ജാങ്കോ നീ പിന്നീം..

[നോൺകമ്പി പ്രേതകഥാ സീരീസ് 2]

“എന്റമ്മൂ നീ ഞാനീ പറയുന്നതൊന്നു കേൾക്കൂ…”

“എന്ത് കേൾക്കാൻ? സനലേട്ടനെന്തു ഭ്രാന്തായീ പറേണത്..? ആരാ ഏതാ എന്താന്നറിയാത്ത അവരുടെ കൂടെ ഞാനവരു പറേണ അമ്പലത്തിപ്പോയി ഭജനമിരിക്കണോന്നോ..? അവരു പറയുന്ന ആശൂത്രീ പോണോന്നോ..?”

അമ്മു എന്ന അമൃത എന്റെ നേരേ നിന്ന് കത്തിജ്വലിച്ചു…

“ഹാ… എന്റമ്മുക്കുട്ടിയിങ്ങന ദേഷ്യപ്പെടാതെ… അമ്മ പറഞ്ഞില്ലേ അവനുമ്പോരും അല്ലാതെ മോളൊറ്റക്കല്ലാലോ? പാവങ്ങൾ! മോളു നഷ്ടപ്പെട്ട അവരുടെ സങ്കടങ്കൊണ്ടല്ലേ…? മോളവരുടെ മോളേപോലായതാ ആകെ മാനസികമായി തളർന്ന അവരിങ്ങനെ… പ്രായായ ആ അമ്മ നീ അവരുടെ മരിച്ചു പോയ മോളാന്നാ കരുതുന്നേ… അതിന്റെ അസുഖം മാറാനല്ലേ….”

അമ്മുവിനെ വട്ടം പിടിച്ച് തിരിഞ്ഞ് നടന്ന് കൊണ്ട് അമ്മ അവളോട് പറഞ്ഞു… എന്റെ നേരേ തട്ടിക്കയറുന്നത് അമ്മ കേട്ട ചമ്മലിൽ നാവും കടിച്ച് ചേർത്ത് പിടിച്ച അമ്മയുടെ കൈയ്യിൽ ഒരു പൂച്ചക്കുട്ടിയെ പോലെ ഒതുങ്ങി അമ്മു മുന്നോട്ട് നടന്നു….

ഞാൻ ഒരു ദീർഘ നിശ്വാസത്തോടെ നിറഞ്ഞ് നിന്ന കണ്ണുകൾ തുടച്ചു…

ഈ വരുന്ന വിഷുവിന്റെ പിറ്റേന്ന് എന്റെ അമ്മു എന്ന അമൃത എന്റെ ജീവിതത്തിലേക്ക് നിലവിളക്കുമായി കടന്ന് വരേണ്ടത് ആയിരുന്നു…. പക്ഷേ വിധി മറ്റൊന്നായി പോയി…

ഒരു വർഷം മുൻപ് ഒരു വീട്ടിൽ പോളീഷു പണിക്ക് പോയപ്പോൾ ആണ് നാലുമണിക്ക് കാപ്പിയുമായി വന്ന അമൃതയെ ഞാൻ ആദ്യമായി കാണുന്നത്…

ആ വീട്ടിലെ മകളാണ് എന്നാണ് ആദ്യം കരുതിയത് പക്ഷേ അമൃത ആ വീട്ടിലെ മകളെ പോലുള്ള ജോലിക്കാരിയാണ്!

ഉറ്റവരും ഉടയവരും ആരുമില്ലാത്ത ഒരു അനാഥ! പാലക്കാട് അതിർത്തിയിൽ ആണ് വീട് ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ്..

പാലക്കാട് ഒരു ബാങ്കിന്റെ ബ്രാഞ്ച് മാനേജറായ ആ വീട്ടിലെ സാറ് വിജനമായ ഒരു റെയിൽവേ ലൈനിൽ നിന്ന് സംശയകരമായ സാഹചര്യത്തിൽ ആണ് ഇവളെ കണ്ടെത്തുന്നത്…

അദ്ദേഹം സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ അമ്മ മരിച്ച് ചെറിയച്ചന്റെ ശല്യം സഹിക്കാൻ ആവാതെ ജീവനൊടുക്കാൻ വന്ന വരവാണ്…

അന്ന് സാറ് കൊണ്ടുവന്ന് തന്റെ ഭാര്യയേയും മാതാപിതാക്കളേയും ഏൽപ്പിച്ചതാണ് അമൃതയെ! സാറിന്റെ രണ്ട് മക്കളുടെ ചേച്ചിയായി അവരുടെ മുതിർന്ന മകളായി അവൾ അവിടെ കഴിയുകയാണ്…

അമൃതയ്ക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല ഏഴാം ക്ലാസ് വരെ പഠിച്ച അവൾ തമിഴ് മീഡിയത്തിൽ ആയിരുന്നു പഠിച്ചത്! എന്തായാലും അവിടത്തെ പണി കഴിയും മുന്നേ അമൃത എന്റെ അമ്മു ആയി! ഞാൻ വീട്ടിൽ അമ്മയെ കാര്യം അറിയിച്ചു അവളുടെ രക്ഷകർത്താവായ സാറിനേയും കുടുംബത്തേയും!

