ്പനി പിന്മാറി. നഷ്ടം 75 കോടി. മിനിസ്റ്റർ അന്ന് സഹായിച്ചിരുന്നുയെങ്കിൽ അയാൾ ഇന്ന് ഇന്ത്യയുടെ നെറുകയിൽ എത്തിയിരുന്നു. ആ ദേഷ്യമുണ്ടായിരുന്നു.”

അനസ് രഞ്ജന്റെ മുഖത്തേക്കുനോക്കി.

“ദുബായിൽ വച്ചുള്ള ഒരു അക്‌സിഡന്റിൽ ബോസ്സിന്റെ കാലുകൾ നഷ്ടമായതോടെയാണ് ഇടനിലക്കാരെ ആശ്രയിക്കാൻ തുടങ്ങിയത്.”

“ഹോസ്റ്റലിൽ ചെന്ന നിനക്ക് സഹായങ്ങൾ ചെയ്തുതന്നത് ആരാണ്?” രഞ്ജൻ ചോദിച്ചു.

“അത് അറിയില്ല, രാത്രി പന്ത്രണ്ടുമണിക്ക് പുറത്തേക്കുള്ള വാതിൽ തുറന്നിട്ടിട്ടുണ്ടാകുമെന്നും, അതിലൂടെ അകത്തേക്കുകയറിയാൽ ഭക്ഷണം കഴിക്കുന്ന ഹാളിൽ ബോധരഹിതയായി കിടക്കുന്ന നീനയെ അവിടെ കെട്ടിതൂക്കാൻ മാത്രമേ എന്നോട് പറഞ്ഞിട്ടൊള്ളൂ, അതു ഞാൻ ചെയ്തു. പക്ഷെ ആ സമയത്താണ് സുധി അവിടെയെത്തിയത്. ബോസ് പറഞ്ഞിരുന്നു അത് കൊലപാതകമാണെന്ന് ആരും അറിയരുതെന്ന്. അതുകൊണ്ടുതന്നെയാണ് എന്നൊടുത്തന്നെ അതു ചെയ്യണം എന്നുപറഞ്ഞത്.”

“നീയിപ്പോഴും പറഞ്ഞില്ല, ആരാണ് നിനക്ക് പിൻവശത്തെ വാതിൽ തുറന്നുതന്നതെന്ന്?”

“സർ, എനിക്ക് അറിയില്ല. ചില കാര്യങ്ങൾ എന്നോട് പറയാറില്ല. ബോസ്സിന് ഒരു പേഴ്‌സണൽ സെക്രട്ടറിയുണ്ട് അതൊരു സ്‌ത്രീ ആണെന്ന് അറിയാം. വേറെ ഒന്നും അറിയില്ല സർ.”

“മ്..” രഞ്ജൻ സോഫയിൽനിന്നും എഴുന്നേറ്റു.

“അനസ്, അറസ്റ്റ് നാളെ രാവിലെതന്നെ രേഖപ്പെടുത്തണം.”

“സർ.”

“അയാൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്ക്.” അതുപറഞ്ഞ് രഞ്ജൻ തന്റെ മുറിയിലേക്ക് പോയി. കിഴക്കുഭാഗത്തെ ജാലകപൊളി തുറന്നിട്ട് അയാൾ നിലാവലചൊരിഞ്ഞ പ്രകൃതിയിലേക്ക് നോക്കിയിരുന്നു.

“ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറി ആരായിരിക്കും.? “

രഞ്ജൻ മേശപ്പുറത്ത് വച്ചിരുന്ന കേരളാപോലീസ് എന്നെഴുതിയ ഫയൽ തുറന്ന് ആദ്യംമുതൽ വായിക്കാൻ തുടങ്ങി. മണിക്കൂറുകളോളം അയാൾ കേസ് ഫയലിന്റെ പേജുകൾ തിരിച്ചും മറിച്ചും വായിച്ചു. തന്ന മൊഴിയിൽ അസ്വാഭാവികമായിട്ടുള്ളത്. ജിനുവിന്റെയും, ഹോസ്റ്റലിലെ ജോലിക്കാരിയുടെയുമാണ്. ജിനുവിന് കാര്യമായ പങ്കുണ്ടാവണം. അവസരത്തിനൊത്ത് നുണകൾ പറയുന്ന അവളായിരിക്കുമോ ഇനി… രഞ്ജൻ അല്പനിമിഷം ആലോചിച്ചു നിന്നു.

അടുക്കളയിൽകയറി അനസ് ചായയുണ്ടാക്കി ഒരു കപ്പ് ചായയുമായി രഞ്ജന്റെ മുറിയിലേക്ക് കടന്നുവന്നു. രഞ്ജന്റെ എതിർ ദിശയിൽ ഒഴിഞ്ഞിരിക്കുന്ന കസേരയിൽ അയാൾ ഇരുന്നു.

“ജിനു വീണ്ടും ഒരു ചോദ്യചിഹ്നമായി മാറുകയാണല്ലോ അനസേ?”

