കോബ്രാഹില്‍സിലെ നിധി 28

താന്‍ അകപ്പെട്ടിരിക്കുന്ന അപകടത്തിന്‍റെ മുഴുവന്‍ ചിത്രവും നരിമറ്റം മാത്തച്ചനു മനസ്സിലായി. വിമല്‍ തന്നെ കൊന്നുകളയുമെന്നാണ് പറഞ്ഞത്. അത് പറഞ്ഞപ്പോള്‍ അവന്‍റെ കണ്ണുകളില്‍ കത്തിനിന്ന ക്രൂരതയുടെ തീച്ചൂട് ആ തണുപ്പിലും അയാള്‍ ഓര്‍ത്തു. വിമലിന്റെ മുമ്പില്‍ വെച്ചാണ് താന്‍ അവന്‍റെ ജ്യേഷ്ഠനെ വെടിവെച്ച് കൊന്നത്. അവന്‍ ആദ്യമായി കൊലപാതകിയാവുന്നത് തന്‍റെ സാന്നിധ്യത്തിലാണ്. കൊലപാതകിയുടെ മുമ്പില്‍ പിതാവോ സഹോദരനോ ഇല്ല. ശത്രു മാത്രമേയുള്ളൂ. ഇപ്പോള്‍ താനാണ് അവന്‍റെ ശത്രു. താന്‍ അവന്‍റെ പിതാവ് ആണെന്നൊന്നും അവന്‍ ചിന്തിക്കില്ല. അല്ലെങ്കില്‍ താന്‍ തന്നെയാണോ അവന്‍റെ പിതാവ്? രാജശേഖര വര്‍മ്മയെ വഞ്ചിച്ച് വിവാഹം കഴിച്ചവളാണ് ലളിത. അതിന് ശേഷം എത്രയോ പുരുഷന്മാരുടെ പേരുകളുമായി ബന്ധപ്പെടുത്തി അവളുടെ പല കഥകളും താന്‍ തന്നെ കേട്ടിരിക്കുന്നു. പക്ഷെ അവയൊക്കെ അവളോടുള്ള ഭ്രാന്തമായ പ്രണയം ഉള്ളില്‍ സൂക്ഷിച്ചിരുന്നത് കൊണ്ട് താന്‍ ആ കഥകളെയെല്ലാം അവിശ്വസിക്കുകയായിരുന്നു. പിറ്റേ ദിവസം ഉച്ചക്ക് ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ നരിമറ്റം മാത്തച്ചന് ഒരു ടെലിഫോണ്‍ കോള്‍ ഉണ്ടായിരുന്നു. അയാളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ജയകൃഷ്ണന്റെ ശബ്ദം മറുതലക്കല്‍ കേട്ടു. “ജയകൃഷ്ണനോ?” അയാള്‍ പരിഭ്രാന്തിയോടെ ചുറ്റും നോക്കി. “നീ…നീയെന്തിനാ ഇപ്പോള്‍ ഇങ്ങോട്ട്..ഇങ്ങോട്ട് വിളിച്ചേ?” “രാഹുകാലം നോക്കി വിളിക്കാനൊന്നും എനിക്ക് സൌകര്യപ്പെടില്ല,” ജയകൃഷ്ണന്റെ പരുക്കന്‍ സ്വരം അയാള്‍ കേട്ടു. “തനിക്ക് തൂക്ക് കയറ് വേണ്ടാ എങ്കില്‍ ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്ക്!” “തൂക്ക് കയറോ?” അയാളുടെ ശബ്ദത്തില്‍ ഭീതി നിറഞ്ഞു. “നീയെന്തായീ പറയുന്നെ?” “കൂള്‍ ഡൌണ്‍ എന്ന്‍ എനിക്ക് പറയണന്നുണ്ട്. പക്ഷെ കാര്യം കൂള്‍ അല്ല,” അവന്‍ പറഞ്ഞു. “തന്‍റെ അതി ബുദ്ധിമാനായ മകന്‍ വിമല്‍ മാത്യു എന്ന മന്ദബുദ്ധി ഇന്ന്‍ ദിവ്യേടെ കാറില്‍ ബോംബ്‌ വെച്ചു,” “എന്നിട്ട്?” ചുറ്റുപാടും നോക്കി അയാള്‍ ചോദിച്ചു. “സംഗതി നടന്നോ?”

“നടന്നില്ല. ഓടും. താന്‍ ഓടും. എവിടെയെങ്കിലും ഓടിപ്പോയി ഒളിക്കെടോ. അല്ലേല്‍ ആ ഇന്‍സ്പെകടര്‍ ലോക്കപ്പിലിട്ട് തന്നെ ഇടിച്ച് കൊല്ലുന്നേന് മുമ്പ് ലത്തീഫും അവന്‍റെ ആള്‍ക്കാരും തന്‍റെ കൊരവള്ളി കണ്ടിക്കും!” ജയകൃഷ്ണന്‍ സംഭവം വിശദീകരിച്ചു. വിമല്‍ ദിവ്യയുടെ കാറില്‍ ബോംബ്‌ വെച്ചു. രാഹുല്‍ അത് കണ്ടു പിടിച്ചു. തല്‍ക്കാലം രക്ഷപ്പെടാന്‍ വേണ്ടി വിമല്‍ നരിമറ്റം മാത്തച്ചന്റെ പേര് പറഞ്ഞിരിക്കുന്നു.

