Masterpiece

(സമയം വെറുതെ കളയാൻ താല്പര്യമുള്ളവർ മാത്രം വായിക്കുക)************************

നിലാവെളിച്ചം ഭയന്നു മാറി നിന്ന ആ കറുത്ത രാത്രിയിൽ കാടു പിടിച്ചു കിടക്കുന്ന വഴികളിലൂടെ ആരുടെയൊക്കെയോ പാദങ്ങൾ ഒന്നിനു പുറകെ ഒന്നായി അലച്ചു പെയ്യുന്ന മഴയിൽ നനഞ്ഞു കുതിർന്നു കിടക്കുന്ന മണ്ണിൽ പതിച്ചു കൊണ്ട് ഇരുന്നു……

ഒരു കാലത്ത് ഏറെ ജനസഞ്ചാരമുണ്ടായിരുന്ന എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ തീർത്തും വിജനമായി തീർന്ന പാതയിലൂടെ , കാട്ടു ചെടികൾ വകഞ്ഞു മാറ്റി കൊണ്ട് അവർ മുന്നോട്ട് നടന്നു നീങ്ങി…….

മരം കൊണ്ട് നിർമിച്ച ചവിട്ടുപടികൾ കയറി ആ മുറിയുടെ നിശ്ശബ്ദതയിലേക്ക് അവൻ അവളുടെ കൈപിടിച്ചു കടന്നുവന്നു…

ഓരോ കാൽവയ്പ്പുകളിലും അവളുടെ കൊലുസുകൾ പൊട്ടിച്ചിരിച്ചു…. അവൻ ആദ്യമായാണ് അവൾക്കൊപ്പം ഈ മുറിയിലെത്തുന്നത്…..

മുറിയിലെ ഓരോ പൊട്ടും പൊടിയും അവൻ ശ്രദ്ധിക്കാൻ തുടങ്ങി…..

സ്വർണ്ണ നിറത്തിൽ വള്ളി പടർപ്പ് പോലെ വരകളുള്ള ചുവന്ന പരവതാനി…. ചുറ്റിനും പല ഷെൽഫുകളിലായി വലിയ പുസ്തകങ്ങൾ, ഓരോ മൂലയിലും ചെടികളെയും പേറി പൂച്ചട്ടികൾ…

ഒരു ഭിത്തിയോട് ചേർന്നു ഒരു വലിയ മേശയും ഉണ്ട്….

വെളുത്ത നിറത്തിലുള്ള ചുവരുകളിൽ പല തരം ചിത്രങ്ങൾ തൂക്കിയിരിക്കുന്നു…. അതിൽ ഏറ്റവും വലിയ ചിത്രം അവളാണ്,…. മനുഷ്യർക്കിടയിൽ ദൈവം രചിച്ച അതിമനോഹരമായൊരു കവിത “മെറിലിൻ മൺറോ”…….

വെളുത്ത തൂവലുകൾ ഉയർത്തിയൊരിണ പ്രാവിനെ പോലെ കാറ്റ് വെളിപ്പെടുത്താൻ ശ്രമിക്കുന്ന തന്റെ സൗന്ദര്യത്തെ മറച്ച് അവൾ……..

മെറിലിൻ നോക്കിയിരുന്ന എതിർഭാഗത്തെ ചുവരിൽ അപൂർണ്ണമായ ഒരു ചുവർ ചിത്രമുണ്ടായിരുന്നു… അതും പെൺകുട്ടിയുടെതു തന്നെ…..

ആ ചുവർ നിറഞ്ഞൊരു ചിത്രം,……………… ഇരുവശത്തേക്കും കൈകൾ നീട്ടി മുഖത്തു നിഷ്കളങ്കമായ ഒരു പുഞ്ചിരി നിറച്ചു മഞ്ഞയും നീലയും പച്ചയും അങ്ങനെ അവയുടെ പല നിറവ്യത്യാസങ്ങൾ വാരി വിതറി ഒരു വലിയ കുപ്പായമണിഞ്ഞ പെൺകുട്ടി……..