“സർ എന്താ പറഞ്ഞുവരുന്നത്.?” ചായ ചുണ്ടോട് ചേർത്ത് അനസ് ചോദിച്ചു.

“അവളായിരിക്കുമോ ലൂക്കയ്ക്ക് അകത്തേക്കുകടക്കാനുള്ള വഴിയൊരുക്കികൊടുത്തത്. നീനയുടെ ശരീരത്തിൽ അമിതമായി മോർഫിന്റെ സാനിധ്യം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. ലൂക്കയല്ലങ്കിൽ പിന്നെ ആര്.? മേ ബി ജിനു?” രഞ്ജൻ അതുപറഞ്ഞപ്പോഴാണ് അനസ് അക്കാര്യത്തെ കുറിച്ചു ചിന്തിച്ചത്.

“അങ്ങനെയും ചിന്തിക്കാം സർ.”

” ഇന്നേക്ക് പതിനൊന്നാം ദിവസം. മിനിസ്റ്റർ പറഞ്ഞ പതിനാല് ദിവസത്തിൽ ഒരു ദിവസം മുൻപെങ്കിലും മുഴുവൻ തെളിവുകളും ഐജിക്കമുൻപിൽ ഹാജരാക്കണം. ഓക്കെ അനസ്, താൻ പോയി റെസ്റ്റ് ഇടുക്കു. എനിക്ക് കുറച്ചു പണിയുണ്ട്.”

രഞ്ജൻ മേശപ്പുറത്ത് വച്ചിരിക്കുന്ന തന്റെ ലാപ്ടോപ്പ് തുറന്ന് ഇതുവരെ ശേഖരിച്ച ഡാറ്റാകോപ്പികൾ പരിശോധിക്കാൻ തുടങ്ങി. ലക്ഷ്യം ഒന്നുമാത്രം ലൂക്കയ്ക്ക് ഹോസ്റ്റലിന്റെ അകത്തേക്ക് പ്രവേശിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തതാര്.? അങ്ങനെയാണെങ്കിൽ 50 കോടി വിലമതിക്കുന്ന ഡയമണ്ട്‌സ് എവിടെ?

രഞ്ജൻ ഓരോരുത്തരുടെയും മൊഴികൾ വീണ്ടും വീണ്ടും പുനഃപരിശോധന നടത്തി. ഏറെനേരം കഴിഞ്ഞപ്പോൾ രഞ്ജൻ തന്റെ വാച്ചിലേക്കുനോക്കി. സമയം പുലർച്ചെ 3 മണിയാകുന്നു. തുറന്നിട്ട ജാലകപൊളിയിലൂടെ ഒഴുകിയെത്തിയ തണുത്തകാറ്റ് അയാളെ നിദ്രയിലേക്ക് കൂട്ടികൊണ്ടുപോകുവാൻ തുനിഞ്ഞുനിന്നു. കണ്ണുകൾ താനെ അടഞ്ഞുപോയ രഞ്ജൻ ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റ് ലാപ്‌ടോപ്പിൽ എന്തോ കാര്യമായി തിരഞ്ഞു. അല്പനിമിഷം കഴിഞ്ഞപ്പോൾ അയാളുടെ മുഖത്തുപുഞ്ചിരി വിടർന്നു. കസേരയിൽ നിന്നും എഴുന്നേറ്റ് രഞ്ജൻ ഹാളിലേക്ക് നടന്നു.

സമയം 4 മണി.

“അനസ്… ഗെറ്റ് അപ്പ്..” സോഫയിൽ കിടന്നു ഉറങ്ങുന്ന അനസിനെ അയാൾ തട്ടിവിളിച്ചു.

“സർ,”

“ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറി ഒരു പെണ്ണ് ആണെന്ന് പറഞ്ഞില്ലേ? അവളെ കിട്ടിയടോ.”

“ആരാ സർ.” ആകാംഷയോടെ അനസ് ചോദിച്ചു.

“കം വിത്ത് മീ..” രഞ്ജൻ അനസിനോട് പറഞ്ഞു. ശേഷം അയാൾ തന്റെ മുറിയിലേക്ക് നടന്നു. സോഫയിൽനിന്നും എഴുന്നേറ്റ് അനസും കൂടെപോയി. മുറിയിൽ ചെന്ന രഞ്ജൻ മേശപ്പുറത്ത് വച്ചിരിക്കുന്ന ലാപ്ടോപ്പ് അനസിനെ കാണിച്ചു.

“സീ.. ഇതാണ് ലൂക്ക പറഞ്ഞ ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറി. ലെന ജോസ്.” പുഞ്ചിരി പൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു.

“ഓഹ് മൈ ഗോഡ്.. ” അനസ് അത്ഭുതത്തോടെ ആ ഫോട്ടോ നോക്കിനിന്നു.

തുടരും…

Comments:

No comments!

Please sign up or log in to post a comment!