മൃഗം 19

“പൌലോസ്, മട്ടാഞ്ചേരി സ്റ്റേഷനിലാണ് നിങ്ങള്‍ക്ക് ചാര്‍ജ്ജ്. കുറച്ചു പ്രശ്നങ്ങള്‍ കൂടുതലുള്ള സ്റ്റേഷനാണ്. നിങ്ങളെ അവിടേക്ക് പോസ്റ്റ്‌ ചെയ്തത് കമ്മീഷണറുടെ പ്രത്യേക താല്‍പര്യപ്രകാരമാണ്. കാരണം നിങ്ങളെ ഇങ്ങോട്ട് ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ അവിടുത്തെ എസ് പി നിങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ഞങ്ങള്‍ക്ക് നല്‍കിയിരുന്നു..എനിവേ..ഇത് നിങ്ങളുടെ എത്രാമത്തെ ട്രാന്‍സ്ഫര്‍ ആണ്?” കൊച്ചിയില്‍ ചാര്‍ജ്ജ് എടുക്കാനായി അസിസ്റ്റന്റ്‌ കമ്മീഷണര്‍ ഇന്ദുലേഖയുടെ ഓഫീസിലെത്തിയ പൌലോസിനോട്‌ സംസാരിക്കുകയായിരുന്നു അവര്‍. സമയം രാവിലെ എട്ടര. “കൃത്യമായി ഓര്‍മ്മയില്ല മാഡം” പൌലോസ് പറഞ്ഞു. അയാളുടെ സ്വരത്തിന് ശക്തി കുറവായിരുന്നു; ഊര്‍ജ്ജസ്വലത നഷ്ടപ്പെട്ടതുപോലെ പൌലോസ് നിന്നു. അയാളുടെ സ്ഥായിയായ ചുറുചുറുക്കും നിഷേധഭാവവും മാഞ്ഞുപോയപോലെ. എങ്കിലും പൌലോസ് മുദ്രയുള്ള ആ മറുപടി ഇന്ദുലേഖയുടെ ചുണ്ടുകളില്‍ ഒരു പുഞ്ചിരി വിടര്‍ത്തി. “ഇവിടെ എത്ര നാള്‍ ജോലി ചെയ്യാനാണ് പ്ലാന്‍?” അയാളെ സാകൂതം നോക്കിക്കൊണ്ട് എ സി പി ചോദിച്ചു. പൌലോസ് മറുപടി നല്‍കിയില്ല. “മട്ടാഞ്ചേരിയിലേക്ക് നിങ്ങളെ പോസ്റ്റ്‌ ചെയ്തതിനു ചില പ്രത്യേക കാരണങ്ങളുണ്ട്. ഈ സിറ്റിയിലെ ഒട്ടുമിക്ക ഗുണ്ടകളുടെയും താവളം അവിടെയാണ്. ധാരാളം കൊട്ടേഷന്‍ ഗ്രൂപ്പുകള്‍ അവിടെ നിന്നും പ്രവര്‍ത്തിക്കുന്നുണ്ട്. സിറ്റി സമാന്തരമായി ഭരിക്കുന്ന അധോലോക രാജാക്കന്മാരുടെ അണികളില്‍ ഭൂരിഭാഗവും അവിടെയാണ്. നമ്മള്‍ അറിയാതെ അവര്‍ അവരുടെ നിയമം ഇവിടെ നടപ്പിലാക്കുന്നുണ്ട്. ഭയം കാരണം പലരും പോലീസില്‍ പരാതി നല്‍കാറില്ല; അഥവാ നല്‍കിയാലും പല ഉദ്യോഗസ്ഥരും സ്വന്തം ജീവന്‍ ഭയന്ന് അവര്‍ക്കെതിരെ നടപടികള്‍ എടുക്കാറുമില്ല. പോലീസിനെ ലവലേശം ഭയമില്ലാത്ത ഒരു തലമുറ അവിടെ വളര്‍ന്നു വരുന്നുണ്ട്. മെല്ലെമെല്ലെ നമ്മുടെ ഈ സിറ്റി യു പിയും ബീഹാറും ചില വടക്കേ ഇന്ത്യന്‍ നഗരങ്ങള്‍ പോലെയും ആയിക്കൊണ്ടിരിക്കുകയാണ്. അത് അനുവദിക്കാന്‍ പാടില്ല. നിങ്ങളെപ്പോലെ ഡെയര്‍ ഡെവിള്‍സ് ആയിട്ടുള്ള ഒഫീസര്‍മാരുടെ കുറവ് ശരിക്കും നമ്മള്‍ അറിയുന്നുമുണ്ട്‌. അതുകൊണ്ട് നിങ്ങള്‍ മട്ടാഞ്ചേരിയെ മാറ്റി എടുക്കണം. എല്ലാവിധ പിന്തുണകളും എന്റെയും കമ്മീഷണറുടെയും ഭാഗത്ത് നിന്നും ഉണ്ടാകും. അധോലോകവും ഗുണ്ടായിസവും ഒരു കാരണവശാലും അനുവദിക്കരുത്” “യെസ് മാഡം” “കൊച്ചിയിലെ അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് അറേബ്യന്‍ ഡെവിള്‍സ് എന്ന നിക്ക് നെയിമില്‍ അറിയപ്പെടുന്ന ഒരു മൂവര്‍ സംഘമാണ്.

അവരുമായി ബന്ധപ്പെട്ടവരായിരിക്കും നിങ്ങള്‍ക്ക് നേരിടെണ്ടി വരുന്ന ഒട്ടുമിക്ക ഗുണ്ടകളും. അവന്മാരുടെ തായ് വേര്‍ അറുക്കാന്‍ സാധിച്ചാല്‍ വലിയ ഒരു പരിധി വരെ ഈ നഗരം കുറ്റകൃത്യങ്ങളില്‍ നിന്നും മുക്തമാകും. ഒറ്റപ്പെട്ട ക്രിമിനലുകള്‍ നമുക്കൊരു പ്രശ്നമല്ല; പക്ഷെ വെല്‍ ഓര്‍ഗനൈസ്ഡ് സംഘങ്ങള്‍ നമുക്ക് തലവേദന ആണ്. കാരണം അവര്‍ നന്നായി ഹോം വര്‍ക്ക് ചെയ്തിട്ടാണ് ഓരോന്നും ചെയ്യുന്നത്. മിക്ക കേസുകളിലും പൊലീസിന് തെളിവ് കിട്ടാത്തതും അതുകൊണ്ടാണ്. നിങ്ങളുടെ ശ്രദ്ധ സിറ്റിയിലെ സാദാ ക്രിമിനലുകളെ ഒതുക്കുന്നതില്‍ ആകരുത്; പകരം ഈ വമ്പന്മാരുടെ വേരുകള്‍ കണ്ടെത്തി അത് അറുക്കുന്നതില്‍ ആയിരിക്കണം. തന്റേടമുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ അവരെ നേരിടാന്‍ സാധിക്കൂ. എനിക്ക് നിങ്ങളില്‍ വലിയ പ്രതീക്ഷയുണ്ട്”

“ഐ വില്‍ ട്രൈ മൈ ബെസ്റ്റ് മാഡം” പൌലോസ് പറഞ്ഞു. “ഒകെ മിസ്റ്റര്‍ പൌലോസ്; നിങ്ങള്‍ക്ക് പോകാം. നാളെ നിങ്ങള്‍ കമ്മീഷണറെ ചെന്നൊന്നു കാണണം. ആള്‍ ദ ബെസ്റ്റ്..” ഇന്ദുലേഖ പുഞ്ചിരിയോടെ പറഞ്ഞു. പൌലോസ് സല്യൂട്ട് നല്‍കിയ ശേഷം പോകാനായി തിരിഞ്ഞു. “മിസ്റ്റര്‍ പൌലോസ്..” ഇന്ദുലേഖ അയാളെ വീണ്ടും വിളിച്ചു. പൌലോസ് തിരിഞ്ഞു നിന്നു. “ഇത് അണ്‍ ഒഫീഷ്യലാണ്; നിങ്ങളെക്കുറിച്ച് ഞാന്‍ കേട്ടിരിക്കുന്നത് നല്ല ഉശിരുള്ള, സീനിയര്‍ ഓഫീസര്‍മാരെപ്പോലും അന്യായം കണ്ടാല്‍ എതിര്‍ക്കുന്ന ആരെയും ഭയമില്ലാത്ത ഒരു വ്യക്തി ആണെന്നാണ്. പക്ഷെ ആ നിങ്ങള്‍ തന്നെയണോ എന്റെ മുന്‍പില്‍ നില്‍ക്കുന്നത് എന്നെനിക്കൊരു സംശയം. ആകെ ഒരു തണുപ്പന്‍ മട്ട്; വാട്ട് ഈസ് റോംഗ് വിത്ത്‌ യു? ഈ ട്രാന്‍സ്ഫര്‍ നിങ്ങള്‍ക്ക് ഇഷ്ടമായില്ല എന്നുണ്ടോ?” ഇന്ദുലേഖ തൊപ്പി ഊരി വച്ചുകൊണ്ട് ചോദിച്ചു. പൌലോസ് മ്ലാനവദനനായി അല്‍പനേരം നിന്നു. “ഓക്കേ..ഞാന്‍ ചോദിച്ചെന്നെ ഉള്ളു; പറയാന്‍ വിഷമമുള്ള കാര്യമാണെങ്കില്‍ വേണ്ട. യു മേ ഗോ” അയാളുടെ ഭാവം കണ്ട് ഇന്ദുലേഖ പോകാന്‍ അനുമതി നല്‍കി. “എനിക്ക് ഇരിക്കാമോ മാഡം?” അല്‍പ്പസമയത്തെ ആലോചനയ്ക്ക് ശേഷം പൌലോസ് ചോദിച്ചു. “യെസ് പ്ലീസ്..” ഇന്ദുലേഖ കസേരയുടെ നേരെ വിരല്‍ ചൂണ്ടി. പൌലോസ് ഇരുന്ന ശേഷം തൊപ്പി ഊരി മേശപ്പുറത്ത് വച്ചു. പിന്നെ ഇന്ദുലേഖയെ നോക്കി. “ട്രാന്‍സ്ഫര്‍, അത് ഏതു നരകത്തിലേക്ക് ആയാലും എനിക്ക് പ്രശ്നമല്ല മാഡം. ട്രാന്‍സ്ഫറോ സസ്പെന്‍ഷനോ ഡിസ്മിസലോ ഒന്നും ഭയക്കുന്ന ആളുമല്ല ഞാന്‍. സാമാന്യം നല്ല സമ്പത്തുള്ള ഒരു വീട്ടിലെ ഏക ആണ്‍ സന്തതിയാണ് ഞാന്‍. രണ്ടോ മൂന്നോ തലമുറകള്‍ക്ക് കഴിയാനുള്ള വക എന്റെ അപ്പന്റെ അപ്പന്‍ ഉണ്ടാക്കി ഇട്ടിട്ടുണ്ടായിരുന്നു.
അതിനോട് എന്റെ അപ്പനും കുറെ കൂട്ടി. ഒരു സഹോദരിയുണ്ട്, അവള്‍ വിവാഹിതയായി ക്യാനഡയിലാണ്. പറഞ്ഞു വന്നത്, ഞാന്‍ പോലീസില്‍ ജോലി ചെയ്യുന്നത് കുടുംബം പുലര്‍ത്താന്‍ വേണ്ടിയല്ല എന്നാണ്. ഈ സര്‍വീസ് എനിക്ക് ഒരു പാഷന്‍ ആണ്. സോഷ്യല്‍ സര്‍വീസ് ചെയ്യാന്‍ വേണ്ടി ഞാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് പോലീസ് പണി. മാഡം എന്നെക്കുറിച്ച് പറഞ്ഞത് ശരിയാണ്. ഇപ്പോള്‍ ഞാന്‍ മാനസികമായി തകര്‍ന്ന ഒരു അവസ്ഥയിലാണ്. മുന്‍പൊരിക്കലും ജീവിതത്തില്‍ ഇതുപോലെ ഒരു തളര്‍ച്ച എനിക്കുണ്ടായിട്ടില്ല…” “കമോണ്‍..ടെല്‍ മി..എന്ത് പറ്റി? നിങ്ങളെപ്പോലെ ചങ്കുറപ്പ് ഉള്ള ഒരു ഓഫീസറുടെ മനസ്സ് തകരണം എങ്കില്‍, അതിനു മതിയായ കാരണം ഉണ്ടാകണമല്ലോ?” ഇന്ദുലേഖ കൌതുകത്തോടെ പറഞ്ഞു. “കാരണമുണ്ട് മാഡം. ഇന്നലെ രാത്രിയാണ് ഞാന്‍ ഇവിടെ വാടകയ്ക്ക് എടുത്ത എന്റെ വീട്ടിലേക്ക് താമസിക്കാനായി എത്തിയത്. വരുന്ന വഴി സിറ്റിയുടെ പ്രാന്ത പ്രദേശത്ത് വച്ച് ഞാനൊരു ആക്സിഡന്റ് കണ്ടു.