ചിത്രം അപൂർണ്ണമാണ്, ഇടയ്ക്കിടെ ചിത്രകാരൻ മനപ്പൂർവം നിറം നൽകാതെ ഉപേക്ഷിച്ച കുറെയധികം സ്ഥലങ്ങൾ കാണാം…….

മോക്ഷം കിട്ടാത്ത ആത്മാക്കളെ പോലെ പൂർണത കാത്ത് കിടക്കുന്നവർ……

ചിത്രത്തിന്റെ ഇരുവശവും ബാക്കി വന്ന സ്ഥലത്തു മരങ്ങളും വള്ളിച്ചെടുകളും അങ്ങനെ ഒരുപാട് വരയും കുറിയും…..

വർഷങ്ങൾ വേണ്ടി വന്നിട്ടുണ്ടാവും ആ ഭീമാകാരമായ മുറിയിലെ ഒരു ചുവർ വരച്ചുതീർക്കാൻ തന്നെ…… ഇപ്പോളും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എന്നതിൽ അത്ഭുതമില്ല……

മെറിലിന്റെ ചിത്രത്തിന് താഴെയായി ഒരു വലിയ കട്ടിലുണ്ട്… ഈട്ടിയിൽ തീർത്ത അത്ഭുതം…….

നാല്അരയന്നങ്ങൾ ചുമക്കുന്ന താമരയിലയുടെ ആകൃതിയിൽ ആണ് അത് രൂപപ്പെടുത്തിയിരിക്കുന്നത്…….

മേലെ തിളങ്ങുന്ന പട്ടുമെത്ത വിരിച്ചിട്ടുണ്ട്…… അതിനു നേരെ മുകളിൽ ഒരു വലിയ തൂക്കുവിളക്കും, പത്തിനു മുകളിൽ നിലകളിലായി അടുക്കിയിരിക്കുന്ന ഇൻകാൻഡസെന്റ് ബൾബുകൾ പൂർണചന്ദ്രനെപ്പോലെ തിളങ്ങുന്നു….

നക്ഷത്രങ്ങൾ പോലെ അതിനരികിൽ പിന്നെയുമുണ്ട് കുറെ കുഞ്ഞു കുഞ്ഞു ബൾബുകൾ…….

കാഴ്ച്ച മുഴുവിപ്പിക്കും മുന്നേ അവൾ അവനെയും വലിച്ചുകൊണ്ട് പോയി കട്ടിലിൽ ഇരുത്തി…. എന്നിട്ട് അവൾ ഒരു നാഗകന്യകയുടെ ചിത്രത്തിന് നേരെ നടന്നു. അത്ഭുതം, അതിനു പിന്നിൽ ഒരു ഷെൽഫിൽ റെഡ് വൈനിന്റെ കുപ്പികൾ, പല നിറത്തിൽ, പല രൂപത്തിൽ…

അതിൽ നിന്ന് കാബർനെയ് സവിന്യാവ് ന്റെ ഒരു കുപ്പിയും രണ്ടു വൈൻ ഗ്ലാസ്സുകളുമായി അവൾ അവന്റെ അരികിലേക്ക് നടന്നു…..

രണ്ടു ഗ്ലാസ്സുകളിലായി പകർന്ന് അതിലൊരെണ്ണം അവൾ അവനു നേരെ നീട്ടി…..

അവളുടെ കൈയിൽ ഒന്നു ചുംബിച്ച ശേഷം അവൻ ആ കൈക്കുള്ളിൽ ഒതുക്കിയിരുന്ന ഗ്ലാസിലെ വൈൻ വാങ്ങി കുറെശേയായി കുടിക്കാൻ തുടങ്ങി…….

അവൾ ആ കഴുത്തിനുള്ളിലൂടെ ഒഴുകുന്ന വൈൻ നോക്കിയിരുന്നു… അവൾ ടേബിളിന് മുകളിൽ നിറഞ്ഞുനിന്ന അടുത്ത ഗ്ലാസ് കൈയിലെടുത്തു..