എന്റെ ജീവിതത്തിലെ വലിയ ഒരു മോഹമായ എന്നിലും പഠിപ്പുള്ള പത്ത് ജയിച്ചത് എങ്കിലും ആയ ഒരു പെണ്ണ് എന്ന ആഗ്രഹം പോലും ഞാൻ എന്റെ അമ്മുവിനായി ത്യജിച്ചു!

വിവാഹം വിഷുവിന്റെ പിറ്റേന്ന് എന്ന് മുഹൂർത്തവും കുറിച്ചു…

അങ്ങനെ ഇരുന്നപ്പോൾ ആണ് ഒരു ദിവസം സാർ വിളിച്ച് അമ്മയുമായി പെട്ടന്ന് അങ്ങോട്ട് ചെല്ലാൻ പറയുന്നത്! സാറിന്റെ സ്വരത്തിലെ ഗൌരവം മനസ്സിലായി അമ്പരന്ന് ഞാൻ ഉടൻ തന്നെ പണി നിർത്തി വീട്ടിൽ ചെന്ന് അമ്മയുമായി അമൃതയുടെ വീട്ടിൽ എത്തി…

അവിടെ മുറ്റത്ത് ഒരു വെള്ള ആലപ്പുഴ രജിസ്ട്രേഷൻ ഇന്നോവ ക്രിസ്റ്റ കിടപ്പുണ്ട്!

ഹാളിൽ സാറിനൊപ്പം നാല് പേർ ഇരിപ്പുണ്ട് ഒരു അച്ചനും അമ്മയും മകനും മകളും ആണ് എന്ന് തോന്നുന്നു!

അമ്മയ്ക്ക് എന്റെ അമ്മുവിന്റെ ഒരു ഛായ! സ്രെയിറ്റൺ ചെയ്ത മുടിയുമായി ജീൻസും സ്ലീവ്ലെസ് ടോപ്പും ധരിച്ചിരുന്ന പെൺകുട്ടിയുടെ മുഖത്തോട്ട് നോക്കിയ ഞാൻ ഒരു ഞെട്ടലോടെ ഒന്ന് കൂടി ആ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി…

എന്റെ അമ്മു കാച്ചെണ്ണ തേച്ച് പിന്നിയിടുന്ന മുടി സ്രെയിറ്റൺ ചെയ്ത് ആ പാവാടയും ബ്ലൌസും ചുരിദാറും ഒക്കെ മാറ്റി പകരം ജീൻസിട്ടാൽ എങ്ങനിരിക്കും അത് തന്നെ!

എന്റെ അതേ അവസ്ഥയിൽ തന്നെ അമ്മയും!

“ഞെട്ടണ്ട! ഇത് ചിപ്പി! നിന്റമ്മൂന്റെ ഇരട്ട സഹോദരി തന്നാ ഇവൾ!”

സാറ് പതിയെ പറഞ്ഞു! എന്റെയും അമ്മയുടെയും മുഖങ്ങൾ ഒരേ പോലെ വിളറി…

ചന്തു എന്ന ആങ്ങള ടീപ്പോയിൽ ഇരുന്ന ലാപ്പ് ഞങ്ങളുടെ നേരേ തിരിച്ചു…

ഒരേ ഇനം ജീൻസും ടീഷർട്ടും ധരിച്ച് കെട്ടിപ്പിടിച്ച് മുഖം ചേർത്ത് നിൽക്കുന്ന ഇരട്ട പെൺകുട്ടികൾ! ഒരാൾക്ക് മുഖത്ത് കണ്ണട ഉണ്ട്…

“കണ്ണട ഇല്ലാത്തത് ഇവൾ ചിപ്പി രാജൻ! കണ്ണട ഉള്ളത് ചിഞ്ചു രാജൻ!! അകത്തുള്ളവൾ നമ്മുടെ അമൃത!”