ജീവിതത്തില്‍ കുറെ അപകടങ്ങളും പ്രശ്നങ്ങളും ഒക്കെ കണ്ടിട്ടുള്ളവനാണ് ഞാനെങ്കിലും, ഇന്നലെ ഞാന്‍ ആ അപകടസ്ഥലത്ത് വണ്ടി ഇറങ്ങുമ്പോള്‍ കണ്ടത് അരയ്ക്ക് കീഴെ ചതഞ്ഞരഞ്ഞു അര്‍ദ്ധപ്രാണയായി കിടക്കുന്ന ഒരു പെണ്‍കുട്ടിയെ ആണ്. അവള്‍ ആരാണ് എന്നെനിക്ക് അറിയില്ല. അടുത്തുതന്നെ അവളുടെ ഭര്‍ത്താവും പരുക്കുകള്‍ പറ്റി എഴുന്നെല്‍ക്കാനാകാതെ കിടപ്പുണ്ടായിരുന്നു. ആ പെണ്‍കുട്ടിയുടെ പള്‍സ് പരിശോധിച്ച എനിക്ക് അവള്‍ ഏതു നിമിഷവും മരിക്കും എന്ന് മനസിലായി. എത്രയും വേഗം അവരെ രണ്ടുപേരെയും ഏതെങ്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ കൂടി നിന്നവരുടെ സഹായം ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ വെള്ളം ആവശ്യപ്പെട്ടു. ഞാന്‍ എന്റെ വണ്ടിയിലേക്ക് ഓടി അതില്‍ നിന്നും വെള്ളമെടുത്ത് അവളുടെ വായിലേക്ക് ഒഴിച്ചു കൊടുത്തു. ആ വെള്ളം കുടിച്ച ശേഷം ആ പെണ്‍കുട്ടി എന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കി..അടുത്ത നിമിഷം അവള്‍ മരിക്കുകയും ചെയ്തു….” പൌലോസിന്റെ കണ്ണുകള്‍ നിറഞ്ഞത് ഇന്ദുലേഖ കണ്ടു. അവളുടെയും കണ്ണുകളില്‍ ചെറിയ നനവ് പടര്‍ന്നിരുന്നു. അല്‍പനേരം ഇരുവരും ഒന്നും മിണ്ടിയില്ല. “ഇരുവരെയും ഞാന്‍ ആശുപത്രിയില്‍ ആക്കി. പെണ്‍കുട്ടിയെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവിന്റെ പരുക്ക് ഗുരുതരമല്ല; പക്ഷെ കൈയ്ക്ക് ഒടിവുണ്ട്. ലേക്ക് ഷോര്‍ ഹോസ്പിറ്റലിലാണ് രണ്ടുപേരും. പക്ഷെ മാഡം..ആ അപകടം ഒരു സാദാ അപകടമായിരുന്നില്ല..” “ങേ? വാട്ട് ടു യു മീന്‍?” ഇന്ദുലേഖ ഞെട്ടലോടെ ചോദിച്ചു. “യെസ്..ഇറ്റ്‌ വാസ് എ മര്‍ഡര്‍ അറ്റംപ്റ്റ്” പൌലോസ് പറഞ്ഞു.
“എന്ന് നിങ്ങള്‍ക്കെങ്ങനെ മനസിലായി?” “അവിടെ കൂടി നിന്നവരില്‍ ചിലര്‍ ആ സംഭവം നേരിട്ട് കണ്ടിരുന്നു. ബൈക്കില്‍ തങ്ങളുടെ സൈഡിലൂടെ റോഡിന്റെ ഓരം ചേര്‍ന്നു വന്ന ദമ്പതികളെ എതിരെ വന്ന ലോറി സൈഡ് തെറ്റിച്ചു ചെന്നു കയറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിച്ചു വീഴ്ത്തിയ ശേഷം ലോറി അതിവേഗത്തില്‍ പാഞ്ഞു പോകുകയും ചെയ്തു. അവിടെ നിന്നവരില്‍ ആരോ ഒരാള്‍ ആ ലോറിയുടെ പിന്‍ഭാഗത്തിന്റെ ഫോട്ടോ എടുത്തിട്ടുണ്ട്.” “ഓ ഗോഡ്..അപകടം പറ്റിയവര്‍ ആരാണെന്നോ മറ്റോ അറിഞ്ഞോ?” “ഇല്ല മാഡം. അവിടെ കൂടി നിന്നവര്‍ ആരും ആ സ്ത്രീയെയോ അയാളെയോ അറിയുന്നവര്‍ ആയിരുന്നില്ല. ഈ അപകടത്തിനു പിന്നില്‍ ആരാണ് എന്നന്വേഷിക്കാന്‍ മാഡം എനിക്ക് അനുമതി നല്‍കണം. കാരണം ആ പെണ്‍കുട്ടി മരിക്കുന്നതിനു മുന്‍പ് നോക്കിയ ആ നോട്ടം എന്നെ വേട്ടയാടുകയാണ്; അവള്‍ എന്തോ പറയാന്‍ ആഗ്രഹിച്ചിരുന്നു; ഉറപ്പാണത്. അവളുടെ കണ്ണുകളില്‍ ഞാന്‍ കണ്ടത് ജീവിച്ചു കൊതി തീരാത്ത, വിടരും മുന്‍പേ കൊഴിയെണ്ടി വന്ന ഒരു പൂവിന്റെ ദുഃഖം ആയിരുന്നു. എന്റെ കണ്ണിലേക്ക് അവള്‍ നോക്കിയത് നീതി കിട്ടാന്‍ വേണ്ടിയാണ്. അവളുടെ ആത്മാവിന് എനിക്ക് നീതി നേടിക്കൊടുക്കണം. മാഡം ഈ അപകടമരണം അന്വേഷിക്കാനുള്ള സ്പെഷല്‍ പെര്‍മിഷന്‍ എനിക്ക് നല്‍കണം. ഐ വില്‍ ക്യാച്ച് ദാറ്റ് ബാസ്റ്റാഡ്” പൌലോസ് പല്ലുകള്‍ ഞെരിച്ചു. “പെര്‍മിഷന്‍ ഗ്രാന്റഡ്..നിങ്ങള്‍ അന്വേഷിക്കൂ പൌലോസ്. എന്നിട്ട് അവനെ എന്റെ മുന്‍പില്‍ ഹാജരാക്കൂ. മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് അവനെതിരെ നമ്മള്‍ കേസ് ചാര്‍ജ്ജ് ചെയ്യും. യു പ്രൊസീഡ്..”

“താങ്ക് യു മാം” പൌലോസ് എഴുന്നേറ്റ് തൊപ്പി ധരിച്ച് ഇന്ദുലേഖയെ വീണ്ടും സല്യൂട്ട് ചെയ്തു. പിന്ന ശക്തമായ കാല്‍ വയ്പ്പുകളോടെ പുറത്തേക്ക് ഇറങ്ങി. ————- ഡോണ പൊട്ടിക്കരയുകയായിരുന്നു. അടുത്തു തന്നെ പുന്നൂസും റോസ്ലിനും ഉണ്ടായിരുന്നു. “ഞാന്‍..ഞാനാണ് ആ പാവത്തിനെ മരണത്തിലേക്ക് തള്ളിവിട്ടത്. ഞാനവിടെ അവരെ കാണാന്‍ പോയില്ലായിരുന്നെങ്കില്‍ അവള്‍ ഇപ്പോഴും ജീവിച്ചിരുന്നെനെ..എന്റെ ദൈവമേ എന്തൊരു മഹാപാപിയാണ് ഞാന്‍..” അവള്‍ അലമുറയിട്ടു കരഞ്ഞു. അസാമാന്യ മനധൈര്യവും ദുര്‍ബ്ബല വികാരങ്ങള്‍ക്ക് ഒരിക്കലും കീഴ്പ്പെടാത്തവളുമായ തങ്ങളുടെ മകളുടെ കരച്ചില്‍ കണ്ടു പുന്നൂസും റോസിലിനും അത്ഭുതത്തോടെ ഇരിക്കുകയായിരുന്നു. ആരാണ് മരിച്ചത് എന്ന് അവര്‍ ഇരുവര്‍ക്കും അറിയില്ലായിരുന്നു. “മോളെ..നീ എന്തിനാണ് കരയുന്നത്? ആരാണ് മരിച്ചത്?” പുന്നൂസ് അവളുടെ അരികിലെത്തി ഒപ്പം ഇരുന്നുകൊണ്ട് ചോദിച്ചു.
ഡോണ മറുപടി പറയാതെ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടേയിരുന്നു. പുറത്ത് വാസുവിന്റെ ബൈക്ക് വന്നു നില്‍ക്കുന്ന ശബ്ദം കേട്ടപ്പോള്‍ അവര്‍ അങ്ങോട്ട്‌ നോക്കി. ബൈക്ക് സ്റ്റാന്റില്‍ വച്ചിട്ട് വാസു ഉള്ളിലെക്കെത്തി. “അസീസ്‌ രക്ഷപെടും ഡോണ; അവന്റെ കൈയ്ക്ക് ഒടിവുണ്ടെന്നല്ലാതെ വേറെ കുഴപ്പമൊന്നുമില്ല.” വാസു ഉള്ളിലേക്ക് വന്നു പറഞ്ഞു. ഡോണ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ അവനെ നോക്കി. “മീനയുടെ ബോഡി മോര്‍ച്ചറിയില്‍ ആണ്. അസീസ്‌ അലമുറയിട്ടു കരയുകയാണ്. എങ്കിലും ഞാന്‍ അവനോടു കാര്യങ്ങള്‍ സംസാരിച്ചറിഞ്ഞു” വാസു പറഞ്ഞു. “ഹയ്യോ..എന്റെ ദൈവമേ..പാവം..ഞാന്‍ കാരണമാണ് ആ പാവം മരിച്ചത്..എനിക്കീ ദുഃഖം ജീവിതകാലം മൊത്തം പേറേണ്ടി വരുമല്ലോ…” ഡോണ വീണ്ടും ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. പുന്നൂസ് വാസുവിനെയും കൂട്ടി ഉള്ളിലേക്ക് പോയി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എല്ലാം കേട്ടപ്പോള്‍ അയാളുടെ കണ്ണുകളും നിറഞ്ഞു. അയാള്‍ പുറത്ത് മകളുടെ അരികിലെത്തി ഇരുന്നു. ഡോണ അപ്പോഴും ഏങ്ങലടിച്ചു കരയുകയായിരുന്നു. “മോളെ..നിന്റെ വിഷമം എനിക്ക് ഇപ്പോഴാണ്‌ മനസിലായത്..ഒരിടത്തും പതറാത്ത നിന്റെ മനസ് സ്നേഹത്തിന്റെ മുന്‍പില്‍ എത്ര ദുര്‍ബ്ബലമാകുന്നു.. സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും മുന്‍പില്‍ മനസ് ദുര്‍ബ്ബലമാകണം. ആയില്ലെങ്കില്‍ പിന്നെ നമ്മള്‍ മനുഷ്യരല്ല. മോള് മനസിന്റെ വിഷമം തീരുന്നത് വരെ കരഞ്ഞോ..പക്ഷെ നീ ഇതില്‍ നിന്നെ കുറ്റക്കാരിയായി മാത്രം കാണരുത്.. ഒരിക്കലും ആ മരണം എന്റെ മോളുടെ കുറ്റം കൊണ്ട് സംഭവിച്ചതല്ല” പുന്നൂസ് അവളുടെ മുടിയിഴകളില്‍ തഴുകിക്കൊണ്ട് പറഞ്ഞു. “അല്ല പപ്പാ..അല്ല..ഞാനാണ് ആ പാവത്തിന്റെ മരണത്തിനുത്തരവാദി..ഞാനവിടെ ചെന്നത് ആ ദുഷ്ടന്മാര്‍ അറിഞ്ഞു കാണും.. അസീസ്‌ അപ്പോഴേ പറഞ്ഞതായിരുന്നു അവര്‍ ഇതറിഞ്ഞാല്‍ ഉള്ള അപകടം. അപ്പോള്‍ ആ പാവാമാണ് അവനു ധൈര്യം കൊടുത്ത് കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ എന്ന് പറഞ്ഞ് ഒപ്പം നിന്നത്..അത് അവളുടെ അറം പറ്റുന്ന വാക്കുകള്‍ ആയിപ്പോയി….”