എവിടെയെങ്കിലും പോയി ഒളിക്കാന്‍ പറയാന്‍ വിമല്‍ ജയകൃഷ്ണനോട് ആവശ്യപ്പെട്ടിരിക്കയാണ്. “ഞാനെവിടെപ്പോയി ഒളിക്കും?” പൊഴേടെ കെഴക്കെ ചെരിവില്‍, റോഡരികില്‍ ഒരു വീടുണ്ട്. പണ്ട് രോഹിത് താമസിച്ചിരുന്ന വീട്. അതിനാത്ത് എങ്ങും ആരുവില്ല. എന്‍റെ പിള്ളേര് ചെലപ്പം അതിനാത്ത് കൂടാറുണ്ട്. പിന്നെ രോഹിതിന്റെ പ്രേതോം. തനിക്ക് പ്രേതത്തെപ്പോയിട്ട് ദൈവത്തെപ്പോലും പെടിയിലല്ലോ. ഹൈഡ് ദേര്‍!” ആ നിമിഷം തന്നെ നരിമറ്റം മാത്തച്ചന്‍ രോഹിത് താമസിച്ചിരുന്ന വീട്ടിലേക്ക് പോയി. സദാ സമയവും കാറ്റിരമ്പുന്ന ഒരു പരിസരമായിരുന്നു അത്. കാറ്റില്‍ ആ വീടിന്‍റെ ജനലുകളും വാതിലുകളും അനങ്ങി ശബ്ദം കേള്‍പ്പിച്ചുകൊണ്ടിരുന്നു. കാട് വളര്‍ന്ന്‍ നിന്നിരുന്ന ആ വീടിന്‍റെ പരിസരത്ത് കാല്‍കുത്തിയപ്പോള്‍ത്തന്നെ ഒരു പരേതാത്മാവിന്റെ സാന്നിധ്യം അയാള്‍ അറിഞ്ഞു. പക്ഷെ തന്നെ പിന്തുടര്‍ന്ന്‍ എത്തിക്കൊണ്ടിരുന്ന പോലീസിനെക്കുറിച്ചോര്‍ത്തപ്പോള്‍ ധൈര്യം സംഭരിച്ച് അയാള്‍ അതിനകത്ത് കയറി. ജനാലകള്‍ തുറന്നപ്പോള്‍ അകത്തേ ഇരുട്ട് നീങ്ങി. അകത്ത് കിടന്ന കട്ടിലില്‍ കിടന്നപ്പോള്‍ അയാള്‍ക്ക് രോഹിതിനെ ഓര്‍മ്മ വന്നു. കട്ടിലില്‍ നിന്ന്‍ ഞെട്ടി എഴുന്നേറ്റു. കണ്ണുകള്‍ പിന്നെ പതിഞ്ഞത് ഭിത്തിയിലാണ്. അവിടെ രോഹിതിന്റെ ഫോട്ടോ അയാള്‍ കണ്ടു. അയാളുടെ നോട്ടം തന്നിലെക്ക് ഇരമ്പിയിരച്ച് കയറുന്നത് അയാള്‍ അറിഞ്ഞു. കാറ്റില്‍ ഫോട്ടോ അനങ്ങി. നരിമറ്റം മാത്തച്ചന്‍ വിയര്‍പ്പില്‍ കുതിര്‍ന്നു. പോക്കറ്റില്‍ കരുതിയിരുന്ന റം ബോട്ടില്‍ അയാള്‍ എടുത്തു. അടപ്പ് തുറന്ന് അതിന്‍റെ പകുതിയോളം അയാള്‍ വായിലേക്ക് കമിഴ്ത്തി. പിന്നെ തലകുടഞ്ഞ് കണ്ണുകള്‍ തിരുമ്മി കട്ടിലിലേക്ക് ചാഞ്ഞു.ആ സമയം നരിമറ്റം വര്‍ക്കി നടത്തുന്ന ഒരു ചൂതാട്ട കേന്ദ്രത്തിലായിരുന്നു ജയകൃഷ്ണന്‍. സിദ്ധാര്‍ത്ഥന്‍ ലത്തീഫിന്‍റെ സംഘത്തില്‍ ചേര്‍ന്നതിനു ശേഷം ഏത് സമയത്തും ഒരാക്രമണം പ്രതീക്ഷിച്ചിരുന്ന ജയകൃഷ്ണന്‍ മിക്കവാറും ദിവസങ്ങളില്‍ അവിടെത്തന്നെയായിരുന്നു. ഒരു മയക്കം കഴിഞ്ഞ് കണ്ണുകള്‍ തുറന്നപ്പോള്‍ മുമ്പില്‍ വിമല്‍ നില്‍ക്കുന്നത് അവന്‍ കണ്ടു. “കമോണ്‍! ഗെറ്റപ്പ് !!” കാര്‍ക്കശ്യത്തോടെ വിമല്‍ പറഞ്ഞു. അവന്‍ ചാടിയെഴുന്നേറ്റു. “ഒരു മിഷന്‍ കൂടി ഏല്‍പ്പിക്കുകയാണ് നിന്നെ,” ജയകൃഷ്ണന്‍ ചോദ്യരൂപത്തില്‍ വിമലിനെ നോക്കി. “ഇത് നീ എന്തായാലും ചെയ്തിരിക്കണം!” വിമല്‍ പറഞ്ഞു. അവന്‍ പോക്കറ്റില്‍ നിന്ന്‍ ഒരു റിവോള്‍വര്‍ എടുത്തു. ജയകൃഷ്ണന്‍റെ കൈയില്‍ കൊടുത്തു. “നീ ഇന്നുതന്നെ നരിമറ്റം മാത്തച്ചനെ കാണണം!”

“നിന്‍റെ പപ്പായെയോ?” “എന്‍റെ മുമ്പിലിപ്പോള്‍ പപ്പായും മമ്മീം ഒന്നുവില്ല!” അവന്‍റെ മുഖം ഭീഷണമായി.
മുഖത്ത് വെറുപ്പും ക്രൂരതയും നിറഞ്ഞു. “ദേ ആര്‍ ഡാംഡ് ആന്‍ഡ് ഡൂംഡ്…!!” പക നിറഞ്ഞ സ്വരത്തില്‍ അവന്‍ പറഞ്ഞു. ജയകൃഷ്ണന് വിമലിന്റെ വാക്കുകള്‍ മനസ്സിലായില്ല. അവന്‍ ചോദ്യരൂപത്തില്‍ വിമലിനെ നോക്കി. “അന്ന്‍ ലൈബ്രറീന്ന്‍ കിട്ടിയ മാപ്പ് അയാടെ കയ്യിലുണ്ട്,” വിമല്‍ തുടര്‍ന്നു. “ഈ ഗണ്‍ കാണിച്ച് നീ അത് വാങ്ങിക്കണം!” ജയകൃഷ്ണന്‍ തലകുലുക്കി. “ദിവ്യേനെ സൊന്തം കൊന്നോളാന്ന്‍ പറഞ്ഞിട്ട് ഇപ്പ എന്നായി?” ജയകൃഷ്ണന്‍ പരിഹാസത്തോടെ ചോദിച്ചു. “എന്താവാന്‍!” ആത്മനിന്ദയോടെ വിമല്‍ പറഞ്ഞു. “അന്ന്‍ രണ്ട് വെടി ശരിക്കേറ്റതാ. വളരെ കണ്ണിങ്ങായി ഇന്ന്‍ ബോംബും വെച്ചു. അവളെങ്ങനെ ചാകാന്‍! അതെങ്ങനാ ചത്ത് പോയ ഏതോ ഒരു മറ്റവളുടെ പ്രേതവല്ലേ അകത്ത് കെടക്കുന്നെ!” അന്ന്‍ സന്ധ്യക്കാണ്‌ നരിമറ്റം മാത്തച്ചന്‍ ഉറക്കത്തില്‍ നിന്നും മദ്യ ലഹരിയില്‍ നിന്നുമുണര്‍ന്നത്. ഉറക്കതില്‍ നിന്ന്‍ കണ്ണുകളും ഓര്‍മ്മകളും നേരെ പോയത് രോഹിതിന്‍റെ ഫോട്ടോയിലേക്കാണ്. അയാളുടെ പുഞ്ചിരിക്കുന്ന മുഖവും തറച്ചിറങ്ങുന്ന നോട്ടവും അയാളെ വീണ്ടും പരിഭ്രാന്തനാക്കി. പുറത്തേ നിലാവും ഇരുട്ടും കലര്‍ന്ന ഭൂവിഭാഗവും ആകാശത്തിലേക്ക് ഉയര്‍ന്ന്‍ നില്‍ക്കുന്ന കോബ്രാഹില്‍സിന്‍റെ ശിഖരങ്ങളും അയാളുടെ ഭീതി വര്‍ധിപ്പിച്ചു. ഫോട്ടോയിലെ രോഹിതിനു ജീവന്‍ വക്കുന്നത് അയാള്‍ അറിഞ്ഞു. അയാള്‍ ഫോട്ടോയുടെ ഫ്രെയിമില്‍ നിന്ന്‍ ഗ്ലാസ്സുകള്‍ പൊട്ടിച്ച് ഇറങ്ങി വരികയാണ്. രാജശേഖരവര്‍മ്മയുടെ ലൈബ്രറിയിലെ നിലവറയില്‍, താനും വിമലും മാപ്പുകളുമായി പുറത്തേക്ക് ഇറങ്ങി വന്നുകൊണ്ടിരുന്നപ്പോള്‍ തങ്ങളെ എതിരേറ്റ അതേ രോഹിത്! കയ്യില്‍ റിവോള്‍വര്‍! കണ്ണുകളില്‍ അതേ തീയ്! അയാളുടെ രൂപം തന്‍റെ അടുത്തെത്തിയതും അയാള്‍ റിവോള്‍വറിന്‍റെ ബാരല്‍ തന്‍റെ നെറ്റിയില്‍ മുട്ടിച്ചതും അയാള്‍ അറിഞ്ഞു. “രോഹിത്!!” അലറി നിലവിളിച്ചുകൊണ്ട് അയാള്‍ ചാടി എഴുന്നേറ്റു. ആ രൂപം ലൈറ്റര്‍ തെളിയ്ക്കുന്നത് അയാള്‍ കണ്ടു. തെളിച്ചുപിടിച്ച ലൈറ്റര്‍ അയാള്‍ മുഖത്തിന്‍റെയടുത്തേക്ക് കൊണ്ടുപോയി. ലൈറ്ററിന്റെ വെളിച്ചത്തില്‍ തനിക്കഭിമുഖമായി നില്‍ക്കുന്ന ആളുടെ മുഖം അയാള്‍ കണ്ടു. ജയകൃഷ്ണന്‍! നരിമറ്റം മാത്തച്ചന്‍ ആശ്വാസത്തോടെ ദീര്‍ഘ നിശ്വാസം ചെയ്തു. തന്‍റെ നെറ്റിയില്‍ മുട്ടി നില്‍ക്കുന്ന റിവോള്‍വറിന്റെ ബാരലിലേക്ക്നോക്കി അയാള്‍ പുഞ്ചിരിച്ചു. “കമോണ്‍!!” അയാള്‍ പറഞ്ഞു. “ആ സാധനം എന്‍റെ നെറ്റീന്ന്‍ മാറ്റ്! മുലകുടി മാറാത്ത പിള്ളേര്‍ക്ക് കളിക്കാനുള്ളതല്ല അത്! ദെന്‍ ടേക് യുവര്‍ സീറ്റ്!” ജയകൃഷ്ണന്‍ പുഞ്ചിരിച്ചില്ല.
നിര്‍വ്വികാരമായി അവന്‍ അയാളുടെ മുഖത്തേക്ക് നോക്കി. “എന്‍റെ മിഷന്‍ എന്താണ് എന്ന് തനിക്കറിയോ? അറിഞ്ഞിരുന്നേല്‍ താന്‍ എന്നെ ഇത് പോലെ സ്വാഗതം ചെയ്യുമോ?” അവന്‍ ചോദിച്ചു. “മിഷനോ?” സംഭ്രാന്തിയോടെ അയാള്‍ ചോദിച്ചു. “എന്ത് മിഷന്‍?” “യെസ്!!” അയാളുടെ കണ്ണുകളിലേക്ക് തറച്ചുനോക്കി അവന്‍ പറഞ്ഞു. “ഐം ഓണ്‍ എ മിഷന്‍! എ മിഷന്‍ റ്റു കില്‍ യൂ!!” “ജയകൃഷ്ണാ!!”

