യക്ഷയാമം 24

ഇടതുകൈയ്യിൽ ഒരുകെട്ട് തുണിയും, വലതുകൈയ്യിൽ ചുവന്ന ബക്കറ്റുമായി മുലക്കച്ചമാത്രം ധരിച്ചുകൊണ്ട് ഒരു പെൺകുട്ടി കുളത്തിലേക്ക് ഇറങ്ങിവന്നു. ഓരോ പടികൾ ചവിട്ടിയിറങ്ങുമ്പോളും അവളുടെ കൊലുസിന്റെ മണികൾ കൂട്ടിയിടിക്കുന്നത് അനി ശ്രദ്ധിച്ചു.

വെളുത്തകാലിനെ ആവരണം ചെയ്ത് നിറയെ മുത്തുമണികൾ പൊതിഞ്ഞ കൊലുസിൽ നിന്നും അയാൾ കണ്ണെടുത്ത് അവളുടെ മുഖത്തേക്കുനോക്കാൻ തലയുയർത്തി.

കുളത്തിന് അഭിമുഖമായി അവൾ നിന്നു. തണുത്ത നീലജലത്തിൽ അവൾ തന്റെ പാദങ്ങൾ നനച്ചു. ചുവന്ന ബക്കറ്റിലേക്ക് ഇടതുകൈയിലുള്ള വസ്ത്രങ്ങൾ നിക്ഷേപിച്ച് അവൾ കുളത്തിലേക്ക് ഇറങ്ങിചെന്നു.

അരക്കൊപ്പം വെള്ളത്തിൽ നിന്നുകൊണ്ട് അവൾ മുങ്ങിനിവർന്നു.

അനി നിശബ്ദനായി പതിയെ എഴുന്നേറ്റ് ഓരോ പടികൾ ഇറങ്ങി അവളുടെ അടുത്തേക്കു ചെന്നു.

മുങ്ങിനിവർന്ന അവൾ തിരിഞ്ഞുനോക്കിയപ്പോൾ പിന്നിൽ അപരിചിതനായ ഒരാൾ നിൽക്കുന്നതുകണ്ടയുടനെ നനഞ്ഞൊട്ടിയ മാറിടങ്ങളെ കൈകൾകൊണ്ട് മറച്ചുപിടിച്ച് കരയിലേക്കു കയറിനിന്നു.

“ആരാ ? എന്താ സ്ത്രീകൾ കുളിക്കുന്നിടത്ത്.”

ഒറ്റശ്വാസത്തിൽ അവൾ ചോദിച്ചു.

“ഞാൻ ഇവിടെയുള്ളതാ, പക്ഷെ കുട്ടിയെ മുൻപ് കണ്ടിട്ടില്ല്യ ആരാന്നറിയാൻ വേണ്ടി വന്നതാ, ക്ഷമിക്കണം.”

രണ്ടുപടികൾ താഴേക്കിറങ്ങി. നീലാഞ്ജനമെഴുതിയ പിടക്കുന്ന അവളുടെ മിഴികളിൽ നോക്കിക്കൊണ്ട് അനി പറഞ്ഞു.

“ഞാൻ കുറച്ചപ്പുറത്തെയാ, എനിക്കൊന്നു കുളിക്കണം,ഒന്നു മാറിനിന്നാൽ…” മുഖം താഴ്ത്തികൊണ്ട് അവൾ പറഞ്ഞു.

ജലത്തിൽകുതിർന്ന അവളുടെ മേനിയഴക് ആസ്വദിക്കുകയായിരുന്ന അനി പെട്ടന്ന് പിൻവലിഞ്ഞു.

എങ്കിലും നഗ്നപാദം മുതൽ ശിരസ്സു വരെ അയാൾ ഇടമുറിയാതെ നോക്കിനിൽക്കുന്നുണ്ടായിരുന്നു

“പറഞ്ഞത് കേട്ടില്ല്യാന്നുണ്ടോ ? ഒന്നു മാറിത്തര്യാ.” അവൾ വീണ്ടും പറഞ്ഞു.

