യക്ഷയാമം 12

കിഴക്കേ ജാലകപ്പൊളി തുറന്നുനോക്കിയ ഗൗരി ഭയംകൊണ്ട് രണ്ടടി പിന്നിലേക്കുവച്ചു. നിലാവിന്റെ വെളിച്ചത്തിൽ കറുത്തുരുണ്ട് മഞ്ഞക്കണ്ണുകളുമായി ഒരു കരിമ്പൂച്ച ജാലകത്തിനടുത്തുവന്നിരുന്ന് ഗൗരിയെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചുറ്റിലും പാലപ്പൂവിന്റെയും അരളിയുടെയും ഗന്ധമൊഴുകാൻതുടങ്ങിയിരുന്നു.

പെട്ടന്നുതന്നെ അവൾ ജാലകപ്പൊളി കൊട്ടിയടച്ചു.

“എന്താ ഗൗര്യേച്ചി..” എഴുന്നേറ്റിരുന്ന് അമ്മു ചോദിച്ചു.

“ഒന്നുല്ല്യാ അമ്മൂ. നീ കിടന്നോളൂ. എനിക്കൽപ്പം വായിക്കാനുണ്ട്.”

ഗൗരി തിരിച്ച് കിടക്കയിൽ ടേബിൾലൈറ്റ് കത്തിച്ച് ചുമരിനോട് ചാരിയിരുന്നു.

കിളിവാതിലിലൂടെ തണുത്തകാറ്റ് അകത്തേക്ക് ഒഴുകിയെത്തി. മേലാസകലം കോരിത്തരിച്ച ഗൗരി തന്റെ ശരീരമൊന്നു കുടഞ്ഞു.

“ഹോ, ഇന്നെന്താ ഒരു തണുത്തകാറ്റ്..”

അവൾ തന്റെ അഴിഞ്ഞുവീണ മുടിയിഴകളെ കൈകളിൽ ഒതുക്കി പിന്നിലേക്ക് കെട്ടിവച്ച് അല്പനേരം തന്റെ മിഴികളടച്ചുകൊണ്ട് മനസിനെ ഏകഗ്രമാക്കി.

അടുത്തനിമിഷം നിദ്രാദേവി അവളെത്തേടിയെത്തി വായിക്കാനിരുന്ന ഗൗരിയെ നിദ്രയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

രാത്രിയുടെ യാമങ്ങൾകടന്നുപോയി. ഇരുട്ടിനെ ഭയക്കാത്ത അനിക്ക് രാത്രികാലങ്ങളിൽ മാർത്താണ്ഡന്റെ താവളത്തിലേക്കൊരു സഞ്ചാരമുണ്ട്.

അപ്പൂപ്പൻക്കാവിൽ നിന്നും അല്പം വടക്കോട്ടുമാറി രണ്ട് ഗ്രാമങ്ങളുടെ അതിർത്തി പങ്കിടുന്ന നെല്ലിക്കുന്ന് എന്ന ചെറിയവനത്തിനുള്ളിൽ മുളകൊണ്ടു നിർമ്മിച്ച കൂരക്കുള്ളിലായിരുന്നു മാർത്താണ്ഡൻ ആഭിചാരകർമ്മങ്ങൾ നടത്താൻ പ്രത്യേകം തയ്യാറാക്കിയ പുതിയഇടം.

ചെറിയ ചോലകളും, കുറ്റിക്കാടുകളും താണ്ടി അനി നെല്ലികുന്നിലേക്ക് കാലെടുത്തു വച്ചതും ഉടനെ ഒരു മൂങ്ങ അയാൾക്ക് വഴിതടസമുണ്ടാക്കി വന്നുനിന്നു. അതിന്റെ കണ്ണുകൾ അന്ധകാരത്തിലും വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.

അനി കഴുത്തിൽ കിടന്ന ചുവപ്പും,കറുപ്പും നിറമുള്ള ചെറിയരക്ഷ പുറത്തേക്കിട്ടു. അതുകണ്ട മൂങ്ങ ഉടൻതന്നെ കാർമേഘം പുതച്ച വിണ്ണിലേക്ക് പറന്നുയർന്നു.

അല്പദൂരം നടന്ന അനി ചാണകമെഴുകിയെ ഒരു കൂരയുടെ മുറ്റത്ത് ചെന്നുനിന്നു. ഓലകൊണ്ട് നിർമ്മിച്ച വാതിൽ അവൻ പതിയെ തുറന്നു. എണ്ണത്തിരിയുടെ വെളിച്ചത്തിൽ അകത്ത് ചെത്തിയിറക്കിയ പനങ്കള്ളുകുടിക്കുകയായിരുന്നു മാർത്താണ്ഡൻ.