നരിമറ്റം മാത്തച്ചന്‍ പിമ്പോട്ട് ചുവട് വെച്ചു. “എന്നെ കൊല്ലാനോ? എന്നേത്തിന്? ആര് പറഞ്ഞിട്ട്?” “ഹീ സെന്റ്‌ മീ,” ട്രിഗറില്‍ വിരലമര്‍ത്തി ജയകൃഷ്ണന്‍ പറഞ്ഞു. “വിമല്‍!!” ആ പേര് തന്നെയാണ് നരിമറ്റം മാത്തച്ചന്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും ജയകൃഷ്ണന്റെ നാവില്‍ നിന്ന്‍ തന്നെ അത് കേട്ടപ്പോള്‍ തന്‍റെ ദേഹം കുഴയുന്നത് പോലെ അയാള്‍ക്ക് തോന്നി. താന്‍ വിറയ്ക്കുന്നത് അയാള്‍ അറിഞ്ഞു. “ജയകൃഷ്ണാ,” അയാള്‍ പറയാന്‍ ശ്രമിച്ചു. “അതെന്‍റെ കൈയ്യിലില്ല! ആ മാപ്പ് ഞാന്‍ എടുത്തിട്ടില്ല!” നിസ്സഹായനായി യാചന നിറഞ്ഞ സ്വരത്തില്‍ അയാള്‍ പറഞ്ഞു. ജയകൃഷ്ണന്‍ അയാളെ നോക്കി മന്ദഹസിച്ചു. പിന്നെ ഉച്ചത്തില്‍ ചിരിച്ചു. അതിനു ശേഷം അവന്‍ അയാളുടെ നെറ്റിയില്‍ മുട്ടിച്ചിരുന്ന റിവോള്‍വര്‍ പിന്‍വലിച്ചു. അത് മുമ്പിലെ മേശപ്പുറത്ത് വെച്ചു. വേണ്ടും അയാളെ നോക്കി മന്ദഹസിച്ചു. അവന്‍ വാതില്‍ക്കലേക്ക് തിരിഞ്ഞു. “ഞാന്‍ നിങ്ങളെ കൊല്ലാനൊന്നും വന്നതല്ല,” പുറത്തേക്ക് നടന്നുകൊണ്ട് വിമല്‍ പറഞ്ഞു. “ഞാനാരെയും കൊന്നിട്ടുമില്ല. ഞാന്‍ പോകുന്നു,’ നരിമറ്റം ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. “ബട്ട് മൈന്‍ഡ് യൂ!” ജയകൃഷ്ണന്‍ തിരിഞ്ഞു നിന്നു. “വിമല്‍ വരും! എന്നെപ്പോലെ വാചകമടിക്കാനൊന്നും അവന്‍ നില്‍ക്കില്ല. യാങ്കീ സില്‍മേലേ ഹീറോസ് പറയുന്നപോലെ. വെന്‍ യൂ വാണ്‍ട് റ്റു ഷൂട്ട്‌, ഷൂട്ട്‌. ഡോണ്ട് ടോക് എന്നും പറഞ്ഞോണ്ട്..!” നരിമറ്റം മാത്തച്ചന്‍ എന്നഅതികായന്റെ ഏറ്റവും സിസ്സഹായത നിറഞ്ഞ മുഖം ജയകൃഷ്ണന്‍ കണ്ടു. “താനാ യഥാര്‍ത്ഥ തന്ത!” പരിഹാസം നിറഞ്ഞ സ്വരത്തില്‍ ജയകൃഷ്ണന്‍ പറഞ്ഞു. “ഇങ്ങനെ വേണം മക്കളെ ഒണ്ടാക്കാന്‍! സ്വന്തം തന്തയുടെ ആയുസ്സിന്‍റെ നീളവും വീതിയും നിശ്ചയിക്കുന്ന മക്കളെ! എങ്ങയാടോ തന്നോട് ഗുഡ് ലക്ക് എന്ന്‍ പറയുക?” സ്വന്തം മകന്‍ തന്‍റെ ജീവനെടുക്കുമെന്നു മാത്തച്ചനു തീര്‍ച്ചയായി. രണ്ടാമതൊരാളെ ആ ജോലി ഏല്‍പ്പിച്ച വിമല്‍ അത് സ്വയം ചെയ്യാനും മടിക്കില്ല.മുമ്പിലെ ഭീകരതയോര്‍ത്ത് അയാളുടെ ഉള്ള് വിറച്ചു. “ജയകൃഷ്ണാ നില്‍ക്ക്,” അയാള്‍ അപേക്ഷിച്ചു.
പുറത്തിറങ്ങിയ ജയകൃഷ്ണന്‍ തിരിഞ്ഞു നിന്നു. “അല്‍പ്പം കൂടി! അല്‍പ്പം കൂടി കഴിഞ്ഞ് പോകാം,” ജയകൃഷ്ണന്‍ അകത്തേക്ക് കയറി. നരിമറ്റം മാത്തച്ചന്‍ പോക്കറ്റില്‍ നിന്ന്‍ മൊബൈല്‍ ഫോണ്‍ എടുത്തു. അയാള്‍ ഡയല്‍ ചെയ്തു. “ഹലോ പോലീസ് സ്റ്റേഷനല്ലേ…” അയാള്‍ സംസാരിക്കാന്‍ തുടങ്ങി. “ഞാനാണ് മേയ്ജര്‍ മാത്യു വര്‍ഗ്ഗീസ്! ദിവ്യ ഗ്രൂപ്പ് ഇന്‍ഡസ്ട്രീസിലേ സെക്യൂരിറ്റി ഓഫീസര്‍. ..എന്താ? ഇന്‍സ്പെകടര്‍ ഇല്ലേ! ഞാന്‍ നദീതീരത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ …അതെ രോഹിതിന്റെ…ഡീറ്റയില്‍സ് ഞാന്‍ ഇനസ്പെകടറോട് നേരിട്ട് പറയാം…ഒന്ന്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞോ? ഓകേ…ങ്ങ്ഹേ?….അല്ല തനിച്ചല്ല …ജയകൃഷ്ണനുമുണ്ട്…” അയാള്‍ അത് പറഞ്ഞു മുഴുമികുന്നതിനു മുമ്പ് ജയകൃഷ്ണന്‍ ഫോണ്‍ പിടിച്ചു വാങ്ങി.