വൈൻ കുടിച്ചുകൊണ്ടു തന്നെ ഒരു കൈകൊണ്ട് അവന്റെ തോളിൽ പിടിച്ചു അവന്റെ മടിയിലേക്കിരുന്നു….ശേഷം അവൾ ഗ്ലാസ്സുകൾ വാങ്ങി കട്ടിലിനരികിലെ മേശയിൽ വച്ചു……

ഒരു തുള്ളി വൈൻ അവളുടെ ചുണ്ടുകളിൽ നിന്നു രക്ഷപ്പെട്ടു താഴെക്കൊഴുകുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു……

അതു ഇപ്പോൾ അവളുടെ താടിയിൽ നിന്നു താഴേക്കു ചാടാൻ കാത്തുനിൽക്കയാണ്..

അവൻ അവളോട് അനുവാദം പോലും ചോദിക്കാതെ ആ ഫ്രഞ്ച് രുചി നാവിലേക്ക് പടർത്തി……

ചുണ്ടിൽ നിന്ന് താടിയിലേക്കുള്ള യാത്രയിൽ ആ തുള്ളി നഷ്ടപ്പെടുത്തിയതു മുഴുവൻ അവൻ നാവുകൊണ്ട് സ്വന്തമാക്കി, ചുണ്ടുകൾ പിടിച്ചടക്കാൻ തുടങ്ങുമെന്നായപ്പോൾ അവൾ അവനെ കട്ടിലിലേക്ക് തള്ളിയിട്ടു…..

അവർക്കിടയിൽ തടസമായി നിന്ന ഓരോ കഷ്ണം തുണിയും സ്വയം പറന്നകന്നു…

അവളുടെ ശരീരത്തു തൊടാൻ അവനെ അവൾ അനുവദിച്ചിരുന്നില്ല..പകരം അവൾ അവനിലേക്ക് പടർന്നു കയറി……

അവളുടെ സ്നേഹം ഒരു വെള്ളച്ചാട്ടം പോലെ അവനിലേക്ക് ഒഴുകിയിറങ്ങി.. അതിൽ അവൻ നിലയില്ലാതെ ഒഴുകിനടന്നു.. പട്ടു വിരികൾ നനഞ്ഞു കുതിർന്നു, അവൻ ഒന്നു വിറച്ചു വീണു, അവളുടെ നെറ്റിത്തടത്തിൽ പതിയെ ചുംബിച്ചു..

ഒന്നു പുഞ്ചിരിച്ച ശേഷം അവൾ അവന്റെ അരക്കെട്ടിലിരുന്നു, അവന്റെ മുഖം വശത്തേക്ക് ചരിച്ചു ആ കഴുത്തിൽ കൈകൊണ്ടു തലോടി.
.

മേശയ്ക്കു മുകളിലേക്ക് കൈയെത്തി ഒരു കുഞ്ഞു മൊട്ടുസൂചി കൈയിൽ എടുത്തു, അവന്റെ കഴുത്തിൽ പതിയെ ഒന്നു തൊട്ടു…..

അതു അവന്റെ കഴുത്തിൽ തൊട്ടത് അവൻ അറിഞ്ഞുകൂടിയില്ല, ബാഹ്യ കോശങ്ങളിൽ വളരെ കുറച്ചെണ്ണത്തെ വകഞ്ഞുമാറ്റി അല്പം മാത്രം ഒന്നുള്ളിലേക്ക് കടക്കാൻ മാത്രമേ അവൾ ആ സൂചിയെ അനുവധിച്ചുള്ളൂ….

അവൻ തിരിഞ്ഞ് അവളെ നോക്കുമ്പോഴേക്കും അവളുടെ കൈ അതിനെ എവിടെയോ ഒളിപ്പിച്ചിരുന്നു….

അവൻ അവളെ നോക്കി പ്രേമപരവശനായി പറഞ്ഞു “നീയെത്രമാത്രം മനോഹരിയാ..” പറഞ്ഞു മുഴുവിക്കും മുന്നേ അവന്റെ നാവുകൾ നിശ്ചലമായി, അപ്പോഴും ആ പുഞ്ചിരി മാഞ്ഞിരുന്നില്ല…

അവൾ അവന്റെ നെഞ്ചിലേക്ക് ചെവി ചേർത്തു, അല്പനേരം ആ ഹൃദയമിടിപ്പ് ആസ്വദിച്ചു…

അവൾ തല കട്ടിലിനു പുറത്തേക്ക് തള്ളി നിൽക്കുന്ന വിധത്തിൽ അവനെ കിടത്തി…….