“മ്, എന്താ അനി “

മാംസംകരിഞ്ഞഗന്ധം അനിയുടെ നാസികയിലേക്ക് തുളഞ്ഞുകയറിപ്പോൾ അയാളറിയാതെ മൂക്കുപൊത്തി.

“നമ്മൾ ഊഹിച്ചത് ശരിയാണ്.

തിരുമേനിയുടെ മകന്റെ പുത്രി ഗൗരി. അമാവാസിയിലെ കാർത്തിക.”

“ഹഹഹ….” മാർത്താണ്ഡൻ ആർത്തട്ടഹസിച്ചു.

“ഉപാസനാമൂർത്തികളേ, എനിക്ക് ശക്തിപകരൂ,”

രണ്ടുകൈകളും മുകളിലേക്കുയർത്തികൊണ്ട് അയാൾ പറഞ്ഞു.

“ഞാൻ പറഞ്ഞ സാധനം കിട്ടിയോ ?..”

ഇരിപ്പിടത്തിൽനിന്നുംമെഴുന്നേറ്റ് അയാൾ ചോദിച്ചു.

“ഉവ്വ്.” അനി അരയിൽനിന്നും ഒരു പൊതിയെടുത്ത് അയാൾക്കുനേരെ നീട്ടി.

തൊട്ടപ്പുറത്ത് തളികയിൽ കുങ്കുമവും, മഞ്ഞൾപൊടിയും കൊണ്ട് ഗുരുതി തയ്യാറാക്കിവച്ചിരുന്നു അതിന്റെ മുകളിലേക്ക് ആ പൊതിതുറന്ന് അനി സൂത്രത്തിൽ കൈക്കലാക്കിയ, വാഴയിലയിൽ സൂക്ഷിച്ച ഗൗരിയുടെ ഒരു മുടിയിഴ ഇലയോടുകൂടി വച്ചു.

മാർത്താണ്ഡൻ തന്റെ കൈയ്യിലുള്ള ദണ്ഡ് ഗൗരിയുടെ മുഴിയിഴക്കുനേരെ നീട്ടി. ഉടനെ അത് വാഴയിലയിൽ കിടന്നുപിടഞ്ഞു.

അതുകണ്ട അയാൾ ആർത്തുചിരിച്ചു.

“എന്റെ അടുത്ത പൂജക്കുള്ള കന്യക നീയാണ്. ഹഹഹ……”

മുടിയിഴയെ നോക്കി മാർത്താണ്ഡൻ പറഞ്ഞു.

“അനി, നീ സീതയെ വശീകരിച്ചപോലെ ഇവളെയും വശീകരണം. ഒരു കാരണവശാലും ശരീരത്തിൽ സ്പർശിക്കരുത്. എന്റെ പൂജ കഴിഞ്ഞാൽ. പിന്നെ സീതയെപ്പോലെ ഇവളുടെ ശരീരവും നിനക്ക് സ്വന്തം., ഹഹഹ…” മാർത്താണ്ഡൻ വീണ്ടും ആർത്തട്ടഹസിച്ചു.

“മ് പൊയ്ക്കോളൂ…” അനി അയാളുടെ അനുഗ്രഹം വാങ്ങി ഗൗരിയെ മനസിലോർത്തുകൊണ്ട് ബ്രഹ്മപുരത്തേക്ക് തിരിച്ചു.

പെട്ടന്ന് എങ്ങുനിന്നോ ഒരു മൂങ്ങ മാർത്താണ്ഡന്റെ വലതുതോളിൽവന്നിരുന്നു.

മൂങ്ങ അയാളുടെ ചെവിയിൽ എന്തോ മന്ത്രിച്ചു.

അത്രയും നേരം സന്തോഷവാനായിരുന്ന അയാളുടെ മുഖത്തിന് പെട്ടന്നു ഭാവമാറ്റം സംഭവിച്ചു.

“എന്ത്, സീത ബന്ധനം ഭേദിച്ച് സ്വതന്ത്രയായിന്നോ.. ഇല്ലാ….” അയാൾ അലറിവിളിച്ചു.

ഉടൻ മാർത്താണ്ഡൻ ചെറിയ ഉരുളിയിൽ ശുദ്ധജലം നിറച്ച് ഹോമകുണ്ഡത്തിന്റെ അടുത്തുകൊണ്ടുവന്നുവച്ചു.