സാറിന്റെ ശബ്ദം എങ്ങനെയോ എന്റെ കൊട്ടി അടഞ്ഞ കാതുകളിൽ എത്തി!

ഇതിനിടയിൽ യാതൊരു പരിചിത ഭാവവും അവരോട് കാട്ടാതെ പതിവ് പുഞ്ചിരിയോടെ അമൃത വന്ന് എല്ലാവർക്കും ചായയും നൽകി എന്നോട് അകത്തോട്ട് ചെല്ലാൻ കണ്ണ് കാട്ടിയിട്ട് ട്രേയുമായി അകത്തേക്ക് തന്നെ പോയി…

അപരിചിതരായ അഥിതികൾക്ക് ചായയും നൽകി മടങ്ങിയ മകളെ കണ്ട് അമ്മയും ഒപ്പം സഹോദരിയും വിങ്ങിപ്പൊട്ടി…

ചന്തുവും ഞാനും കൂടി പുറത്തേക്ക് ഇറങ്ങി…

സാറ് പാലക്കാട് നിന്ന് അമൃതയെ കണ്ടെത്തുന്നതിന് തലേ ആഴ്ച ആണ് ഭൌതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിന് ശേഷം പൂനയിൽ ഗവേഷക ആയിരുന്ന ചിഞ്ചുവിനെ കാണാതാവുന്നത്…

പത്രങ്ങളിലെയും ടിവിയിലേയും അന്നത്തെ കാണ്മാനില്ല എന്നുള്ള പരസ്യങ്ങൾ ചന്തു ഞങ്ങളെ കാട്ടി…

ഈ കഴിഞ്ഞ ഇടയ്ക്കാണ് ചിഞ്ചുവിന്റെ കൂട്ടുകാരിൽ ഒരാൾ ചിഞ്ചുവിനെ പോലെ തന്നെ ഉള്ള ഒരു നാടൻ പെൺകുട്ടി മുണ്ടക്കയത്ത് ഒരു വീട്ടിലേക്ക് പോകുന്നത് കണ്ടു എന്ന വാർത്ത ആലപ്പുഴയിൽ അറിയിച്ചത്!

കൂട്ടുകാരിക്കും യാതൊരു പ്രതീക്ഷയുമില്ല കിട്ടിയ കച്ചിത്തുരുമ്പ് വെറുതേ അറിയിച്ചു എന്നേയുള്ളു!

കാരണം കണ്ട പെൺകുട്ടിക്ക് കണ്ണട ഇല്ല ചിഞ്ചുവിന് കണ്ണട ഇല്ലാതെ ഒട്ട് നടക്കുവാൻ കഴിയില്ല താനും!

എന്തായാലും ചന്തു വന്ന് രഹസ്യമായി അമൃതയെ പിൻതുടർന്ന് അവൾ അറിയാതെ അവളെ കണ്ടു!

കണ്ണിന്റെ കാഴ്ചയടെ കാര്യത്തിൽ ആശയക്കുഴപ്പത്തിൽ ആയി എങ്കിലും കൈത്തണ്ടയിലെ മറുകും പുരികത്തിലെ മുറിവ് കരിഞ്ഞ അടയാളവും ആൾ ചിഞ്ചു തന്നെ എന്ന് ഉറപ്പിച്ചു!

പിന്നെ സാറിനെ കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി സാറുമായി പാലക്കാടിന്…

അമൃതയുടെ നാട്ടിൽ അന്വേഷിച്ചു… അമൃത പറഞ്ഞത് എല്ലാം വള്ളിപുള്ളി വിടാതെ ശരിയാണ്… പക്ഷേ അത് പതിനഞ്ച് വർഷങ്ങൾ മുൻപ് നടന്ന കാര്യങ്ങൾ ആയിരുന്നു എന്ന് മാത്രം! അമൃതയെ അന്ന് കണ്ടെത്തി രക്ഷിച്ച് വീട്ടിൽ കൊണ്ടുപോരാൻ സാറിന് കഴിഞ്ഞിരുന്നില്ല പിറ്റേന്ന് ചിന്നിച്ചിതറിയ അമൃതയെ ആണ് നാട്ടുകാർ കണ്ടെത്തിയത്…!!

ചിഞ്ചുവിൽ പരകായ പ്രവേശം നടത്തിയ അമൃത എന്ന ആത്മാവിനെ ആണ് സാറ് കണ്ടെത്തി വീട്ടിൽ കൊണ്ടു വന്നത്!

അമൃത അറിയാതെ ഞങ്ങൾ പല പല രീതികളിലും പരീക്ഷിച്ച് നോക്കിയിട്ടും അതിശയം അല്ലാതെ പ്രയോജനം ഒന്നും ഉണ്ടായില്ല!