“മോളെ ജനനമരണങ്ങളുടെ നിയന്ത്രണം നമ്മുടെ കൈയിലല്ല; അത് സംഭവിക്കെണ്ടപ്പോള്‍ സംഭവിക്കും. പക്ഷെ നീ ആ മരിച്ചുപോയ പെണ്‍കുട്ടിക്ക് അവളുടെ ജീവിതത്തില്‍ കുറെ നല്ല നിമിഷങ്ങള്‍ സമ്മാനിച്ചു. അവള്‍ വളരെ സന്തോഷവതിയായിരുന്നു മരിക്കുമ്പോള്‍ എന്നാണ് എന്റെ അനുമാനം. കാരണം വാസു പറഞ്ഞത് വച്ചു നോക്കുമ്പോള്‍, ഒരു വഴിവിട്ട ജീവിതം നയിച്ചിരുന്ന അവള്‍ക്ക് പ്രത്യേകിച്ച് ജീവിത ലക്ഷ്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. വല്ലവര്‍ക്കും വേണ്ടി ജീവിതം തുലയ്ക്കുന്ന ബോധമില്ലാത്ത ഭര്‍ത്താവ്. അവന്റെ മനസ് മാറ്റിയത് നീയാണ്. അത് ആ പെണ്ണിന് നല്ല സന്തോഷം നല്‍കി എന്നതിന്റെ തെളിവാണ് അവര്‍ രണ്ടുപേരും ഒരുമിച്ച് പുറത്തേക്ക് പോയി എന്നുള്ളത്. മരിക്കുമ്പോള്‍ അവള്‍ നല്ല സന്തോഷത്തിലായിരുന്നു..ഒരുപക്ഷെ നിന്റെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഒരിക്കലും അവള്‍ക്ക് ലഭിക്കാന്‍ ഇടയില്ലയിരുന്ന ഒന്ന്..അവള്‍ മനസ് ശുദ്ധമാക്കി ഈ ലോകം വിട്ടതുകൊണ്ട്, ഇന്നവള്‍ ദൈവസന്നിധിയില്‍ സന്തോഷിക്കുകയാണ്..അവളൊരു പാപിയയിട്ടല്ല മരിച്ചത്..അതില്‍ നീ സന്തോഷിക്കുകയാണ് മോളെ വേണ്ടത്..” “എന്നാലും..എന്നാലും…” ഡോണ വിതുമ്പി. “അതെ മോളെ..അവള്‍ നീലാകാശത്ത് ഒരു നക്ഷത്രമായി മാറിക്കഴിഞ്ഞു. ഈ ലോകത്തിന്റെ എല്ലാ അഴുക്കില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും മോചിതയയിക്കഴിഞ്ഞു. ഇനി നമ്മുടെ കടമ, അവളെ കൊന്നവരെ കണ്ടുപിടിക്കുക..അവരെ നിയമത്തിന്റെ മുന്‍പില്‍ എത്തിക്കുക എന്നതാണ്. മുംതാസിനു നീതി വാങ്ങിക്കൊടുക്കാന്‍ ശ്രമിക്കുന്ന നീ മീനയ്ക്കും നീതി വാങ്ങി കൊടുക്കണം. അവളുടെ മരണത്തിനു പിന്നിലുള്ളവര്‍ ആരായാലും അവരെ നീ വെളിച്ചത്തു കൊണ്ടുവരണം..” പുന്നൂസിന്റെ വാക്കുകള്‍ ഡോണയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. അവള്‍ കണ്ണുകള്‍ തുടച്ചിട്ട് അയാളെ നോക്കി. “അതെ പപ്പാ..ഞാനത് ചെയ്യും. വാസൂ..വാ നമുക്ക് ഹോസ്പിറ്റല്‍ വരെ ഒന്ന് പോകാം. എനിക്ക് അസീസിനെ ഉടന്‍ കാണണം. അവനു സുരക്ഷ ഒരുക്കണം. കാരണം അവന്‍ രക്ഷപെട്ടു അന്ന് ആ നീചന്മാര്‍ അറിഞ്ഞാല്‍, അവന്റെ ജീവന്‍ അപകടത്തിലാകും” ഡോണ വാസുവിനെ നോക്കി പറഞ്ഞു. “ഡോണ..മറ്റൊരു പ്രധാനപ്പെട്ട വിവരം കൂടി നീ അറിയണം” വാസു പറഞ്ഞു. മൂവരും ചോദ്യഭാവത്തില്‍ അവനെ നോക്കി. “അന്ന് നമ്മള്‍ കാണാന്‍ പോയ എസ് ഐ പൌലോസ് ഇല്ലേ? എന്റെ നാട്ടിലെ സ്റ്റേഷനിലെ എസ് ഐ? അങ്ങേരാണ്‌ അവരെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ട് പോലീസുകാരെ അവിടെ അസീസിന് കാവലും ഇട്ടിട്ടുണ്ട്. അങ്ങേര്‍ക്ക് അത് അപകടമല്ല എന്ന് സംശയം ഉണ്ടെന്നാണ് പോലീസുകാര് പറഞ്ഞത്.. മട്ടാഞ്ചേരി സ്റ്റേഷനില്‍ അങ്ങേരു ചാര്‍ജ്ജ് എടുത്തു” വാസു പറഞ്ഞു. പൌലോസിന്റെ പേര് കേട്ടപ്പോള്‍ ഡോണയുടെ മുഖം ഇരുണ്ടു. “ഛെ..അയാളൊരു ചെകുത്താനാണ്‌.” അവള്‍ നിരാശയോടെ പറഞ്ഞു. “ആരാ മോളെ ഈ പൌലോസ്? നിനക്ക് അയാളെ മുന്‍പരിചയം ഉണ്ടോ?” പുന്നൂസ് ചോദിച്ചു.

“ഒരിക്കല്‍ ഇവന്റെ നാട്ടില്‍ ഞാന്‍ പോയില്ലേ പപ്പാ..അന്ന് അയാളെ കണ്ടു സംസാരിക്കാനായി ഞങ്ങള്‍ സ്റ്റേഷനില്‍ പോയിരുന്നു. ഞാനൊരു പത്രക്കാരിയാണ്‌ എന്ന് പറഞ്ഞതെ ഉള്ളു, അങ്ങേരുടെ ഭാവം മാറി. ദിവ്യയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചവര്‍ ആരാണ് എന്ന് എനിക്കറിയാം എന്ന് പറഞ്ഞിട്ടും നിന്റെ ഒരു സഹായവും വേണ്ട എന്ന് പറഞ്ഞു ഞങ്ങളെ ഇറക്കി വിടുകയാണ് അയാള്‍ ചെയ്തത്. ഇപ്പോള്‍ മീനയുടെ മരണവും അയാളുടെ അന്വേഷണത്തില്‍ എത്തിയിരിക്കുന്നു എന്നാണ് തോന്നുന്നത്. ആരാണ് അതിന്റെ പിന്നിലെന്ന് എനിക്ക് സ്പഷ്ടമായി അറിയാം. അത് പക്ഷെ ആ കാര്‍ക്കോടകനോട് പറയാന്‍ പറ്റുമോ എന്ന ശങ്കയാണ് എനിക്ക്..” ഡോണ നിരാശയോടെ പറഞ്ഞു. “മോള് എന്തായാലും അയാളെ പോയൊന്നു കാണ്. അയാളുടെ പെരുമാറ്റം മോശമാണ് എങ്കില്‍ എന്നെ വിളിക്കുക. ഞാന്‍ അലിയെ വിളിച്ചു സംസാരിക്കാം.” പുന്നൂസ് അവളെ ആശ്വസിപ്പിച്ചു. “ഹും..അങ്ങേര്‍ക്ക് കമ്മീഷണറെ പേടിയൊന്നും കാണില്ല പപ്പാ. ഈരണ്ടു മാസം കൂടുമ്പോള്‍ അങ്ങേര്‍ക്ക് ട്രാന്‍സ്ഫര്‍ ആണ്..ഒരിടത്തും മൂന്നു മാസത്തിലധികം ജോലി ചെയ്ത ചരിത്രം പൌലോസിനില്ല എന്നാണ് ഞാന്‍ കേട്ടത്..സീനിയര്‍ ഓഫീസര്‍മാര്‍ പറഞ്ഞാല്‍ പോലും അങ്ങേരു കേള്‍ക്കാറില്ല..തനി തോന്നിവാസി ആണ് അയാള്‍” “എന്തായാലും നീ ചെല്ല്..അങ്ങനെ ഭയന്നു പിന്മാറാന്‍ പറ്റില്ലല്ലോ. അയാള്‍ക്ക് കേള്‍ക്കാന്‍ മനസില്ല എങ്കില്‍ നിനക്കറിയാവുന്ന വിവരം അയാളുടെ സുപ്പീരിയര്‍ ഓഫീസറെ അറിയിക്കാം” “ശരി പപ്പാ..വാസൂ വാ..നമുക്ക് പോകാം” ഡോണ പോകാന്‍ തയാറെടുത്തുകൊണ്ട് പോയി മുഖം കഴുകി. “വാസൂ..ബൈക്കില്‍ പോകുമ്പോള്‍ വളരെ സൂക്ഷിക്കണം. ആപത്ത് നിങ്ങളുടെ ചുറ്റുമുണ്ട്. ആ അധമന്മാര്‍ എന്ത് ചെയ്യാനും മടിക്കാത്തവരാണ്. നിങ്ങള്‍ക്കെതിരെ ഉള്ള അവന്മാരുടെ നിശബ്ദത വളരെ സൂക്ഷിക്കണം..” പുന്നൂസ് വാസുവിനെ ഓര്‍മ്മപ്പെടുത്തി. “പേടിക്കണ്ട സാറെ..ഞാന്‍ കരുതലോടെ തന്നെയാണ് സഞ്ചരിക്കുന്നത്” “പപ്പാ..മമ്മീ..ഞങ്ങള്‍ പോയിട്ട് വരാം..വാ വാസൂ..ആദ്യം നമുക്ക് ഹോസ്പിറ്റലില്‍ പോകാം” ഡോണ ബാഗുമായി പുറത്തേക്ക് ഓടിയിറങ്ങി. ഇരുവരും പടികടന്നു പോകുന്നത് നോക്കി നിന്ന ശേഷം പുന്നൂസും ഭാര്യയും ഉള്ളിലേക്ക് കയറി. ഡോണയും വാസുവും ആശുപത്രിയില്‍ ചെല്ലുമ്പോള്‍ അസീസ്‌ കട്ടിലില്‍ കിടന്നു കരയുകയായിരുന്നു. അവന്റെ ദേഹത്ത് അവിടവിടെ മരുന്ന് വച്ചു കെട്ടി, കൈയില്‍ പ്ലാസ്റ്റര്‍ ഇട്ട സ്ഥിതിയില്‍ ആയിരുന്നു. ഡോണയെയും വാസുവിനെയും കണ്ടപ്പോള്‍ അവന്‍ ഉറക്കെ കരഞ്ഞു. “എന്റെ മീനു എന്നെ വിട്ടു പോയി മാഡം..ഞാനവളെ സ്നേഹിച്ചു തുടങ്ങിയപ്പോഴേക്കും, അവളെ മനസിലാക്കി വന്നപ്പോഴേക്കും എന്നെ തനിച്ചാക്കി അവള് പൊയ്ക്കളഞ്ഞു….എന്റെ മീനൂനെ എനിക്ക് നഷ്ടമായി..ഹയ്യോ..” അവന്‍ കുട്ടികളെപ്പോലെ അലമുറയിട്ടു കരഞ്ഞു. വാതില്‍ക്കല്‍ കാവലുണ്ടായിരുന്ന പോലീസുകാര്‍ ഡോണയുടെ ഐഡി പരിശോധിച്ച ശേഷമാണ് അവളെ ഉള്ളിലേക്ക് കയറാന്‍ അനുവദിച്ചത്. അവള്‍ അസീസിന്റെ അരികിലെത്തി അവന്റെ കൈയില്‍ പിടിച്ചു. അതോടെ അവന്റെ സകല നിയന്ത്രണവും പോയി. അവന്‍ ഉറക്കെയുറക്കെ കരഞ്ഞു. ഡോണയുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ ധാരയായി ഒഴുകി. കുറെ നേരം അവന്റെ അരികില്‍ മൌനമായി നിന്ന ശേഷം അവള്‍ വാസുവിനെയും കൂട്ടി പുറത്തിറങ്ങി. ഡ്യൂട്ടി ഡോക്ടര്‍ വരുന്നത് കണ്ടപ്പോള്‍ ഡോണ നിന്നു. “ഡോക്ടര്‍..അവനു വേറെ കുഴപ്പം ഒന്നുമില്ലല്ലോ?” അവള്‍ ചോദിച്ചു.