“നിന്റെ ഈ വടിവൊത്ത ശരീരം കാണുമ്പോൾ, ഞാൻ എന്നെത്തന്നെ മറക്കുകയാണ് സുന്ദരി…” അവളുടെ അടുത്തേക്ക് വന്നുകൊണ്ട് അനി പറഞ്ഞു.

മൗനം പാലിച്ച് അവൾ ശിരസ്സ് താഴ്ത്തി നിൽക്കുകയായിരുന്നു അപ്പോഴും.

അന്തിച്ചോപ്പുമായി അരുണൻ പിൻവാങ്ങിയതിനു പിന്നാലെ നിലാവല ചൊരിഞ്ഞ് തിങ്കൾ ഉദിച്ചുയർന്നു.

നിലാവിന്റെ നീലവെളിച്ചത്തിൽ അവളുടെ പിൻകഴുത്തിലുള്ള കറുത്ത മറുകിനെ അനി ശ്രദ്ധിച്ചു. അധരങ്ങളിൽ തങ്ങിനിന്ന ജലകണികകളെ മേൽചുണ്ടുകൊണ്ട് അവൾ തുടച്ചുനീക്കിയപ്പോൾ അനി വികാരഭരിതനായി.

“എന്താ നിന്റെ പേര്.? അടുത്തേക്ക് വന്നുകൊണ്ട് അയാൾ ചോദിച്ചു.



“ലക്ഷ്മി..”

“കുളിച്ചോളൂ , സന്ധ്യ കഴിയാറായി ഞാൻ ഇവിടെ കാവൽ നിൽക്കാം.”

“മ് ” ഒന്നുമൂളികൊണ്ട് ലക്ഷ്മി നിലാവിന്റെ നീലവലയൊഴുകുന്ന കുളത്തിലേക്ക് വീണ്ടും ഇറങ്ങി.

ഇടകണ്ണിട്ട് ലക്ഷ്മി അനിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അയാൾ കൽപ്പടവിന്റെ അരികിൽ അവൾക്ക് സമാന്തരമായി ഇരുന്നു.

ഒരുതവണ മുങ്ങിനിവരുമ്പോഴും മുടിയിഴയിൽനിന്നും ഒലിച്ചിറങ്ങുന്ന ജലം കഴുത്തിലൂടെ ഒഴുകിവന്ന് മാറിൽ ലയിച്ചുചേരുന്നത് അനി ഉമിനീരിറക്കികൊണ്ട് നോക്കിനിന്നു.

കുളികഴിഞ്ഞ് ലക്ഷ്മി ബാക്കിവന്ന വസ്ത്രങ്ങൾ ചുവന്ന ബക്കറ്റിലേക്ക് ഇട്ടുകൊണ്ട് പോകാൻ ധൃതികാട്ടി.

കൽപ്പടവുകളിൽ ഇരിക്കുകയായിരുന്ന അനി എഴുന്നേറ്റ് ഈറനണിഞ്ഞുനിൽക്കുന്ന ലക്ഷ്മിയുടെ അരക്കെട്ടിലൂടെ കൈകൾചേർത്ത് അയാളിലേക്ക് ചേർത്തുനിർത്തി.

“ആരായാലും, എനിക്ക് വേണം നിന്നെ, അത്രക്ക്… അത്രക്ക് മത്തുപിടിപ്പിക്കുന്നു നിന്റെ ഈ സൗന്ദര്യം.”

“വിടൂ, ആരെങ്കിലും കാണും..”

പക്ഷെ അനി അവളെ ബലമായിത്തന്നെ പിടിച്ചുവച്ചു.

നെറ്റിൽ തങ്ങിനിൽക്കുന്ന ജലകണികകളെ അയാൾ അധരങ്ങൾകൊണ്ട് ഒപ്പിയെടുത്തു.