“താന്‍ എന്നെ കൊലക്ക് കൊടുത്തേ അടങ്ങൂ എന്ന്‍ തോന്നുന്നല്ലോ…” അവന്‍ കുപിതനായി. “പോലീസ് എന്‍റെ പൊറകെ ഒണ്ട്ന്ന്‍ തനിക്കറിയില്ലേ? എന്‍റെ ഫ്രണ്ട്സിനെ മൊത്തം പോലീസ് പൊക്കി. എല്ലാം തനിക്ക് വേണ്ടി തന്തയില്ലാ പണിക്ക് കൂട്ടുനിന്നിട്ട്! എന്നിട്ടിപ്പോള്‍…!” “ഞാനതോര്‍ത്തിള്ള ജയകൃഷ്ണാ,” അയാള്‍ ക്ഷമാപണത്തോടെ പറഞ്ഞു. അവര്‍ സിറ്റൌട്ടിലേക്ക് നടന്നു. “ഇപ്പോള്‍ എന്നതാ പറയുന്നെ എന്നതാ ചെയ്യുന്നേ എന്നൊന്നും ഒരു ഓര്‍മ്മേം ഇല്ലടാ,” അയാള്‍ സിട്ടൌട്ടിലെ ഒരു കസേരയിലിരുന്നു. “ഇരിക്ക്!” അയാള്‍ പറഞ്ഞു. “അല്‍പ്പം കഴിഞ്ഞ് പോകാം,” “പറ്റില്ല!” ജയകൃഷ്ണന്‍ മുറ്റത്തേക്ക് ഇറങ്ങി. “ഇവിടുത്തെ സകല കാര്യങ്ങളും അച്ഛന്റെ ചെവീല്‍ എത്തി,” ജയകൃഷ്ണന്‍ തുടര്‍ന്നു. “സ്ട്രിക്റ്റ് ഓര്‍ഡറാ, എഴരക്ക് മുമ്പ് വീട്ടില്‍ എത്തിക്കോണം എന്ന്‍. ഇതുവരെയൊള്ള കാര്യങ്ങള്‍ ഒക്കെ അച്ചന്‍ ക്ഷമിച്ചു. ഊരാക്കുടുക്കില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ അച്ചന്‍ ഒന്നാന്തരം ഒരു വക്കീലിനേം ഏര്‍പ്പാടാക്കീട്ടൊണ്ട്. തന്‍റെ ചേട്ടന്‍ കഴുവേറിയില്ലേ, നരിമറ്റം വര്‍ക്കി! അവന്‍റെ മൊഖത്ത് നോക്കി പത്ത് തെറി പറഞ്ഞിട്ടാ ഞാന്‍ ഇങ്ങോട്ട് വന്നത്!” ജയകൃഷ്ണന്റെ ശബ്ദത്തിലെ പുതിയ വ്യതിയാനം അയാള്‍ ശ്രദ്ധിച്ചു. “ഇനിയേലും ഈ കൂതറ വെഷം അഴിച്ച് വെച്ചില്ലേല്‍ നാളെ ഇന്ത്യ ഗവണ്മെന്‍റ്റ് എന്‍റെ തലയ്ക്ക് കോടികള്‍ വിലയിടും! ദ മോസ്റ്റ്‌ വാണ്ടഡ് ക്രിമിനലായിട്ട്! കാരണം സഹവാസം തന്നെപ്പോലെയുള്ള തന്തക്ക് പിറക്കാത്ത പന്നികളുടെ കൂടെയല്ലേ?” ജയകൃഷ്ണന്‍ പോയിക്കഴിഞ്ഞ് എന്ത് ചെയ്യണമെന്നറിയാതെ മാത്തച്ചന്‍ കുഴങ്ങി. കുറെ കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി. തന്‍റെ മകന്‍റെ കൈകളാല്‍ തന്നെ തന്‍റെ അന്ത്യം അയാള്‍ക്ക് ഉറപ്പായി. ദിവ്യയേയും രാഹുലിനെയും കൊലപ്പെടുത്താന്‍ കാറില്‍ ബോംബ്‌ വെച്ചിട്ട് ആ ശ്രമം പരാജയപ്പെട്ടപ്പോള്‍ രാജശേഖര വര്‍മ്മയുടെയടുത്തും പോലീസിന്‍റെയടുത്തും തന്‍റെ പേര് പറഞ്ഞത് അതുകൊണ്ടാണ്. ഇപ്പോള്‍ ഇതാ ജയകൃഷ്ണനെ ആയുധവും കൊടുത്ത് വിട്ടിരിക്കുന്നു! ഇനി? ഇനി ഒരു മാര്‍ഗ്ഗം മാത്രമേ അവശേഷിക്കുന്നുള്ളൂ. രാജശേഖരവര്‍മ്മയെ നേരില്‍ക്കണ്ട് എല്ലാം തുറന്നു പറയുക! വിനോദിനെ കൊന്ന കുറ്റത്തിന് ആജീവനാന്തം ജെയിലില്‍ കിടക്കേണ്ടി വന്നാലും സ്വന്തം മകന്‍റെ കൈയ്യാലുള്ള മരണത്തേക്കാള്‍ എത്രയോ ഭേദമായിരിക്കും അത്! അയാള്‍ രാജശേഖര വര്‍മ്മക്ക് ഡയല്‍ ചെയ്തു. താന്‍ രോഹിതിന്റെ വീട്ടില്‍ ഒളിച്ച് താമസിക്കുന്നുണ്ടെന്നും രോഹിതിന്റെ മരണത്തെക്കുറിച്ചും നഷ്ടപ്പെട്ടുപോയ, കോബ്രാ ഹില്‍സിലെ നിധികണ്ടെത്താന്‍ സഹായിക്കുന്ന, മാപ്പുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ തനിക്കറിയാമെന്നും അവയെക്കുറിച്ച് നേരിട്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അയാള്‍ രാജശേഖര വര്‍മ്മയെ അറിയിച്ചു. രാത്രി പന്ത്രണ്ട് മണിക്ക് മുമ്പ് രാഹുലിനോടൊപ്പം അവിടെ എത്തിച്ചേരാന്‍ അയാള്‍ അദ്ധേഹത്തോട് ആവശ്യപ്പെട്ടു. ബോട്ടിലില്‍ അവശേഷിച്ചിരുന്ന റം മുഴുവനും അയാള്‍ ഒറ്റയിരുപ്പില്‍ വായിലേക്ക് കമിഴ്ത്തി. അതിന് ശേഷം കിടക്കയിലേക്ക് ചാഞ്ഞു. അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ നിരര്‍ത്ഥകങ്ങളായി കഴിഞ്ഞുപോകുന്നത് അയാള്‍ അറിഞ്ഞു. ഉറയ്ക്കാത്ത ചുവടുവെപ്പുകളോടെ അയാള്‍ കിടക്കയില്‍ നിന്ന്‍ എഴുന്നേറ്റു. താന്‍ എന്തിന് ഭയപ്പെടണം?