“ഇല്ല. കൈയുടെ ഒടിവ് ശരിയാകാന്‍ രണ്ട് മൂന്നു മാസങ്ങള്‍ എടുക്കും. അതല്ലാതെ ഗുരുതരമായ മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ല” ഡോക്ടര്‍ പറഞ്ഞു. “അവന്‍ പരോളില്‍ ഉള്ള ഒരു ജയില്‍പ്പുള്ളി ആണ്. ഈ അപകടകാരണം വച്ച് അവന്റെ പരോള്‍ നീട്ടിക്കിട്ടാന്‍ വല്ല മാര്‍ഗ്ഗവും കാണുമോ ഡോക്ടര്‍?” “എനിക്ക് അതെപ്പറ്റി അറിയില്ല. നിങ്ങള്‍ പോലീസിനോട് ചോദിക്കുക. അവനുവേണ്ടി എന്തെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ എന്നോട് പറഞ്ഞാല്‍ മതി” ഡോക്ടര്‍ പറഞ്ഞു. “ഓകെ ഡോക്ടര്‍; പിന്നെ ഡോക്ടര്‍, മോര്‍ച്ചറിയില്‍ ഉള്ള ഭാര്യയുടെ ശവദാഹത്തെപ്പറ്റി അവന്‍ വല്ലതും പറഞ്ഞോ?” കണ്ണുകള്‍ തുടച്ചുകൊണ്ട് അവള്‍ ചോദിച്ചു. “ഉവ്വ്..അവനോ അവള്‍ക്കോ ബന്ധുക്കളായി ആരുമില്ല. നിങ്ങള്‍ ആലോചിച്ച് വേണ്ടത് ചെയ്യ്‌..അവന്‍ മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലാണ്” “ശരി ഡോക്ടര്‍” ഡോക്ടര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഡോണ വാസുവിനെ നോക്കി. “നമുക്ക് പൌലോസിനെ ഒന്ന് കാണാം. അതിനു ശേഷം അസീസിനെ കണ്ട് മീനയുടെ ശവദാഹം നടത്താന്‍ വേണ്ടത് ചെയ്യണം. അവള്‍ക്ക് നല്ലൊരു അന്ത്യയാത്ര നല്‍കണം. പാവം..ജീവിച്ചു തുടങ്ങിയപ്പോഴേക്കും വിധി….അല്ല വിധിയല്ല…അവളെ മരണത്തിലേക്ക് തള്ളി വിട്ടതാണ്. വാ..അയാളെ കണ്ടിട്ട് വരാം..” പകയോടെ ഡോണ പറഞ്ഞു. അവര്‍ മട്ടാഞ്ചേരി പോലീസ് സ്റ്റെഷനിലേക്ക് യാത്ര തിരിച്ചു. “സര്‍..രണ്ട് പേര്‍ കാണാന്‍ വന്നിരിക്കുന്നു” ഒരു പോലീസുകാരന്‍ എത്തി പൌലോസിനോട്‌ പറഞ്ഞു. അയാള്‍ അപകടം നടന്ന സ്ഥലത്ത് പോലീസ് തയാറാക്കിയ റിപ്പോര്‍ട്ട് വായിക്കുകയായിരുന്നു. “യെസ്..പറഞ്ഞു വിട്” മുഖമുയര്‍ത്താതെ പൌലോസ് പറഞ്ഞു. “ഗുഡ് മോണിംഗ്” ഡോണ വാസുവിന്റെ ഒപ്പം ഉള്ളിലേക്ക് കയറി പറഞ്ഞു. “മോണിംഗ്” പൌലോസ് മുഖമുയര്‍ത്തി. അവളെ കണ്ടപ്പോള്‍ അയാളുടെ നെറ്റിയില്‍ ചുളിവുകള്‍ വീണു. “നിങ്ങളെ എനിക്ക് മുഖപരിചയം ഉണ്ടല്ലോ..” അവളുടെ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ട് പൌലോസ് പറഞ്ഞു. “ഞങ്ങള്‍ ഒരിക്കല്‍ സാറിനെ ഇതിനു മുന്‍പിരുന്ന സ്റ്റേഷനില്‍ കാണാന്‍ വന്നിരുന്നു” വാസുവാണ് അത് പറഞ്ഞത്. “ഓ…ഓര്‍മ്മ വന്നു..നീ വാസു..ഇവള്‍ ആ പത്രക്കാരി..അല്ലെ?” “അതെ സര്‍. ഒരു പ്രധാനപ്പെട്ട കാര്യം പറയാന്‍ ആണ് ഞങ്ങള്‍ വന്നത്” വാസുവാണ് ഇത്തവണ ഡോണയ്ക്ക് പകരം സംസാരിച്ചത്. “പറയൂ..” “ഇന്നലെ അപകടത്തില്‍ മരണപ്പെട്ട മീനയുടെ കാര്യമാണ് സര്‍..” ഡോണ പറഞ്ഞു. “പറ..എന്താണ് വിവരം” പൌലോസ് ഇരുവരെയും നോക്കി. “അവളുടെ മരണത്തിനു പിന്നില്‍ ആരാണ് എന്ന് എനിക്കറിയാം. അത് താങ്കളോട് പറയാനാണ് ഞാന്‍ വന്നത്” ഡോണ കരുതലോടെ പറഞ്ഞു. പൌലോസ് എഴുന്നേറ്റു. അയാളുടെ മുഖത്ത് പുച്ഛം കലര്‍ന്ന ഒരു ചിരി വിടരുന്നത് അവള്‍ കണ്ടു.

“നോക്ക്..ഇത് പോലീസ് സ്റ്റേഷന്‍ ആണ്. ഇവിടെ നിങ്ങള്‍ക്ക് പരാതി നല്‍കാം, നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയാം, നിങ്ങള്‍ നല്‍കിയ പരാതിയുടെ പുരോഗതി അന്വേഷിക്കാം അങ്ങനെ പലതും ചെയ്യാം. പക്ഷെ ഒരു കേസിലെ പ്രതി ആരാണ് എന്ന് നിങ്ങള്‍ പറഞ്ഞു തന്നു ഞങ്ങളെ സഹായിക്കാന്‍ വരരുത്; പ്രത്യേകിച്ചും മീഡിയക്കാര്‍. എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു വര്‍ഗ്ഗമാണ് നിന്റെ ലൈനില്‍ ഉള്ളവര്‍. ഇന്ന് ആ പെണ്ണിന്റെ മരണത്തിന്റെ വിഷമത്തിലായത് കൊണ്ടാണ് ഇത്ര മയത്തില്‍ ഞാന്‍ സംസാരിക്കുന്നത്. അവളെ ആരാണ് കൊന്നത് എന്ന് കണ്ടുപിടിക്കാന്‍ എനിക്കറിയാം..മനസ്സിലായോ? അതിനെനിക്ക് ഒരു പത്രക്കാരന്റെയും കാരിയുടെയും ഹെല്‍പ്പ് ആവശ്യമില്ല…നിങ്ങളുടെ കേസന്വേഷണവും ചര്‍ച്ചകളും അങ്ങ് സ്റ്റുഡിയോയുടെ ഉള്ളില്‍ മതി…നൌ യു ക്ലിയര്‍ ഓഫ്‌” പൌലോസ് പതിഞ്ഞ, എന്നാല്‍ ഉറച്ച ശബ്ദത്തില്‍ അവളെ നോക്കി പറഞ്ഞു. ഡോണയുടെ കണ്ണുകളിലേക്ക് കോപം ഇരച്ചു കയറിയെങ്കിലും അവള്‍ സ്വയം നിയന്ത്രിച്ചു. പക്ഷെ അവള്‍ പറയാന്‍ വന്നത് തടഞ്ഞു വച്ചില്ല. “ഓഫീസര്‍..നിങ്ങളെ ഞാന്‍ ആദ്യമായി കണ്ടപ്പോള്‍ത്തന്നെ മനസിലാക്കിയതാണ് നിങ്ങളൊരു അഹങ്കാരിയാണ് എന്നുള്ളത്. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാന്‍ ഇന്നും ഇങ്ങോട്ട് വന്നത്. കാരണം ഇന്നലെ മരിച്ചുപോയ ആ പാവം സ്ത്രീയെ ഞാന്‍ സ്നേഹിച്ചു പോയി..അവളുടെ മരണത്തിന് ഒരു പരിധിവരെ ഞാനും ഉത്തരവാദിയാണ് എന്ന കുറ്റബോധം കൊണ്ടാണ് നിങ്ങളെ കാണാന്‍ വന്നത്. അതല്ലാതെ ഒരു സമാന്തര കേസ് അന്വേഷണം നടത്തി നിങ്ങളുടെ മേല്‍ മീഡിയ പവര്‍ കാണിക്കാനല്ല..ഇനി ഞാന്‍ നിങ്ങളെ കാണാന്‍ വരില്ല; ഒരിക്കലും. മീനയുടെ ഘാതകരെ കണ്ടുപിടിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാലും ഇല്ലെങ്കിലും, അവരെ ഞാന്‍ കണ്ടെത്തും. വിത്ത് കോണ്ക്രീറ്റ് എവിഡന്‍സ്..അത് ഞാന്‍ നിങ്ങള്‍ക്കല്ല, നിങ്ങള്‍ക്ക് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. കേരളാ പോലീസ് എന്നാല്‍ പൌലോസ് എന്ന മൂന്നക്ഷരമല്ല..കമോണ്‍ വാസൂ..ലെറ്റ്സ് ഗോ..” ഡോണ ചടുലമായി അയാളുടെ മുഖത്ത് നോക്കി സംസാരിച്ചിട്ട് പുറത്തേക്ക് പോകാനായി വെട്ടിത്തിരിഞ്ഞു. “നില്‍ക്കടി അവിടെ…” പൌലോസിന്റെ സ്വരമുയര്‍ന്നു. ഡോണ നിന്നെങ്കിലും അവള്‍ തിരിഞ്ഞില്ല. “ശരിയാണ്; കേരള പോലീസ് എന്നാല്‍ പൌലോസ് എന്ന മൂന്നക്ഷരം അല്ല. പക്ഷെ പൌലോസ് ഇരിക്കുന്ന സ്റ്റേഷനതിര്‍ത്തിയില്‍ ആ മൂന്നക്ഷരത്തിന് മേല്‍ ഒരു കേരളാ പോലീസുകാരനും, അവനിനി ഡി ജി പി ആയാലും വാല് പൊക്കില്ല. ഈ കേസിന്റെ അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നീ സാക്ഷികളെയോ മറ്റോ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് ഞാനറിഞ്ഞാല്‍, പിന്നെ നീയും ലോക്കപ്പ് ജീവിതത്തിന്റെ സുഖമറിയും. എന്റെ വഴിയില്‍ നിന്നും മാറി നടന്നോണം. അതാകും നിനക്ക് നല്ലത്” ഡോണ മറുപടി നല്‍കാതെ പുറത്തേക്ക് പോയി. വാസു പക്ഷെ അവിടെത്തന്നെ നിന്നതെ ഉള്ളു. “എന്താടാ? നിനക്ക് വല്ലതും പറയാനുണ്ടോ?” പൌലോസ് ചോദിച്ചു. “സാറേ..ആ കൊച്ച് ഒരു പത്രക്കരിയാണ്‌ എന്ന് കരുതി സാറ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് മോശമാണ്. അവള്‍ വെറും പാവമാണ് സര്‍. സാറ് കണ്ടിട്ടുള്ള ഏതെങ്കിലും പത്രക്കാരോ ടിവിക്കാരോ കാണിച്ചിട്ടുള്ള മോശം പെരുമാറ്റം വച്ച് ഇവളെയും കാണല്ലേ..ഞാന്‍ പറയുന്നത് ശരിയോ തെറ്റോ എന്ന് സാറ് ഇന്നല്ലെങ്കില്‍ നാളെ മനസ്സിലാക്കും..” അവന്‍ പറഞ്ഞു. “ഹും..നീ ആകെ കണ്ടിട്ടുള്ള പത്രക്കാരി ഇവള്‍ മാത്രമായിരിക്കും; എന്നാല്‍ എന്റെ കാര്യത്തില്‍ അങ്ങനെയല്ല. നാളെ നീയും ഈ വര്‍ഗ്ഗത്തില്‍ പെട്ട കുറെ എണ്ണത്തിനെ അറിയുമ്പോള്‍ ഞാന്‍ എന്തുകൊണ്ട് ഇങ്ങനെ പറയുന്നു എന്ന് മനസിലാക്കും. തല്‍ക്കാലം നീ പോ..”