ഹോമകുണ്ഡത്തിന് അഗ്നിപകർന്നു. ശേഷം ഉരുളിയിലേക്ക് അയാൾ ചൂണ്ടുവിരലിന്റെ തലപ്പ് വാളുകൊണ്ട് മുറിച്ച് ഏഴുതുള്ളി രക്തം അതിലേക്കിറ്റിച്ചു. ഉടനെ ശുദ്ധലം മുഴുവനും രക്തമായിമാറി.

“ഉപാസനാ മൂർത്തികളേ…. എനിക്ക് ശക്തിതരൂ…

‘ഐം ക്ലീം ചുടലഭഭ്രായ ഐം ക്ലീം ചുടലഭഭ്രായ ഐം ക്ലീം ചുടലഭഭ്രായ’

നിമിഷനേരം കൊണ്ട് ഉരുളിയിൽ പുകവന്നുനിറഞ്ഞു. പതിയെ സീതയുടെ ദ്രംഷ്ഠകൾവളർന്ന മുഖം ഉരുളിയിൽ പ്രത്യക്ഷപ്പെട്ടു.

“ഹഹഹ….” അവൾ ആർത്തട്ടഹസിച്ചു. “നീ എന്താ കരുതിയെ, വർഷങ്ങളോളം എന്നെ അടിമയാക്കി ക്രൂരകൃത്യങ്ങൾ ചെയ്യാമെന്നോ ?.
. ഇനിയുള്ള നിന്റെ നാളുകൾ എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു മാർത്താണ്ഡാ. നിന്റെ സഹായി ആ ശിഖണ്ടിയോടും കൂടെ പറഞ്ഞോളൂ…”

“ഹും, എന്റെ കാൽക്കൽ ഒരുപട്ടിയെപോലെ നിന്ന് കെഞ്ചിയ നീയാണോ എന്നെ വെല്ലുവിളിക്കുന്നത്. ഹഹഹ സീതേ, നിന്നെ ശങ്കരൻതിരുമേനിയുടെ കൈകളിൽ നിന്നും മോചിപ്പിച്ച് എന്റെ അടിമയാക്കിയിട്ടുണ്ടെങ്കിൽ, അടുത്തയാമത്തിൽ വീണ്ടും നിന്നെ ബന്ധിക്കാൻ എനിക്കുകഴിയും.”

പരിഹാസത്തോടെ മാർത്താണ്ഡൻ പറഞ്ഞു.

“ഹഹഹ,” അവൾ അട്ടഹസിച്ചു.

” ഇനി ഈ പുഞ്ചിരി അധികനാളുണ്ടായിരിക്കില്ല്യ, നിന്റെ അന്ത്യം അടുത്തിരിക്കുന്നു മാർത്താണ്ഡാ.. ഒരുപാട് പെൺകുട്ടികളെ നിന്റെ അഴുക്കായ പൂജയിലേക്ക് വശീകരിച്ചുകൊണ്ടുവരുമ്പോഴും നീയറിയുന്നില്ല അവൾക്ക് ഒരു മനസുണ്ട്, ഒരുപാടുസ്വപ്നങ്ങളുണ്ട്, ഒരു ജീവിതമുണ്ടെന്ന്. നിന്റെ നീചപ്രവർത്തിയിലെ അവസാനത്തെ കണ്ണിയാണ് ഞാൻ. ഇതോടെ അവസാനിക്കണം നീയും നിന്റെ അഭിചാരകർമ്മങ്ങളും. ഇനി ദൈവത്തിന്റെ ഒരിടപെടൽ മാത്രമാണുണ്ടാകുക ഓർമ്മവച്ചോളൂ.

അത്രേയും പറഞ്ഞ് സീത അപ്രത്യക്ഷയായി.

“ആ……………” ഉച്ചത്തിൽ അയാൾ അലറി.

തന്റെ വലതുകൈകൊണ്ട് ഉരുളിയിലേക്ക് മാർത്താണ്ഡൻ ആഞ്ഞടിച്ചു. അയാളുടെ ഗർജ്ജനം നെല്ലിക്കുന്ന് മുഴുവനും പ്രകമ്പനംകൊണ്ടു.

“ദൈവം,ദൈവം,ദൈവം, എന്റെ ദൈവം ഞാൻതന്നെയാണ്…”

ഉരുളിയിലുണ്ടായിരുന്ന രക്തം പകുതിയും അയാളുടെ മുഖത്തും വസ്ത്രങ്ങളിലും തെറിച്ചു. വലതുകൈകൊണ്ട് അയാൾ മുഖത്തേക്ക് തെറിച്ച രക്തത്തുള്ളികളെ തുടച്ചുനീക്കി.