റിട്ടയേഡ് മേജര്‍ ആണ് താന്‍! തന്‍റെ ജ്യേഷ്ഠന്‍ ഈ നഗരത്തില്‍ വളരെ സ്വാധീന ശേഷിയുള്ളയാളാണ്. തന്നെ എത്രകാലം വേണമെങ്കിലും സംരക്ഷിക്കാന്‍ അദ്ധേഹത്തിന് സാധിക്കും. എന്നിട്ടാണ് ഒരു എലിയെപ്പോലെ താന്‍ ഇവിടെ ഭയപ്പെട്ട് ഒളിച്ചുകഴിയുന്നത്! അങ്ങോട്ട്‌ പോവുക തന്നെ! ജയകൃഷ്ണന്‍ മേശപ്പുറത്ത് വെച്ചിട്ട് പോയ റിവോള്‍വര്‍ അയാള്‍ എടുത്തു. പുറത്തേക്ക് നടക്കാന്‍ തുടങ്ങിയ നരിമറ്റം മാത്തച്ചന്‍ പെട്ടെന്ന് നിന്നു. വാതില്‍ക്കല്‍ നിശ്ചലമായി ഒരു ദീര്‍ഘരൂപം നില്‍ക്കുന്നു! ആ രൂപതിന്റെ ഗന്ധവും പ്രത്യേകതകളും അയാള്‍ തിരിച്ചറിഞ്ഞു. “വിമല്‍…!! നീ ??” അയാളില്‍ നിന്ന്‍ വിറയാര്‍ന്ന ശബ്ദം പുറത്ത് വന്നു. അ രൂപം സാവധാനം അയാളെ സമീപിച്ചു. ഭിത്തിയിലെ രോഹിതിന്‍റെ ഫോട്ടോ കാറ്റിലുലയുന്നത് അയാള്‍ കണ്ടു. ഇരുട്ടിലൂടെ തന്നെ സമീപിക്കുന്ന വിമലിന്റെ നേരെ അയാള്‍ റിവോള്‍വര്‍ ചൂണ്ടി. “അടുക്കരുത്!!” സംഭീതമായ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു. “ഐല്‍ ഷൂട്ട്‌ യൂ!!” പക്ഷെ വിമല്‍ താകീതിനെ വകവെക്കാതെ സാവധാനം നടന്ന്‍ അയാളുടെ അടുത്തെത്തി. മുറിയിലേ അരണ്ട പ്രകാശത്തില്‍ അവന്‍റെ മുഖം അയാള്‍ വ്യക്തമായി കണ്ടു. “ആരാന്‍റെ മക്കളെ വെടിവെച്ചിടുന്ന ശൌര്യം തനിക്ക് ഇപ്പോഴുമുണ്ടോ?” മരവിച്ച സ്വരത്തില്‍ വിമല്‍ ചോദിച്ചു. “തന്‍റെ തന്നെ നശിച്ച വിത്തായ എന്നെയും വെടിവെച്ചിടാന്‍??” അയാള്‍ റിവോള്‍വര്‍ താഴ്ത്തി. “ജയകൃഷ്ണന്‍ ഇവിടെ വന്നില്ലേ?” ഇരുട്ടിലൂടെ വികാരരഹിതമായ ശബ്ദത്തിന്റെ മരവിപ്പ് നരിമറ്റം മാത്തച്ചനെ തൊട്ടു. “ങ്ങ്ഹാ, വന്നിരുന്നു. പക്ഷെ…” “എന്നിട്ട്? എന്നിട്ട് ആ മാപ്പ് നിങ്ങള്‍ അവനെ എല്പ്പിച്ചോ?” “വിമല്‍! നീ എന്താ…നിന്നോടല്ലേ പറഞ്ഞെ ഞാന്‍ അതെന്‍റെ കൈയ്യില്‍ …!!” “യൂ റെച്ചഡ് ഓള്‍ഡ്‌ റാസ്ക്കല്‍…!!” അവന്‍റെ ശബ്ദത്തിലെ മരവിപ്പ് മാറുന്നതും ദേഷ്യത്തിന്റെ ചൂട് ആ മുറിയില്‍ നിറയുന്നതും അയാള്‍ അറിഞ്ഞു. അവന്‍റെ ശ്വാസത്തില്‍ നിന്ന്‍ കഞ്ചാവിന്‍റെ ചൂര് തന്‍റെ നാസാരന്ദ്രങ്ങളിലൂടെ ആത്മാവിലെക്കിറങ്ങുന്നതും. വിമലിന്റെ കൈകള്‍ അയാളുടെ കോളറില്‍ അമര്‍ന്നു. “നോക്കട്ടെ ഞാന്‍ നേര് പറയിക്കാമോന്ന്‍!!” അയാള്‍ കുതറി. പക്ഷെ വിഫലമായി. വിമലിന്റെ കായിക കരുത്തും മയക്ക് മരുന്നിന്‍റെ ഉന്മാദവും അവന്‍റെയുള്ളിലെ ഐശാചിക ശക്തിയും ഒരുമിച്ച് ചേര്‍ന്നപ്പോള്‍ അമിതമായി മദ്യപിച്ച് നിലതെറ്റിയ നരിമറ്റം മാത്തച്ചന് ദയനീയമായി പിടയാനേ കഴിഞ്ഞുള്ളു. “പറ!!” വിമല്‍ അലറി. താന്‍ നില്‍ക്കുന്നിടം കുലുങ്ങുന്നത് അയാള്‍ അറിഞ്ഞു. “സത്യം പറ1 എവിടെ? എവിടെയാ മാപ്പ് ??” അവന്‍റെ കൈകള്‍ അയാളുടെ കഴുത്തിന്‌ ചുറ്റും മരണച്ചങ്ങല തീര്‍ത്തു. “മോനേ…” അയാള്‍ വിലപിച്ചു. “മോനേ ..ഞാന്‍…” വിമലിന്റെ കൈകളുടെ മരണതാളം മുറുകി. “ഞാന്‍ നിന്‍റെ അപ്പനാണ്…! എന്നെ വിശ്വസ്സിക്ക്!! ഞാന്‍ ..ഞാന്‍ ..നിന്‍റെ അപ്പന്‍…!!” ശ്വാസം കിട്ടാതെ അയാളില്‍ നിന്ന്‍ അസ്പഷ്ടമായി വാക്കുകള്‍ പുറത്ത് വന്നു. “എല്ലാ പേപ്പട്ടിയും പട്ടിക്കുഞ്ഞിനോട് പറയുന്നതും ഇത് തന്നെയാ…!!”