കട്ടിലിനടിയിൽ ഒളിച്ചിരുന്ന പളുങ്കുപാത്രം പുറത്തേക്കെടുത്ത് വച്ചു… വലിയ മേശ നാവ് നീട്ടി, അവൾ അതിൽ നിന്നു മനോഹരമായ ഒരു കുഞ്ഞു കത്തി പുറത്തെടുത്തു, കൂടെ ഒരു കണ്ണാടി കുപ്പിയും….

അവൾ അവന്റെ അടുത്തേക്ക് നടന്നടുത്തു, ചൂണ്ടുവിരലും മോതിരവിരലും ചേർത്തുപിടിച്ചു അവളൊരു മിടിപ്പിന് വേണ്ടി പരതി… അവൾക്ക് മറുപടി നൽകിയ ഇടത്തേക്ക് ആ കുഞ്ഞു കത്തി അഴത്തിലിറക്കി, അവൾക്കു വേണ്ടിയെന്നോണം കരോട്ടിട് ധമനി ചോര വാർത്തു…

കൈയിലിരുന്ന കുപ്പി തുറന്നു ഹെപ്പാരിൻ അവൾ ആ പാത്രത്തിലേക്ക് പകർന്നു… ഹൃദയമിടിപ്പിനനുസരിച്ചുള്ള ചോരയുടെ ഒഴുക്ക് ഏതോ പോപ് പാട്ടിന്റെ ബീറ്റിനെ ഓർമപ്പെടുത്തി..

ഓരോ തുള്ളി രക്തവും പാത്രത്തിലേക്ക് വീഴുന്നതും പുതിയ അതിഥി എത്തിയ സന്തോഷത്തിൽ ബാക്കിയുള്ളവർ അവനെ മുകളിലേക്ക് ഒന്നുയർത്തുന്നതും അവൾ നോക്കുന്നുണ്ടായിരുന്നു….. ഓരോ തുള്ളി വീഴുമ്പോഴും അവരതാവർത്തിക്കുന്നത് അവൾ ഒരു കുസൃതി നിറഞ്ഞ കുഞ്ഞിന്റെ ചിരിയോടെ നോക്കി നിന്നു..

അവസാനത്തെ തുള്ളി ചോരയും അവൾക്ക് നൽകി അവൻ ഒരൊഴിഞ്ഞ മഷിക്കുപ്പി പോലെ അവൾക്ക് മുന്നിൽ കിടന്നു.. അവളവനെ നോക്കി ഒന്നു പുഞ്ചിരിച്ചു ശേഷം അവന്റെ നെറ്റിയിൽ ഒന്നുകൂടി ചുംബിച്ചു. അപ്പൊഴും അവന്റെ മുഖത്ത് ആ പുഞ്ചിരി ഉണ്ടായിരുന്നു….

അവൾ അവനെ വലിച്ചിഴച്ചുകൊണ്ടു മറ്റൊരു മുറിയിലേക്ക് പോയി…. അവിടെ വെള്ളം നിറച്ച വലിയ സെറാമിക് ടബ്ബിൽ തല മുക്കിപ്പിടിച്ചു ഒരാളിരിപ്പുണ്ടായിരുന്നു…

അവൾ അയാളുടെ തല പിടിച്ചുയർത്തി, കഴുത്തിന് മേലെ എല്ല് അല്ലാതെയുള്ള അവസാന ഭാഗവും ആ ടബിലെ വെള്ളം പോലെ നിറമില്ലാത്ത ദ്രാവകം നക്കി തുടച്ചു വൃത്തിയാക്കിയിരുന്നു….


അടുത്തുള്ള ഒരു ഷെൽഫിൽ നിന്നും ഒരു ബോൺകട്ടർ അവളെടുത്തുകൊണ്ടു വന്നു. കശേരുക്കളിൽ നിന്ന് തലയോടിനെ വേർപെടുത്തി ഒരു ചെറിയ തൂവാലകൊണ്ടു അതിനെ ശ്രദ്ധയോടെ തുടച്ചെടുത്തു അടുത്തുള്ള ഒരു ടേബിളിൽ വച്ചു…..