“ലക്ഷ്മീ, വരൂ.. ഈ സന്ധ്യയോടൊപ്പം നമുക്കു പങ്കുവക്കാം.

“എന്ത്..”

“ചെമ്പകത്തിന്റെ നിറമുള്ള നിന്റെ ഈ ശരീരത്തെ ഞാൻ വാരിപ്പുണരട്ടെ?”

“മ്..”

ലക്ഷ്മിയെന്നു മൂളിയതും അനി അവളെ കാറ്റിനുപോലും പ്രവേശിക്കാൻ കഴിയാത്തതരത്തിൽ ആവരണം ചെയ്തു.

പിൻകഴുത്തിലേക്ക് ചുണ്ടുകൾ ചലിപ്പിക്കുമ്പോഴും വളരെ വേഗത്തിൽ അവളുടെ ഹൃദയസ്പന്ദനമിടിക്കുന്നത് അയാൾ ആസ്വദിക്കുകയായിരുന്നു.

“ലക്ഷ്മി, ഇത്രേയും നാൾ നീയെവിടെയായിരുന്നു ?”

അനി അവളെ കല്പടവുകളിലേക്ക് കിടത്തി പാതിയടഞ്ഞ മിഴികളിൽ ചുംബിച്ചുകൊണ്ട് ചോദിച്ചു.

“ഇവിടെയുണ്ടായിരുന്നു ഏട്ടന്റെ നിഴലിനെ പിന്തുടർന്ന് ..”

ശിരസിനു പിന്നിൽ നിൽക്കുന്ന മുടിയിഴകളെ കോരിയെടുത്ത് മുൻപിലേക്കിട്ടുകൊണ്ട് അവൾ പറഞ്ഞു.

“എന്നിട്ട് ഞാൻ ഇപ്പഴാണല്ലോ കാണുന്നത്.”

“അതിന്റെതായ സമയത്തുനമ്മൾ കാണും അനിയേട്ടാ..”

“അനി… എന്റെ പേര് എങ്ങനെയാറിയാം.? സംശയത്തോടെ അയാൾ ചോദിച്ചു.

ചീവീടിന്റെയും മറ്റുംജീവികളുടെയും കരകര ശബ്ദം ചുറ്റിലും പരന്നുകൊണ്ടിരുന്നു.

“ഈ നിമിഷത്തിൽ പേരിന് പ്രസക്തിയുണ്ടോ?”

കൈകുത്തി ലക്ഷ്മിയുടെ മുഖത്തോട് ചേർന്നിരിക്കുന്ന അനിയെ അവൾ തന്റെ മാറിലേക്ക് ചായ്ച്ചുകിടത്തി.


കട്ടമീശക്ക് താഴെയുള്ള അധരങ്ങളെ അവൾ അമർത്തി ചുംബിച്ചു.

കൈവിരലുകൾ പരസ്പരം ഇണചേർന്നു.

കുളത്തിൽ വിടർന്നുനിന്ന നീലത്താമരയും, ആമ്പൽപൂക്കളും നാണംകൊണ്ട് ഇളങ്കാറ്റിന്റെ ഗതിക്കനുസരിച്ചു അല്പം മാറിനിന്നു.

ജലം ഓളംകെട്ടി കരയിലേക്കടിച്ചുകയറി അവരുടെ കാലുകളെ ചുംബിച്ചു.

കഴുത്തിലൂടെ കൈകൾചേർത്ത് ലക്ഷ്മി അനിയെ അവളിലേക്ക് അടുപ്പിച്ചു.

അതേനിമിഷം ലക്ഷ്മി സീതയായി മാറിക്കൊണ്ടിരിക്കുകയായിരുന്നുയെന്ന സത്യം മനസിലാക്കത്തെ അനി അവളിൽ ലയിച്ചുകിടന്നു.

“ശങ്കരാ, മോളോട് ഈറനോടെ വന്ന് ഭഗവതിക്ക് തിരിതെളിയിക്കാൻ പറയൂ.”