അയാളുടെ കഴുത്തില്‍ വീണ്ടും പിടി മുറുക്കിക്കൊണ്ട് അവന്‍ മുരണ്ടു. “യൂ നോ ..മൈ മദര്‍ വാസ് ദ മോസ്റ്റ്‌ അണ്‍ചേസ്റ്റ് വുമണ്‍…. !എ പ്രോസ്റ്റിറ്റ്യൂട്ട്…! യൂ ആറെ കില്ലര്‍ ….! യൂ കില്‍ഡ് മൈ ബ്രദര്‍… ! യൂ ടോട്ട് മീ ഹൌ റ്റു കില്‍ എ ലൈഫ്…! ” വിമല്‍ നിര്‍ത്താതെ ചിരിച്ചു. ചിരിയോടൊപ്പം മാത്തച്ചന്റെ കഴുത്തിലെ പിടി അവന്‍ കൂടുതല്‍ മുറുക്കി. “…നീ എന്നെ പണത്തിന്‍റെ കഥ പറഞ്ഞ് കൊതിപ്പിച്ചു…!” രാക്ഷസീയമായ ഭാവത്തില്‍, പ്രേതത്തിന്‍റെ സ്വരത്തില്‍ അവന്‍ തുടര്‍ന്നു. “…സ്വത്തിന്റെ…വ്യവസായ സാമ്രാജ്യത്തിന്‍റെ കനകക്കിരീടം വച്ച രജകുമാരനാക്കാമെന്ന്‍ നീ എന്നെ പറഞ്ഞു കൊതിപ്പിച്ചു…! എന്നിട്ട് എന്‍റെ ശവം പുഴുങ്ങിത്തിന്നാന്‍ വേണ്ടി നീയെന്നെ ചതിച്ചു…! രാജശേഖര വര്‍മ്മ എന്ന, ഞാന്‍ കുപ്പിയിലടക്കാന്‍ ശ്രമിക്കുന്ന ഭൂതത്താന്റെയടുത്ത് നീ എന്നെക്കുറിച്ചെല്ലാം തുറന്നു പറയാന്‍ ശ്രമിച്ചു…!!” നരിമറ്റം മാത്തച്ചന്‍റെ ശക്തി പൂര്‍ണ്ണമായും ക്ഷയിച്ച് കഴിഞ്ഞത് വിമല്‍ അറിഞ്ഞില്ല. അവന്‍ ഭ്രാന്തമായ ആവേശത്തോടെ അയാളുടെ കഴുത്തില്‍ വീണ്ടും വീണ്ടും പൂര്‍ണ്ണശക്തിയോടെ ഞെരിച്ചു. “എനിക്കാ നിധി വേണം…!!” അവന്‍ വീണ്ടും അലറി. “കോബ്രാ ഹില്‍സ്‌ നിറയെ പൂത്തുലഞ്ഞ ആ നിധി…!! അതിന്‍റെ താക്കോല്‍ നിന്‍റെ കൈയിലാണ്! അത് ഏത് കടലിന്റെ അടിത്തട്ടിലേക്ക് എറിഞ്ഞു കളഞ്ഞാലും നിന്നെക്കൊണ്ട് തന്നെ ഞാന്‍ അത് എടുപ്പിക്കും…!! കമോണ്‍!! ടെല്‍…!! എവിടെ? എവിടെ ആ മാപ്പ്??” തന്‍റെ കൈകള്‍ക്കുള്ളില്‍ പിടഞ്ഞുകൊണ്ടിരുന്ന ശരീരം നിശ്ചലമായത് അവന്‍ അരിഞ്ഞത് അല്‍പ്പ സമയം കഴിഞ്ഞാണ്. അത് മനസ്സിലാക്കിയപ്പോള്‍ അവന്‍ പിടി വിട്ടു. തണുത്ത് വിറങ്ങലിച്ച മാത്തച്ചന്‍റെ ശരീരം പിമ്പോട്ടു വീണു. കാറ്റിലുലഞ്ഞുകൊണ്ടിരുന്ന രോഹിതിന്‍റെ ഫോട്ടോ നിശ്ചലമായി.

ജയകൃഷ്ണന്‍ വിവരിച്ച അവിശ്വസനീയമായ സംഭവങ്ങള്‍ കേട്ട് എല്ലാവരും നിശ്ചല നിശബ്ദരായി. അവര്‍ വികാരഭരിതരായി ദിവ്യയെ നോക്കി. അവളുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ക്കണങ്ങള്‍ അടര്‍ന്നുവീണുകൊണ്ടിരുന്നു. അവളോട്‌ എന്താണ് പറയേണ്ടത് എന്ന്‍ ആര്‍ക്കും അറിയില്ലായിരുന്നു. ഏക സഹോദരന്‍റെ ചതിയില്‍പ്പെട്ടുള്ള മരണവും ജീവനെപ്പോലെ സ്നേഹിച്ച രോഹിതിന്‍റെ മരണവും അവള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലുമധികമായിരുന്നു. ലത്തീഫും രാഹുലും മറ്റുള്ളവരും ദിവ്യയെ ചേര്‍ത്ത് പിടിച്ചു. രാഹുലിന്‍റെ കരുണാര്‍ദ്രമായ കണ്ണുകള്‍ തന്നെ തൊടുന്നത് ദിവ്യ കണ്ടു. ആ നോട്ടത്തിന്‍റെ സാന്ത്വനത്തില്‍ അവള്‍ വീണ്ടും തകര്‍ന്നുപോയി. മുഖം പൊത്തി നിയന്ത്രിക്കാനാവാതെ അവള്‍ പൊട്ടിക്കരഞ്ഞു. കൂട്ടുകാര്‍ വീണ്ടും അവളെ ചേര്‍ത്തുപിടിച്ചു. അവരില്‍ പലരുടെയും അവസ്ഥ അവളുടെതിന് തുല്യമായിരുന്നെങ്കിലും. “രോഹിത് സാറിനെക്കുറിച്ചുള്ള നിന്‍റെ വിശ്വാസം വളരെ ശരിയായിരുന്നു ദിവ്യേ,” അവസാനം ലത്തീഫ് പറഞ്ഞു. “കോനന്‍ ഡോയലിന്റെ ബ്രൂസ് പാര്‍ട്ടിംഗ്റ്റണ്‍ പ്ലാനിലെ കാഡഗണ്‍ വെസ്റ്റിനെ ഓര്‍മ്മ വരുന്നു,” മിഴികള്‍ തുടച്ചുകൊണ്ട് ഷെറിന്‍ പറഞ്ഞു. “അതുപോലെ രോഹിത് അങ്കിളും…” അവളുടെ തോളിലേ രാഹുലിന്‍റെ സ്പര്‍ശം മുറുകി. അതറിഞ്ഞ് അവള്‍ അയാളെ നോക്കി. “ഈശ്വരന്‍ നിന്നെ തുണക്കട്ടെ. നിനക്ക് ശക്തി തരട്ടെ. എല്ലാം മറക്കാന്‍ നിന്നെ പ്രാപ്തയാക്കട്ടെ,” അയാളുടെ ശബ്ദത്തിലെ കാരുണ്യം തന്‍റെ മനസ്സിലെ മുറിവുകള്‍ക്ക് മേല്‍ പടരുന്നത് ദിവ്യ അറിഞ്ഞു. പിന്നെ വിവരണത്തിന്‍റെ തുടര്‍ച്ചയ്ക്ക് എല്ലാവരും ജയകൃഷ്ണനെ നോക്കി. “നരിമറ്റം മാത്തച്ചനെ കണ്ടതിനുശേഷം ഞാന്‍ വീട്ടിലേക്ക് ആണ് പോയത്,” ജയകൃഷ്ണന്‍ തുടര്‍ന്നു.