പുതിയ ശരീരത്തിന്റെ തല അവൾ അതിലേക്ക് മുക്കി വച്ചു…. തലയോട്ടിയുമെടുത്ത് അവൾ പതിയെ നടന്ന് അവളുടെ മുറിയിൽ എത്തി….

അടുത്തേക്ക് ചെല്ലുംതോറും വലുതായിവരുന്ന മൺറോയുടെ ചിത്രം.. അവൾ അതിനു അടുത്തു നിന്നു..മൺറോയുടെ ചിത്രത്തിന് പിന്നിലും ഒരു അലമാര ഉണ്ടായിരുന്നു…

താഴത്തെ തട്ടിൽ നിന്ന് കിട്ടിയ മാർക്കർ അവൾ കൈയിൽ എടുത്തു….. മൂടി തുറന്ന ശേഷം അതിന്റെ മഷിയുടെ ഗന്ധം അവൾ ഒന്ന് ആസ്വദിച്ചു, എന്നിട്ട് തലയോട്ടിയിൽ എന്തോ എഴുതി അവൾ ആ അലമാരയിൽ തന്നെ മാർക്കറും തലയോട്ടിയും വച്ചു…

മൺറോ ചിത്രം കൊണ്ടു അതിനെ തിരികെ മറയ്ക്കുകയും ചെയ്തു….

പുതിയ തലയോട്ടിയുടെ മേലെ ഉണ്ടായിരുന്നത് ഇതായിരുന്നു. “78”. പുതിയ തലയോട്ടി അടുത്തുണ്ടായിരുന്ന പഴയ തലയോട്ടിയോട് അന്വേഷിച്ചു, “ഇതെന്താ നെറ്റിയിൽ ഈ നമ്പർ?”.

അതിനടുത്തിരുന്ന തലയോട്ടി പുതിയ തലയോട്ടിയെ നോക്കി ചിരിച്ചു, ഒന്നിന് പിറകെ മറ്റൊന്നായി ചിരിയുടെ എണ്ണം കൂടി….

അവൾ കുളിമുറിയിലേക്ക് നടന്നു… തന്നെ പൊതിഞ്ഞിരുന്ന വിയർപ്പുതുള്ളികളെ അവൾ ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളഞ്ഞു.. സോപ്പ് കുമിളകൾ അല്പം സുഗന്ധം ബാക്കിയാക്കി വിയർപ്പ് തുള്ളികളെയും കൊണ്ട് കടന്നുകളഞ്ഞു..

ഇനിയും തുവാലയ്ക്ക് പിടികൊടുക്കാതെ നിന്ന വെള്ളത്തുള്ളികൾ അവൾ പടർത്തിയ സുഗന്ധ കണികകളെ ഇരു കൈയും നീട്ടി സ്വീകരിച്ചു….

കൺപീലികളിൽ പറ്റിയിരുന്ന വെള്ളത്തുള്ളികൾ ആ കണ്ണുകളുടെ സൗന്ദര്യത്തിൽ മതി മറന്നിരുന്നു, ആ കുളിമുറിയിലെ ഓരോന്നും…

നനയാത്ത മറ്റൊരു തൂവാലകൊണ്ടു മുലക്കച്ചകെട്ടി അവൾ മുറിയിലേക്ക് വന്നു…

അലമാര തുറന്നു നിറയെ റോസാപ്പൂക്കൾ ഒട്ടിച്ച പോലത്തെ ഒരു ഫ്രോക്ക് കൈയിലെടുത്തു. അവൾ അതുമായി കട്ടിലിനരികിലെത്തി, തൂവാല ഉരിഞ്ഞുമാറ്റി പുതിയ മുട്ടോളം വലിപ്പമുള്ള ഫ്രോക്കണിഞ്ഞു….