പതിഞ്ഞുകിടക്കുന്ന പൂണൂലിനെ തടവികൊണ്ട് കൃഷ്ണമൂർത്തിയദ്ദേഹം പറഞ്ഞു.

“അംബികേ…” ശങ്കരൻ തിരുമേനി നീട്ടിവിളിച്ചതും അംബികചിറ്റ മനസിലായി എന്ന അർത്ഥത്തിൽ അകത്തേക്ക് പോയി.

അംബികചിറ്റയും, അമ്മുവും ഗൗരിയുംകൂടെ മനക്കലെ കുളത്തിലേക്ക് നിലവിളക്കുമായിനടന്നു.

കുളത്തിലേക്കു കാലെടുത്തുവക്കാൻ നിന്നതും വെള്ളം കുമിളകളായി മുകളിലേക്ക് പൊന്തിവന്നു.

“അനർത്ഥം..”

അംബികചിറ്റ ഒറ്റവാക്കിൽ പറഞ്ഞു.

“അമ്മൂ മുത്തശ്ശനെ വിളിക്കൂ..”

അമ്മു കൾപ്പടവുകളെ പിന്നിലാക്കി വളരെ വേഗത്തിൽ ഹോമം നടക്കുന്ന സ്ഥലത്തേക്ക് ഓടിയെത്തി. ശങ്കരൻ തിരുമേനിയെ കണ്ട് കാര്യം പറഞ്ഞു.

ഉടനെ തിരുമേനിയും സഹായി ഉണ്ണിയും കുളത്തിലേക്ക് തിരിച്ചു.

തിരുമേനി വന്നുനോക്കുകമ്പോൾ കുളത്തിന്റെ മധ്യഭാഗത്തെവെള്ളം ശക്തമായി ചലിച്ചുകൊണ്ടിരിക്കുകയായിരുന്നു.

തളികയിൽ കരുതിയ ഭസ്മം കൈയ്യിലെടുത്ത് പൂണൂലിനോടുചേർത്തുപിടിച്ച് ഭഗവതിയെ മനസിൽ ധ്യാനിച്ചു.

“ഓം രക്താംഗ്യേ നമഃ ഓം രക്തനയനായേയ് നമഃ “

ശേഷം ചന്ദനംകൂട്ടി കുളത്തിലെ ജലത്തിലേക്ക് കലർത്തി. ഉടനെ കുളത്തിലെ ജലം മുഴുവനും. രക്തമായിമാറി. സാഗരത്തിലെ തിരമലപോലെ ജലം കരയിലേക്കടിച്ചുകയറി. കുളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

“മുത്തശ്ശാ..” ഗൗരി തിരുമേനിയുടെ ഇടത് കൈയ്യിൽ പിടിയുറപ്പിച്ചു.

“ഏയ്‌ പേടിക്കാനൊന്നുല്ല്യാ, ഭഗവതി കൂടെയുണ്ടെങ്കിൽ എല്ലാം മംഗളമാകും.”

നീലനിറത്തിലായിരുന്ന ജലത്തിൽ രക്തം കലർന്നതോടെ അമ്മുവുംഗൗരിയും രണ്ടുപടവുകൾ മുകളിലേക്കുകയറി ഭയത്തോടെ പരസ്പരം നോക്കി.

നിമിഷനേരംകൊണ്ട് കുളം ശാന്തമായി. തിങ്കളിന്റെ പ്രതിബിംബം കുളത്തിൽ ദർശിക്കാൻ കഴിഞ്ഞതോടെ തിരുമേനി ഗൗരിയോട് കുളത്തിലിറങ്ങി 3 തവണ കിഴക്കോട്ട് തിരിഞ്ഞ് മുങ്ങിനിവരാൻ പറഞ്ഞു.


ഹോമാഗ്നിയിൽ നെയ്യർപ്പിച്ചതും അഗ്നി ആളിക്കത്തി.