വാസു അയാളെ ഒന്ന് നോക്കിയ ശേഷം പുറത്തിറങ്ങി. “അയാള്‍ ഈഗോയുടെ മജിസ്ട്രേറ്റ് ആണ്..വൃത്തികെട്ടവന്‍” വാസുവിന്റെ ഒപ്പം ബൈക്കില്‍ പോകവേ ഡോണ പറഞ്ഞു. “അങ്ങേര്‍ക്ക് പത്രക്കാരോടും ടിവിക്കാരോടും എന്തോ കടുത്ത വൈരാഗ്യമുണ്ട്. അതാണ് കാരണം. ആ ധാരണ ശരിയല്ല എന്ന് നീ തെളിയിച്ചു കൊടുക്കണം…” വാസു പറഞ്ഞു. “എന്തിന്? പോകാന്‍ പറ അയാള്‍. എനിക്ക് ആരെയും ഒന്നും തെളിയിച്ചു കൊടുക്കേണ്ട ആവശ്യമില്ല. നീ ഹോസ്പിറ്റലിലേക്ക് പോ..നമുക്ക് മീനയുടെ സംസ്കാരത്തിന് വേണ്ടത് ചെയ്യണം..” ബൈക്ക് ലേക്ക് ഷോര്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി കുതിച്ചു. ————— “കദളി ചെങ്കദളി പൊന്‍ കദളി പൂ വേണോ…” ദിവാകരന്‍ ഗ്ലാസ് തലയില്‍ വച്ചുകൊണ്ട് നൃത്തം ചെയ്തു. മുസ്തഫയും രവീന്ദ്രനും മൊയ്തീനും അയാളുടെ ആട്ടം കണ്ടു തലയറഞ്ഞു ചിരിച്ചു. “ഇയാള് വലിയൊരു പാട്ടുകാരന്‍ ആണല്ലോ..എടൊ ദിവാകരാ താന്‍ ആ മാനസമൈനെ ഒന്ന് പാടടോ” രവീന്ദ്രന്‍ ഗ്ലാസിലേക്ക് മദ്യം ഒഴിച്ചുകൊണ്ടു പറഞ്ഞു. നാലുപേരും ദിവാകരന്റെ വീട്ടിലായിരുന്നു. ഉറച്ച ശബ്ദത്തില്‍ ടിവി സീരിയല്‍ കാണുകയായിരുന്ന ദിവാകരന്റെ അമ്മ പുറത്ത് വരാന്തയില്‍ നടക്കുന്ന ആഘോഷം അറിയുന്നുണ്ടായിരുന്നില്ല. “സാറെ അത് ദുഖഗാനം ആണ്; ഇന്ന് അടിച്ചു പൊളിക്കേണ്ട ദിവസമല്ലേ..ആ മാരണം പൌലോസ് മാറിപ്പോയതിന്റെ സന്തോഷം ആഘോഷിക്കാന്‍ കൂടിയ നമ്മള്‍ ദുഖഗാനമാണോ പാടേണ്ടത്..അടി എന്നടി റാക്കമ്മ..” അയാള്‍ അടുത്ത പാട്ട് തുടങ്ങി. മറ്റുള്ളവര്‍ അയാള്‍ക്ക് താളം പിടിച്ചു കൊടുത്തു. ഗ്ലാസ് കാലിയായപ്പോള്‍ ദിവാകരന്‍ വന്നിരുന്നു. “ഒന്നൂടെ ഒഴി സാറെ” അയാള്‍ പറഞ്ഞു. രവീന്ദ്രന്‍ അയാളുടെ ഗ്ലാസിലേക്കു മദ്യം ഒഴിച്ചപ്പോള്‍ മൊയ്തീന്‍ കോഴിക്കാല്‍ കടിച്ചു വലിക്കുകയായിരുന്നു. “രാമദാസ് സാറ് രണ്ട് മൂന്ന്‍ ദിവസത്തിനകം ചാര്‍ജ്ജ് എടുക്കും. നമുക്ക് എന്ത് സഹായം വേണേലും സാറ് ചെയ്ത് തരും. ഇനി ഇവിടെ നമ്മുടെ ഭരണമാണ് സാറേ നടക്കാന്‍ പോകുന്നത്.” മുസ്തഫ ആടിന്റെ കരളു വറുത്തത് എടുത്ത് വായിലേക്ക് ഇടുന്നതിനിടെ പറഞ്ഞു. “അവന്റെയും ആ നാറി വാസുവിന്റെയും ശല്യം പാടെ ഇല്ലാതായതോടെ എനിക്കിനി അവളുടെ വീട്ടില്‍ കേറി ഒന്ന് മേയണം. എത്ര നാളായി ഞാന്‍ കൊതിച്ചു കൊതിച്ചു നടക്കുകയാണ്..ഹോ..എന്റെ സാറെ ആ പെണ്ണിനെ ഓര്‍ത്തോര്‍ത്താണ് ഞാനിത്ര മെലിഞ്ഞത്. അവള് മാത്രമോ? എന്റെ ചേട്ടത്തി എന്താ ഉരുപ്പടി? ഇനി ഒട്ടും പേടിക്കാതെ എനിക്കങ്ങോട്ട് ചെല്ലാം..ചേട്ടനോട് കുറച്ച് സ്നേഹം കൂടുതല് കാണിക്കണം.ഹ്മം” ദിവാകരന്‍ വികരപരവശനായി പറഞ്ഞു. “എടൊ താന്‍ ഒറ്റയ്ക്ക് അങ്ങ് തിന്നല്ലേ അവളെ; എന്റെയും വലിയ ഒരു മോഹമാടോ അവള്‍. എന്റെ മോനും അവളും തമ്മില്‍ ലൈനായിരുന്നു. പക്ഷെ എല്ലാം ആ പരനാറി വാസു കൊളമാക്കി. ഇനി മെല്ലെ അവളെ ലൈനാക്കി എടുക്കാന്‍ അവനോടു പറയണം. പെണ്ണ് ഒരുമ്പെട്ട സാധനമാടോ..അവളെ കിട്ടിയില്ലെങ്കില്‍ ചത്തു കഴിഞ്ഞാല്‍ എന്റെ ആത്മാവിനു പോലും ശാന്തി കിട്ടത്തില്ല” ദിവ്യയുടെ മധുര സ്മരണ അയവിറക്കി രവീന്ദ്രന്‍ പറഞ്ഞു. “ങാ സാറേ..എന്റെ അനന്തിരവനും കൂട്ടര്‍ക്കും രണ്ടുതവണ പിഴച്ചു. ഒന്നാം തവണ അവള് തന്നെ രക്ഷപെട്ടെങ്കില്‍ രണ്ടാം തവണ പൌലോസ് ആയിരുന്നു കുഴപ്പമുണ്ടാക്കിയത്. അവര്‍ മൂന്നാമതും ഇവിടെത്തും. അവളെ അവര് കൊണ്ട് പോകുന്നതിനു മുന്‍പ് നിങ്ങള്‍ ആഗ്രഹം സാധിച്ചോണം. പിന്നെ എന്നോട് ഞഞ്ഞാപിഞ്ഞാ പറയരുത്” മുസ്തഫ ഓര്‍മ്മിപ്പിച്ചു.

“ഒടുക്കത്തെ ഭാഗ്യമാണ് അവള്‍ക്ക്. ഞാനും അവള്‍ കാരണം ഡെവിള്‍സിനെ കഴിവില്ലാത്തവര്‍ എന്ന് ധരിച്ചിരുന്നു. പക്ഷെ അവന്മാരുടെ ശരിയായ ചരിത്രം ഈ അടുത്തിടെ ആണ് ഞാന്‍ അറിയുന്നത്. കൊച്ചിയല്ല, കേരളത്തില്‍ അവന്മാരെപ്പോലെ കൊടും ക്രിമിനലുകള്‍ വേറെ ഇല്ല. ആ അവരുടെ കൈയില്‍ നിന്നും രണ്ട് തവണ രക്ഷപെടുക എന്ന് പറഞ്ഞാല്‍ ചില്ലറ ഭാഗ്യമൊന്നുമല്ല..” രവീന്ദ്രന്‍ മദ്യം സിപ് ചെയ്യുന്നതിനിടെ പറഞ്ഞു. “അതെ സാറേ..അവര്‍ക്ക് ആദ്യമായാണ് ഇതുപോലെ ഒരു തോല്‍വി ഉണ്ടാകുന്നത്. അതുമൊരു സാദാ പെണ്ണിന്റെ മുന്‍പില്‍. അവന്മാര്‍ക്ക് വാശി കൂടിയിരിക്കുകയാണ്. എന്ത് വില കൊടുത്തും അവളെ പൊക്കിക്കൊണ്ട് പോകാന്‍ തന്നെയാണ് അവരുടെ തീരുമാനം. ഇത്തവണ അവര്‍ക്ക് പിഴയ്ക്കില്ല. പൌലോസ് ഇവിടെ നിന്നും പോകാനായി കാത്തിരിക്കുകയായിരുന്നു അവര്‍. അതുകൊണ്ട് ഏതു സമയവും അവരിവിടെ എത്താം. എത്തിയാല്‍ പിന്നെ അവളെ നിങ്ങള്‍ക്ക് ഒരിക്കലും കിട്ടില്ല..അവര്‍ മതിവരുന്നത് വരെ ഉപയോഗിച്ചിട്ടു വല്ലവര്‍ക്കും വില്‍ക്കും..വിറ്റാല്‍ ലക്ഷങ്ങള്‍ അല്ല, കോടികള്‍ തന്നെ കൊടുക്കാന്‍ ആള് കാണും..അത്രയ്ക്ക് പീസല്ലേ പെണ്ണ്” ദിവാകരന്‍ ആര്‍ത്തിയോടെ അയാളെ നോക്കി. അവന്റെ മനസ്സില്‍ കണക്കുകൂട്ടലുകള്‍ നടക്കുകയായിരുന്നു. ദിവ്യയെ നഷ്ടപ്പെടുത്തിക്കൂടാ. അവളെ തനിക്ക് വേണം. തന്ത്രപൂര്‍വ്വം സ്നേഹം നടിച്ച് വീണ്ടും അവിടെ കയറി കൂടണം. ചേട്ടനെ കൈയിലെടുക്കാന്‍ എളുപ്പമാണ്. ചേച്ചിയെ മെരുക്കാന്‍ അല്‍പം പാട് പെടേണ്ടി വരും. പെണ്ണ് അന്ന് എന്തിനും തയാറായാണ് രാത്രി തന്നെ വിളിച്ചത്. അതുകൊണ്ട് അവളെ വളയ്ക്കാന്‍ വലിയ പ്രയാസം ഉണ്ടാകില്ല. ഹാ..ഓര്‍ത്തപ്പോള്‍ അയാളുടെ രക്തം ചൂടായി. “എന്നാടോ ദിവാകരാ ഒരാലോചന..താന്‍ ഇവിടെങ്ങുമല്ലേ?” രവീന്ദ്രന്‍ അയാളുടെ ഭാവം കണ്ടു ചോദിച്ചു. “ദിവാകരന്‍ ചേട്ടന്‍ ഡെവിള്‍സ് അവളെ പൊക്കുന്നതിനു മുന്‍പ് എന്ത് കുതന്ത്രമാണ് പ്രയോഗിക്കേണ്ടത് എന്ന ചിന്തയിലാണെന്ന് തോന്നുന്നു” മൊയ്തീന്‍ പറഞ്ഞു. ദിവാകരന്‍ ചമ്മലോടെ ഇരുന്നപ്പോള്‍ മറ്റു രണ്ടുപേരും ചിരിച്ചു. രവീന്ദ്രന്റെ മനസിലും ദിവ്യയുടെ വെളുത്തു കൊഴുത്ത ദേഹമായിരുന്നു. അവളെ എങ്ങനെയും തന്റെ കിടപ്പറയില്‍ എത്തിക്കണം. അതിനു വേണ്ടിവന്നാല്‍ തന്റെ മകന്റെ സഹായം തന്നെ തേടണം. അവന്‍ അത്ര നല്ലപുള്ളി ഒന്നുമല്ല. അയാള്‍ കണക്കുകൂട്ടി. ——————– നാലുമണിയോടെ പൊതു ശ്മശാനത്തിലേക്ക് നീങ്ങിയ ആ ആംബുലന്‍സിന്റെ ഉള്ളില്‍ മീനയുടെ മൃതദേഹം മുഖം മൂടാതെ കിടത്തിയിരുന്നു. അവളുടെ ശരീരത്തിന്റെ മേല്‍ ഡോണ വച്ച ഒരൊറ്റ പൂച്ചെണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സമൂഹത്തിലെ തള്ളപ്പെട്ട വര്‍ഗ്ഗത്തിന്റെ വക്താവായ മീനയുടെ മരണം ആര്‍ക്കും ഒരു വലിയ സംഭവമല്ലല്ലോ. ആ ശരീരത്തില്‍ മുഖം അമര്‍ത്തി അസീസ്‌ കിടപ്പുണ്ടായിരുന്നു. ആംബുലന്‍സില്‍ അവനെ കൂടാതെ ഡോണയും വാസുവും അസീസിന്റെ സെക്യൂരിറ്റിക്ക് ഇട്ടിരുന്ന പോലീസുകാരും മാത്രമേ ഉള്ളായിരുന്നു. ശ്മശാനത്തില്‍ ആംബുലന്‍സ് എത്തി നിന്നപ്പോള്‍ ശരീരം വയ്ക്കാനുള്ള സ്ട്രെച്ചറുമായി ജോലിക്കാര്‍ എത്തി. മീനയുടെ ദേഹം അതിലേക്ക് അവര്‍ ഇറക്കി വച്ചു. അസീസ്‌ അലമുറയിട്ടു കരഞ്ഞുകൊണ്ട് അവളുടെ മുഖത്ത് തെരുതെരെ ചുംബിച്ചു. പ്രേമിച്ചു വിവാഹം കഴിച്ചു എന്ന കാരണം കൊണ്ട് അവളുടെ മാതാപിതാക്കള്‍ മരിച്ചിട്ട് പോലും എത്തിയിരുന്നില്ല. അസീസിന്റെ വീട്ടുകാരും അതെ നിലപാടില്‍ തന്നെ ആയിരുന്നു. അവരുടെ അയലത്തുകാരില്‍ ചിലര്‍ വീട്ടില്‍ ശരീരം വച്ചപ്പോള്‍ വന്നു കണ്ടിട്ട് പോയി എങ്കിലും ഉള്ളിന്റെ ഉള്ളില്‍ വേശ്യാവൃത്തി നടത്തിയിരുന്ന അവളോട്‌ എല്ലാവര്‍ക്കും പുച്ഛമായിരുന്നു. “ബോഡി കൊണ്ട് പോട്ടെ” ഒരു ജോലിക്കാരന്‍ വാസുവിനെയും ഡോണയെയും നോക്കി ചോദിച്ചു. “എന്റെ മീനു..എന്റെ പൊന്നുമോളെ..നീ എന്നെ വിട്ടിട്ടു പോവാണോ..അയ്യോ എന്നെ തനിച്ചാക്കി നീ പോകല്ലേ..എന്റെ ചക്കരെ.എന്റെ മുത്തെ..” അസീസ് ഭ്രാന്തനെപ്പോലെ അവളെ തെരുതെരെ ചുംബിച്ചു. വാസുവിനും കൂടെ നിന്ന പോലീസുകാര്‍ക്കും പോലും കണ്ണീര്‍ തടയാന്‍ കഴിഞ്ഞില്ല. അവന്റെ ദുഖത്തിന്റെ ആഴം അവരുടെ മനസിനെ തകര്‍ത്തിരുന്നു.