“ഏയ്‌ ഗൗരീ, ഉറങ്ങുവാണോ,” ആരോ വിളിക്കുന്നതുകേട്ട ഗൗരി നിദ്രയിൽനിന്നും ഞെട്ടിയെഴുന്നേറ്റു.

ചുറ്റിലുംനോക്കിയ അവൾക്കൊന്നും ദർശിക്കാൻ കഴിഞ്ഞില്ല.

അരണ്ടവെളിച്ചതിൽ ആരോ കിഴക്കേ ജാലകത്തിനടുത്തു വന്നുനിൽക്കുന്നു.

“അ…ആരാ അത്, ” ഇടറിയ ശബ്ദത്തിൽ അവൾ ചോദിച്ചു.

പതിയെ നീലനിറമുള്ള ഒരു ജ്വാല അവിടെ പ്രകാശിക്കാൻ തുടങ്ങി.

പുതപ്പുമാറ്റി അവൾ കട്ടിലിൽ നിന്നുമെഴുന്നേറ്റു.

ഓരോ നിമിഷംകൂടുന്തോറും പ്രകാശം മൂന്നിരട്ടിയായി വർധിച്ചു.

“ഗൗരി, ഓരോ ജന്മത്തിനും ഓരോ കർത്തവ്യമുണ്ട് അമാവാസിയിലെ കാർത്തിക നാളിൽജനിച്ച നിനക്ക് നിന്റെ കർത്തവ്യംചെയ്യാനുള്ള സമയമായി. ഒരുങ്ങിക്കൊള്ളുക.”

അത്രേയും പറഞ്ഞ് പെട്ടന്ന് ആ ജ്വാല അണഞ്ഞു.

ഗൗരി നാലുദിക്കിലും കണ്ണുകൾകൊണ്ട് പരതി.

“ഒരു സ്ത്രീരൂപം പോലെ, ആരാ അത്.? സീതയായിരിക്കുമോ ? ഏയ്‌,മുത്തശ്ശനുള്ള ഇവിടെ വരാൻ മാത്രം ധൈര്യമൊന്നുമില്ല അവൾക്ക്.


ഗൗരി കമ്പ്യൂട്ടർടേബിളിലിരിക്കുന്ന മൺകൂജയിൽനിന്നും ഒരുഗ്ലാസ് വെള്ളമെടുത്തുകുടിച്ചു.

വായിൽനിന്നും തെന്നി കഴുത്തിലേക്ക് ഒലിച്ചിറങ്ങിയ ജലത്തെ മാറിലേക്ക് പടരുംമുൻപേ അവൾ തുടച്ചുനീക്കി.

“ഞാനെന്താ കേട്ടെ, എനിക്കെന്ത് കർത്തവ്യമാണ് ചെയ്തുതീർക്കാനുള്ളത്.”

എത്ര ആലോചിച്ചിട്ടും അവൾക്കത് കണ്ടെത്താനായില്ല.

“ദേവീ, ഇനിയിതൊക്കെ എന്റെ തോന്നലാവോ? അമ്മൂ, എടി….”

കട്ടിലിൽ കിടക്കുന്ന അമ്മുവിനെയവൾ വിളിച്ചു.

“ഹോ, കിടക്കുന്ന കിടപ്പ് കണ്ടോ…ഉറങ്ങിക്കിടക്കുമ്പോൾ എന്തൊരു പാവം, ഹും”

ദേഷ്യത്തോടെ ഗൗരി കട്ടിലിൽകിടന്ന സീതയുടെ പുസ്തകം തിരഞ്ഞു. പക്ഷെ കണ്ടില്ല.

” ഭഗവാനെ, ഇവിടെ വച്ചിരുന്നതാണല്ലോ. പിന്നെ എവിടെപ്പോയി.”

അവൾ കട്ടിലിൽ അരിച്ചുപെറുക്കി. പുസ്തകം കിട്ടിയില്ല.

സങ്കടവും ദേഷ്യവും ഒരുമിച്ച് വന്ന ഗൗരി അമ്മുവിനെ തട്ടിവിളിച്ചു.

“അമ്മൂ, എടി, ആ പുസ്തകമെവിടെ ?”

“അവിടെയെവിടെയെങ്കിലും ണ്ടാവും ഗൗര്യേച്ചി. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ” അമ്മു തല തിരിച്ചുകിടന്നു.