ഇത്രനേരം തങ്ങൾ കണ്ട കൊലപാതകത്ത മറക്കാൻ ആ മുറിയിലെ ഓരോന്നിനും ഓരോ വസ്തുക്കൾക്കും ആ ഒരൊറ്റ കാഴ്ച്ച മതിയായിരുന്നു, അവളിലെ സൗന്ദര്യത്തിന്റെ കാഴ്ച്ച….

ഒരൊറ്റ നിമിഷം കൊണ്ട് അവർ ഒരു മനുഷ്യന് ജീവൻ നഷ്ടപ്പെട്ട കാര്യം മറന്നു……

അവൾ മെറിലിനെ ഒന്നുകൂടി നോക്കി, എന്നിട്ട് മേശവലിപ്പിൽ നിന്ന് ബ്രഷുകളും ചെറിയ പ്ലേറ്റുകളും ബൗളുകളും എടുത്തു…….


ഇനിയും ചൂടുമാറാത്ത ചോരയിൽ നിന്ന് ഒരു പാത്രം അവൾ കോരിയെടുത്തു, ആ ചുമർചിത്രത്തിനടുത്തേക്ക് നടന്നു…..

അതിനടുത്ത് വച്ചിരുന്ന ഗ്രാമഫോണിന്റെ ഡിസ്കിലേക്ക് അവൾ ആ റീഡർ പിൻ എടുത്തുവച്ചു…

ഗ്രാമഫോൺ ഡൊറോത്തിയ ഫെയ്ൻ ന്റെ ശബ്ദത്തിൽ ഒരു ഓപ്പറ പാടാൻ തുടങ്ങി……

പിന്നാലെ ആ ചുവപ്പിലേക്ക് പല നിറങ്ങൾ ചേർത്തു അവൾ അവൾക്കുവേണ്ട നിറഭേദങ്ങൾ ഉണ്ടാക്കിയെടുത്തു ആ ചുവർചിത്രത്തിനു നിറം നൽകാൻ ആരംഭിച്ചു…

അതേ, ആ ചിത്രത്തിലെ പെൺകുട്ടിക്ക് അവളുടെ തന്നെ മുഖമാണ്…… അവൾ അവളുടെ “”masterpiece”” തീർക്കുകയാണ്…

ഇനി ഞാൻ ആരാണെന്ന് പറയാം. ഞാൻ… ഞാനാണ് അവളുടെ ചിത്രത്തിലെ ആദ്യത്തെ ചുവപ്പ്, ഒന്നാമൻ…

അവൾക്കെന്നെ അത്രമേൽ ഇഷ്ടമായതുകൊണ്ടാവാം എന്നെ പുറത്തു തന്നെ വച്ചിരിക്കുന്നത്, അവളെന്നെ ഇടയ്ക്ക് വന്ന് ചുംബിക്കാറും തലോടാറുമൊക്കെയുണ്ട്….

ആദ്യമായി അവളിലെ കന്യക ചോര വാർത്തത് ഞാൻ ഓർക്കുന്നു…. അന്ന് രാത്രി അവൾ എന്റെ ചോരയ്ക്കൊപ്പം അവളുടെ ചോരയും ചേർത്താണ് നിറകൂട്ടു തയ്യാറാക്കിയത്….

അതിനുശേഷം ഒരിക്കൽ പോലും അവളുടെ ചോര മറ്റൊരാളുടെ ചോരയിൽ കലർന്നിരുന്നില്ല,

അതേ അവൾക്കെന്നോട് അത്രമാത്രം ഇഷ്ടമാണ്……… അതേ ഞാൻ അവൾക്ക് മറ്റുള്ളവരെക്കാൾ പ്രിയപ്പെട്ടവനാണ്…….

ഇപ്പോൾ കേൾക്കുന്ന ഈ പാട്ട് ഞാൻ അന്നും കേട്ടിരുന്നു, ഇതുപോലെ പലപ്പോഴായി……….

ഇതേ ശബ്ദം… ഇതേ വരികൾ… ഡൊറോത്തിയ ഫെയ്ൻ ന്റെ ശബ്ദത്തിൽ ഷുബെർട്ടിന്റെ “ആവേ മരിയ”…

Comments:

No comments!

Please sign up or log in to post a comment!