“അസീസ്‌..മതി..മാറ്..അവര്‍ അവളെ കൊണ്ടുപോകട്ടെ” ഡോണ അസീസിന്റെ കൈയില്‍ പിടിച്ചുകൊണ്ട് പറഞ്ഞു. അസീസ്‌ മീനയുടെ ദേഹത്ത് നിന്നും മുഖം മാറ്റാന്‍ തയാറായിരുന്നില്ല. അവന്‍ ഉറക്കെയുറക്കെ കരഞ്ഞു. ഒരു വാഹനം വരുന്ന ഇരമ്പല്‍ കേട്ട് ഡോണയും വാസുവും മറ്റുള്ളവരും നോക്കി. അവര്‍ക്ക് സമീപം ഒരു പോലീസ് വാഹനമെത്തി ബ്രേക്കിട്ടു. അതില്‍ നിന്നും യൂണിഫോമില്‍ പൌലോസ് പുറത്തിറങ്ങി. അയാള്‍ കൈയില്‍ കരുതിയിരുന്ന ഒരു പൂവ് കൊണ്ടുവന്ന് മീനയുടെ ദേഹത്ത് വച്ചു. തനിക്ക് വളരെ വേണ്ടപ്പെട്ട ആരോ മരിച്ചുപോയ ഭാവമായിരുന്നു അയാളുടെ മുഖത്ത്. ആ കണ്ണുകളില്‍ നിന്നും രണ്ട് തുള്ളി കണ്ണീര്‍ മീനയുടെ മുഖത്തേക്ക് വീണു. പിന്നെ അയാള്‍ തന്നെ അവളുടെ മുഖം മറച്ചു. “ഉം..കൊണ്ട് പൊയ്ക്കോ” പൌലോസ് ശ്മശാന നടത്തിപ്പുകാരോട് പറഞ്ഞു. അസീസ്‌ കരഞ്ഞുകൊണ്ട് നിലത്തേക്ക് കുന്തിച്ചിരുന്നു. “എത്ര ദിവസം കൂടി ഇയാളെ അവിടെ കിടത്തണം എന്നാണ് ഡോക്ടര്‍ പറഞ്ഞത്?” പൌലോസ് പോലീസുകാരോട് ചോദിച്ചു. “ഒരാഴ്ച” “ഒകെ; നിങ്ങള്‍ ഇയാളെ ഹോസ്പിറ്റലില്‍ തിരികെ കൊണ്ട് പൊയ്ക്കോ. നിങ്ങളുടെ ഷിഫ്റ്റ്‌ കഴിയാറാകുമ്പോള്‍ വേറെ ആളു വരും. ഒകെ” “ഒകെ സര്‍” പൌലോസ് വാസുവിനെയോ ഡോണയെയോ നോക്കാതെ വണ്ടിയില്‍ കയറി ഓടിച്ചു പോയി. ഡോണ ദുഖത്തോടെ മീനയെ കൊണ്ടുപോകുന്നത് നോക്കി നിന്നു. ——————- “ചേച്ചീ..ചേച്ചിയേ” ദിവാകരന്‍ പുറത്ത് നിന്ന് രുക്മിണിയെ വിളിച്ചു. രണ്ടാം ശനിയാഴ്ച ദിവസം ദിവ്യ വീട്ടില്‍ കാണും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് അയാള്‍ ചെന്നത്. ചേട്ടന്‍ കടയിലേക്ക് പോകുന്നത് കണ്ട ശേഷമാണ് ദിവാകരന്‍ അവിടേക്ക് ചെന്നത്. ദിവാകരന്റെ ശബ്ദം കേട്ട് രുക്മിണി ഇറങ്ങി വന്നു. അവനെ കണ്ടപ്പോള്‍ അവളുടെ മുഖം കടന്നല്‍ കുത്തേറ്റത് പോലെ ഇരുണ്ടു. “ഉം എന്താ..എന്ത് വേണം?” പരുഷമായി അവള്‍ ചോദിച്ചു. ദിവാകരന്റെ വൃത്തികെട്ട കണ്ണുകള്‍ തന്റെ ശരീരഭാഗങ്ങളില്‍ പതിയുന്നത് കണ്ടപ്പോള്‍ അവള്‍ സാരി നീക്കിയിട്ട്‌ ബ്ലൌസും വയറും മറച്ചു. “ചേച്ചിക്ക് എന്നോട് ദേഷ്യമാണ് എന്നറിയാം. എനിക്ക് ഓരോ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്. ചേച്ചി അതൊക്കെ മനസ്സില്‍ വച്ചോണ്ടിരിക്കരുത്. നമ്മളൊക്കെ ഇന്നല്ലെങ്കില്‍ നാളെ ചത്തുപോകുന്ന മനുഷ്യരല്യോ..തെറ്റും കുറ്റോം ഒക്കെ പറ്റാത്ത ആരേലും ഉണ്ടോ ഈ ഭൂമീല്‍. ഞാനിപ്പോള്‍ ആ പഴയ ആളല്ല. ഇവിടെ ഉണ്ടായ പ്രശ്നങ്ങള്‍ ഒക്കെ ഞാന്‍ അറിഞ്ഞിട്ടും വരാഞ്ഞത് ചേച്ചിക്ക് ഇഷ്ടമാകത്തില്ലല്ലോ എന്ന് കരുതിയാ” ദിവാകരന്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ച് അഭിനയിച്ചു. രുക്മിണി പുച്ഛത്തോടെ അവനെ നോക്കി. അവന്‍ എത്രവലിയ വക്രബുദ്ധിയാണ് എന്നവള്‍ക്ക് നന്നായി അറിയാമായിരുന്നു. “എനിക്ക് ആരോടും ഇഷ്ടക്കേടൊന്നുമില്ല. വന്ന കാര്യം പറ” അവള്‍ താല്‍പര്യമില്ലാത്ത മട്ടില്‍ പറഞ്ഞു. “കണ്ടോ കണ്ടോ..ചേച്ചിക്ക് ഇപ്പോഴും എന്നോട് വിരോധമാ; എന്റെ ചേട്ടനെയും ചേച്ചിയെയും മോളെയും വന്നു കാണാന്‍ എനിക്ക് അവകാശമില്യോ..ചേച്ചീടെ പിണക്കമൊക്കെ മാറിക്കാണും എന്ന് കരുതിയാ ഞാന്‍ വന്നത്. ചേട്ടന്‍ പോയോ?” “പോയി” “മോള് സ്കൂളില്‍ പോയിക്കാണും” ഉള്ളിലേക്ക് നോക്കി അയാള്‍ പറഞ്ഞു. ദിവ്യ സംസാരം കേട്ട് ഇറങ്ങി വന്നു. ഒരു ചുവന്ന ബ്ലൌസും ചുവപ്പ് പ്രിന്റ്‌ അരപ്പാവാടയും ധരിച്ചിരുന്ന അവളെ കണ്ടപ്പോള്‍ ദിവാകരന്റെ ശരീരം തളര്‍ന്നു. അവളുടെ ജ്വലിക്കുന്ന സൌന്ദര്യം അയാളെ മയക്കിക്കളഞ്ഞു. പക്ഷെ ദിവ്യയുടെ മുഖം നിര്‍വികാരമായിരുന്നു. അവള്‍ മുടി പോലും നേരെ ചൊവ്വേ കെട്ടിയിരുന്നില്ല. മുന്‍പൊക്കെ സദാ കണ്ണെഴുതി പൊട്ടും തൊട്ട് ചമഞ്ഞൊരുങ്ങി നടന്നിരുന്ന അവള്‍ക്ക് യാതൊരു മേക്കപ്പും ഇല്ലാതിരുന്നിട്ടും ഭ്രമിപ്പിക്കുന്ന സൌന്ദര്യമായിരുന്നു. ദിവാകരന്റെ ആര്‍ത്തിപെരുത്ത നോട്ടം രുക്മിണി ശ്രദ്ധിച്ചു.

“യ്യോ മോളങ്ങു ക്ഷീണിച്ചുപോയല്ലോ..എന്നാ പറ്റി മോളെ നിനക്ക്” അവളുടെ കൊഴുത്ത കൈകളിലും നെഞ്ചില്‍ വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുന്ന സ്തനദ്വയങ്ങളിലെക്കും നോക്കി ദിവാകരന്‍ ചോദിച്ചു. ദിവ്യ ഒന്നും മിണ്ടിയില്ല. അവള്‍ ഉള്ളിലേക്ക് കയറിപ്പോയി. പാവാടയുടെ താഴെ കാണപ്പെട്ട അവളുടെ കൊഴുത്ത കാലുകളിലേക്കും അവയ്ക്ക് മീതെ താളാത്മകമായി കയറിയിറങ്ങുന്ന നിതംബങ്ങളിലേക്കും വരണ്ട തൊണ്ടയോടെ ദിവാകരന്‍ നോക്കി. “അവക്കും എന്നോട് പിണക്കമാണെന്ന് തോന്നുന്നു. കണ്ടില്ലേ ഒരക്ഷരം മിണ്ടാതെ പൊയ്ക്കളഞ്ഞത്” അയാള്‍ മനപ്രയാസം നടിച്ചു പറഞ്ഞു. “ദിവാകരന്‍ പോവല്ലേ..പോയിട്ട് ചേട്ടന്‍ ഉള്ളപ്പോള്‍ വാ” രുക്മിണി അയാളെ നോക്കാതെ പറഞ്ഞു. “ചേച്ചി ഞാന്‍ വേറെ ഒരു കാര്യം പറയാന്‍ കൂടാ വന്നത്. ഇവിടുത്തെ ആ എസ് ഐ അല്യോ മോളെ അന്ന് വന്ന ഗുണ്ടകളില്‍ നിന്നും രക്ഷിച്ചത്. അങ്ങേര്‍ക്ക് കൊച്ചിയിലേക്ക് ട്രാന്‍സ്ഫര്‍ ആയി. അന്ന് വന്നവന്മാര്‍ ഇനിയും കൊച്ചിനെ ഉപദ്രവിക്കാന്‍ വന്നേക്കും. അവളോട്‌ സൂക്ഷിക്കാന്‍ പറയണം. സൈക്കിളില്‍ ഉള്ള സ്കൂളില്‍ പോക്ക് അപകടമാണ്. ഞാന്‍ എന്നും രാവിലെ വന്ന് അവളെ സ്കൂട്ടറില്‍ കൊണ്ട് വിടാം. വൈകിട്ടും ഞാന്‍ തന്നെ തിരിച്ചു വിളിച്ചോണ്ട് വന്നോളാം” ഉള്ളില്‍ മനക്കോട്ട കെട്ടിക്കൊണ്ട് ദിവാകരന്‍ പറഞ്ഞു. ദിവ്യ ഉള്ളില്‍ നിന്ന് അത് കേള്‍ക്കുന്നുണ്ടായിരുന്നു. അവള്‍ ചടുലമായ കാല്‍വയ്പ്പുകളോടെ പുറത്തേക്ക് വന്നു. “വേണ്ട. എനിക്കറിയാം എന്റെ കാര്യം നോക്കാന്‍. ചിറ്റപ്പന്‍ പോ..എനിക്കാരുടെയും സഹായം വേണ്ട” അവള്‍ മുഖത്തടിച്ചത് പോലെ പറഞ്ഞത് കേട്ടപ്പോള്‍ ദിവാകരന്‍ വിളറിപ്പോയി. രുക്മിണിയുടെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നത് അയാള്‍ കോപത്തോടെ കണ്ടു. “ഹും അഹങ്കാരം..അതിനൊരു കുറവുമില്ല തള്ളയ്ക്കും മോള്‍ക്കും. രണ്ടും അനുഭവിക്കുമ്പോള്‍ പഠിച്ചോളും..ഇനിയൊരു തവണ കൂടി നീ അവരുടെ കൈയില്‍ നിന്നും രക്ഷപെടും എന്ന് കരുതണ്ട..ഓര്‍ത്തോ..” അയാള്‍ സ്കൂട്ടര്‍ സ്റ്റാന്റില്‍ നിന്നും ഇറക്കിക്കൊണ്ട്‌ പറഞ്ഞു. ദിവ്യ പുച്ഛത്തോടെ മുഖം കോട്ടിയ ശേഷം ഉള്ളിലേക്ക് പോയി. ഉള്ളില്‍ എരിയുന്ന പകയുടെ കനലുകളുമായി ദിവാകരന്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ആക്കി പുറത്തേക്ക് പോയി. “ഹും..ഒരു സഹായക്കാരന്‍ വന്നിരിക്കുന്നു..ത്ഫൂ..” രുക്മിണി മുറ്റത്തേക്ക് നീട്ടിത്തുപ്പിയ ശേഷം ഉള്ളിലേക്ക് പോയി. ———- “സ്റ്റാന്‍ലി..കാര്യങ്ങള്‍ ആകെ കുഴഞ്ഞിരിക്കുകയാണ്” കിതച്ചുകൊണ്ട് ഉള്ളിലേക്ക് വന്ന അര്‍ജ്ജുന്‍ പറഞ്ഞു. സ്റ്റാന്‍ലിയും മാലിക്കും അറേബ്യന്‍ ഡെവിള്‍സ് നടത്തുന്ന ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ഓഫീസില്‍ ആയിരുന്നു. “എന്താ..എന്ത് പറ്റി?” “പ്രശ്നം രണ്ടാണ്.” ഒരു കസേര വലിച്ചിട്ടിരുന്നുകൊണ്ട് അര്‍ജ്ജുന്‍ തുടര്‍ന്നു “ആ നായിന്റെ മോള്‍ ആ അപകടത്തെക്കുറിച്ച് ഒരു ഫീച്ചര്‍ സംപ്രേഷണം ചെയ്തിരിക്കുന്നു. അവള്‍ കാര്യങ്ങള്‍ നേരില്‍ കണ്ട ചിലരെ ഇന്റര്‍വ്യൂ ചെയ്ത് ആ അപകടം ഒരു മനപ്പൂര്‍വ്വമായ നരഹത്യയാണ് എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിങ്ങള്‍ ടിവി നോക്കിയില്ലേ?” “ഇല്ല..എപ്പോഴായിരുന്നു ടെലികാസ്റ്റ്” മാലിക്ക് ചോദിച്ചു. “ഇപ്പോള്‍ കഴിഞ്ഞതെ ഉള്ളു..അതല്ലേ ഞാന്‍ വേഗം ഇങ്ങോട്ടേക്ക് വന്നത്” “കഴുവര്‍ട മോള്‍ടെ പത്തി മടക്കേണ്ട സമയം അതിക്രമിച്ചു” പല്ലുകള്‍ ഞെരിച്ചുകൊണ്ട് സ്റ്റാന്‍ലി പറഞ്ഞു.