“ഏത് സമയത്തും ഒരു റെയ്ഡ് പ്രതീക്ഷിച്ചിരുന്ന ഞാന്‍ റബ്ബര്‍ ഷീറ്റ് ഉണക്കുന്ന ഒരു കെട്ടിടത്തിലാണ് ഉറങ്ങിയിരുന്നത്. അമ്മയ്ക്കും വിമലിനും മാത്രമേ അത് അറിയുകയുള്ളൂ. രാത്രി പതിനൊന്ന് മണിയായിക്കാണണം…ഒന്നുറങ്ങി ഉണര്‍ന്നപ്പോള്‍ മുറിയില്‍ പ്രകാശം കണ്ടു…നോക്കുമ്പോള്‍ എന്‍റെ ബെഡ്ഡിന്‍റെയടുത്ത് ഒരു സ്റ്റൂളിന്മേല്‍ വിമല്‍ ഇരിക്കുന്നു!” ജയകൃഷ്ണന്‍ ഒന്ന്‍ നിര്‍ത്തി. തന്‍റെ വാക്കുകളിലേക്ക് മാത്രം കാതുകള്‍ കൂര്‍പ്പിച്ചിരിക്കുന്ന ലതീഫിനെയും സംഘത്തെയും നോക്കി. “അയാള്‍ക്ക് പിമ്പില്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മൂന്ന്‍ നാല് പേരുകള്‍ കൂടി,” ജയകൃഷ്ണന്‍ തുടര്‍ന്നു. “അല്‍പ്പ സമയം മുന്പ് സ്വന്തം അച്ഛനെ കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കിയവനാണ് എന്‍റെ മുമ്പില്‍ ഇരിക്കുന്നതെന്ന് ഞാനറിഞ്ഞില്ല. അവന്‍ എന്‍റെ നേരെ നോക്കി ചിരിച്ചു. ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുമ്പ് ഗ്ലൌസിട്ട അവന്‍റെ കൈ എന്‍റെ വായ്‌ പൊത്തി…1 പിമ്പില്‍ നിന്നവര്‍ എന്‍റെ കൈകളില്‍ പിടിച്ചു….കാലുകളിലും. എനിക്കൊന്നും മനസിലായില്ല. വിമല്‍ എന്‍റെ കൈകള്‍ കെട്ടി. മറ്റുള്ളവര്‍ എന്നെ എഴുന്നേല്‍പ്പിച്ചു. പുറത്തേക്ക് നടത്തി. ഒരാള്‍ എന്‍റെ പിമ്പില്‍ തോക്കുമായി നടന്നു. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് തുടര്‍ച്ചയായി ചോദിച്ചെങ്കിലും ഒരു പ്രത്യേക ചിരി മാത്രമായിരുന്നു റിപ്ലൈ….” വിവരണത്തിനിടയില്‍ മേശപ്പുറത്തിരുന്ന കരിക്കിന്‍ വെള്ളമെടുത്ത് ജയകൃഷ്ണന്‍ കുടിച്ചു. “പുറത്ത് നിര്‍ത്തിയിരുന്ന കാറിനടുത്തേക്ക് അവര്‍ എന്നെ നടത്തി,” ജയകൃഷ്ണന്‍ തുടര്‍ന്നു. “കുറച്ച് നേരം കാറിനകത്ത് സഞ്ചരിച്ച ശേഷം അവര്‍ എന്നെയും കൊണ്ട് വീരചാമുണ്ടന്‍റെ മലയിലേക്ക് പോയി. ആ യാത്രയില്‍ എല്ലാം എനിക്ക് മനസിലായി. ശരിക്കും ഒരു ഭ്രാന്തനെപ്പോലെയായിരുന്നു വിമല്‍! അവന്‍ തന്നെ വിവരിച്ചു താന്‍ എങ്ങനെയാണ് തന്‍റെ അച്ഛനെ കൊന്നതെന്ന്!! അവന്‍ തുറന്നു പറഞ്ഞു, തമ്പുരാന്‍ അവനെ മകനായി പ്രഖ്യാപിക്കാന്‍ പോകുന്നു. നിധി ഇനി കിട്ടുകയില്ല. തമ്പുരാന്‍റെ സ്വത്തിന്റെ ഭാഗം തനിക്ക് കിട്ടാന്‍ പോകുന്നു. അപ്പോള്‍ ഞാനടക്കമുള്ള അവന്‍റെ ഫ്രോഡ് അറിയുന്ന ആളുകള്‍ ആരും ജീവിച്ചിരിക്കാന്‍ പാടില്ല!,” ജയകൃഷ്ണന്‍ കിതപ്പോടെ നിര്‍ത്തി. “വയ്യെങ്കില്‍ സംസാരിക്കണ്ട,” ദിവ്യ അവനോടു പറഞ്ഞു. “ഇല്ല. കുഴപ്പമില്ല,” അവന്‍ വിദൂരതയിലേക്ക് നോക്കി. “മലയിലെത്തിക്കഴിഞ്ഞ് എന്നെ അവര്‍ ഒരു മരത്തില്‍ കെട്ടിയിട്ടു,” ജയകൃഷ്ണന്‍ തുടര്‍ന്നു. കൂട്ടത്തിലോരുവാന്‍ ഗുഹയ്ക്കുള്ളില്‍ നിന്ന്‍ അവിടെ വെച്ചിരുന്ന കൂടയില്‍ നിന്ന്‍ ഒരു സര്‍പ്പത്തെ പുറത്തെടുത്തു. ദിവ്യയെകൊല്ലാന്‍ പദ്ധതി തയ്യാറാക്കുമ്പോഴും പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുക എന്നതായിരുന്നു അവന്‍റെ തന്ത്രം…” “നടന്നതാ,” വിന്‍സെന്റ് പരിഹസിച്ചു. “കുട്ടിച്ചാത്താന്റെ കുണ്ടിയ്ക്കിട്ടാ അവന്‍ ഏലസ്സ് കെട്ടാന്‍ നോക്കുന്നെ. പുച്ഛം. അവജ്ഞ,” കൂട്ടുകാര്‍ ചിരിച്ചു. “നാലഞ്ച് തവണ എന്നെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു,” ജയകൃഷ്ണന്‍ തുടര്‍ന്നു. “പിന്നെ പല തവണ എന്തോ ആന്‍റിബയോട്ടിക് കുത്തിവെച്ചു…നെഞ്ചിനകത്ത് കനം വെച്ച് വരുന്നത് വരെ ഓര്‍മ്മയുണ്ട്….പിന്നെ ഞാന്‍ കാണുന്നത് നിങ്ങളെയൊക്കെയാണ്…” ജയകൃഷ്ണന്‍ വിവരണം അവസാനിപ്പിച്ചു. “ജയകൃഷ്ണാ,” ലത്തീഫ് എഴുന്നേറ്റു. “അന്ന്‍ രോഹിത് ഒരു ഫയലിനെപ്പറ്റി പറഞ്ഞില്ലേ? വിമലിനെയും നരിമറ്റയും കുറിച്ചുള്ള എല്ലാ കാര്യങ്ങളും റിക്കോഡ്‌ ചെയ്ത ഒരു ഫയല്‍? അതെവിടെ?” “അതെന്‍റെ കൈയിലുണ്ട്,” ജയകൃഷ്ണന്‍ പെട്ടെന്ന്‍ പറഞ്ഞു. “വൌ!!”