“അമ്മു…അമ്മ്…” വിളിച്ചു തുടങ്ങും മുൻപേ മുറിയിലെ കിളിവാതിൽ വിജഗിരി നിരുമ്പിച്ച ശബ്ദത്തോടെ പതിയെ തുറന്നു.

ഭയത്തോടെ ഗൗരി കട്ടിലിൽ നിന്നുമെഴുന്നേറ്റ് പതിയെ അങ്ങോട്ട് നടന്നു. നിലാവുകൊണ്ട് മുറ്റം നിറയെ പന്തലിട്ടിരിക്കുന്നു. ചീവീടിന്റെ കനത്ത ശബ്ദം പുറത്തുനിന്ന് അവൾക്ക് കേൾക്കാം. ഇളംങ്കാറ്റിൽ രാത്രിയുടെ സംഗീതമൊഴുകി അവളുടെ കർണ്ണപടത്തിൽ തട്ടിനിന്നു.

പുസ്തകത്തിന്റെ താളുകൾ തുറന്ന് വച്ചിട്ടുണ്ടായിരുന്നു. ഇളങ്കാറ്റിൽ അതിന്റെ ഓരോ ഏടുകൾ അങ്ങോട്ടും ഇങ്ങോട്ടും മറഞ്ഞുകളിക്കുന്നുണ്ട്.

ഗൗരി പതിയെ ആ പുസ്തകമെടുത്തു നോക്കി. മുൻപു കാണാത്ത എന്തോ ഡയറികുറിപ്പ് പോലെ ചിലവരികൾ കണ്ട ഗൗരി അദ്‌ഭുതത്തോടെ നിന്നു.

മൃദുലമായ കരങ്ങൾകൊണ്ട് അവൾ ആ പുസ്തകത്താളുകൾ മറിച്ചുനോക്കി.

വളരെ ഭംഗിയായി സച്ചിദാനന്ദന്റെ പടം വരച്ചുവച്ചിരിക്കുന്നതുകണ്ട ഗൗരി അതിലേക്ക് നോക്കിക്കൊണ്ട് പുഞ്ചിരി പൊഴിച്ചു. സീതയുടെ അക്ഷരങ്ങളിലൂടെ അവൾ ചുണ്ടുകൾ ചലിപ്പിക്കാൻ തുടങ്ങി

3 – 10- 2016 തിങ്കൾ.

ഞാൻ സീതാ വാര്യർ. നാരായണവാര്യരുടെയും, യശോദയുടെയും മകൾ, എനിക്ക് ഒരു ഏട്ടനുണ്ട്. സന്തോഷ്. എന്റെ കുട്ടേട്ടൻ. ചെന്നൈയിൽ എൻജിനിയറാണ് ഏട്ടൻ.

അച്ഛൻ ബ്രഹ്മപുരം അംബലത്തിലെ സെക്രട്ടറിയായി ജോലിചെയ്യുന്നു.
ഞാൻ എസ് എൻ ജി എസ് കോളേജിൽ മലയാളം വിഭാഗത്തിലാണ്പഠിക്കുന്നത്. ഇന്ന് ശാലിനി തന്നതാണ് ഈ പുസ്തകം. ഒരു ഡയറി എഴുതണോയെന്ന് പലയാവർത്തി ആലോചിച്ചു. പിന്നീട് ശാലിനിയുടെ നിർബന്ധപ്രകാരം എഴുതിതുടങ്ങാം എന്ന തീരുമാനത്തിലെത്തി. കുറേ കഴിയുമ്പോൾ എടുത്തുനോക്കാലോ, അപ്പോൾ ഓർമ്മകൾ ഒരുമഴയായി പെയ്തിറങ്ങുമെന്ന് ശാലിനി പറഞ്ഞു. എന്റെ അടുത്ത സുഹൃത്തും, അതിലുപരി എന്റെ വിഷമങ്ങൾ പങ്കുവക്കാനുള്ള മറ്റൊരു ഹൃദയംകൂടെയായിരുന്നു അവൾ.

ഇന്ന് പ്രത്യേകിച്ചൊന്നുമില്ല. സാധാരണ ഒരുദിവസം.”

ഗൗരി പുസ്തകത്തിൽനിന്നും കണ്ണെടുത്തു.

“ങേ, ഇതെന്തോന്ന് ഡയറി.” അവൾ അടുത്ത പേജ് മറിച്ചു പക്ഷെ ആ തീയ്യതിയിൽ മറ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലായിരുന്നു.