“ലോറി എതിര്‍ ദിശയിലൂടെ വന്ന ബൈക്കിനെ ചെന്നിടിക്കുന്നത് ചിലരൊക്കെ കണ്ടിരുന്നു. ആ നായിന്റെ മോന്‍ പണി നേരെ ചൊവ്വേ ചെയ്യാതെയാണ് പോയത്. അസീസ്‌ മരിച്ചുമില്ല. പോലീസിന്റെ ശ്രദ്ധയില്‍ പെടുത്താനാണ് അവള്‍ ഈ ഫീച്ചര്‍ ചെയ്തത്. പക്ഷെ അവളുടെ ഫീച്ചര്‍ വരുന്നതിനും മുന്‍പേ എ സി പി ഇന്ദുലേഖ ഈ അപകടം അന്വേഷിക്കാന്‍ പൌലോസിനു നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സംഗതി പുലിവാല്‍ ആകുന്ന ലക്ഷണമാണ്. ആ നായിന്റെ മോന്‍ യാതൊരു സ്വാധീനത്തിനും വഴങ്ങുന്നവന്‍ അല്ല..എന്തെങ്കിലും ഉടനടി ചെയ്യണം” അര്‍ജ്ജുന്‍ ആശങ്കയോടെ കൂട്ടുകാരെ നോക്കി. “നീ പേടിക്കണ്ട. ആ വണ്ടി കണ്ടെത്തിയാല്‍ അല്ലെ അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റൂ. അവന്‍ പണി നടത്തി എപ്പോഴേ മംഗലാപുരത്ത് എത്തിക്കഴിഞ്ഞു. വണ്ടിയുടെ നമ്പര്‍ പ്ലേറ്റില്‍ കൊടുത്തിരുന്ന നമ്പര്‍ റോംഗ് ആണ്. ആ നമ്പര്‍ തേടി പൌലോസ് പോയാല്‍ ചെന്നെത്തുന്നത് വേറെ വല്ലയിടത്തും ആയിരിക്കും. നമ്മള്‍ പേടിക്കേണ്ടത് അസീസിനെ ആണ്. അവന്‍ ജീവനോടെ ഉണ്ടെന്നുള്ളതാണ് നമ്മുടെ പ്രശ്നം. ആ കള്ളപ്പാണ്ടി നേരെ ചൊവ്വേ പണി ചെയ്തിരുന്നെങ്കില്‍ ആ തലവേദനയും ഉണ്ടാകില്ലായിരുന്നു. അസീസ് ജീവിച്ചിരിക്കാന്‍ പാടില്ല. അവനെ തട്ടണം..ഉടന്‍” സ്റ്റാന്‍ലി ആലോചനയോടെ പറഞ്ഞു. “അതെ..ലോറി ഏതാണ് എന്ന് പോലീസ് കണ്ടുപിടിക്കാന്‍ പോകുന്നില്ല. അക്കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ട. പക്ഷെ അസീസ്‌, അവന്‍ ജീവനോടെ ഇരുന്നാല്‍ പ്രശ്നമാണ്. കള്ളപ്പന്നി പൌലോസ് അവനു പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവന്‍ ജീവനോടെ ആശുപത്രിയില്‍ നിന്നും പുറത്ത് വരാന്‍ പാടില്ല. അതിനുള്ള വഴിയാണ് നമ്മള്‍ നോക്കേണ്ടത്” മാലിക്ക് പറഞ്ഞു. “വഴിയുണ്ട്…” അര്‍ജ്ജുന്‍ ആലോചനയോടെ പറഞ്ഞു. “വളരെ കരുതലോടെ വേണം ചെയ്യേണ്ടത്. നമ്മളാണ് ഇതിന്റെ പിന്നിലെന്ന് ആ നായിന്റെ മോള്‍ക്ക് ഉറപ്പായും സംശയം കാണും. പൌലോസ് അതറിഞ്ഞാല്‍, നമ്മളിലേക്ക് എത്താനുള്ള വഴി ഉണ്ടാക്കാന്‍ മാത്രമേ അയാള്‍ ശ്രമിക്കൂ. അതുകൊണ്ട് ഒരു കാരണവശാലും അബദ്ധം സംഭവിക്കരുത്. എന്താണ് നിന്റെ പ്ലാന്‍?” മാലിക്ക് ചോദിച്ചു. “ആശുപത്രിയില്‍ വച്ച് അവനൊരു സയനൈഡ് ഇന്‍ജക്ഷന്‍..അതിനു നമുക്കൊരു ഡോക്ടര്‍ വേണം..” അര്‍ജ്ജുന്‍ പറഞ്ഞു. “ഡോക്ടറെ എന്തായലും കൊച്ചിയില്‍ നിന്നും വേണ്ട. നീ അച്ഛന് ഫോണ്‍ ചെയ്ത് പറ്റിയ ഒരാളെ ഉടന്‍ ഇങ്ങോട്ട് അയയ്ക്കാന്‍ പറ. ഏതെങ്കിലും കാരണവശാല്‍ അവന്‍ പോലീസ് പിടിയിലായാല്‍, നമ്മുടെ പേര് പറയാന്‍ പാടില്ല. അങ്ങനെ ആരെ എങ്കിലും മാത്രമേ ഈ പണി ഏല്‍പ്പിക്കാവൂ..” സ്റ്റാന്‍ലി പറഞ്ഞു. “ഡോക്ടര്‍ക്ക് പകരം നേഴ്സ് ആയാലോ? അതല്ലേ കൂടുതല്‍ സുരക്ഷിതം?” മാലിക്ക് ചോദിച്ചു. “ഏത് നേഴ്സ്?” അര്‍ജ്ജുന്‍ ചോദ്യഭാവത്തില്‍ അവനെ നോക്കി. “ഒക്കെയുണ്ട്. കാര്യം നടന്നാല്‍ പോരെ? അവളെ ഞാന്‍ വരുത്താം. എടാ നമ്മുടെ നാദിയ..മറന്നുപോയോ അവളെ..” മാലിക്ക് ചോദിച്ചു. “ഓ..നാദിയ….ഞാന്‍ അവളെ അങ്ങ് മറന്നിരുന്നു..വരട്ടെ..അവളെ ഒന്ന് ടേസ്റ്റ് ചെയ്തിട്ട് കുറെ നാളായി” സ്റ്റാന്‍ലി ഉത്സാഹത്തോടെ പറഞ്ഞു. “നാളെ അവള്‍ വന്നു പണി നടത്തിയിട്ട് പോകും..ക്ലീനായി..” മാലിക്ക് സ്വയമെന്ന പോലെ പറഞ്ഞു. “പോകുന്നതിനു മുന്‍പ് അവളുടെ ഭര്‍ത്താവ് നാട്ടില്‍ ഇല്ലാത്തതിന്റെ വിഷമം നമുക്കൊന്ന് തീര്‍ത്ത് കൊണ്ടുക്കണ്ടേടാ അളിയാ” അര്‍ജ്ജുന്‍ ചോദിച്ചു. “അതൊക്കെ ആകാം..ആദ്യം കാര്യം നടക്കട്ടെ” മാലിക്ക് പറഞ്ഞു. ————————- ലേക്ക്ഷോര്‍ ആശുപത്രിയുടെ മുന്‍പില്‍ വന്നു നിന്ന ഓട്ടോയില്‍ നിന്നും നഴ്സിംഗ് വേഷമണിഞ്ഞ നാദിയ പുറത്തിറങ്ങി. മുപ്പത് വയസു പ്രായമുള്ള വടിവൊത്ത ശരീരമുള്ള സുന്ദരിയായിരുന്നു അവള്‍. അവള്‍ നേരെ റിസപ്ഷനില്‍ ചെന്ന് ഹായ് പറഞ്ഞ ശേഷം ഉള്ളിലേക്ക് കയറി. അസീസിന്റെ മുറിയുടെ നമ്പര്‍ അറേബ്യന്‍ ഡെവിള്‍സ് അവള്‍ക്ക് നല്‍കിയിരുന്നു. അവള്‍ ലിഫ്റ്റില്‍ കയറി അസീസ്‌ കിടക്കുന്ന ഫ്ലോറില്‍ എത്തി.