ഒരു ഞെട്ടലോടെ സീത മിഴിതുറന്നു. ഇടത്തോട്ട് വെട്ടിച്ച അധരങ്ങളോടുകൂടി അവൾ പുഞ്ചിരിപൊഴിച്ചു.

പതിയെ അവൾ അനിയെ രണ്ടുകൈകളുംചേർത്ത് ഇറുക്കെപിടിച്ച് അധരങ്ങളിൽ വീണ്ടും ചുംബിച്ചു. ഇത്തവണ അവളുടെ ഉമിനീരിന് രക്തത്തിന്റെ രുചി അനുഭവപ്പെട്ടയുടനെ അനി മിഴിതുറന്നു.

നിലാവ് ചൊരിഞ്ഞ പൂർണ്ണചന്ദ്രൻ എങ്ങോപോയ്മറഞ്ഞിരുന്നു. ചുറ്റിലും അന്ധകാരം വ്യാപിച്ചു. നായ്ക്കൾ ഓരിയിടാൻ തുടങ്ങി. കുളത്തിലെ മീനുകളും മറ്റുജീവികളും ജീവനുംകൊണ്ട് പരക്കംപാഞ്ഞു. കുളപ്പുരയിലെ കഴുക്കോലിന്റെ മുകളിൽ മഞ്ഞക്കണ്ണുകളുമായി ഒരു മൂങ്ങവന്നിരുന്നു. അത് അനിയെതന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അവ കുറുകികൊണ്ടിരിക്കുമ്പോൾ കുളപ്പുരവാതിൽ താണ്ടി ഒരു കരിമ്പൂച്ച അതിന്റെ മൂർച്ചയുള്ള പല്ലുകൾ പുറത്തുക്കാട്ടി വാതിലിനോട് ചാരിവന്നുനിന്നു. ചുമരുകളിലെ സുഷിരങ്ങളിൽ നിന്നും നാഗങ്ങൾ പുറത്തേക്ക് തലയിട്ടുചുറ്റിലും നോക്കി.

“ലക്ഷ്മി, വിടൂ.. എനിക്ക് ശ്വാസം മുട്ടുന്നു.” അനി നിലത്തുനിന്നും എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും സീത പിടിമുറുക്കി.

പിൻകഴുത്തിലേക്ക് അവൾ ചുണ്ടുകൾ ചേർത്തു.

അനി കഴുത്തുവെട്ടിച്ചയുടനെ അവളുടെ കൊമ്പ് പോലെയുള്ള ദ്രംഷ്ഠകൾ വളരാൻ തുടങ്ങി.

ശരീരം ചുട്ടുപൊള്ളാൻ തുടങ്ങിയപ്പോൾ അനി അവളുടെ കൈകളിൽകിടന്നു പിടഞ്ഞു.

കൈയ്യിൽ എന്തോ കൊഴുപ്പുപോലെയുള്ള ദ്രാവകം പറ്റിയിരിക്കുന്നതായി തോന്നിയ ഉടനെ അനി കൈകളിലേക്കുനോക്കി.

“ചോരാ..”

അപ്പോഴേക്കും സീതയുടെ ദ്രംഷ്ഠകൾ വളർന്ന് അനിയുടെ കഴുത്തിലേക്കാഴ്ന്നിറങ്ങി. വേദനകൊണ്ട് അയാൾ പുളഞ്ഞു.

“ആ, ലക്ഷ്മി.. വിട്… വിടാൻ…” സർവ്വ ശക്തിയുംമെടുത്ത്‌ അനി അവളെ തള്ളിനീക്കി.

ലക്ഷ്മിയുടെ മുഖത്തിനു പകരം സീതയെ കണ്ട അനി ഭയന്നുവിറച്ചു. കണ്ണീരിനുപകരം രക്തമൊഴുകുന്ന കണ്ണിലെ കൃഷ്ണമണികൾ അപ്രത്യക്ഷമായിരുന്നു.