കൂട്ടുകാര്‍ ആരവം മുഴക്കി. ദിവ്യയും രാഹുലും ലത്തീഫും ആശ്വാസത്തോടെ എന്നാല്‍ അട്ഭുതതോടെയും പരസ്പ്പരം നോക്കി. “ഇനി മറ്റൊന്നും വേണ്ട ലത്തീഫ് ദാദാ,” വിന്‍സെന്റ് ആഹ്ലാദത്തോടെ പറഞ്ഞു. “ജയകൃഷ്ണന്‍, ഷേര്‍ലി, ആ ഫയല്‍…അവനെ നമുക്ക് അടപടലം പൂട്ടാം,” കൂട്ടുകാര്‍ ശരിവെച്ചു. “ആ ഫയലിന് വേണ്ടി ഞാനും രോഹിതും മാത്തച്ചനും രോഹിതിന്‍റെ വീട് അരിച്ച് പെറുക്കി. എനിക്കത് കിട്ടി. പക്ഷെ ഞാനത് മുക്കി. പിന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്ന്‍ കരുതി…” ജയകൃഷ്ണന്‍ ജാള്യതയോടെ പറഞ്ഞു. “ആ മാപ്പ് എവിടെ?” ഷെറിന്‍ ചോദിച്ചു. “വിമലിന്റെ വീട്ടില്‍ നിന്ന്‍ കാണാതായ മാപ്പ്?” “അത് എനിക്കറിയില്ല ഷെറിന്‍,” ജയകൃഷ്ണന്‍ പറഞ്ഞു. “തമ്പുരാന്‍ മകനായി അംഗീകരിക്കൂന്ന്‍ ഒറപ്പ് കിട്ടീപ്പം എല്ലാവരേം ഒതുക്കുന്നെന്‍റെ ഭാഗവായി അപ്പനേം ഒതുക്കാന്‍ അവന്‍ കെട്ടിച്ചമച്ച ഒരു ഡ്രാമ ആരിക്കും അത്,” “അത് പോട്ടെ,” ജയക്രിഷണന്‍റെ വാക്കുകള്‍ക്ക് ശ്രദ്ധ നല്‍കാതെ ലത്തീഫ് പറഞ്ഞു. “നീ ഇപ്പോള്‍ വൃത്തിയായ ഒരു കഥ പറഞ്ഞു ജയാ,” ലത്തീഫ് ജയകൃഷ്ണനെ നോക്കി. “ആ കഥ വള്ളിപുള്ളി തെറ്റാതെ പോലീസ് സ്റ്റെഷനിലും കോടതീലും പറയാനുള്ള ധൈര്യമുണ്ടോ നെനക്ക്?” “അതിനുള്ള ഭാഗ്യവും ആയുസ്സും എനിക്കുണ്ടെങ്കില്‍,” ജയകൃഷ്ണന്‍ പറഞ്ഞു. “അതും രണ്ടും നിനക്കുണ്ട്. ദിവ്യ കാരണം,” ലത്തീഫ് ദിവ്യയെ നോക്കി. ലത്തീഫ് അല്‍പ്പ സമയം ആലോചാനാമഗ്നനായി. “സാര്‍,” അവസാനം അവന്‍ രാഹുലിനെ വിളിച്ചു. എല്ലാവരും ലത്തീഫിനെ നോക്കി. “ഇനി താമസിക്കുന്നില്ല,” അവന്‍ തുടര്‍ന്നു. “നാളെ യാഗം തുടങ്ങുന്നു. യാഗത്തിന്റെ മൂന്നാം ദിവസം അതായത് അവസാന ദിവസം അന്ത്യരംഗത്ത് വിമല്‍ മാത്യുവിന്‍റെ കൈകളില്‍ വിലങ്ങ് വീണിരിക്കണം!” രാഹുലും അത് തന്നെ ആലോചിക്കുകയായിരുന്നു. “ഇനി ഒരു നിമിഷം പോലും പാഴാക്കാനില്ല!” ഊര്‍ജ്ജസ്വലതയോടെ അവന്‍ പറഞ്ഞു. “നമ്മുടെ കണ്ണുകളും കാതുകളും തമ്പുരാന്‍റെയും തമ്പുരാട്ടിയുടെയും ദിവ്യയുടെയും അടുത്ത് തന്നെ വേണം! ഹീയീസേ സൈക്കോപാത്ത്! എ ഡെഡ് ലി സീരിയല്‍ കില്ലര്‍!” ദിവ്യ പരിഭ്രാന്തിയോടെ രാഹുലിനെ നോക്കി. “ഡോണ്ട് വറി ദിവ്യേ,” അത് കണ്ട്‌ ലത്തീഫ് പറഞ്ഞു. “പോലീസ് അവരോടോപ്പമുണ്ട്. ദേ ഗാര്‍ഡ് ദേം,” പിന്നെ അവന്‍ ചുറ്റും നോക്കി. “ഫെലിക്സ് സതീഷ്‌, പ്രിയങ്ക!!” അവന്‍ ശബ്ദമുയര്‍ത്തി വിളിച്ചു. “യെസ് ലത്തീഫ് ദാദാ!!” മൂവരും ആവേശത്തോടെ വിളികേട്ടു. അവര്‍ മുമ്പോട്ട്‌ വന്നു.

“നിങ്ങള്‍ മൂന്ന്‍ പേരും വിമലിന്‍റെ പരിസരത്ത് ഇപ്പോഴും വേണം!!” “യെസ്, യെസ്!!” അവര്‍ ഉച്ചത്തില്‍ പറഞ്ഞു. “രാജുവും ടോമിയും ഷെറിനും തമ്പുരാന്‍റെയും തമ്പുരാട്ടിയുടെയും ഗാഡ്സ്!!” ലത്തീഫ് മൂവരെയും നോക്കി. “യെസ്, യെസ്!!” അവര്‍ കൈകളുയര്‍ത്തിപ്പറഞ്ഞു. അവര്‍ എഴുന്നേറ്റു. “ഇപ്പോള്‍ വിമലിനെ വാച്ച് ചെയ്യുന്ന ആബിദും രാജേഷും ജയകൃഷ്ണനെ ഗാഡ് ചെയ്യും. കൊട്ടാരത്തിലെ ലൈബ്രറി ഹാളില്‍. യാഗമണ്ഡപത്തിലേക്ക് ജയനെ പെട്ടെന്ന്‍ കൊണ്ടുവരാന്‍ അതാണ്‌ സൗകര്യം…” എല്ലാവരും തല കുലുക്കി. “സിദ്ധാര്‍ത്ഥന്‍, മനോജ്‌, റോസ്‌ലിന്‍ വില്‍ ബി വിത്ത് ദിവ്യാ!” “യെസ്, യെസ്!!” അവര്‍ മൂവരും കൈകളുയര്‍ത്തി. “ബീ അലര്‍ട്ട് ! ബീ വാച്ച്ഫുള്‍!! ആന്‍ഡ് ഡേറിംഗ്!! ഡിസ് ഈസ് ഔര്‍ ഫൈനല്‍ വാര്‍!! ബീ എ സൂയിസൈഡ് സ്ക്വാഡ്!! ഫെയ്ലര്‍ ഈസ് ഡെത്ത്!! ഗോട്ട് ഇറ്റ്‌?” “യെസ്! യെസ് !! യെസ് !!!” കൂട്ടുകാര്‍ ഒന്നടങ്കം കൈകള്‍ ഉയര്‍ത്തി ആവേശത്തോടെ വിളിച്ചു. അവര്‍ ലത്തീഫിന്‍റെ പിന്നാലെ പുറത്തേക്ക് കുതിച്ചു.

Comments:

No comments!

Please sign up or log in to post a comment!