കണ്ണട ഇല്ലാതെ വീഴാതെ നടക്കാൻ പോലും കഴിയാത്ത ചിഞ്ചു കണ്ണട ഇല്ലാതെ ഒരു കുഴപ്പവും ഇല്ലാതെ ഓടി നടക്കുന്നു!

തമിഴ് അറിയില്ലാത്ത ചിഞ്ചു തമിഴ് പത്രവും മാസികയും വായിച്ച് പറഞ്ഞ് തരുന്നു…!!!

വായിച്ചാൽ ആരും നിയന്ത്രണം വിട്ട് പൊട്ടിച്ചിരിച്ച് പോവുന്ന ഇംഗ്ലീഷ് മലയാളം ജോക്കുകൾ എഴുതിയ കടലാസ് വെറുതേ പടം കണ്ട് നിസ്സഹായതയോടെ ഞങ്ങളെ നോക്കുന്നു….



ചിഞ്ചു എന്ന അമൃതയുടെ വിദ്യാഭ്യാസവും സെറ്റപ്പും ഒക്കെ അറിഞ്ഞതും “ജാങ്കോ നീ പിന്നീം മൂഞ്ചി” എന്നതായി പാവം നമ്മുടെ അവസ്ഥ!

വളരെ പാടു പെട്ട്

അരിയും പൂവും തൊഴുകൈകളോടെ നിന്ന അവളുടെ തലയിലിട്ട് അനുഗ്രഹിച്ച് പറഞ്ഞു…..

“നാൽപ്പത്തൊന്നാം നാൾ മകളേ നിനക്കു മോക്ഷം”

ആ വാക്കുകൾ കേട്ട ഞാൻ ഒന്ന് ഞെട്ടി! അതുവരെ പലരോടും “അനുഗ്രഹം” എന്ന് പറഞ്ഞ ദേവിയുടെ പ്രതിപുരുഷൻ അമൃതയോടു മാത്രം പറഞ്ഞത് “മോക്ഷം” എന്നും…. തലയ്ക്കുള്ളിൽ വെട്ടിയ ഒരു മിന്നലോടെ ‘അനുഗ്രഹം’ മനുഷ്യനും ‘മോക്ഷം’ ആത്മാവിനും ആണല്ലോ എന്ന ആ വസ്തുത ഞാനും ഉൾക്കൊണ്ടു!

ചിഞ്ചുവിന്റെ കുടുംബവും ഞാനും ഭജനമിരിക്കുന്ന അവൾക്കൊപ്പം ക്ഷേത്രത്തിൽ തന്നെ കഴിഞ്ഞു…. ആ ഭജനമിരുന്ന ദിവസങ്ങളിൽ ഗൌരവഭാവം കൈക്കൊണ്ട അമൃത മറ്റൊരാളായി! മുക്കാലും സമയങ്ങളിൽ ധ്യാനത്തിലിരിക്കുന്ന അവൾ ഇടയ്ക്കിടെ എന്നെ നോക്കി വിങ്ങിപ്പൊട്ടും! അപ്പോഴും സ്വന്തം മാതാപിതാക്കളെ അവൾ തിരിച്ചറിഞ്ഞില്ല!

നാൽപ്പത്തൊന്നാം ദിവസം കുളി കഴിഞ്ഞ് ഈറനായി വന്ന അവൾ ഒഴുകുന്ന കണ്ണീർ തുടയ്ക്കാൻ മിനക്കെടാതെ കല്ലിച്ച മുഖത്തോടെ എന്നോട് പിറുപിറുത്തു…

“അടുത്ത ജന്മത്തിൽ…. കാത്തിരിക്കും ഞാൻ….”

കർപ്പൂരഗന്ധത്തിൽ ഭക്തിനിർഭരമായ ആ അന്തരീക്ഷത്തിൽ ചെമ്പുമണിയും ചേങ്ങില നാദവും ഇടവിടാതെ ഉയർന്നു… ഉഷപൂജ കഴിഞ്ഞ് നട തുറന്നു…

കണ്ണുകളും അടച്ച് തൊഴുകൈകളോടെ നിന്ന അമൃത അതി ദയനീയമായി എന്നെ ഒന്ന് നോക്കിയിട്ട് നടക്ക് നേരേ നിലത്ത് പത്മാസനത്തിൽ ഇരുന്ന് കണ്ണുകൾ അടച്ച് കൈകൾ കൂപ്പി….