അടിച്ചുണ്ടിൽ എന്തോ കടിച്ചുണ്ടായപോലെ ഒരു വലിയമുറിവ്. അതിൽനിന്നും രക്തം കട്ടകുത്തി ഒഴുകുന്നുണ്ടായിരുന്നു.

അതെ ആ മുറിവ് , അന്ന് പൂജകഴിഞ്ഞ് മാർത്താണ്ഡൻ അവളുടെ പിണ്ഡശരീരം തനിക്കുനേരെ നീട്ടിയപ്പോൾ കാമാസക്തിയിൽ അവളുടെ അടിച്ചുണ്ടിനെ താൻ കടിച്ചുണ്ടാക്കിയതാണ് ആ മുറിവെന്ന് ഒരുനിമിഷംകൊണ്ട് അനിക്ക് മനസിലായി.

വളർന്നുവന്ന ദ്രംഷ്ഠകളിൽ അനിയുടെ കഴുത്തിൽനിന്നുമേറ്റ രക്തം തുള്ളിയായി താഴേക്ക് പതിച്ചു.
കഴുത്തിലേറ്റ മുറിവിനെ അനി ഇടതുകൈകൊണ്ട് പൊത്തിപ്പിടിച്ചു.

“സീ..സീതാ..”

“ഹ ഹ ഹ… അപ്പോൾ നീയെന്നെ മറന്നിട്ടില്ല്യാ ല്ലേ..?” ആർത്തട്ടഹസിച്ചുകൊണ്ട് അവൾ ചോദിച്ചു.

ഉടനെ കഴുത്തിലണിഞ്ഞ രക്ഷയെടുത്ത് അനി പുറത്തേക്കിട്ടു.

“അപ്പോൾ നീയറിഞ്ഞില്ലേ, മാർത്താണ്ഡൻ കൊല്ലപ്പെട്ടു. അയാളില്ലാതെ ഈ രക്ഷകൊണ്ട് എന്ത് പ്രയോജനം.”

“വേണ്ടാ, എന്നെ കൊല്ലരുത്… തെറ്റുപറ്റി.. ക്ഷമിക്കണം.”

അഴിഞ്ഞുവീഴാറായ മുണ്ടിനെ കൂട്ടിപിടിച്ചുകൊണ്ട് അനി കുളപ്പുരയിൽ നിന്നും തിരിഞ്ഞോടി.

കുളത്തിൽ മുങ്ങിനിവർന്ന് ഗൗരി ഭഗവതിക്ക് വിളക്കുകൊളുത്തി. വാഴക്കോളകൊണ്ട് നിർമ്മിച്ച വലിയ കളത്തിനുള്ളിലെ 9 ചെറിയകളങ്ങൾക്കു മുൻപിൽ വച്ച നിലവിളക്കിനു തിരി കൊളുത്തിയപ്പോഴേക്കും സീതസംഭരിച്ച ശക്തിയുടെ ഒരംശം കുറഞ്ഞു.

അവൾ അലറി വിളിച്ചു.

അനി ജീവനുംകൊണ്ടോടിയത് അപ്പൂപ്പൻക്കാവിനുള്ളിലേക്കായിരുന്നു.

കിതപ്പ് സഹിക്കവയ്യാതെ ഒരുനിമിഷം അനി കൈ കാൽമുട്ടിലേക്കുവച്ചുകൊണ്ട് കിതപ്പകറ്റി.

തന്റെ തൊട്ടുമുൻപിൽ ആരോ നിൽക്കുന്നതായി തോന്നിയ അനി തലയുയർത്തി നോക്കി. ആരുമില്ല സമാധാനത്തോടെ അവൻ തിരിഞ്ഞുനോക്കിയപ്പോൾ പിന്നിൽ സീതയുടെ കബന്ധം മാത്രം. രക്തം കഴുത്തിലൂടെ വളരെ ശക്തിയിൽ പുറത്തേക്കൊഴുകികൊണ്ടിരുന്നു

തിരിഞ്ഞോടാൻ നിൽക്കുമ്പോൾ മറുവശത്ത് അവളുടെ ശിരസ്സുമാത്രം തടസമായിനിന്നു.