തിടുക്കത്തിൽ അവൾ അടുത്ത പേജിലേക്ക് വളരെ വേഗത്തിൽ സഞ്ചരിച്ചു.

6 – 10 – 2016. വ്യാഴം.

ഇന്ന് ഞാൻ ഏറ്റവും കൂടുതൽ വെറുക്കപ്പെട്ട ദിവസമായിരുന്നു.

കോളേജിലേക്കുള്ള യാത്രാമധ്യേ ബസ്സിൽ ഒരു കാമഭ്രാന്തൻ എന്നെ മുട്ടിയുരുമ്പി നിൽക്കുന്നുണ്ടായിരുന്നു. ക്ഷമനശിച്ച ഞാൻ അല്പം മാറിനിൽക്കാൻ അയാളോടു പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ ബസ്സ് പെട്ടന്നുബ്രേക്ക് ചവിട്ടി. ആ തക്കത്തിൽ അയാൾ എന്നെക്കയറിപിടിച്ചു. ഞാനയാളെ കണക്കിന് ചീത്തവിളിച്ചു. പക്ഷെ ഞാൻ നിന്നുകൊടുത്തിട്ടാണെന്ന് അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു. സ്വയം വിശുദ്ധനായി.

ഞാനെത്ര പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. പിന്നെ എനിക്ക് ശബ്ദം പുറത്തേക്ക് വന്നില്ല. സങ്കടം അലകടലായി മിഴിയിലൂടെ ഒഴുകിവന്നു. എല്ലാവരും എന്നെ നോക്കാൻ തുടങ്ങി. പെട്ടന്ന് ഒരു ചെറുപ്പക്കാരൻ സീറ്റിൽനിന്നും എഴുന്നേറ്റ് വന്ന് അയാളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു. ഒരു തവണയല്ല പലതവണ. വേദന സഹിക്കാതെയായപ്പോൾ അയാൾ സത്യം പറഞ്ഞു.

തെറ്റ് അയാളുടെ ഭാഗത്താണ് ക്ഷമിക്കണമെന്ന്.

ഉടനെ ആ ചെറുപ്പക്കാരൻ എന്നനോക്കിപറഞ്ഞു.

“ദേ ഇങ്ങനെയായിരിക്കണം മറുപടി കൊടുക്കേണ്ടത്. ഇല്ലങ്കിൽ പിന്നെയും ആവർത്തിക്കും.”

ശേഷം പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി എന്നെക്കൊണ്ട് നിർബന്ധിപ്പിച്ച് അയാൾക്കെതിരെ കേസ് കൊടുത്തു.”

“ആഹ്‌ഹാ അതാണ് ആൺകുട്ടികൾ.”

അടുത്തപേജ് മറിച്ചുകൊണ്ട് ഗൗരി സ്വയം പറഞ്ഞു.

പക്ഷെ അവിടെയും അവൾക്ക് നിരാശമാത്രമായിരുന്നു സീത നൽകിയത്. അടുത്തകുറിപ്പ് കിട്ടുന്നവരെ അവൾ താളുകൾ മറിച്ചുകൊണ്ടേയിരുന്നു.

10-10-2016 തിങ്കൾ.

ഇന്ന് ശിവക്ഷേത്രത്തിൽനിന്നും മടങ്ങിവരുമ്പോൾ ആൽത്തറയിലിരിക്കുന്ന അനിയേട്ടനെ കണ്ടു. ഇന്നലെകണ്ടപ്പോൾ ഇന്ന് ഇവിടെ കാത്തുനിൽക്കാമെന്ന് പറഞ്ഞിരുന്നു. എന്താണ് കാര്യം എന്നറിയാൻ ഞാൻ അങ്ങോട്ട് ചെന്നുചോദിച്ചു.”

“ഓഹോ, അപ്പൊ ആ ചേട്ടനും മുഖ്യ കഥാപാത്രമാണ്.” വായന ഇടക്കുവച്ചുനിർത്തി ഗൗരി സ്വയം പറഞ്ഞു.

ശേഷം അവളുടെ അജ്ഞനമെഴുതിയ മാന്മിഴികൾ വീണ്ടും വരികളിലേക്ക് ചലിച്ചു.

“എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട് അനിയേട്ടൻ കുറച്ചുനേരം മൗനം പാലിച്ചുനിന്നു വല്ലാതെ അസ്വസ്ഥനായിരുന്നു അയാൾ.

തുടരും…

Comments:

No comments!

Please sign up or log in to post a comment!