ചുറ്റും നിരീക്ഷിച്ച ശേഷം അവള്‍ മെല്ലെ മുന്‍പോട്ടു നീങ്ങി. തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്നു കണ്ട അവള്‍ക്ക് ധൈര്യം വര്‍ദ്ധിച്ചു. റൂം നമ്പരുകള്‍ നോക്കിനോക്കി അവസാനം അവള്‍ അസീസിന്റെ മുറിയുടെ വാതില്‍ക്കല്‍ എത്തി. മുറി തുറന്ന് കിടക്കുന്നതും രണ്ട് പോലീസുകാര്‍ പരസ്പരം സംസാരിച്ചുകൊണ്ട് അവിടെ ഇരിക്കുന്നതും അവള്‍ കണ്ടു. പോലീസിനെ കണ്ടപ്പോള്‍ അവള്‍ ഒന്ന് ഭയന്നെങ്കിലും ധൈര്യം സംഭരിച്ച് മുറിയുടെ ഉള്ളിലേക്ക് കയറി. അസീസ്‌ കടുത്ത മനോ ദുഖത്തോടെ കട്ടിലില്‍ത്തന്നെ ഉണ്ടായിരുന്നു. നാദിയ ഉള്ളിലേക്ക് കയറിയപ്പോള്‍ പോലീസുകാരില്‍ ഒരാള്‍ അവളെ നോക്കി. “യെസ്?” അയാള്‍ ചോദിച്ചു. “പേഷ്യന്റിന് ഒരു ഇന്‍ജക്ഷന്‍ നല്‍കാന്‍ വന്നതാണ് സര്‍..” പോലീസുകാര്‍ അവളെ സംശയത്തോടെ നോക്കി. ആ നോട്ടം കണ്ടപ്പോള്‍ നാദിയയുടെ ചങ്കിടിപ്പ് പൊടുന്നനെ വര്‍ദ്ധിച്ചു. “നിങ്ങളെ ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ?” ഒരു പോലീസുകാരന്‍ സംശയത്തോടെ ചോദിച്ചു. “ഞാന്‍ അവധിയിലായിരുന്നു സര്‍. ഇന്നാണ് ഡ്യൂട്ടിക്ക് കയറിയത്” അവള്‍ മുഖത്തൊരു പുഞ്ചിരി വരുത്തി പറഞ്ഞു. “ഐഡി..” അയാള്‍ കൈ നീട്ടി. അവള്‍ തന്റെ കൈയില്‍ ഉണ്ടായിരുന്ന വ്യാജ ഐഡി അവരെ കാണിച്ചു. പോലീസുകാരന്‍ അത് വാങ്ങി പരിശോധിച്ച ശേഷം അവള്‍ക്ക് അനുമതി നല്‍കി. നാദിയ അസീസിന്റെ സമീപത്തേക്ക് ഒരു ക്രൂരമായ പുഞ്ചിരിയോടെ നടന്നു ചെന്നു. അവളുടെ കൈ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സിറിഞ്ചില്‍ മെല്ലെ സ്പര്‍ശിച്ചു. ഈ സമയത്ത് ഹോസ്പിറ്റലിനു വെളിയില്‍ ഒരു പോലീസ് ജീപ്പെത്തി ബ്രേക്കിട്ടു. പൌലോസ് അതില്‍ നിന്നും ഇറങ്ങി ഉള്ളിലേക്ക് കയറി. മരണം തന്റെ തൊട്ടടുത്ത് എത്തിയതറിയാതെ അസീസ്‌ നാദിയയുടെ മുഖത്തേക്ക് നോക്കി. അവള്‍ തന്റെ പൈശാചിക മുഖം മറച്ചുവച്ച് പുഞ്ചിരിച്ചു. “എങ്ങനെയുണ്ട് അസീസ്‌..വേദനയ്ക്ക് കുറവുണ്ടോ?” അവന്റെ കൈയില്‍ പിടിച്ചുകൊണ്ട് അവള്‍ ചോദിച്ചു. “നല്ല വേദനയുണ്ട്..ശരീരം അനക്കാന്‍ പറ്റുന്നില്ല” അസീസ്‌ പറഞ്ഞു. “സാരമില്ല..ഈ ഇന്‍ജക്ഷന്‍ ചെയ്ത് കഴിഞ്ഞാല്‍ വേദന മാറും. പക്ഷെ ചെറുതായി ഒന്ന് മയങ്ങും കേട്ടോ..” പോലീസുകാര് കേള്‍ക്കാന്‍ വേണ്ടി അല്‍പ്പം ഉറക്കെ അവള്‍ പറഞ്ഞു. അവന്റെ കൈ പിടിച്ച് ഞരമ്പ് കണ്ടു പിടിച്ച ശേഷം അവള്‍ സിറിഞ്ച് എടുത്ത് അതിന്റെ അടപ്പ് തുറന്നു. ‘ഗുഡ് ബൈ അസീസ്‌..ഇനി നിനക്ക് ഒരു വേദനയും അനുഭവിക്കേണ്ടി വരില്ല’ മനസ്സില്‍ അങ്ങനെ പറഞ്ഞുകൊണ്ട് അവള്‍ സൂചി അവന്റെ ഞരമ്പിലേക്ക് കുത്താനായി അടുപ്പിച്ചു. തന്റെ ഇരയുടെ മുഖത്തേക്ക് നാദിയ ക്രൂരമായ ചിരിയോടെ ഒരിക്കല്‍ക്കൂടി നോക്കി. അസീസ്‌ മെല്ലെ കണ്ണുകള്‍ അടച്ചു. പോലീസുകാരെ ഒന്ന് നോക്കിയ ശേഷം അവള്‍ സൂചിയുടെ അഗ്രം അവന്റെ ചര്‍മ്മത്തില്‍ മുട്ടിച്ചു. “സര്‍..” പോലീസുകാരുടെ ശബ്ദവും ആരോ ഉള്ളിലേക്ക് കയറി വന്നതും കണ്ടു പെട്ടെന്ന് നാദിയ ഞെട്ടിത്തിരിഞ്ഞു നോക്കി. ഉള്ളിലേക്ക് വന്ന പൌലോസിനെ പോലീസുകാര്‍ എഴുന്നേറ്റ് സല്യൂട്ട് നല്‍കുന്നത് കണ്ടപ്പോള്‍ അവളുടെ ശരീരം വിറച്ചു. ഇന്‍ജക്ഷന്‍ നല്‍കാനായി അമര്‍ത്തിയ അവളുടെ വിരല്‍ തെന്നിമാറി. അവളുടെ കണ്ണുകളിലെ പരിഭ്രാന്തിയും കൈ വിറയ്ക്കുന്നതും ശ്രദ്ധിച്ച പൌലോസ് പുലിയെപ്പോലെ മുന്‍പോട്ടു കുതിച്ചു.

ഒറ്റ സെക്കന്റ് കൊണ്ട് അയാള്‍ അവളുടെ കൈപിടിച്ച് തിരിച്ച് സിറിഞ്ച് കൈക്കലാക്കി. അടുത്ത നിമിഷം പൌലോസിന്റെ വലംകൈ നാദിയയുടെ വലതുകരണത്ത് ആഞ്ഞുപതിച്ചു. ഒരു ചെറിയ ഞരക്കത്തോടെ അവള്‍ തലകറങ്ങി താഴെ വീണു. പോലീസുകാര്‍ കാര്യം മനസിലാകാതെ ഞെട്ടിത്തരിച്ച്‌ അയാളെ നോക്കി. “എന്താ എന്ത് പറ്റി സര്‍?” അവര്‍ പരിഭ്രാന്തരായി ചോദിച്ചു. “ആദ്യം ആ സിറിഞ്ച് അടയ്ക്ക്; എന്നിട്ട് അത് സീല്‍ ചെയ്ത് എനിക്ക് താ” പൌലോസ് പറഞ്ഞു. പോലീസുകാര്‍ കാര്യം മനസിലാകാതെ വേഗം പറഞ്ഞത്പോലെ ചെയ്തു. “ഐഡി ചോദിക്കാതെ ഒരാളെയും അസീസിനെ കാണാന്‍ അനുവദിക്കരുത് എന്ന് ഞാന്‍ പറഞ്ഞിട്ടും നിങ്ങള്‍ ഇവളെ എന്തിന് അലോ ചെയ്തു?” “സര്‍..അത് നേഴ്സ് അല്ലെ..അവര്‍ ഐഡി കാണിച്ചിട്ടാണ് ഉള്ളില്‍ കയറിയത്” ഒരു പോലീസുകാരന്‍ പറഞ്ഞു. “എവിടെയാണ് അത്?” ഒരു പോലീസുകാരന്‍ ബോധമില്ലാതെ കിടന്ന നാദിയയുടെ കഴുത്തിലിട്ടിരുന്ന ഐഡി എടുത്ത് പൌലോസിനു നല്‍കി. അയാള്‍ അതിലേക്ക് നോക്കി. “എന്താ..എന്ത് പറ്റി സര്‍?” ഒരു ഡോക്ടര്‍ ഉള്ളിലേക്ക് വന്നു ചോദിച്ചു. “ഈ ഐഡി ഒന്ന് നോക്കൂ” പൌലോസ് ഐഡി അയാളെ കാണിച്ചു. ഡോക്ടര്‍ അത് പരിശോധിച്ചു നോക്കി. “എന്താ സര്‍?” അയാള്‍ക്കും കാര്യം മനസിലായില്ല. “ഐഡി ഒറിജിനല്‍ ആണോ?” “അതെ” “ഈ കിടക്കുന്ന സ്ത്രീ ഇവിടുത്തെ നേഴ്സ് ആണോ?” അപ്പോഴാണ് ഡോക്ടര്‍ നിലത്ത് കിടക്കുന്ന നാദിയയെ കണ്ടത്. അയാള്‍ അടുത്തുചെന്ന് അവളുടെ മുഖം നോക്കി. “ഇവരെ ഞാന്‍ കണ്ടിട്ടില്ല സര്‍..എങ്കിലും ഓഫീസില്‍ നിന്നും ആരെയെങ്കിലും വിളിച്ചു ചെക്ക് ചെയ്യണം. ഒരുപാടു നേഴ്സുമാര്‍ ഉള്ള ഹോസ്പിറ്റല്‍ അല്ലെ” “കമോണ്‍..കാള്‍ ദം” പൌലോസ് ആജ്ഞാപിച്ചു. ഡോക്ടര്‍ ഫോണെടുത്ത് ആരോടോ സംസാരിച്ചു. “ഡോക്ടര്‍..പേഷ്യന്റിന് കുഴപ്പം വല്ലതുമുണ്ടോ എന്ന് നോക്കൂ..അവള്‍ ആ ഇന്‍ജക്ഷന്‍ നല്‍കാന്‍ തുടങ്ങിയ സമയത്താണ് ഞാന്‍ ഉള്ളില്‍ വന്നത്. എന്തോ വിഷമാണ് അതെന്നെനിക്ക് സംശയമുണ്ട്..” പൌലോസ് പറഞ്ഞു. ഡോക്ടര്‍ ഞെട്ടലോടെ അയാളെ നോക്കിയ ശേഷം ചെന്ന് അസീസിന്റെ പള്‍സും ഹൃദയമിടിപ്പും പരിശോധിച്ചു. “ഹി ഈസ് ആള്‍ റൈറ്റ്…” ഡോക്ടര്‍ ആശ്വാസത്തോടെ പറഞ്ഞു. ഏതാണ്ട് നാല്‍പ്പത് വയസു പ്രായമുള്ള ഒരു സ്ത്രീ ഉള്ളിലേക്ക് തിടുക്കപ്പെട്ടു കടന്നുവന്നു. “എന്താ ഡോക്ടര്‍..എന്താണ് പ്രശ്നം?” അവര്‍ ജിജ്ഞാസയോടെ ചോദിച്ചു. “ദാ ആ കിടക്കുന്ന സ്ത്രീ ഇവിടുത്തെ സ്റ്റാഫ് ആണോ?” ഡോക്ടര്‍ നാദിയയ്ക്ക് നേരെ വിരല്‍ ചൂണ്ടി ചോദിച്ചു. അവര്‍ അവളുടെ അടുത്തെത്തി മുഖം നോക്കിയ ശേഷം പൌലോസിനെ നോക്കി നിഷേധാത്മകമായി തലയാട്ടി. “അല്ല സര്‍..ഇവര്‍ ഇവിടുത്തെ സ്റ്റാഫ് അല്ല” പൌലോസിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. മുറിക്കു പുറത്ത് നിന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ മൊബൈലില്‍ ഒരു മെസേജ് ടൈപ് ചെയ്ത് ആര്‍ക്കോ അയച്ച ശേഷം തിടുക്കത്തില്‍ അവിടെ നിന്നും മാറി. “നൌ..ഇവിടേക്ക് ഈ ഹോസ്പിറ്റലിലെ സ്റ്റാഫിനെ അല്ലാതെ ഒരാളെയും കയറ്റരുത്. ഉടന്‍ വനിതാ പോലീസെത്തി ഇവളെ സ്റ്റെഷനിലേക്ക് കൊണ്ടുപോകും. നല്ല സൂക്ഷ്മത വേണം കേട്ടല്ലോ. എനിക്ക് ഈ സിറിഞ്ചില്‍ എന്താണ് എന്നറിയണം..അതിനു ശേഷം വേണം ഇവളെ ചോദ്യം ചെയ്യേണ്ടത്..ബൈ ദ വേ അസീസ്‌..നിനക്ക് ഈ സ്ത്രീയെ വല്ല പരിചയവും ഉണ്ടോ?” പൌലോസ് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ശേഷം അസീസിനോട് ചോദിച്ചു.

അസീസ്‌ അവിടെ കിടന്നുകൊണ്ട് അവളെ നോക്കി. അവന്റെ മനസ് പിന്നോക്കം സഞ്ചരിക്കുകയായിരുന്നു. “എവിടെയോ കണ്ടപോലെ തോന്നുന്നു സാറേ..പക്ഷെ അങ്ങോട്ട്‌ കൃത്യമായി ഓര്‍മ്മ കിട്ടുന്നില്ല” അവന്‍ പറഞ്ഞു. “സാരമില്ല..നീ ആലോചിക്ക്..ഞാന്‍ പോയിട്ട് വരാം. നിന്നോട് ചിലത് സംസാരിക്കാനാണ് ഞാന്‍ വന്നത്..ഇനി ഇവളെ ചോദ്യം ചെയ്ത ശേഷമാകാം ബാക്കി..” പോലീസുകാര്‍ രണ്ടുപേരും ആകെ മഞ്ഞളിച്ചു നില്‍ക്കുകയായിരുന്നു. “ഞാന്‍ പോകുന്നു..ഇനി അബദ്ധമൊന്നും പറ്റരുത്..ബി വെരി കെയര്‍ഫുള്‍” പൌലോസ് അവരെ നോക്കി പറഞ്ഞു. “സര്‍..” “ഒകെ..” “സര്‍ ഒരു കാര്യം ചോദിച്ചോട്ടെ.” ഒരു പോലീസുകാരന്‍ മടിച്ചുമടിച്ച് ചോദിച്ചു. പൌലോസ് മൂളി. “സാറിന് എങ്ങനെ മനസിലായി ഈ സ്ത്രീ ഇവിടുത്തെ സ്റ്റാഫ് അല്ലെന്ന്?” പൌലോസ് ഇരുവരെയും നോക്കി പുഞ്ചിരിച്ചു. പിന്നെ ഇങ്ങനെ പറഞ്ഞു. “അതാണ് നിങ്ങളും ഞാനും തമ്മിലുള്ള വ്യത്യാസം. നിങ്ങള്‍ കുടുംബം പുലര്‍ത്താന്‍ വേണ്ടി ഈ പണി ചെയ്യുന്നു..ഞാന്‍ ഈ പണി ചെയ്യാന്‍ വേണ്ടി മാത്രം ചെയ്യുന്നവനും.. മനസ്സിലായോ?” അവര്‍ക്ക് ഒന്നും മനസിലായില്ല എങ്കിലും വെറുതെ തലയാട്ടി. പൌലോസ് തൊപ്പി ഇളക്കി വച്ച ശേഷം പുറത്തേക്കിറങ്ങി.

Comments:

No comments!

Please sign up or log in to post a comment!