ഹോമകുണ്ഡത്തിലേക്ക് നെയ്യും പുഷ്പ്പങ്ങളും അർപ്പിച്ച് കൃഷ്ണമൂർത്തിയദ്ദേഹം സച്ചിദാനന്ദന്റെ ബന്ധനം വേർപ്പെടുത്തി തിരികെ കൊണ്ടുവരാൻ ശങ്കരൻതിരുമേനിയോട് പറഞ്ഞു.

രണ്ട് നാക്കിലയിൽ വെള്ളികൊണ്ടു നിർമ്മിച്ച സ്ത്രീരൂപവും, പുരുഷരൂപവും എടുത്തുവച്ചു.

നാക്കിലയുടെ മുകൾ ഭാഗത്ത് ചന്ദമുട്ടിയും, കളഭവുംവച്ച് വാഴക്കോളുകൊണ്ട് നിർമ്മിച്ച കളത്തിനുള്ളിലെ 9 പന്തങ്ങളിൽ നടുവിൽ വച്ച വലിയ പന്തത്തിന് അഗ്നികൊളുത്തി. ശേഷം 8 ചെറിയ കളത്തിലെ 8 ചെറിയ പന്തങ്ങൾക്കും അഗ്നിപകർന്നു.

ഒരലർച്ചയോടെ സീതയുടെ കബന്ധം അനിക്കുമുൻപിൽ ഉലഞ്ഞാടി.

“എന്നെ തിരികെ വിളിക്കൻ നോക്കേണ്ട ഞാൻവരില്ല. “

അനിയുടെ പിന്നിൽ നിൽക്കുന്ന ശിരസ് മന്ത്രിച്ചു. ശക്തമായ കാറ്റ് അപ്പൂപ്പൻക്കാവിലേക്ക് ഒഴുകിയെത്തി. ആകാശംമുട്ടെ വളർന്നവൃക്ഷങ്ങൾപോലും കാറ്റിൽ ഉലഞ്ഞാടി

അനി പിന്തിരിഞ്ഞോടിയെങ്കിലും കാലിൽ എന്തൊതട്ടി നിലത്തുവീണു. തിരിഞ്ഞുനോക്കിയ അയാൾ ഭയന്ന് അലറിവിളിച്ചു.

നിലത്ത് ഒരു ശരീരം അതിന്റെ കഴുത്തുമുതൽ അടിവയറുവരെ നീളത്തിൽ പൊളിച്ചുവച്ചിരിക്കുന്നു. ചെറുകുടലും വൃക്കയും കരളും ചെറുജീവികൾ കൊത്തിപെറുക്കിയും കടിച്ചുവലിച്ചും ഭക്ഷിക്കുന്നുണ്ട്. ആ ശരീരത്തെ വലിഞ്ഞുമുറുകിയ കരിനാഗം നെഞ്ചിലേക്ക് അതിന്റെ ശിരസ് താഴ്ത്തി രക്തത്തിൽ കുളിച്ച ഹൃദയം കൊതിയെടുത്ത് ഇഴഞ്ഞുനീങ്ങി. പക്ഷെ അയാളെ ഭയപ്പെടുത്തിയത് മറ്റൊന്നായിരുന്നു. ആ ശരീരത്തിന് തന്റെ അതേമുഖഛായ.

നിലത്തുനിന്നെഴുന്നേറ്റ് അനി ജീവനുംകൊണ്ടോടി.

ഗൗരിയും, സച്ചിദാനന്ദനും ഇരുന്നുസംസാരിച്ച ശിലയിൽ കൈകുത്തി നിന്നു. പക്ഷെ സീതയുടെ കബന്ധത്തിന്റെ രക്തമൊലിക്കുന്ന ഭാഗമായിമാറിയ ആ ശിലായിലായിരുന്നു അനി കൈ വച്ചത്.