ഉറഞ്ഞ് തുള്ളി വന്ന വെളിച്ചപ്പാടിന്റെ വാൾ അമൃതയുടെ തലയിൽ ഒന്ന് സ്പർശിച്ചു….

വൈദ്യൂതാഘാതം ഏറ്റത് പോലെ ഒന്ന് ഞെട്ടിയ അമൃത ആ ഇരുന്ന ഇരുപ്പിൽ പിന്നിലേക്ക് മറിഞ്ഞു…

താഴെ വീഴാതെ പിന്നിൽ നിന്ന ഞാൻ അവളെ താങ്ങി അവളുടെ അമ്മ കിട്ടിയ തീർത്ഥജലം ശക്തമായി ആ മുഖത്തേക്ക് കുടഞ്ഞു…

കണ്ണുകൾ വലിച്ച് തുറന്ന അമൃത കണ്ണു കാണാൻ വയ്യാതെ ചുറ്റും മിഴിച്ച് ഒന്ന് നോക്കിയിട്ട് എന്റെ കൈകൾ തട്ടി മാറ്റിയിട്ട് പരതി അമ്മയുടെ കൈയ്യിൽ പിടിച്ചു…

“യ്യോ…. ആണ്ടെന്റെ കണ്ണാടി പോയി അതെടുത്തുതാ അമ്മേ”

ചന്തു തന്റെ കൈയ്യിൽ ഇരുന്ന ചിഞ്ചുവിന്റെ കണ്ണട അവളുടെ കൈയ്യിൽ കൊടുത്തു…

കണ്ണട മുഖത്ത് വച്ച ചിഞ്ചു അപരിചിതത്വത്തോടെ എന്റെ മുഖത്തേക്ക് നോക്കി..

“ഇതാരാമ്മേ.. എന്നെയീ പിടിച്ചത്… നമ്മളിതെവിടാ…?”

“ഞാൻ തൊഴാൻ വന്നതാ വീഴുന്നതു കണ്ടാ പിടിച്ചത് സോറി.
.”

എന്റെ ഉറച്ച ആ ശബ്ദം കേട്ട അച്ചന്റെയും അമ്മയുടെയും ചന്തുവിന്റെയും മുഖത്തെ ആ ഞെട്ടൽ കാണാത്ത മട്ടിൽ ഉറച്ച കാൽവെയ്പുകളോടെ ഞാൻ പുറത്തേക്ക് നടന്നു…

പിന്നാലെ വന്ന് തോളിൽ പതിയെ കൈവച്ച ചന്തു പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു….

“സനലണ്ണാ…”

ഞാൻ ചിരിയോടെ അവന്റെ കൈ എന്റെ തോളിൽ നിന്ന് എടുത്ത് തിരിഞ്ഞു….

“എന്താടാ…? നിന്റെ ചേച്ചിയെ തിരികെക്കിട്ടിയില്ലേ പിന്നെന്താ ഒരു വിഷമം? ഞാനിപ്പ ചിഞ്ചൂനോടു പറഞ്ഞതാ കാര്യം! അതാണ് വസ്തുത! ഊരറിയാത്ത പേരറിയാത്ത ആരോ ഒരാൾ! ഒരു ഭക്തൻ! വീണപ്പോൾ ഒന്ന് താങ്ങി അതവിടെ കഴിഞ്ഞു! അവളുടെ കഥയിൽ സനലും അമ്മയും ഇല്ല! ഉണ്ടാവരുത്!”

“സനലണ്ണാ…”

ചന്തു വീണ്ടും അവിശ്വസനീയതയോടെ വിളിച്ചു… ഞാൻ ചിരിച്ചു!

“എടാ നിന്റെ പെങ്ങളു ചിഞ്ചൂനെ ഞാനറിയില്ല അവളെന്നെയും! എന്റെ അമ്മു പോയി പോയപ്പ അവളു പറഞ്ഞതു നീയും കേട്ടില്ലേ? അവളു കാത്തിരിക്കും! ഞാൻ ചെല്ലാൻ…..”

പറഞ്ഞിട്ട് ചിരിയോടെ ഞാൻ മുന്നോട്ട് നടന്നു…. ചന്തുവിൽ നിന്ന് മറഞ്ഞതും ചിരി ഒരു നിറകൺചിരി ആയതും ചുണ്ടിൻ കോണിൽ ഒരു വരണ്ട പുഞ്ചിരിയോടെ ആ വാക്കുകൾ ഓടിയെത്തി…

“ജാങ്കോ നീ പിന്നീം…….”

🙏——–🙏

Comments:

No comments!

Please sign up or log in to post a comment!