ഭയം അയാളുടെ ചെറുവിരൽ മുതൽ ശിരസ്സുവരെ പടർന്നു.

സച്ചിദാനന്ദനെ ആവഹിച്ചെടുത്ത ആണി ശങ്കരൻതിരുമേനി പറിച്ചെടുത്ത് ചന്ദനമുട്ടിയുടെ മുകളിൽ കൊണ്ടുവന്നുവച്ചു.

“ശങ്കരാ… ഇനി സീതയെ ആവഹിക്കാം.”

സീതയുടെ അമ്മയേയും അച്ഛനെയും കളത്തിലിരുത്തി.

“ഇരക്ക് പ്രിയപ്പെട്ടവർ വേണം ആവാഹിക്കുന്നവേളയിൽ ഇല്ല്യേച്ചാ അവര് വരില്ല.. മകളെ മനസിൽ സങ്കല്പിക്കുക. ഒപ്പം ഭഗവാൻ വിഷ്ണുവിനെയും, ദുർഗ്ഗാ ദേവിയേയും.”

കണ്ണുകളടച്ചുപിടിച്ചുകൊണ്ട് ഭഗവാൻ വിഷ്ണുവിനെയും, ദുർഗ്ഗാ ദേവിയെയും അവർ ഒരുമിച്ച് ധ്യാനിച്ചു.

മന്ത്രങ്ങൾ ജപിച്ച് തിരുമേനി. വെള്ളിത്തകിടിൽ നിർമ്മിച്ച സ്ത്രീരൂപത്തെ തീർത്ഥജലം കൊണ്ട് ശുദ്ധിവരുത്തി.

“ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ പരായ പരം പുരുഷായ പരമാത്മനേ പരകര്‍മ്മ………….”

“ഇല്ലാ, എന്റെ ലക്ഷ്യം പൂർത്തികരിക്കാതെ മടക്കമില്ല, ഏതുശക്തി തടഞ്ഞാലും ഞാൻ അതുചെയ്യും.”

സീതയുടെ ഉടലിനുമുകളിൽ ശിരസ് താനെ വന്നുചേർന്നു.

തിരുമേനിജപിക്കുന്ന മന്ത്രത്തിന്റെ ശക്തി കൂടിവരുന്നത് അവൾ അറിയുണ്ടായിരുന്നു. ഏതുനിമിഷവും താൻ ബന്ധിക്കപ്പെടും എന്ന ബോധ്യം വന്നതോടെ അനിയുടെ നേരെ അവൾ തിരിഞ്ഞു.

തിരിഞ്ഞോടിയ അനി ചെന്നുനിന്നത് ഒരു കരിമ്പനയുടെ ചുവട്ടിലായിരുന്നു.

കാട്ടുവള്ളികളിൽ കുടുങ്ങിയ കൈകളെ അയാൾ കുടഞ്ഞു.

നിമിഷനേരം കൊണ്ട് സീത അനിയുടെ തൊട്ടടുത്ത് വന്നുനിന്നു.

പതിയെ അയാളുടെ തോളിൽ കൈവച്ചു.

“നമുക്ക് ഒരിമിച്ചു പോകാം.” മൂർച്ചയുള്ള അവളുടെ നഖങ്ങൾ അനിയുടെ കഴുത്തിലേക്ക് ആഴ്ന്നിറങ്ങി.

മരണവേദനകൊണ്ട് അയാൾ കൈകാലുകൾ നിലത്തിട്ടടിച്ചു. കൊക്കിൽ രക്തത്തിന്റെ കറകളുള്ള ശവംതീനികഴുകന്മാർ അനിയുടെ ചുറ്റും വട്ടംചുറ്റിനിന്നു.

തുടരും…

Comments:

No comments!

Please sign up or log in to post a comment!